Monday, December 12, 2011

മാളുവും മോളുവും.

ഞായറാഴ്ച കോഴിക്കോട്ടേക്ക് പോവുന്ന വഴിക്ക് സിന്ധുവിനെ അവളുടെ വീട്ടില്‍ കയറി കണ്ടപ്പോള്‍ വല്ലാത്തൊരു വിഷമം അവള്‍ അനുഭവിക്കുന്നതായി തോന്നി. മൂന്ന് ദിവസം മുമ്പ് വ്യാഴാഴ്ച അവളെ കാണാന്‍ ചെന്നതാണ്. അന്ന് ഇത്രയേറെ വിഷമം ഉള്ളതായി കണ്ടില്ല.

'' ഡോക്ടര്‍ എന്തു പറഞ്ഞു '' സുന്ദരി അവളോട് ചോദിച്ചു.

'' ഏഴാം തിയ്യതി ബുധനാഴ്ച വരാനാണ് പറഞ്ഞത് '' അവള്‍ പറഞ്ഞു '' നോക്കീട്ട് എന്നാണ് അഡ്മിറ്റ് ചെയ്യേണ്ടത് എന്ന് അന്ന് പറയും ''.

'' നിനക്ക് വയ്യെങ്കില്‍ വിളിച്ച് ചോദിക്ക്. വെറുതെ അതുവരെ കാത്തിരിക്കണ്ടാ '' ഭാര്യ ഉപദേശിച്ചു.

'' ഞാന്‍ നാളെ വിളിച്ച് വന്നോട്ടെ എന്ന് ചോദിക്കുന്നുണ്ട്. എനിക്ക് തീരെ വയ്യ ''.

തിങ്കളാഴ്ച പതിനൊന്നര വരെ വിവരമൊന്നും അറിഞ്ഞില്ല. ഞാന്‍ മകനെ വിളിച്ചു.

'' ഡോക്ടറുടെ റൂമില്‍ കയറിയിട്ടേയുള്ളു. വിവരം അറിഞ്ഞതും വിളിക്കാം '' അവന്‍ പറഞ്ഞു.

'' അഞു മിനുട്ട് കഴിഞ്ഞില്ല. അതിന്ന് മുമ്പ് അവന്‍ വിളിച്ചു.

'' ഇപ്പോത്തന്നെ അഡ്മിറ്റ് ചെയ്യാന്‍ പറഞ്ഞു '' മകന്‍റെ സ്വരത്തില്‍ ഒരു പരിഭ്രമം ഉണ്ടെന്ന് തോന്നി '' ഒന്നര മണിക്ക് സിസേറിയന്‍ ചെയ്യും എന്ന് പറയുന്നു ''.

'' ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ പുറപ്പെടാം '' ഞാന്‍ അവനെ ആശ്വസിപ്പിച്ചു.

മൂത്ത മകന്‍ രാവിലെ അവന്‍റെ ഭാര്യയെ തിരൂരിലുള്ള അവളുടെ വീട്ടിലെത്തിച്ച് പാലക്കാട്ടെത്തി ജോലി ചെയ്യുകയാണ്. ഞാന്‍ അവനെ വിളിച്ച് വിവരം പറഞ്ഞു.

'' പായ്ക്ക് ചെയ്യാനുള്ളത് ശരിയാക്കിക്കോളൂ. ഞാന്‍ ഇതാ വരുന്നു '' എന്ന് അവന്‍ പറഞ്ഞു.

മൂന്നാമത്തെ മകന്‍ പാലക്കാട്ടേക്ക് പോവാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. അവന്‍ വേഗം സ്കൂള്‍ ടീച്ചറായ ഭാര്യയെ വിളിക്കാന്‍ ചെന്നു. സാധനങ്ങളൊക്കെ എടുത്ത് വീടു പൂട്ടി. കൂട്ടുകാരന്‍റെ വീട്ടില്‍ വാന്‍ കൊണ്ടുപോയി നിര്‍ത്തി. മോട്ടോര്‍ സൈക്കിളുകള്‍ ഷെഡ്ഡില്‍ കയറ്റി. ഗെയിറ്റ് പൂട്ടി കാര്‍ പുറപ്പെടുമ്പോള്‍ മണി ഒന്നര.

'' നമ്മള് എത്തുമ്പോഴേക്കും ഡെലിവറി കഴിയും '' ഭാര്യ പറഞ്ഞു. ശരിയാണ്. കോട്ടയ്ക്കലേക്ക് തൊണ്ണൂറോളം കിലോമീറ്റര്‍ ഓടാനുണ്ട്.

പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. മങ്കര എത്തുമ്പോഴേക്കും മകന്‍ വിളിച്ചു.

'' സിന്ധു പ്രസവിച്ചു. രണ്ട് പെണ്‍കുട്ടികള്‍ '' അവന്‍ പറഞ്ഞു.

'' ഏതായാലും വേണ്ട സമയത്ത് എത്താന്‍ ആയില്ല. ഇനി ധൃതി വെച്ച് ഓടിക്കുകയൊന്നും വേണ്ടാ.'' ഞാന്‍ മകനോട് പറഞ്ഞു.

'' ഇനിയും എണ്‍പത്തി മൂന്ന് കിലോമീറ്റര്‍ പോണം. ഒരുപാട് വൈകിക്കണ്ടാ ''അവന്‍ മറുപടി നല്‍കി. യാത്രക്കിടയില്‍ ബന്ധുക്കളെ വിവരം അറിയിച്ചുകൊണ്ടിരുന്നു. കാറിനകത്ത് സന്തോഷം നിറഞ്ഞു.

'' നമുക്ക് അവരെ മാളൂന്നും മോളൂന്നും വിളിക്കാം '' ചെറിയ മകന്‍റെ അഭിപ്രായം എല്ലാവര്‍ക്കും ഇഷ്ടമായി.

ആസ്പത്രിയിലെത്തുമ്പോള്‍ സിന്ധു ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയാണ്. പ്രസവം നേരത്തെ ആയതിനാലാണത്രേ കുട്ടികള്‍ രണ്ടുപേരും ഇന്‍ക്യുബേറ്ററിലും. ഏറെ നേരം ആവശ്യപ്പെട്ടിട്ടാണ് കുട്ടികളെ ഒന്ന് കാണിച്ചു തന്നത്.

ഒരു കയ്യില്‍ രണ്ട് കുട്ടികളേയും വെച്ചുകൊണ്ട് നേഴ്സ് മുന്നില്‍ വന്നു നിന്ന രംഗം മറക്കാനാവില്ല. ഡിസ്ച്ചാര്‍ജ്ജ് ചെയ്ത് അമ്മയേയും കുട്ടികളേയും വീട്ടിലെത്തിക്കുന്നതുവരെ ആസ്പത്രിയില്‍ കൂടാമെന്ന് ഞാനും സുന്ദരിയും നിശ്ചയിച്ചു.

ആവശ്യത്തിന്നുള്ള തൂക്കം ഉള്ളതിനാല്‍ പിറ്റേന്ന് കുട്ടികളെ റൂമില്‍ എത്തിച്ചു. ഒരു കട്ടിലില്‍ രണ്ടു കുട്ടികളേയും കിടത്തി. ഞാന്‍ അരികില്‍ ചെന്നിരുന്നു. ആ കുഞ്ഞു മുഖങ്ങള്‍ മനസ്സ് നിറച്ചു.

'' മാളൂ, മോളൂ '' എന്ന് ഞാന്‍ അവരെ വിളിക്കുമ്പോള്‍ ആ കണ്ണുകള്‍ ചുറ്റും പരതും. പണ്ടൊന്നും ഇങ്ങിനെ കുട്ടികള്‍ സൂക്ഷിച്ച് നോക്കാറില്ല എന്ന് സുന്ദരി പറഞ്ഞു. എന്‍റെ മക്കള്‍ ഈ വിധത്തില്‍ നോക്കിയിരുന്നോ എന്ന് എനിക്ക് ഓര്‍മ്മയില്ല.

മൂന്നാമത്തെ ദിവസം ഞാന്‍ കട്ടിലില്‍ ഇരിക്കുകയാണ്. മൂത്ത കുട്ടി മാളു എന്‍റെ അടുത്ത് കിടപ്പുണ്ട്. ഒരു മിനുട്ട് വ്യത്യാസത്തില്‍ ജനിച്ച മോളു അടുത്ത കട്ടിലില്‍ അവളുടെ അമ്മയുടെ അരികിലും. ഞാന്‍ മാളുവിനെ നോക്കി. അവള്‍ കൈകാലുകള്‍ ഇളക്കി കളിക്കുകയാണ്.

'' അച്ചാച്ചന്‍റെ മാളൂ '' ഞാന്‍ അവളെ വിളിച്ചു. ആ കുഞ്ഞി കണ്ണുകള്‍ എന്നെ തിരഞ്ഞു. അവളുടെ ചുണ്ടുകളില്‍ കണ്ടത് പുഞ്ചിരിയാണോ. വീശിക്കൊണ്ടിരിക്കുന്ന ആ കുഞ്ഞികൈകള്‍ക്കു നേരെ ഞാന്‍ ചൂണ്ടുവിരല്‍ നീട്ടി. കുഞ്ഞി കയ്യിന്നുള്ളില്‍ എന്‍റെ വിരല്‍ ഒതുങ്ങി. അതിലൂടെ പ്രവഹിച്ചത് ഒരു സ്നേഹ കടലായിരുന്നുവോ. കാഴ്ച മങ്ങി തുടങ്ങിയത് ഞാന്‍ അറിഞ്ഞു. കണ്ണില്‍ നിറഞ്ഞ വെള്ളം ആരും കാണാതെ തുടച്ചു മാറ്റി.

Tuesday, November 29, 2011

മീശക്കാരി പത്മിനി.

ലക്സ് ടൊയ്‌ലറ്റ് സോപ്പിന്‍റെ റാപ്പറിനകത്തു നിന്ന് എനിക്ക് കിട്ടിയത് മര്‍ലിന്‍ മണ്ട്രോയുടെ ഒരു ചിത്രമായിരുന്നു ( എന്‍റെ കുട്ടിക്കാലത്ത് സിനിമാതാരങ്ങളുടെ ഫോട്ടോ സോപ്പിനോടൊപ്പവും പ്ലാസ്റ്റിക്ക് കൊണ്ടുള്ള കൊച്ചു കളിപ്പാട്ടങ്ങള്‍ ബിനാക്ക ടൂത്ത് പേസ്റ്റിനോടൊപ്പവും കുറച്ചു നാള്‍ കിട്ടിയിരുന്നു ). വെളുത്തു ചുരുണ്ട മുടികളോടു കൂടിയ ആ സുന്ദരിയുടെ ചിത്രം ഞാന്‍ കണക്ക് ബൌണ്ടിനകത്ത് വെച്ചു. പിറ്റേന്ന് ഫോട്ടൊ ക്ലാസ്സില്‍ കൊണ്ടുപോയി അടുത്ത കൂട്ടുകാരെ കാണിക്കണം, പറ്റിയാല്‍ ആരുടേയെങ്കിലും കയ്യില്‍ നിന്ന് കറുപ്പ് മഷി വാങ്ങി മദാമയുടെ മുടി കറുപ്പിക്കണം എന്നൊക്കെ ഞാന്‍ നിശ്ചയിച്ചു.

പിറ്റേന്ന് എട്ടാം ക്ലാസ്സിലെ സുഹൃത്തുക്കളെ ഫോട്ടൊ കാണിച്ചു. നല്ല ഭംഗീണ്ട് എന്ന് ചിലരൊക്കെ പറഞ്ഞു. ആകെക്കൂടി മറ്റുള്ളവരുടെ മുമ്പില്‍ എനിക്കൊരു പൊടി ഗമ വന്നതു പോലെ.

ഇന്‍റെര്‍വെല്‍ സമയത്ത് യൂസഫ് ( പേര് ശരിയാണോ എന്ന് ഉറപ്പില്ല. നല്ല ഓര്‍മ്മയില്ല ) എന്‍റടുത്ത് വന്നു. ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും വലിയ കുട്ടിയാണ് അവന്‍. മുഖത്ത് മീശ കിളുര്‍ത്ത് തുടങ്ങിയിട്ടുണ്ട്. പല ക്ലാസ്സിലും തോറ്റു കിടന്നില്ലെങ്കില്‍ അവന്‍ പത്താം ക്ലാസ്സ് കഴിഞ്ഞു എന്നേ പോയിട്ടുണ്ടാവും എന്ന് ചില കുട്ടികള്‍ പറയുന്നത് കേട്ടിട്ടുണ്ട്.

'' നിനക്കെന്തിനാ ഈ ഫോട്ടോ '' അവന്‍ ചോദിച്ചു.

'' പുസ്തകത്തിന്‍റെ ഉള്ളില്‍ വെക്കാന്‍ '' ഞാന്‍ ഉദ്ദേശം വ്യക്തമാക്കി '' അതിനു മുമ്പ് ആരുടേല്‍ നിന്നെങ്കിലും കറുപ്പ് മഷി വാങ്ങി അയമ്മടെ മുടി ഒന്നു കറുപ്പിക്കണം ''.

'' നീ അതിനെ കുത്തി വരച്ച് കോലം കെടുക്കും '' അവന്‍ പറഞ്ഞു '' അതിനെ നശിപ്പിക്കണ്ടാ. അത് നീ എനിക്ക് താടാ. വെളിച്ചാമ്പൊ എണീക്കുന്ന നേരത്ത് കാണാന്‍ പറ്റുണ മാതിരി എന്‍റെ മുറീല് വെക്കാനാ ''.

ഒരു മിനുട്ട് ഞാന്‍ ആലോചിച്ചു. ഫോട്ടോ കൊടുത്തില്ലെങ്കില്‍ അവന്‍ പിടിച്ചു വാങ്ങും. ചിലപ്പൊ രണ്ടടി കിട്ടാനും മതി.

'' നീ എന്താ ആലോചിക്കുന്നത് '' എന്‍റെ മൌനം കണ്ടിട്ട് അവന്‍ ചോദിച്ചു '' ഫോട്ടൊ എനിക്ക് വെറുതെ തരണ്ടാ. പകരം ഞാന്‍ നിനക്ക് ഒരു നാല്‍പ്പതാം പേജ് നോട്ട് ബുക്ക് തരാം ''.

നോട്ട് ബുക്കെങ്കില്‍ അത്. കിട്ടുന്നത് പോരട്ടെ എന്ന് ഞാനും കരുതി. യൂസഫ് ഓടിപ്പോയി നോട്ട് പുസ്തകം വാങ്ങി വന്നു. റോസ് നിറത്തില്‍ പുറം ചട്ടയുള്ള പുസ്തകത്തിന്‍റെ പുറകില്‍ സിനിമാ താരം പത്മിനിയുടെ ഫോട്ടോ ഉണ്ടായിരുന്നു. ഫോട്ടോ കൊടുത്ത് ഞാന്‍ പുസ്തകം വാങ്ങി. ഒരു നിധി കിട്ടിയ സന്തോഷം യൂസഫിന്‍റെ മുഖത്ത് ഉണ്ടായി. മദാമയുടെ കവിളില്‍ അവന്‍ ഒരു മുത്തം കൊടുത്തു.
എന്നിട്ട് ആ പടം പുസ്തകത്തിന്നുള്ളില്‍ വെച്ചു.

മദാമയുടെ മുടി കറുപ്പിക്കാന്‍ പറ്റാഞ്ഞതിലുള്ള നിരാശ എന്നെ പിടി കൂടി. ഇടവേള കഴിഞ്ഞുള്ള ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ അതു തന്നെയായിരുന്നു മനസ്സ് മുഴുവന്‍. പുസ്തകത്തിന്‍റെ കവറിലെ പത്മിനിയുടെ മുഖത്ത് എന്‍റെ കര വിരുത് പ്രയോഗിച്ചാലോ എന്ന ആശയം അപ്പോഴാണ് എന്നില്‍ ഉടലെടുത്തത്. നടികര്‍ തിലകം ശിവാജി ഗണേശന്‍റെ ചിത്രത്തിന്ന് താടിയും തലപ്പാവും വരച്ചു ചേര്‍ത്തി സിക്കുകാരന്‍ ആക്കിയ പരിചയം എനിക്കുണ്ട്. പിന്നെ ഏറെ വൈകിച്ചില്ല. പേനയുടെ നിബ്ബ് പത്മിനിയുടെ മുഖത്തിലെത്തി.

ആ പിരീഡ് ഡ്രോയിങ്ങായിരുന്നു. നാണുമാസ്റ്ററാണ് അദ്ധ്യാപകന്‍. എന്നെ അദ്ദേഹത്തീന്ന് അത്ര പഥ്യമല്ല. കഴിഞ്ഞ വര്‍ഷം കാണിച്ച അതിബുദ്ധിയാണ് അതിന്നു കാരണം. എല്ലാ കുട്ടികളുടേയും ഡ്രോയിങ്ങ് ബുക്കില്‍ ഒരു കുലയില്‍ രണ്ടു മാമ്പഴമുള്ള ചിത്രം വരച്ചു തന്നിട്ട് അതിനെ വാട്ടര്‍ കളര്‍ അടിച്ചു കാണിക്കാന്‍ അദ്ദേഹം ഏല്‍പ്പിച്ചിരുന്നു. അവിടെയാണ് എന്‍റെ ബുദ്ധി പ്രവര്‍ത്തിച്ചത്. ഞാന്‍ അതിലെ ഒരു മാങ്ങയ്ക്ക് ഓറഞ്ച് നിറവും മറ്റേതിന്ന് നീല നിറവും കൊടുത്തു. ചിത്രം നോക്കിയതും മാഷ് എന്നെ വിളിച്ചു.

'' ഇത് എന്താടാ ഇങ്ങിനെ '' അദ്ദേഹം ചോദിച്ചു. മാഷ് കോപിച്ചിരിക്കുകയാണ്. ഞാന്‍ ഒന്നും പറഞ്ഞില്ല.

'' നിന്നോടാ ചോദിച്ചത്. ഇത് എന്ത് മാങ്ങയാണ് '' ഓറഞ്ച് നിറത്തിലുള്ള മാങ്ങയെ ചൂണ്ടി മാഷ് ചോദിച്ചു.

'' സിന്ദൂരം ''.

'' അപ്പോള്‍ ഇതോ ''

'' നീലം മാങ്ങ ''.

'' ഒരു കുലയില്‍ രണ്ടു വിധം മാങ്ങ ഉണ്ടാവ്വോടാ ''. അന്ന് എന്‍റെ രണ്ട് കയ്യിലും ഈരണ്ടടി വീതം കിട്ടി. അതോടെ ഡ്രോയിങ്ങിലുള്ള താല്‍പ്പര്യം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോയി.

നനുത്ത മീശ പത്മിനിയുടെ മുഖത്ത് തെളിഞ്ഞു തുടങ്ങി. ശ്രദ്ധിച്ച് നോക്കുമ്പോള്‍ ഒന്ന് വലുതും മറ്റേത് ചെറുതും. ഉടനെ ചെറുതിനെ വലുതാക്കി. വേറൊരു പിഴവ് അപ്പോഴാണ് കാണുന്നത്. ഒരു ഭാഗത്തെ മീശയ്ക്ക് അല്‍പ്പം കനം കൂടുതലാണ്. അതിനെ ലേശം കൂടി കനപ്പിക്കാമെന്നു വെക്കുക. അപ്പോള്‍ മറ്റേത് കനം കുറഞ്ഞതായാലോ ? ഇനിയെന്തു ചെയ്യും ? ഇങ്ങിനെ വെക്കാനും പറ്റില്ലല്ലോ. കൊമ്പന്‍ മീശയാക്കി പ്രശ്നം പരിഹരിക്കാമെന്ന് തീരുമാനിച്ചു.

പത്മിനിക്ക് കൊമ്പന്‍ മീശ വെക്കാനുള്ള യോഗം ഉണ്ടായില്ല. അതിന്നു മുമ്പ് നാണു മാസ്റ്റര്‍ ചോക്കു കഷ്ണം കൊണ്ട് എന്നെ ഒരേറ്. ഞാന്‍ തലയുയര്‍ത്തി.

'' എന്താടാ ചെയ്യുന്നത്. ആ പുസ്തകവും കൊണ്ട് ഇങ്ങോട്ട് വാ ''.

ഞാന്‍ പുസ്തകവുമായി ചെന്നു. മാഷ് ചിത്രത്തില്‍ ഒന്ന് കണ്ണോടിച്ചു. പിന്നെ മുഖം വക്രിച്ച് എന്നെ കളിയാക്കിക്കൊണ്ട് നോക്കി.

'' മീശയുള്ള ഏതെങ്കിലും പെണ്ണുങ്ങളെ നീ കണ്ടിട്ടിണ്ടോടാ '' മാഷ് ചോദിച്ചു.

മീന ഭരണിക്ക് നെല്ലും കുരുമുളകും മഞ്ഞളും വാങ്ങാന്‍ വന്നിരുന്ന വെളിച്ചപ്പാട് തള്ളയ്ക്ക് മീശ രോമങ്ങളുണ്ട്. കുരുവട്ടിയില്‍ പനഞ്ചക്കര നിറച്ച് കീറ മുണ്ടുകൊണ്ട് മൂടി വീടുതോറും നടന്ന് വില്‍ക്കുന്ന തമിഴത്തിക്ക് മീശ മാത്രമല്ല താടിരോമങ്ങളുമുണ്ട്. ഞാന്‍ അതൊന്നും പറയാന്‍ മിനക്കെട്ടില്ല.

'' എടാ, ചിത്രം വരക്കുന്നത് ഒരു കലയാണ് '' മാഷ് പറഞ്ഞു '' ഏതു കലാകാരനും സൌന്ദര്യബോധം ഉണ്ടായിരിക്കണം. തലയ്ക്കുള്ളില്‍ എന്തെങ്കിലും ഉള്ളവനേ സൌന്ദര്യം എന്താണെന്ന് മനസ്സിലാവൂ. ബുദ്ധിയും ബോധവും ഇല്ലാത്തവര്‍ക്ക് അത് മനസ്സിലാവില്ല. അവര് തൊട്ടതൊക്കെ വിരൂപമായിട്ടേ വരുള്ളു, ഇതാ ഇങ്ങിനത്തെ മീശയുള്ള പെണ്ണിനെപ്പോലെ ''.

മാഷ് ആ ചിത്രം എല്ലാവരേയും കാണിച്ചു. പിള്ളേര്‍ ഉറക്കെ ചിരിച്ചു.

'' എത്ര ഭംഗിയുള്ള സ്ത്രീയാണ് അവര്‍ '' മാഷ് പറഞ്ഞു '' അവരുടെ മുഖത്താണ് നിന്‍റെ തൃക്കൈ വിളയാടിയത്. നിന്നെ ഞാന്‍ ഒന്നും ചെയ്യുന്നില്ല. പൊയ്ക്കോ എന്‍റെ മുമ്പിന്ന് ''.

മാഷ് ആ പുസ്തകം വലിച്ചെറിഞ്ഞു. ചിറക് വിരിച്ച് പറക്കുന്ന ഒരു വവ്വാലിനെപ്പോലെ അത് വാതിലും കടന്ന് വരാന്തയില്‍ ചെന്നു വീണു.

ചാനലുകളിലെ ചില കോമഡി പരിപാടികളില്‍ മീശയുള്ള സ്ത്രീ വേഷങ്ങളെ കാണാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ നാണു മാഷെ ഓര്‍ക്കും. ഇത്തരം കലാഭാസങ്ങളൊന്നും കാണാന്‍ ഇല്ലാഞ്ഞത് അദ്ദേഹത്തിന്‍റെ ഭാഗ്യം.



Monday, November 14, 2011

ഒരു ആസ്പത്രി കാഴ്ച..

ഡിഗ്രിക്ക് പഠിക്കുമ്പോഴത്തെ ഒരു അവധിക്കാലം. കളിക്കുന്നതിന്നിടെ വലതു കാലിന്നടിയില്‍ ഒരു കുപ്പിച്ചില്ല് തറഞ്ഞു കയറിയതു കാരണം കുറെ ദിവസം പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ പോയി മുറിവ് ഡ്രസ്സ് ചെയ്യിക്കേണ്ടി വന്നു.

പതിവുപോലെ അന്നു രാവിലെ ഞാന്‍ ആസ്പത്രിയിലെത്തിയതാണ്. നേരത്തെ എത്തിയാല്‍ ഒരു ഗുണമുണ്ട്. കുറച്ചു നേരം കാത്തു നിന്നാലുംഡോക്ടര്‍ എത്തിയതും മുറിവ് കെട്ടി തിരിച്ചു പോകാം. സമയം വൈകും തോറും രോഗികളുടെ എണ്ണം വര്‍ദ്ധിക്കും. ക്യൂവില്‍ ഏറെ സമയം കാത്തു നില്‍ക്കേണ്ടി വരും.

പറങ്കിമാവിന്‍റെ ചുവട്ടില്‍ സൈക്കിള്‍ നിര്‍ത്തി ആസ്പത്രി വരാന്തയിലേക്ക് നടന്നു. ഡോക്ടര്‍ എത്താന്‍ സമയം ആവുന്നതേയുള്ളു. വരാന്തയില്‍ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും താഴോട്ടും നോക്കി നില്‍പ്പുണ്ട്. വേറൊരു ചെറുപ്പക്കാരന്‍ പരിശോധന മുറിയുടെ വാതിലും ചാരി അവരെ നോക്കി നില്‍പ്പാണ്. സാധാരണ ഇത്ര നേരത്തെ ആരും എത്താറില്ല. ഇവരെ നോക്കി കഴിഞ്ഞതിന്നു ശേഷമല്ലേ ഡോക്ടറെ കാണാനൊക്കൂ എന്ന് ഞാനോര്‍ത്തു.

അടുത്തെത്തുമ്പോള്‍ സ്ത്രീകള്‍ കരയുകയാണെന്ന് മനസ്സിലായി. ഒരാള്‍ പ്രായം ചെന്ന സ്ത്രിയാണ്, മറ്റേത് ചെറുപ്പക്കാരിയും. അവരെല്ലാം കൂലി പണിക്കാരാണെന്ന് എനിക്ക് തോന്നി.

വരാന്തയിലേക്ക് കയറിയപ്പോള്‍ നിലത്ത് വിരിച്ച തോര്‍ത്തില്‍ ഒരു വൃദ്ധന്‍കിടക്കുന്നത് കണ്ടു. അയാള്‍ ഇടക്കിടയ്ക്ക് ചുമയ്ക്കുന്നുണ്ട്. സ്ത്രീകളുംമൂന്ന് പുരുഷന്മാരും അയാള്‍ക്ക് ചുറ്റുമാണ് നിന്നിരുന്നത്. പരിശോധന മുറിയുടെ വാതില്‍ക്കല്‍ നിന്ന ആളുടെ പുറകില്‍ ഞാന്‍ ചെന്നു നിന്നു.

'' ഡോക്ടര്‍ എപ്പഴാ എത്ത്വാ '' കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു.

'' വരാറായി '' ഞാന്‍ മറുപടി നല്‍കി. വരാന്തയില്‍ നിന്നവരെ പറ്റി കൂടുതല്‍ അറിയണമെന്ന് എനിക്ക് തോന്നി.

'' ഈ കാര്‍ണോരക്ക് എന്താ അസുഖം '' ഞാന്‍ എന്‍റെ മുന്നില്‍ നിന്ന ആളോട് ചോദിച്ചു. അയാള്‍ പറഞ്ഞു തുടങ്ങി.

നിലത്ത് കിടക്കുന്നത് അയാളുടെ അച്ഛനാണ്. ചുറ്റും നില്‍ക്കുന്നത് അമ്മയും പെങ്ങളും ഏട്ടന്മാരുമാണ്. കുറച്ചു കാലമായി വയസ്സന് എപ്പോഴും വല്ലാത്ത ചുമയാണ്. കുറെയേറെ ചികിത്സിച്ചു. മാറാത്ത ദെണ്ണമാണെന്ന് ഡോക്ടര്‍മാര്‍പറഞ്ഞിരുന്നു. കഴിഞ്ഞ രാത്രി കുറെ ചോര ഛര്‍ദ്ദിച്ചു. അതാണ് കൊണ്ടു വന്നത്.

'' നിങ്ങള്‍ക്ക് പാലക്കാട് ജില്ല ആസ്പത്രിയില്‍ കൊണ്ടു പൊയ്ക്കൂടേ '' ഞാന്‍ ചോദിച്ചു.

'' അതിനൊക്കെ തോനെ പൈസ വേണ്ടേ. വട്ടിയും മുറവും ഉണ്ടാക്കി വിറ്റാണ് കഴിയുന്നത്. അരിക്കുള്ള പണം ഉണ്ടാക്കാനേ എന്താ പാട് '' അയാള്‍ പറഞ്ഞു.

അല്‍പ്പം കഴിഞ്ഞതും വൃദ്ധന്‍ ഉച്ചത്തില്‍ ചുമച്ചു. അയാള്‍ ചര്‍ദ്ദിക്കുമെന്ന് തോന്നി. പെട്ടെന്ന് കൂട്ടത്തില്‍ മുതിര്‍ന്ന ആള്‍ വയസ്സന്‍റെ മുമ്പില്‍ രണ്ടു കയ്യുംകുമ്പിള്‍ കോര്‍ത്ത് കാണിച്ചു. രോഗി അതില്‍ ചര്‍ദ്ദിച്ചു. കൈ നിറയെ ചോര.അതോടെ സ്ത്രീകളുടെ കരച്ചിലിന്ന് ശക്തി കൂടി. രണ്ട് ആണ്‍മക്കള്‍ അവരെ ആശ്വസിപ്പിക്കാന്‍ പാടു പെടുമ്പോള്‍, ആസ്പത്രി വളപ്പിന്‍റെ അതിരിലുള്ള ഞാവല്‍ മരച്ചോട്ടില്‍ കയ്യിലുള്ള രക്തം കൊട്ടി കളഞ്ഞ് ശ്മശാനത്തേക്ക് പോവുന്ന മണ്‍പാതയുടെ അരികിലുള്ള പൈപ്പില്‍ കൈ കഴുകി അയാള്‍ തിരിച്ചു വന്നു.

അകത്തു നിന്ന് ഒരു ആസ്പത്രി ജീവനക്കാരന്‍ വന്ന് വയസ്സനെ നോക്കി ഒന്നും പറയാതെ തിരിച്ചു പോയി. ഡോക്ടര്‍ എത്തുന്നതിന്ന് മുമ്പ് ഒരിക്കല്‍കൂടി വൃദ്ധന്‍ ചര്‍ദ്ദിച്ചു. കൈക്കുമ്പിള്‍ കോര്‍ത്ത് അത് ഏറ്റുവാങ്ങാന്‍ ചെന്നഅനുജനെ അയാള്‍ സമ്മതിച്ചില്ല. കഴിഞ്ഞ രംഗം ഒരിക്കല്‍ കൂടി അരങ്ങേറി.

ഡോക്ടര്‍ വന്നതും രോഗിയെ അകത്ത് കൊണ്ടുപോവുന്നത് കണ്ടു. പിന്നീട് എന്തുണ്ടായി എന്ന് എനിക്കറിയില്ല.

മക്കള്‍ക്ക് പിതാവിനോടുള്ള കടപ്പാടിനേയും സ്നേഹത്തേയും കുറിച്ചുള്ള എന്‍റെ സങ്കല്‍പ്പങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സംഭവമാണ് ഇത്.എന്‍റെ ദൃഷ്ടിയില്‍ സ്വന്തം യൌവ്വനം പിതാവിന്ന് നല്‍കി വാര്‍ദ്ധക്യം ഏറ്റു വാങ്ങിയ പുരാണ കഥാപാത്രത്തിനേക്കാള്‍ മിഴിവ് ആ സാധു മനുഷ്യന്ന് തന്നെ.

Saturday, November 5, 2011

മുഴയന്‍..

കൈവശം ഉള്ള അല്‍പ്പം കൃഷിഭൂമിയുടെ പേരില്‍ പോലീസ് സ്റ്റേഷനില്‍ കയറേണ്ട ദൌര്‍ഭാഗ്യം ഒരിക്കല്‍ ഉണ്ടായിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിന്ന് മുമ്പാണ് ആ സംഭവം.

കാലാവസ്ഥ അനുകൂലമാണെങ്കിലേ ഒന്നാം വിളയ്ക്ക് വിത്ത് വിതയ്ക്കാറുള്ളു. അല്ലെങ്കില്‍ നെല്ലിനേക്കാള്‍ കൂടുതല്‍ കള ഉണ്ടാവും. അത് ഒഴിവാക്കാന്‍ നടുകയാണ് ചെയ്യാറ്. ആ കൊല്ലം നടീലാണ് ഒരുക്കിയത്. ഞാറ് വളര്‍ച്ചയെത്തി കഴിഞ്ഞു. ഇനി പറിച്ചു നടണം. അയല്‍പക്കത്തെ കൃഷി സ്ഥലങ്ങളോടൊപ്പം എന്‍റെ ഭൂമിയും ട്രാക്ടര്‍ ഉഴുതിട്ടു. ആ കാലത്ത് പാടത്തെ പണികള്‍ ചെയ്യാന്‍ സ്ഥിരമായി നാല് ജോലിക്കാരുണ്ടായിരുന്നു. രണ്ട് ആണുങ്ങളും അവരുടെ ഭാര്യമാരും . ഞാറ് വലിക്കാറായി എന്ന വിവരം കൊടുത്തപ്പോള്‍ ഒരു പണിക്കാരന്‍ വന്ന് കുറെ കറിയുപ്പ് വാങ്ങി ഞാറ്റു കണ്ടത്തില്‍ എറിഞ്ഞു. ഞാറ് വലിക്കുമ്പോള്‍ വേര് പൊട്ടാതിരിക്കാനാണ് അത്.



'' നാളെ പെണ്ണുങ്ങള്‍ വരുമ്പോള്‍ മൂന്ന് നാല് പണിക്കാരെ കൂടുതല്‍ വിളിക്കാന്‍ പറ. വേഗം പണി തീര്‍ന്നോട്ടെ '' അമ്മ അവനോട് പറഞ്ഞു. ശരിയെന്ന് സമ്മതിച്ച് അവന്‍ പോയി.


പ്രതീക്ഷയ്ക്ക് വിപരീതമായി പിറ്റേന്ന് പണിക്കാരികള്‍ വന്നില്ല. അന്വേഷിച്ചപ്പോള്‍ അവര്‍ കെട്ടിടം
പണിക്ക് പോയതായി അറിഞ്ഞു. തലേന്ന് വന്ന പണിക്കാരനെ ഞാന്‍ ഓഫീസില്‍ പോവുന്ന വഴിക്ക് കണ്ടു മുട്ടി.


'' നാളെ അവര്‍ പണിക്കെത്തും '' അവന്‍ ഉറപ്പ് നല്‍കി.


പക്ഷെ പിറ്റേന്ന് മാത്രമല്ല അടുത്ത നാല് ദിവസത്തേക്ക് ആരും വന്നില്ല. നിവൃത്തിയില്ലാതെ അവരെ അന്വേഷിച്ച് ഞാന്‍ ഇറങ്ങി. നേരത്തെ
വന്ന ആളെത്തന്നെയാണ് കാണാന്‍ കഴിഞ്ഞത്.


'' ഞാനെന്താ ചെയ്യാ. അവരോട് പറഞ്ഞു നോക്കി. തിരക്കാണ്, അത് കഴിയാതെ വരാന്‍ പറ്റില്ല എന്നു പറഞ്ഞു '' അവന്‍ കൈമലര്‍ത്തി.



'' ഇങ്ങിനെ പറഞ്ഞാല്‍ എങ്ങിനെയാ സമയത്ത് പണി കഴിയുക '' ഞാന്‍ പറഞ്ഞു '' ഇത് തീര്‍ത്തിട്ട് അവര്‍ക്ക് കെട്ടിടം പണിക്ക് പോയാല്‍ പോരെ ''.


അപ്പോഴാണ് കെട്ടിടം പണിക്കല്ല, റെയില്‍വേക്ക് മെറ്റല്‍ കോരാനാണ് അവര്‍ പോവുന്നതെന്ന വിവരം അറിയുന്നത്.


'' കുറച്ചു കാലം ഈ പണിക്ക് പോയാല്‍ റെയില്‍വേയില്‍ സ്ഥിരം ആവും എന്നാണ് ആളുകള്‍ പറയുന്നത് '' അവന്‍ വിശദീകരിച്ചു.


അപ്പോള്‍ അതാണ് അവര്‍ വരാത്തതിന്ന് കാരണം. എങ്കില്‍ വേറെ ആരേയെങ്കിലും ഏര്‍പ്പാടാക്കി തരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. '' നോക്കട്ടെ '' എന്നും പറഞ്ഞ് അവന്‍ ഒഴിവായി.


അന്ന് വൈകുന്നേരം ഓഫീസില്‍ നിന്നും എത്തിയപ്പോള്‍ പിറ്റേന്ന് ഒരു സ്ത്രി ജോലിക്ക് വരാമെന്ന് സമ്മതിച്ചതായി ഭാര്യ അറിയിച്ചു.


'' ഒരാള് വന്നിട്ട് എന്താ ആവുക. എത്ര ദിവസം വേണം നടീല് തീരാന്‍ '' ഞാന്‍ ചോദിച്ചു.


'' ഇത്തിരി വൈകിയാലും സാരമില്ല '' എന്നവള്‍ സമാധാനിപ്പിച്ചു. പറഞ്ഞതുപോലെ പിറ്റേന്ന് ആ സ്ത്രീ എത്തി. ഞാന്‍ ജോലിക്ക് പോവുമ്പോള്‍ അവര്‍ ഞാറ് വലിക്കാന്‍ തുടങ്ങി കഴിഞ്ഞിരുന്നു. വളരെ സമാധാനത്തോടെയാണ് ഞാന്‍ ജോലിക്ക് പോയത്.


ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജിന്ന് മുകളില്‍ നിന്നേ ഞാന്‍ പാടത്തേക്ക് നോക്കി. വളരെ കുറച്ച് ഞാറ് മാത്രമേ വലിച്ചിട്ടുള്ളു. ഒരാള്‍ പണി ചെയ്താലും ഇത്രയും പോരാ.


'' ഇന്ന് എന്താ ഉണ്ടായത് എന്നറിയ്യോ '' ഭാര്യ ചോദിച്ചു '' ഓഫീസില്‍ വിളിച്ച് നിങ്ങളെ അറിയിച്ച് വിഷമിപ്പിക്കേണ്ടാ എന്ന് കരുതി അറിയിക്കാഞ്ഞതാണ് ''.


എനിക്ക് ഒന്നും മനസ്സിലായില്ല. '' എന്താ സംഗതി '' ഞാന്‍ ചോദിച്ചു.



'' അവള് പണി തുടങ്ങി ഒരു മണിക്കൂറ് ആയതേയുള്ളു. നമ്മളുടെ പണിക്കാരികള്‍ എത്തി. അവളെ ചീത്ത പറഞ്ഞ് പാടത്തു നിന്ന് കയറ്റി ''.


'' ഇനി എന്താ ചെയ്യുക ''.


'' നാളെ അവള് വരും. വേണ്ടാത്തത് പറഞ്ഞാല്‍ തിരിച്ച് അവളും പറയും എന്ന് പറഞ്ഞിട്ടുണ്ട് ''.


'' തമ്മില്‍ത്തല്ലില്‍ എത്ത്വോ ''.


'' ഹേയ്. അതൊന്നും ഉണ്ടാവില്ല. അവര് മിരട്ടി നോക്കിയതാവും ''.



പക്ഷെ സംഭവിച്ചത് അതല്ല. പിറ്റേന്ന് അവള്‍ പാടത്ത് പണിക്ക് ഇറങ്ങിയതും പഴയ പണിക്കാര്‍ സ്ഥലത്തെത്തി. കരിങ്കല്‍ ചീളുകള്‍കൊണ്ട് ഞാറ് വലിക്കുന്നവളെ അവര്‍ എറിയാന്‍ തുടങ്ങി. അവള്‍ പേടിച്ച് സ്ഥലം വിട്ടു.


'' നിങ്ങള് വരണ്ടാ. ഞാന്‍ സംസാരിച്ചു നോക്കട്ടെ ''എന്നും പറഞ്ഞ് ഭാര്യ അവിടേക്ക് ചെന്നു. ഞാന്‍ ഗെയിറ്റില്‍ പിടിച്ച് അവരെ നോക്കി നിന്നു.


'' നിങ്ങള്‍ എന്താ ഈ ചെയ്യുന്നത്. നിങ്ങളോ പണിക്ക് വരില്ല. വരുന്ന ആളുകളെ ഉപദ്രവിക്കുന്നത് എന്തിനാ '' ഭാര്യ അവരോട് ചോദിച്ചു.


'' ഞങ്ങള്‍ പണി ചെയ്യുന്ന സ്ഥലത്ത് ആര് പണിക്ക് വന്നാലും ഇതുതന്നെ ചെയ്യും '' അവര്‍ മറുപടി പറഞ്ഞു.


'' എന്നാല്‍ നിങ്ങള്‍ പണി ചെയ്യിന്‍ '' എന്നു പറഞ്ഞത് കേള്‍ക്കാത്ത മട്ടില്‍ അവര്‍ പോയി. വലിയ വിഷമത്തോടെയാണ് ഞാന്‍ ജോലിക്ക് പുറപ്പെട്ടത്. വഴിക്കുവെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടി. അല്‍പ്പം രാഷ്ട്രീയമൊക്കെ ഉള്ള ആളാണ്.


'' എന്താടോ തന്‍റെ പാടത്ത് ഒരു പ്രോബ്ലം '' അദ്ദേഹം ചോദിച്ചു. ഞാന്‍ നടന്നതെല്ലാം വിവരിച്ചു.


'' ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല '' അയാള്‍ പറഞ്ഞു '' നമുക്ക് പൊലീസില്‍ ഒരു പരാതി കൊടുക്കാം ''. അദ്ദേഹം പരാതി തയ്യാറാക്കി. ഞാന്‍ ഒപ്പിട്ടു.


'' താന്‍ ജോലിക്ക് പൊയ്ക്കോ. ഞാന്‍ വേണ്ടത് ചെയ്തോളാം '' അദ്ദേഹം ആശ്വസിപ്പിച്ചു.


പിറ്റേന്നിന്‍റെ പിറ്റേന്ന് രാവിലെ ഒരു പോലീസുകാരന്‍ വീട്ടിലെത്തി.


'' സ്റ്റേഷനില്‍ ഒന്ന് വരണം '' അയാള്‍ പറഞ്ഞു. ഞാന്‍ സുഹൃത്തിനേയും കൂട്ടി ചെന്നു. അവിടെ രണ്ട് പണിക്കാരികളുടേയും ഭര്‍ത്താക്കന്മാര്‍ നില്‍പ്പുണ്ട്. സുഹൃത്ത് നേരെ അകത്തേക്ക് ചെന്നു.


അല്‍പ്പം കഴിഞ്ഞതും എന്നെ അകത്തേക്ക് വിളിച്ചു.
എസ്. ഐ. ചെറുപ്പക്കാരനായിരുന്നു.


'' എന്താ സംഭവം '' അയാള്‍ ചോദിച്ചു. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് പണിക്കാരെ വിളിച്ചു. പരിഭ്രമിച്ചാണ് അവര്‍ അകത്ത് എത്തിയത്.



'' ഇദ്ദേഹം വിവരങ്ങള്‍ പറഞ്ഞു. മേലില്‍ നിങ്ങള്‍ കുഴപ്പം വല്ലതും ഉണ്ടാക്ക്വോ '' അദ്ദേഹം ചോദിച്ചു. ഒരു പ്രശ്നവും ഉണ്ടാക്കില്ലെന്ന് ഇരുവരും സമ്മതിച്ചു.


'' എന്നാല്‍ ഒപ്പിട്ടിട്ട് പൊയ്ക്കോ. ഇനി കംപ്ലൈന്‍റ് ഉണ്ടാക്കിയാല്‍ എന്‍റെ മട്ട് മാറും '' താക്കീതോടെ അവരെ വിട്ടു.


'' ഇനി അവരൊന്നും ചെയ്യില്ല. എന്തെങ്കിലും പ്രോബ്ലം ഉണ്ടാക്കിയാല്‍ എന്നെ വന്ന് കണ്ടോളൂ '' എസ്. ഐ. പറഞ്ഞതും ഞങ്ങള്‍ ഇറങ്ങി. തിരിച്ച് പോരുമ്പോള്‍ വീട്ടിലേക്കുള്ള വഴിയില്‍ രണ്ടുപേരും നില്‍പ്പുണ്ട്.


'' നിങ്ങള് ഞങ്ങളെ പൊലീസ് സ്റ്റേഷനില്‍ കേറ്റി. നിങ്ങള്‍ക്ക് വെച്ചിട്ടുണ്ട് ''.


ഞാന്‍ ഒന്നും പറഞ്ഞില്ല. സത്യം പറഞ്ഞാല്‍ ഇതോടെ അവരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. വാസ്തവത്തില്‍ സ്റ്റേഷനില്‍ അവര്‍ പേടിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നിയിരുന്നു.


ഞാന്‍ വീടെത്തി പത്ത് മിനുട്ട് കഴിയുമ്പോഴേക്കും പണിക്കാരികള്‍ രണ്ടുപേരും പാടത്തിറങ്ങി. രണ്ടു വിധം നെല്ലിന്‍റെ ഞാറുകള്‍ ഉള്ളത് ഒന്നിച്ച് വലിച്ചു കൂട്ടി. വൈകുന്നേരം ആവുന്നതിന്ന് മുമ്പ് വലിച്ച ഞാറുകള്‍ തോന്നിയ മട്ടില്‍ ഇട കലര്‍ത്തി നട്ട് കൂലി വാങ്ങാന്‍ വരാതെ അവര്‍ പോയി. അത്ര നേരം അവരുടെ ഭര്‍ത്താക്കന്മാര്‍ കാവലുണ്ടായിരുന്നു. വീണ്ടും പോലീസ് സ്റ്റേഷനില്‍
പോവാന്‍ പലരും
ഉപദേശിച്ചു. ഞാന്‍ അതിനൊന്നും മിനക്കെട്ടില്ല. വാസ്തവത്തില്‍ ഞാന്‍ മടുത്തിരുന്നു.


എന്‍റെ മനസ്സില്‍ വല്ലാത്തൊരു അസ്വസ്ഥത ഉടലെടുത്തു. ആ രാത്രി പലതും ആലോചിച്ച് ഉറങ്ങാന്‍
ആയില്ല.പിറ്റേന്ന് ഓഫീസില്‍ ചെന്നപ്പോഴും വിഷമം മാറിയിരുന്നില്ല. യാന്ത്രികമായി ലെഡ്ജറുകള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. ഉച്ചയ്ക്കുള്ള ഇടവേളയില്‍ എന്‍. എം. ഉണ്ണികൃഷ്ണന്‍ എന്‍റടുത്ത് വന്നു. അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമാണ് അയാള്‍.


'' എന്താ മൂപ്പില്‍ നായരേ, കുരങ്ങ് ചത്ത കുറവന്‍റെ മട്ടില് ഇരിക്കൂന്ന് '' ഉണ്ണികൃഷ്ണന്‍ ചോദിച്ചു. ഞാന്‍ കഴിഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹത്തെ അറിയിച്ചു.


'' ഉണ്ണീ, തനിക്ക് ഇത്ര വിവരം ഇല്ലേ '' അയാള്‍ പറഞ്ഞു '' അവരുടെ പിന്നില് യൂണിയന്‍ ഉണ്ടാവും. അല്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് താക്കീത് കിട്ടിയ ശേഷം വീണ്ടും കുഴപ്പം ഉണ്ടാക്കാന്‍ വര്വോ ''.


ആലോചിച്ചപ്പോള്‍ അത് ശരിയാണെന്ന് എനിക്കും തോന്നി. ഇനിയെന്താ വേണ്ടത് എന്നതായി പ്രശ്നം.



'' ബേജാറാവണ്ടാനിം. ഞാന്‍ പാര്‍ട്ടിക്കാരെ ഒന്ന് കണ്ട് സംസാരിക്കട്ടെ. എന്തെങ്കിലും ഒരു വഴി കാണാതെ വരില്ല ''. ആ ആശ്വാസത്തില്‍ ഞാന്‍ ഇരുന്നു. പിറ്റേന്ന് ഉണ്ണികൃഷ്ണന്‍ വിവരങ്ങള്‍ അന്വേഷിച്ചാണ് എത്തിയത്.


'' ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ. അവര് യൂണിയന്‍കാരെ കണ്ടിട്ടുണ്ട് ''.


'' ഇനി എന്താ ചെയ്യണ്ടത് '' ഞാന്‍ ചോദിച്ചു.


'' നാളെ ഒഴിവല്ലേ. രാവിലെ നേരത്തെ ബസ്സ് സ്റ്റോപ്പില്‍ വരിന്‍. ഞാന്‍ ഉണ്ടാവും. നമുക്ക് നമ്മുടെ നേതാവിനെ പോയി കാണാന്നേ ''.



നേതാവിനെ രണ്ടുപേരും കൂടി ചെന്നു കണ്ടു. ഉണ്ണികൃഷ്ണന്‍ വിവരങ്ങള്‍ പറയുന്നതിന്ന് മുമ്പ് അദ്ദേഹം ഇടപെട്ടു.


'' ഞാന്‍ അറിഞ്ഞു. തൊഴിലാളികളുടെ പണി നിഷേധിക്കുന്ന പരിപാടി പറ്റില്ല ''. തൊഴില്‍ നിഷേധിച്ചതല്ല, അവര്‍ പണിക്ക് വരാതിരുന്നതാണെന്ന് ഞാന്‍ അറിയിച്ചു.


'' ശരി ഞാന്‍ അവരോടൊന്ന് സംസാരിച്ചു നോക്കട്ടെ '' വ്യക്തമായ മറുപടി നല്‍കാതെ അദ്ദേഹം ഒഴിഞ്ഞു.


പിന്നീട് പലവട്ടം ഞങ്ങള്‍ രണ്ടുപേരും നേതാവിനെ ചെന്നു കണ്ടു.


'' ശരിയാക്കാം '' എന്നു പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല. വീടിന്ന് മുമ്പില്‍ പന്തലിട്ട് സമരം ചെയ്യും, ഇരുട്ടടി അടിപ്പിക്കും, ഭൂമിയില്‍ കുടില് കെട്ടി താമസം തുടങ്ങും, ഞാന്‍ കാരണം മരിക്കുകയാണ് എന്ന് കുറിപ്പെഴുതി
വെച്ച് കൂട്ടത്തോടെ ആത്മഹത്യ ചെയ്യും എന്നിങ്ങനെ പല വിധത്തിലുള്ള ഭീഷണികള്‍ ഉയര്‍ന്നു. ഓരോന്ന് കേള്‍ക്കുമ്പോഴും അമ്മയ്ക്കുണ്ടാവുന്ന പരിഭ്രമവും സങ്കടവും ആണ് എന്നെ ഏറ്റവും വിഷമിപ്പിച്ചത്.


ഒരു ദിവസം സന്ധ്യ നേരത്ത് ഞാന്‍ എന്തോ സാധനം വാങ്ങാന്‍ കടയിലേക്ക് പോവുകയാണ്. ഫുട്ട് ഓവര്‍ബ്രിഡ്ജിനടുത്തു വെച്ച് പണിക്കാരനെ കണ്ടു മുട്ടി. വിഷുവിന്ന് ഞാന്‍ വാങ്ങി കൊടുത്ത ഷര്‍ട്ടും മുണ്ടുമാണ് വേഷം. എന്‍റെ പഴയ കുട അവന്‍റെ കയ്യിലുണ്ട്. എവിടേയോ പോയി വരുന്ന മട്ടുണ്ട്. ശ്രദ്ധിക്കാത്ത മട്ടില്‍ ഞാന്‍ സ്റ്റെപ്പുകള്‍ കയറി തുടങ്ങി
.


'' ഒരു വെട്ടിന്ന് നിങ്ങളെ പസര്‍ത്തുന്നുണ്ട് '' അവന്‍ പറഞ്ഞു. എനിക്ക് കലശലായി ദേഷ്യം വന്നു.


'' എന്നാല്‍ അതൊന്ന് കാണട്ടെ '' ഞാന്‍ അവന്‍റെ നേരെ ചെന്നു. അത് പ്രതീക്ഷിച്ചതല്ല എന്ന് തോന്നി. ഒന്നും പറയാതെ അവന്‍ വേഗം നടന്നു പോയി. സത്യത്തിനും ന്യായത്തിനും യാതൊരു വിലയും ഇല്ല എന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു തുടങ്ങി.


ഈ സമയത്താണ് പാര്‍ട്ടി പ്രവര്‍ത്തകരായ അസീസും റസ്സാക്കും പ്രശ്നത്തില്‍ ഇടപെടുന്നത്. ചെറുപ്പം തൊട്ടേ എന്‍റെ കൂട്ടുകാരാണ് അവര്‍ രണ്ടുപേരും. റസ്സാക്കിന്‍റെ പുതിയ ഷര്‍ട്ടും ഇട്ടാണ് ഞാന്‍ സുന്ദരിയെ പെണ്ണു കാണാന്‍ ചെന്നിട്ടുള്ളത്. അത്രയ്ക്ക് സ്നേഹവും അടുപ്പവുമാണ് ഞങ്ങള്‍ തമ്മിലുള്ളത്.


'' ദാസേട്ടാ, നിങ്ങളുടെ ഭാഗത്ത് തെറ്റൊന്നൂല്യാ. അത് എല്ലാവര്‍ക്കും അറിയാം. പക്ഷേ അതങ്ങിനെ വിട്ടു പറയാന്‍ ആവത്തതോണ്ടാ '' അവര്‍ പറഞ്ഞു. '' അവര് നല്ല മുതലുകളാണ് . റെയില്‍വെയിലെ പണി പോവാനും പാടില്ല. നിങ്ങളുടേന്നുള്ള അവകാശം കിട്ടും വേണം. അതാണ് അവരുടെ മനസ്സിലിരുപ്പ്. പക്ഷെ ഞങ്ങള്‍ക്ക് ജീവനുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരില്ല ''.



വെറുതെ പറഞ്ഞ വാക്കുകളായിരുന്നില്ല അവ. പ്രശ്നം പരിഹരിക്കുന്നതുവരെ
ഉണ്ണികൃഷ്ണനും റസ്സാക്കും അസീസും എന്നോടൊപ്പം ഉണ്ടായിരുന്നു.



നടീലിന്ന് തുടങ്ങിയ കുഴപ്പങ്ങള്‍ കൊയ്യാറായിട്ടും തീര്‍ന്നില്ല. വാങ്ങിച്ചു വെച്ച വളം പാടത്ത് ഇടാനാകാതെ അലിഞ്ഞു പോയി. നെല്ല് വിളഞ്ഞ് ചത്തു. നെന്മണികള്‍ പകുതിയും കൊഴിഞ്ഞു വീണു.


നഷ്ടപരിഹാരം കൊടുത്താണ് ഒടുവില്‍ പ്രശ്നം അവസാനിപ്പിച്ചത്. യാതൊരു തര്‍ക്കത്തിനും
നില്‍ക്കാതെ ചോദിച്ച പണം ഞാന്‍ കൊടുത്തു. എന്നിട്ടും അവസാന ഘട്ടത്തിലും തര്‍ക്കങ്ങള്‍ ഉണ്ടായി.



'' നട്ട കണ്ടം ഞങ്ങള്‍ കൊയ്യും '' മദ്ധ്യസ്ഥരുടെ മുമ്പില്‍ വെച്ച് പണിക്കാര്‍ പറഞ്ഞു.
എന്നെ ഇത്രയേറെ ബുദ്ധിമുട്ടിച്ച ശേഷം അവര്‍ കൊയ്യുന്നത് എനിക്ക് അംഗീകരിക്കാനായില്ല.



'' അത് പറ്റില്ല '' ഞാന്‍ പറഞ്ഞു '' ഒരു കാര്യവുമില്ലാതെയാണ് എന്നെ കഷ്ടപ്പെടുത്തിയത്. കുറെ നഷ്ടവും ഞാന്‍ സഹിച്ചു. ആ നെല്ല് മുഴുവന്‍ പോയാലും ഞാന്‍ ഇവരെ കൊയ്യാന്‍ സമ്മതിക്കില്ല ''.


'' നിങ്ങള്‍ എന്താ ചെയ്യാന്‍ പോണത് '' നേതാവ് ചോദിച്ചു.


'' പത്തിരുപത് ലിറ്റര്‍ പെട്രോള്‍ വാങ്ങി പാടത്ത് തളിക്കും. എന്നിട്ട് തീ കൊടുക്കും ''. അതോടെ ആ ആവശ്യം നിന്നു.


'' ഞങ്ങള്‍ കുറെ പണവും നെല്ലും കടം വാങ്ങിയിട്ടുണ്ട്. അതോ '' ഒരു പണിക്കാരന്‍ ചോദിച്ചു.


'' അതൊന്നും തിരിച്ചു തരണ്ടാ '' ഞാന്‍ പറഞ്ഞു. യൂണിയന്‍ മുഖാന്തിരം പണം നല്‍കി ഒപ്പ് വാങ്ങി. ആ പ്രശ്നം അവസാനിപ്പിച്ചു. പിന്നീട് അവര്‍ പണിക്ക് വന്നിട്ടില്ല, എങ്കിലും പലപ്പോഴും അവരെ കാണാറുണ്ട്. ഒരു ചിരി, ഒന്നോ രണ്ടോ വാക്ക്, അന്യോന്യം കൈമാറും.
എന്തിനാണ് വെറുതെ വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നത്.


ബസ്സപകടത്തില്‍പ്പെട്ട് കിടപ്പിലായതിന്നു ശേഷം ഒരു ദിവസം ഒരു പഴയ പണിക്കാരിയെ വഴിയില്‍ വെച്ചു കണ്ടിരുന്നു.


'' ഇപ്പോള്‍ എങ്ങിനെയുണ്ട് '' അവള്‍ ചോദിച്ചു.



'' ഇടയ്ക്ക് അല്‍പ്പം വേദന തോന്നാറുണ്ട് '' ഞാന്‍ പറഞ്ഞു.


'' ഏട്ടന് വേഗം ഭേദാവാന്‍ ദൈവത്തിന്‍റെ അടുത്ത് പ്രാര്‍ത്ഥിക്കാറുണ്ട് ''.


ഞാന്‍ ചിരിച്ചു. ആ വാക്കുകളിലെ നന്മയ്ക്ക് ഞാന്‍ ദൈവത്തിനെ സ്തുതിച്ചു.


ആ തൊഴില്‍ പ്രശ്നത്തിന്ന് ശേഷം സ്ഥിരമായി ആരേയും പണിക്ക് നിര്‍ത്തിയില്ല. അപ്പപ്പോള്‍ കിട്ടുന്നവരെ വിളിച്ച് ജോലി ചെയ്യിക്കും. കൂലി അല്‍പ്പം കൂടുതല്‍ കൊടുക്കണമെന്നേയുള്ളു. അങ്ങിനെ പണിക്ക് വന്ന ആളാണ് മുഴയന്‍. അയാളുടെ പേര് എന്താണെന്ന് എനിക്കറിയില്ല. മുഖത്ത് വലിയൊരു മുഴ ഉള്ളതുകൊണ്ട് എല്ലാവരും മുഴയന്‍ എന്ന് വിളിക്കും. പണി ചെയ്യാന്‍ ബഹു മടിയാണ് അവന്.


'' അവന്‍റെ ഭാര്യയും കൂടെ വരുന്ന പെണ്ണുങ്ങളും നല്ലോണം പണി ചെയ്യും. അതോണ്ടാ അവനെ ഒന്നും പറയാത്തത് '' ഭാര്യ പറയാറുണ്ട്. ഞാന്‍ ആ വിധം കാര്യങ്ങള്‍ തീരെ ശ്രദ്ധിക്കാതായി.


'' കുറേശ്ശെ കള്ള് കുടിക്കാന്‍ പഠിച്ചൂടേ '' ഒരു ദിവസം ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ ഭാര്യ ചോദിച്ചു. എനിക്ക് അമ്പരപ്പാണ് തോന്നിയത്.


'' എന്താ അങ്ങിനെ പറയാന്‍ '' ഞാന്‍ ചോദിച്ചു.


'' പാടത്ത് പണിക്ക് ആളെ കിട്ടണച്ചാല്‍ അത് വേണ്ടി വരും ''. പണിക്ക് ആളെ കിട്ടാന്‍ കള്ള് കുടിക്കാനോ ? എന്തോ കാര്യം ഉണ്ടെന്ന് എനിക്ക് തോന്നി.


'' ഇന്ന് മുഴയന്‍ പറഞ്ഞത് എന്താണെന്ന് അറിയ്യോ '' അത് മനസ്സിലാക്കിക്കൊണ്ട് ഭാര്യ ചോദിച്ചു. ഞാന്‍
ഇല്ലെന്ന് തലയാട്ടി.


'' ആറേഴു ദിവസമായി പണിക്ക് വരുന്നു. ഇവിടുത്തെ സാറ് ഞങ്ങളെത്തിയതും ജോലിക്ക് പോവും. വൈകുന്നേരം ഞങ്ങള് പോയിട്ടേ എത്തു. ഒരു ഞായറാഴ്ച വീട്ടില് ഉള്ളപ്പൊ പുസ്തകം തുറന്ന് എഴുതിക്കൊണ്ടിരുന്നു. മണിയേട്ടന്‍റെ വീട്ടില്‍ പണിക്ക് പോയാല്‍ പതിനൊന്ന് മണിക്ക് മൂപ്പര് എന്നെ കൂട്ടിക്കൊണ്ടുപോയി കള്ള് വാങ്ങിത്തരും. ഇവിടുത്തെ സാറിന് അങ്ങിനത്തെ മര്യാദ ഒന്നൂല്യാ ''.


ആ ഒരു പ്രാവശ്യത്തോടെ മുഴയന്‍ പണിക്ക് വരുന്നത് നിര്‍ത്തി. എനിക്ക് കള്ളുകുടി പഠിക്കാതേയും കഴിഞ്ഞു.

Thursday, October 27, 2011

തവളക്കണ്ണന്‍  നെല്ല്.

ഓര്‍മ്മവെച്ച കാലം മുതല്‍ക്കേ ഞങ്ങള്‍ക്ക് കൃഷിഭൂമി ഉണ്ടായിരുന്നു. ഞാന്‍ ജനിച്ച് ഏറെ വൈകാതെയാണ് തറവാട് വക ഭൂമിയുമായി ബന്ധപ്പെട്ട് മദിരാശി ഹൈക്കോടതിയിലുണ്ടായിരുന്ന കേസ്സില്‍ അനുകൂലമായ വിധി കിട്ടിയത്.

കാളനും കണ്ടനുമായിരുന്നു ഞങ്ങളുടെ അന്നത്തെ കര്‍ഷക തൊഴിലാളികള്‍. അവരുടെ ഭാര്യമാരായ വെള്ളച്ചിയും കണ്ണയും സ്ത്രി തൊഴിലാളികളും. ജോലി തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ അവര്‍ പുറമെ നിന്ന് പണിക്കാരെ കൂട്ടിക്കൊണ്ട് വരും.


നടീല്‍ തുടങ്ങിയാല്‍ ഉത്സവകാലം പോലെയാണ്. വരിവരിയായി പാടത്തിന്‍റെ വരമ്പിലൂടെ ഞാറ് വലിക്കാനും നടാനും ധാരാളം പണിക്കാരികള്‍ നടന്നു പോകുന്നത് കാണാം. സ്കൂളില്ലാത്ത ദിവസങ്ങളില്‍ കിളയ്ക്കുന്നതും, കന്ന് പൂട്ടുന്നതും, ഞാറ് നടുന്നതും ഞാന്‍ നോക്കി നില്‍ക്കും. പാടത്തിന്‍റെ വരമ്പില്‍ പോയി നില്‍ക്കാനൊന്നും മുത്തശ്ശി സമ്മതിക്കില്ല. വെയില് കൊണ്ട് വല്ല അസുഖവും വന്നാലോ ? തോലനൂര്‍ കാവിലെ ആലിന്‍ ചുവട്ടിലാണ് പണി ചെയ്യുന്നതും നോക്കി ഞാന്‍ നില്‍ക്കാറ്.


ഉഴുതു മറിക്കുന്നതിന്ന് മുമ്പ് കൊട്ടക്കണക്കില്‍ ചാണകവും തൂപ്പും തോലും പാടങ്ങളില്‍ ഇടും. രാസവളങ്ങളൊന്നും ആ കാലത്ത് ഉണ്ടായിരുന്നില്ല. പിന്നീടെപ്പോഴോ ആണ് അമോണിയം സള്‍ഫേറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയത്. യൂറിയയും കോംപ്ലെക്സും പ്രചാരത്തിലാവാന്‍ പിന്നേയും കുറെ കാലമെടുത്തു.

പാടത്ത് കന്നുപൂട്ടി കഴിഞ്ഞാല്‍ നിരത്തലാണ്. നിരത്താന്‍ ഊര്‍ച്ച കെട്ടി കാളകളെ തെളിക്കും. അതിന്ന് പുറകില്‍ മീന്‍ പിടിക്കാനായി കുറെ കുട്ടികളുമുണ്ടാവും. നിരത്തി കഴിഞ്ഞതും നടാന്‍ തുടങ്ങും. നടീല്‍ അവസാനിക്കുമ്പോള്‍ വൃത്തത്തില്‍ ഞാറ് നടും. ചെണ്ടുമല്ലി പൂക്കളും ചെമ്പരുത്തിയും ഈര്‍ക്കിലില്‍ തറച്ച് വട്ടത്തില്‍ അതിനകത്ത് കുത്തി നിര്‍ത്തും.

നെല്ല് കതിരാവുമ്പോള്‍ ചാഴിക്കേട് വരും. കീടനാശിനികളൊന്നും ലഭ്യമായിരുന്നില്ല. കോറത്തുണികൊണ്ട് തയിപ്പിച്ച വല വീശിപ്പിടിച്ച് ചാഴികളെ നിത്യവും കൊല്ലും. മിക്കവാറും വൈകുന്നേരങ്ങളിലാണ് ചാഴിയെ പിടിക്കുക. അപ്പോള്‍ ചാഴിയുടെ നാറ്റം പരിസരം മുഴുവന്‍ പരക്കും.

തവളക്കണ്ണന്‍, ചമ്പാന്‍, ചിറ്റേനി, കഴമ എന്നീ വിത്തിനങ്ങളാണ് ആ കാലത്ത് കൃഷി ചെയ്യാറ്. തൈനാനാണ് ആദ്യമായി എത്തിയ അത്യുല്‍പ്പാദന ശേഷിയുള്ള വിത്ത്. ധാരാളം വിളയുന്ന ആ നെല്ല് തല്ലിയാല്‍ കൊഴിയില്ല. കാലുകൊണ്ട് ചവിട്ടി കറക്കുന്ന ഒരു യന്ത്രത്തില്‍ നെല്‍ക്കറ്റ വെച്ചാണ് മെതിക്കുക. ആ നെല്ലിന്‍റെ അരി പതിവു രീതിയില്‍ വേവിക്കാനും പറ്റില്ല. തിളച്ച വെള്ളത്തില്‍ ഇടുകയേ വേണ്ടു അത് ചോറാവും. വാര്‍ക്കാന്‍ അല്‍പ്പമൊന്ന് വൈകിയാല്‍ ചോറ് വാള്‍പോസ്റ്റര്‍ ഒട്ടിക്കാന്‍ പറ്റിയ പശയാവും. ഐ. ആര്‍ എട്ട്, സി. ഒ. ഇരുപത്തഞ്ച് തുടങ്ങിയ നമ്പര്‍ ഇനങ്ങള്‍ തൈനാന് ശേഷം വന്നു. ഇന്ന് ജയ, കാഞ്ചന, ജ്യോതി തുടങ്ങി പല പേരുകളിലുള്ള നെല്ലിനങ്ങളുണ്ട്.

രണ്ടാം വിളയ്ക് വെള്ളം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അതു കാരണം വിളവിറക്കല്‍ നേരത്തെയായിരുന്നു. എന്നിട്ടും ഒരിക്കല്‍ നിറയെ കതിര് വന്ന സമയത്ത് വെള്ളമില്ലാതെ ഉണക്കം തട്ടാറായി. പുഴയിലെ കുളിക്കടവില്‍ പമ്പ് വെച്ച് വെള്ളം അടിച്ച് റെയില്‍വെ ഓവു പാലത്തിന്നടിയിലൂടെ പൊട്ടക്കുളം നിറച്ചു. അവിടെ നിന്ന് രണ്ട് പമ്പുകള്‍ ഉപയോഗിച്ച് മേല്‍പ്പാടങ്ങള്‍ നനച്ചു. മലമ്പുഴ അണക്കെട്ടില്‍ നിന്ന് വെള്ളം ലഭിച്ചു തുടങ്ങിയതിന്ന് ശേഷം 2003 ഒഴികെ ഒരു കാലത്തും ജലസേചനം മുടങ്ങിയിട്ടില്ല. എന്നാലും പാടത്തേക്ക് വെള്ളം എത്തിക്കുന്നത് എളുപ്പമല്ല.

വരമ്പിലൂടെ കുറെ ദൂരം നടന്ന് തോട്ടില്‍ നിന്ന് വേണം കനാല്‍ വെള്ളം തിരിക്കാന്‍ . തോടിനോട് തൊട്ട് കാവിന്ന് മുന്നിലായി അമ്പലക്കുളമാണ്. അവിടെയുള്ള ഓവിലൂടെ വേണം വെള്ളം കൊണ്ടു വരാന്‍. ഒരിക്കല്‍ വെള്ളം തിരിക്കേണ്ട കാര്യം അമ്മ പണിക്കാരനോട് പറഞ്ഞപ്പോള്‍ '' കുളത്തില്‍ പ്പെട്ട് മരിച്ച ആളിന്‍റെ പ്രേതം രാത്രി അവിടെ ഉണ്ടാകു '' മെന്ന് പറഞ്ഞ് വരാന്‍ മടി കാണിച്ചു. എനിക്ക് മടിച്ചിരിക്കാന്‍ പറ്റില്ലല്ലോ ? അന്നു രാത്രി ടോര്‍ച്ചുമായി ഞാന്‍ വെള്ളം തിരിക്കാന്‍ ചെന്നു. അവിടെ പ്രേതത്തിനേയോ പിശചിനേയോ ഒന്നും ഞാന്‍ കണ്ടില്ല.

ഇഴ ജന്തുക്കളുടെ സാന്നിദ്ധ്യമാണ് വരമ്പിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. കുറച്ചു കാലമായി എന്‍റെ കൂടെ പകല്‍ സമയത്ത് ഭാര്യയും രാത്രി കാലങ്ങളില്‍ മക്കളും വെള്ളം തിരിക്കാന്‍ വരും. വളരെ സൂക്ഷിച്ചാണ് ഞങ്ങള്‍ പോകാറ്. എന്നിട്ടും കഴിഞ്ഞ കൊല്ലം ഞാനും ഭാര്യയും കഴായയുടെ അടുത്തു വെച്ച് വലിയൊരു മൂര്‍ഖന്‍ പാമ്പിന്‍റെ
മുന്നില്‍ ചെന്നു പെട്ടു.

കൊയ്ത്ത് തുടങ്ങിയാല്‍ പണിക്കാര്‍ക്കും കര്‍ഷകര്‍ക്കും വലിയ ഉത്സാഹമാണ്. രാവിലെ നേരത്തെ കൊയ്യാനെത്തിയാല്‍ ഉച്ചയ്ക്ക് ശേഷമേ പണി മാറി പോകൂ. കഞ്ഞി കുടിച്ച് തിരിച്ചെത്തിയാല്‍ കറ്റ കെട്ടാന്‍ തുടങ്ങും. മുഴുവന്‍ കറ്റയും കറ്റക്കളത്തിലെത്തിയാല്‍ മെതിക്കാന്‍ തുടങ്ങും. അത് കഴിയുമ്പോഴേക്കും ഇരുട്ട് പരക്കും. കമ്പിറാന്തലിന്‍റെ വെളിച്ചത്തിലാണ് നെല്ല് അളക്കുക.

പത്തിനൊന്ന് പതമ്പ് എന്നാണ് കൂലി നിരക്ക്. ഉടമസ്ഥന് പത്ത് പറ നെല്ല് അളന്നാല്‍ തൊഴിലാളികള്‍ക്ക് ഒരു പറ നെല്ല് അളക്കും. പിന്നീടത് എട്ടിനൊന്നും ആറിനൊന്നും ആയി മാറി. പതമ്പിന്ന് പകരം കൂലി നിലവില്‍ വന്നിട്ട് അധിക കാലമായിട്ടില്ല. വിളവ് കൂടിയാലും കുറഞ്ഞാലും തൊഴിലാളിക്ക് ഒരു പറ നെല്ല് കൂലി കൊടുക്കണം. അത് വര്‍ദ്ധിച്ച് രണ്ടു പറ, രണ്ടര പറ നെല്ല് ആയിട്ടുണ്ട്. എന്നാലും നിര്‍മ്മാണ ജോലികളും തൊഴിലുറപ്പ് പദ്ധതിയും കാരണം ഇപ്പോള്‍ കൊയ്യാന്‍ ആളെ കിട്ടാനില്ല.

അടുത്ത കാലത്തായി കൊയ്ത്ത് മിഷ്യന്‍ ഉപയോഗിച്ചാണ് പലരും കൊയ്യാറ്. പെട്ടെന്ന് പണി തീരും, നെല്ല് പതിരു മാറ്റി വൃത്തിയായി കിട്ടും തുടങ്ങിയ കുറെ ഗുണങ്ങളുണ്ടെങ്കിലും വൈക്കോല്‍ മുഴുവനും നശിക്കും എന്നൊരു ദൂഷ്യം ഇതിനുണ്ട്.

നിവൃത്തിയില്ലാതെ മിഷ്യന്‍ ഉപയോഗിച്ച് ഒരു തവണ കൊയ്ത്ത് നടത്തേണ്ടി വന്നു. കൊയ്ത്തിന്ന് ശേഷം ഭാര്യക്ക് വലിയ വിഷമം.

'' ആറേഴായിരം ഉറുപ്പികയുടെ വൈക്കോല്‍ കിട്ടുന്നതാണ്. ഒക്കെ പോയി '' അവള്‍ സങ്കടം പറഞ്ഞു.

'' സാരമില്ലെടോ. ഓരോ കാലത്ത് ഓരോ വിധം. നാടോടുമ്പോള്‍ നടുവെ ഓടണ്ടേ '' ഞാന്‍ ആശ്വസിപ്പിച്ചു.


ഓവര്‍ബ്രിഡ്ജിലേക്കുള്ള അപ്രോച്ച് റോഡിന്നും റെയില്‍വെ സ്റ്റേഷനും വേണ്ടി നല്ലൊരു പങ്ക് സ്ഥലം അക്വയര്‍ ചെയ്തു പോയതില്‍ അപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ബാക്കി കൈവശമുള്ള സ്ഥലത്തിനെ കുറിച്ചല്ലേ വേവലാതിപ്പെടേണ്ടൂ.

Sunday, October 23, 2011

തിരുപ്പറം കുണ്ഡ്രത്തില്‍ നീ ശിരിത്താല്‍. 

റെയില്‍വേക്കുവേണ്ടി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് സംസാരിക്കാനാണ് ബാലന്‍ വന്നത്. സിറ്റ് ഔട്ടില്‍ ഇരുന്ന് ഞങ്ങള്‍ കേസിന്‍റെ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. കേസ്സിന്ന് ആവശ്യമായ ചില രേഖകള്‍ അയാള്‍ എന്നെ ഏല്‍പ്പിച്ച് പോവാനൊരുങ്ങി. ഞാന്‍ അവ ഒതുക്കി കവറിലാക്കാന്‍ തുടങ്ങി. അപ്പോഴാണ് ആരോ ഗെയിറ്റ് കടന്നു വന്നത്. ആഗതനെ ആദ്യം കണ്ടത് ബാലനാണ്.

'' ആരോ വരുന്നുണ്ടല്ലോ. ബന്ധുക്കള് വല്ലോരും ആണോ '' ബാലന്‍ ചോദിച്ചു.

ഞാന്‍ പടിക്കലേക്ക് നോക്കി. മുമ്പ് കണ്ടിട്ടുള്ള ആളല്ല.

'' എനിക്ക് പരിചയം ഉള്ള ആളല്ല '' ഞാന്‍ പറഞ്ഞു. അപ്പോഴേക്കും അയാള്‍ മുറ്റത്തെത്തി. ബ്രൌണ്‍ നിറത്തിലുള്ള ഹാഫ് കൈ ഷര്‍ട്ടും ഡബിള്‍ വേഷ്ടിയും ധരിച്ചിട്ടുണ്ട്. കാഴ്ചയ്ക്ക് മാന്യന്‍. കൈ ഉയര്‍ത്തി അയാള്‍ ഞങ്ങളെ വിഷ് ചെയ്തു.

'' ആരാ '' എന്ന് അന്വേഷിച്ചത് ബാലനാണ്.

'' ഞാന്‍ ഇരുന്നോട്ടെ '' എന്നും പറഞ്ഞ് മറുപടിയ്ക്കൊന്നും കാക്കാതെ അയാള്‍ ഞങ്ങള്‍ക്ക് അഭിമുഖമായി ഒരു കസേലയില്‍ ഇരുന്നു.

'' ഞാന്‍ കെ. എസ്. ആര്‍. ടി. സി.യില്‍ ഉള്ള ആളാണ് '' അയാള്‍ സ്വയം പരിചയപ്പെടുത്തി.

'' ഞാന്‍ ബാലന്‍. ഇദ്ദേഹത്തെ കാണാന്‍ വന്നതാണ് '' ബാലന്‍ അയാളോട് പറഞ്ഞു.

'' എന്താ വേണ്ടത് '' ഞാന്‍ അയാളോട് അന്വേഷിച്ചു.

'' ഒരു കാര്യത്തിന്ന് വന്നതാണ് ഞാന്‍ '' അയാള്‍ പറഞ്ഞു '' ചെറിയൊരു സഹായം ചെയ്യണം ''.

'' എന്ത് സഹായം '' സംഭാവന ചോദിക്കാന്‍ വന്നതാണെന്ന് എനിക്ക് തോന്നി.

'' കുട്ടിയെ പഴനിയില്‍ തൊഴുകിക്കാമെന്ന് ഒരു നേര്‍ച്ചയുണ്ട് '' അയാള്‍ പറഞ്ഞു '' ഇരുപത്തൊന്ന് വീട്ടില്‍ നിന്ന് ഭിക്ഷയെടുത്ത് ചെല്ലാം എന്നാ നേര്‍ച്ച. എന്തെങ്കിലും തരണം. വലുതായിട്ടൊന്നും വേണ്ടാ. ഒന്നോ രണ്ടോ രൂപ മതി ''.

എനിക്ക് അത്ഭുതം തോന്നി. ആദ്യമായിട്ടാണ് ഇങ്ങിനെയൊരു ആവശ്യമായി ഒരാള്‍ വരുന്നത്. ഭിക്ഷ യാചിച്ചു വരുന്ന എത്രയോ ആളുകളെ കണ്ടിട്ടുണ്ട്. തിരുപ്പതി ഭഗവാന് വഴിപാട് വങ്ങാന്‍ എത്തിയിരുന്ന സിത്തേശന്മാര്‍, കറുപ്പുടുത്ത് ത്രിശൂലവുമായി വന്നിരുന്ന ചെര്‍പ്ലശ്ശേരി അയ്യപ്പന്‍റെ കോമരം, ശംഖ് വിളിച്ച് കാവടിയുമായി വന്നിരുന്ന അയ്യാവ് പണ്ടാരന്‍, ആറടിയിലേറേ നീളമുള്ള ചാട്ട ചുഴറ്റി ദേഹത്ത് ശബ്ദമുണ്ടാക്കി അടിക്കാറുള്ള മാരിയമ്മന്‍ വെളിച്ചപ്പാട്, തല വെട്ടിപ്പൊളിച്ച് മഞ്ഞള്‍ പൊടി വാരിപ്പൂശി എത്തിയിരുന്ന കൊല്ലത്തി കൊടുങ്ങല്ലൂരമ്മ എന്നിങ്ങനെ ചിലരൊഴികെ മറ്റാരും മനസ്സില്‍ ഇടം പിടിച്ചിട്ടില്ല. ഇദ്ദേഹം ആ വകുപ്പിലൊന്നും പെട്ട ആളല്ല.

ഇതിനകം ബാലനും അയാളും ചിരകാല പരിചിതരെപ്പോലെ സംഭാഷണം തുടങ്ങിക്കഴിഞ്ഞു. ഞാന്‍ ആധാരക്കെട്ടുമായി അകത്തേക്ക് നടന്നു.

അലമാറയില്‍ കടലാസ്സുകെട്ട് എടുത്തുവെക്കുമ്പോള്‍ അമ്മ വന്നു.

'' എന്തിനാ അയാള് വന്നത് '' അമ്മ ചോദിച്ചു. ഞാന്‍ വിവരം പറഞ്ഞു.

'' എന്നാല്‍ ആറേകാല്‍ ഉറുപ്പിക കൊടുത്തോളൂ. സുബ്രഹ്മണ്യസ്വാമിക്കുള്ള വഴിപാടല്ലേ ''.

ഞാന്‍ പണവുമായി പുറത്തേക്ക് വന്നു. ബാലനും ആഗതനും സംഭാഷണം തുടരുകയാണ്.

'' സോപ്പോ, ചായപ്പൊടിയോ, പേസ്റ്റോ എന്തെങ്കിലും വാങ്ങണം എന്ന് തോന്നുന്നുണ്ടോ '' ബാലന്‍ ചോദിച്ചു '' വേണച്ചാല്‍ ഇദ്ദേഹം മിലിറ്ററി കാന്‍റ്റീനില്‍ നിന്ന് ലാഭത്തില്‍ വാങ്ങിത്തരും ''.

'' ഹോര്‍ലിക്സോ, ബൂസ്റ്റോ, പ്രഷര്‍കുക്കറോ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ പറഞ്ഞോളൂ. ഞാന്‍ വാങ്ങിത്തരാം '' അയാള്‍ സന്നദ്ധത അറിയിച്ചു.

'' ഇപ്പോള്‍ ഒന്നും വേണ്ടാ '' എന്നും പറഞ്ഞ് ഞാന്‍ പണം നല്‍കി..

'' പോയി വന്നിട്ട് പ്രസാദം കൊണ്ടുവന്ന് തരാം '' അയാള്‍ കിഴക്കോട്ട് തിരിഞ്ഞ് തൊഴുത് പണം വാങ്ങി.

'' എന്നാല്‍ ഞാനും പോട്ടെ '' എന്നും പറഞ്ഞ് ബാലന്‍ അയാളോടൊപ്പം ഇറങ്ങിപ്പോയി. ഒരാഴ്ച കഴിഞ്ഞു. ഒരു ദിവസം രാവിലെ ബാലന്‍ വീട്ടിലെത്തി.

'' ആ വിദ്വാന്‍റെ വിവരം വല്ലതും ഉണ്ടോ '' അയാള്‍ ചോദിച്ചു.

'' ആരുടെ '' എനിക്ക് കാര്യം മനസ്സിലായില്ല.

'' അന്ന് ഇവിടെവെച്ച് കണ്ടില്ലേ. അയാളടേന്നെ ''.

'' പിന്നെ അദ്ദേഹം വന്നില്ല ''.

'' പ്രസാദം കൊണ്ടുവരാന്ന് പറഞ്ഞതല്ലേ. അതാ ചോദിച്ചത് ''.

'' വന്നില്ലല്ലോ ''.

'' ഒരു അബദ്ധം പറ്റി. നമ്മളുടെ അടുത്ത് പറഞ്ഞതു പ്രകാരം സാധനങ്ങള്‍ വാങ്ങാന്‍ കുറച്ച് പണം അയാളെ ഏല്‍പ്പിച്ചു. ട്രാന്‍സ്പോര്ട്ട് ഓഫീസില്‍ വെച്ച് എന്‍റേന്ന് സാധനങ്ങളുടെ ലിസ്റ്റും എണ്ണൂറ് ഉറുപ്പികയും വാങ്ങി ബാലേട്ടന്‍ നാല് മണിക്ക് വന്നോളൂ എന്നും പറഞ്ഞ് പിരിഞ്ഞതാണ്. ഇപ്പോള്‍ ദിവസം നാലായി. സാധനവും ഇല്ല, പണവും ഇല്ല ''.

'' കെ. എസ്. ആര്‍. ടി. സി. യില്‍ ചെന്ന് അന്വേഷിച്ചില്ലേ ''.

'' ഉവ്വ്. അവിടെ ആര്‍ക്കും അയാളെ അറിയില്ല ''.

'' എന്നാല്‍ പറ്റിച്ചതായിരിക്കും ''.

'' അതന്യാണ് എനിക്കും തോന്നുന്നത്. ഇനി പറഞ്ഞിട്ട് കാര്യൂല്ല '' ഒന്ന് നിര്‍ത്തി ബാലന്‍ തുടര്‍ന്നു '' ഏതായാലും പറ്റിയത് പറ്റി. ഇനി നഷ്ടം നമുക്ക് ഒപ്പൊപ്പം സഹിക്കാം ''.

'' എന്താ ഉദ്ദേശിക്കുന്നത് '' ഞാന്‍ ചോദിച്ചു.

'' എണ്ണൂറ് ഉറുപ്പിക അയാളുടെ കയ്യില്‍ കൊടുത്തു. അതില്‍ പകുതി ചോദിച്ചതാ ''.

അലോഹ്യം ആവാത്ത മട്ടില്‍ എന്ത് പറയണം എന്ന് ഞാന്‍ ആലോചിക്കുമ്പോഴേക്കും കേട്ടു നിന്ന അമ്മ ഇടപെട്ടു.

'' അതേയ്, അയാളുടെ കയ്യില്‍ ആരാ പണം ഏല്‍പ്പിച്ചത് ''.

'' ഞാന്‍ തന്നെ ''.

'' ഇവിടേക്ക് എന്തെങ്കിലും വാങ്ങിത്തരാന്‍ നിങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ടോ ''.

'' ഇല്ല ''.

'' അതായത് നിങ്ങള്‍ക്ക് ലാഭം കിട്ടാന്‍ നിങ്ങള് അയാളുടെ കയ്യില്‍ പണം കൊടുത്തു. ലാഭം കിട്ടി എന്ന് വിചാരിച്ചാല്‍ അതിന്‍റെ പങ്ക് ഞങ്ങള്‍ക്ക് തരില്ലല്ലോ. ഒറ്റയ്ക്ക് എടുക്കില്ലേ. അതുപോലെ നഷ്ടം വന്നത് ഒറ്റയ്ക്ക് സഹിച്ചാല്‍ മതി. വട്ടി പിടിച്ചവന്‍ പൊട്ടിയ ചട്ടിയുടെ പണം കൊടുക്കണം എന്ന് പറയുന്ന ഏര്‍പ്പാട് വേണ്ടാ ''.

'' എന്നാല്‍ ഞാന്‍ പോവാം അല്ലേ '' കൂടുതലൊന്നും പറയാതെ അയാള്‍ പോയി. തിരുപ്പറം കുണ്ഡ്രത്തില്‍ നീ ശിരിത്താല്‍ മുരുഹാ എന്ന ഗാനം എന്‍റെ മനസ്സിലെത്തി

Tuesday, October 11, 2011

തുമ്പപൂക്കള്‍..

പാടത്തിന്‍റെ വരമ്പുകളില്‍ നിന്ന് തുമ്പ ഇല്ലാതായിട്ട് അധിക കാലമൊന്നും ആയിട്ടില്ല. വെളുത്ത നിറമുള്ള ചെറിയ പുഷ്പങ്ങളോടു കൂടിയ കുറ്റിച്ചെടിയാണ് അത്. തോലനൂര്‍ കാവിന്ന് തൊട്ടു മുമ്പിലുള്ള കറ്റക്കളത്തിന്നരികിലും സ്കൂളിലേക്ക് പോവുന്ന വഴിയോരത്തും ധാരാളം തുമ്പ ചെടികള്‍ ഉണ്ടാവും.

തുമ്പച്ചെടി മരുന്നാണ് എന്ന് മുത്തശ്ശി പറയും. പക്ഷെ ഒരിക്കലും അത് ഉപയോഗിച്ചു കണ്ടിട്ടില്ല. നവരാത്രി കാലത്താണ് തുമ്പയെക്കൊണ്ടുള്ള ഉപയോഗം. സരസ്വതി പൂജയ്ക്ക് ഏറ്റവും പ്രധാനം തുമ്പപൂക്കളാണ്. ദേവിക്ക് ഏറ്റവും ഇഷ്ടമുള്ള പൂക്കളാണത്രേ അവ.

പീടിക സാധനങ്ങള്‍ പൊതിഞ്ഞു തരാറുള്ള പഴയ ന്യൂസ് പേപ്പര്‍ കുമ്പിളു കുത്തി അതിലാണ് പൂക്കള്‍ ശേഖരിക്കുക. സ്കൂളിലാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കാറ്. അവിലും മലരും രണ്ടച്ച് ശര്‍ക്കരയും കൂടി അമ്മ പൊതിഞ്ഞു തരും, വേറൊരു പൊതിയില്‍ തുമ്പ പൂക്കളും. അതുമായിട്ടാണ് സ്കൂളിലേക്ക് ചെല്ലാറ്.

കുട്ടികള്‍ സ്കൂളിന്‍റെ പരിസരം അടിച്ചു വൃത്തിയാക്കി വെള്ളം തളിക്കും. ചിലര്‍ പൂജയ്ക്കുള്ള പൂക്കള്‍ നന്നാക്കാനിരിക്കും. സരസ്വതി ദേവിയുടെ ഫോട്ടോയും സ്റ്റേജും പൂമാലകള്‍ ചാര്‍ത്തി അലങ്കരിക്കും. പതിനൊന്ന് മണിയോടെ പൂജ തുടങ്ങും. നാരായണന്‍ മാസ്റ്ററാണ് പൂജ ചെയ്യുക. കല്‍പ്പൂരം കത്തിച്ചു കഴിഞ്ഞാല്‍ പ്രസാദ വിതരണം തുടങ്ങും. അവിലും മലരും ചെറുപഴത്തിന്‍റെ കഷ്ണങ്ങളും നീട്ടിയ കൈകളില്‍ തരും. വെള്ളപ്പയര്‍ പുഴുങ്ങിയതും പായസവും കയ്യില്‍ തരില്ല. ജാനകി വിലാസുകാരുടെ വീടിന്‍റെ മുന്‍വശത്തുള്ള പ്ലാവിന്‍റെ കൊഴിഞ്ഞു വീണ ഇലകളിലാണ് ആ നിവേദ്യങ്ങള്‍ തരിക.

പ്രസാദം വാങ്ങിയതും ആരേയും കാത്തു നില്‍ക്കാതെ ഒറ്റ ഓട്ടമാണ്. വീടെത്തിയിട്ടു വേണം കളി തുടങ്ങാന്‍. നവരാത്രിയായതിനാല്‍ ആരും പഠിക്കാന്‍ പറയില്ല.

ഗെയിറ്റ് കടന്ന് റെയിലിന്‍റെ ഓരത്ത് എത്തി. ഭാഗ്യത്തിന് രണ്ടാമത്തെ റെയിലില്‍ വണ്ടിയൊന്നും നില്‍പ്പില്ല. തീവണ്ടിയുടെ അടുത്തു കൂടി നടക്കാന്‍ പേടിയാണ്. ഗുഡ്സ് വാഗണുകളുടേയും പാതച്ചാലിന്‍റേയും ഇടയ്ക്കുള്ള ഇടുങ്ങിയ ഭാഗത്തു കൂടി വേണം നടക്കാന്‍ . എഞ്ചിന്‍റെ അടുത്ത് എത്തുമ്പോഴാണ് ഏറെ ഭയം. അതിന്‍റെ ഇരു വശങ്ങളിലുള്ള കുഴലുകളിലൂടെ തിളച്ച വെള്ളവും നീരാവിയും വന്നു കൊണ്ടേയിരിക്കും.

കുറച്ചകലെയായി റെയിലിന്നരികെയുള്ള പാതച്ചാലില്‍ രണ്ട് കുട്ടികള്‍ ഇരിക്കുന്നത് കണ്ടു. അടുത്തെത്തിയപ്പോള്‍ ഞാന്‍ അവരെ ശ്രദ്ധിച്ചു. രണ്ടും പെണ്‍കുട്ടികളാണ്. മുതിര്‍ന്ന കുട്ടി കരയുന്നുണ്ട്. ഒരു പാവാടയല്ലാതെ മറ്റൊന്നും അവള്‍ ധരിച്ചിട്ടില്ല. ഇളയവള്‍ക്ക് അതും ഇല്ല. എണ്ണമയമില്ലാത്ത ചെമ്പിച്ച മുടി മാന്തിക്കൊണ്ട് രണ്ടുപേരും മണ്ണില്‍ വീണ ചോറ് പെറുക്കി തിന്നുകയാണ്, നല്ല തുമ്പപൂ പോലെ വെളുത്ത ചോറ്. തൊട്ടടുത്ത് അലുമിനിയത്തിന്‍റെ ഒരു ചോറ്റുപാത്രം കിടപ്പുണ്ട്.

കളിക്കാനുള്ള എന്‍റെ മോഹം ഇല്ലാതായി. ആ കാഴ്ച എന്നെ ദുഖിപ്പിച്ചു എന്നത് നേര്, എവിടെ നിന്നോ യാചിച്ചു കിട്ടിയ ആഹാരവുമായി വന്നതാവും അവര്‍. റെയില്‍ കടന്ന് മറു വശത്തേക്ക് പോകുമ്പോള്‍ സിഗ്നലിന്‍റെ കമ്പി തടഞ്ഞു വീണതാവണം. തെറിച്ചു പോയ ചോറ്റുപാത്രത്തിന്‍റെ മൂടി തുറന്ന് ചോറ് നിലത്ത് ചിന്നി പോയിരിക്കും.

ഈ സംഭവം നടന്നിട്ട് എത്രയോ വര്‍ഷങ്ങള്‍ ആയി. എന്നിട്ടും ഈ കഴിഞ്ഞ നവരാത്രി പൂജയ്ക്ക് ഒരുങ്ങുമ്പോള്‍ തുമ്പ പൂക്കളും ഒരു പിടി ചോറിന്‍റെ വറ്റും എന്‍റെ കണ്‍മുന്നിലെത്തി.





Saturday, October 1, 2011

അച്ചാച്ചന്‍.

കാര്യമായി ബന്ധുക്കളോ സമ്പത്തോ ഇല്ലാത്തവന്ന് അതിന്‍റെ കുറവ് ജീവിതത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളിലും അനുഭവപ്പെടും. മുത്തശ്ശി മരിച്ചു കിടക്കുന്ന അവസരത്തില്‍ ശവദാഹത്തിന്നു വേണ്ട പണം സംഘടിപ്പിക്കുവാന്‍ ഒരു സുഹൃത്തിന്‍റെ വീട്ടിലേക്ക് രാത്രി നേരത്ത് സൈക്കിളില്‍ പോവേണ്ടി വന്ന അനുഭവം ഞാന്‍ ആദ്യ കാലത്തെ ഒരു പോസ്റ്റില്‍ എഴുതിയിരുന്നു. അമ്മ മരിക്കുമ്പോഴേക്കും ചുറ്റുപാടുകള്‍ കുറെ ഭേദപ്പെട്ടു. കടന്നു പോയ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ എനിക്ക് നല്‍കിയ മനോധൈര്യം കാരണം അമ്മയുടെ മരണത്തെ നിര്‍വികാരനായി നോക്കി നില്‍ക്കാനായത് വേറൊരു കഥ.

എന്‍റെ വിവാഹത്തിന്നും വേണ്ടപ്പെട്ടവരെന്ന് പറയാവുന്ന ആരും ഉണ്ടായിരുന്നില്ല. അമ്മയുടെ ഏക മകന്‍, അച്ഛന്‍റെ ആറോ ഏഴോ മക്കളില്‍ ഒരാള്‍, ബന്ധുക്കളാരും ഇല്ലാത്ത അവസ്ഥ, പരിമിതികള്‍ അതൊക്കെയായിരുന്നു. സഹായിക്കാനും, സഹകരിക്കാനും കുറച്ച് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എന്നത് മാത്രമായിരുന്നു ഒരാശ്വാസം. ഏതായാലും വിവാഹം ഒട്ടും വര്‍ണ്ണപകിട്ടില്ലാത്ത കേവലം ഒരു ചടങ്ങായി മാറി.

എന്‍റെ ഭാര്യയെ മൂന്ന് പ്രസവത്തിന്നും അവളുടെ വീട്ടിലേക്ക് അയച്ചില്ല. എന്‍റെ അമ്മ തന്നെയാണ് എല്ലാ ശുശ്രൂഷകളും ചെയ്തത്. ആദ്യ പ്രസവത്തിന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഞാന്‍ ഓഫീസില്‍ പോകും. അമ്മയും ഭാര്യയും ആസ്പത്രിയില്‍ കൂടും. ഓഫീസ് വിട്ടതും ഞാന്‍ അവരുടെ അടുത്തെത്തും. വിവരങ്ങള്‍ അന്വേഷിക്കാന്‍ കൂടി ബന്ധുക്കളാരും ഇല്ല. ഞങ്ങള്‍ മൂന്നു പേരും സ്നേഹവും വിഷമങ്ങളും പങ്കു വെച്ച് അങ്ങിനെ കഴിഞ്ഞു. ഇന്ന് നാളെ എന്നു പറഞ്ഞ് ദിവസങ്ങള്‍ കടന്നു പോയി. ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്ന് എത്തുമ്പോള്‍ ഭാര്യക്ക് തീരെ വയ്യ. എന്തോ ഒരു അസ്വസ്ഥത. പല പ്രാവശ്യം പറഞ്ഞിട്ടും ആരും നോക്കാന്‍ എത്തിയില്ല. ഒടുവില്‍ അമ്മ ക്ഷോഭിച്ച് സംസാരിച്ചപ്പോള്‍ താഴെ ലേബര്‍ റൂമിലേക്ക് കൊണ്ടു പോയി. ഞാന്‍ അമ്മയോടൊപ്പം വരാന്തയില്‍ നിന്നു.

സിനിമകളില്‍ പ്രസവ വാര്‍ഡിന്നു മുമ്പില്‍ വെപ്രാളപ്പെട്ട് നില്‍ക്കുന്ന ഭര്‍ത്താക്കന്മാരെ കണ്ടിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങിനെയൊന്നുമല്ല ഉണ്ടായത്.

'' ആരും ഇവിടെ കെട്ടിക്കാത്ത് നില്‍ക്കണ്ടാ. ഞങ്ങളുണ്ട് നോക്കാന്‍ '' എന്ന് നേഴ്സ് വന്നു പറഞ്ഞു. അതു കേട്ടതും അമ്മ എന്നോട് മുറിയിലേക്ക് പൊയി ഇരുന്നോളാന്‍ ആവശ്യപ്പെട്ടു. ശാരീരികവും മാസീകവുമായി തളര്‍ന്നിരുന്ന ഞാന്‍ അറിയാതെ ഉറങ്ങിപ്പോയി. '' ഉണ്ണി '' എന്ന് വിളിക്കുന്ന എന്‍റെ സുഹൃത്ത് രാമദാസ് ഞങ്ങള്‍ക്കുള്ള ഭക്ഷണവുമായി എത്തിയപ്പോള്‍ ഞാന്‍ ഉറക്കത്തിലാണ്.

'' അമ്മ ഊണ് കഴിച്ചോളാന്‍ പറഞ്ഞു '' അദ്ദേഹം എന്നെ ഉണര്‍ത്തിയിട്ട് പറഞ്ഞു. ഞങ്ങള്‍ രണ്ടാളും ഉണ്ണാനിരുന്നു. ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റതേയുള്ളു, അമ്മ എത്തി.

'' സുന്ദരി പ്രസവിച്ചു. ആണ്‍കുട്ടി '' അമ്മ പറഞ്ഞു '' ഒമ്പതേ കാലിന്നാണ് ''.

'' എന്നിട്ട് കുട്ടിയെവിടെ '' ഞാന്‍ ചോദിച്ചു.

'' കുറച്ച് കഴിഞ്ഞാല്‍ കാട്ടിത്തരും ''.

ആ സമയത്ത് എന്‍റെ സുഹൃത്ത് ബാലന്‍ മാസ്റ്ററുടെ ഭാര്യ ശാന്തമ്മ ടീച്ചറും മാസ്റ്ററുടെ അനുജന്‍ അര്‍ജുനനും എത്തി. ടീച്ചര്‍ താഴെ ചെന്ന് കുട്ടിയെ ഏറ്റു വാങ്ങി മുറിയിലേക്ക് വന്നു.

'' കുട്ടിയെ മടിയില്‍ വെച്ചു തരട്ടെ '' അവര്‍ ചോദിച്ചു.

'' കുറച്ച് വലുതാവട്ടെ '' ഞാന്‍ പറഞ്ഞു. അവര്‍ കുട്ടിയെ കട്ടിലില്‍ കിടത്തി.കുട്ടിയുടെ മുഖത്ത് ഉണ്ടാവുന്ന ഭാവങ്ങള്‍ നോക്കി ഞാന്‍ അടുത്ത് ഇരുന്നു. ഭാര്യയുടെ അച്ഛനമ്മമാര്‍ മൂന്നാമത്തെ ദിവസമാണ് കുട്ടിയെ കാണാനെത്തിയത്. അങ്ങിനെ ബന്ധുക്കളില്ലാതെ ആ പ്രസവം കഴിഞ്ഞു.

അടുത്ത പ്രസവങ്ങള്‍ക്കും ആരും ഉണ്ടായില്ല. രണ്ടാമത്തെ പ്രസവത്തിന്ന് വീടിനടുത്തുള്ള സുധാ ക്ലിനിക്കില്‍ ഭാര്യയെ പ്രവേശിപ്പിച്ച ശേഷമാണ് ഓഫീസില്‍ വിളിച്ച് എന്നെ വിവരം അറിയിച്ചത്. തിരക്കിട്ട് ഞാന്‍ വീട്ടിലെത്തുമ്പോള്‍ അളിയന്‍ കണ്ണനും ഉണ്ണിയും ചായ കുടിക്കുകയാണ്.

'' ചായ കുടിച്ചോളൂ '' അളിയന്‍ പറഞ്ഞു '' കുറച്ച് സമയം കഴിയും എന്നാ പറഞ്ഞത് ''.

വേഷം മാറ്റി ഞാന്‍ ചായ കുടിക്കുമ്പോഴേക്കും അമ്മ എത്തി.

'' പ്രസവിച്ചു, ആണ്‍കുട്ടിയാണ് ''. ഞങ്ങള്‍ ക്ലിനിക്കിലേക്ക് ഓടി.

ഒരു ദിവസം രാവിലെ '' എന്തോ എനിക്ക് വല്ലാതെ തോന്നുന്നു, ആസ്പത്രിയിലേക്ക് ചെന്നാലോ '' എന്ന് ഭാര്യ ചോദിച്ചു. മൂന്നാമത്തെ പ്രസവത്തിന്ന് ഡോക്ടര്‍ പറഞ്ഞ തിയ്യതി ആവാറായിരിക്കുന്നു.

'' ഒരു വണ്ടി വിളിക്കട്ടെ '' ഞാന്‍ ചോദിച്ചു.

'' വേണ്ടാ. നടക്കാനുള്ള ദൂരമല്ലേയുള്ളു. നമുക്ക് പോവാം '' ഭാര്യ പറഞ്ഞു.

പാടത്തിന്‍റെ വരമ്പിലൂടെ നടന്ന് റെയില്‍വെ ലൈന്‍ കടന്ന് ഞങ്ങള്‍ ക്ലിനിക്കിലെത്തി.

'' ഇവിടെ കിടന്നോട്ടെ, അമ്മയെ വേഗം വരാന്‍ പറയൂ '' മിഡ് വൈഫ് പറഞ്ഞതും ഞാന്‍ വീട്ടിലേക്ക് ഓടി. ഒരു മണിക്കൂറിനകം അമ്മ തിരിച്ചെത്തി.

'' പ്രസവിച്ചു. ഇതും ആണ്‍കുട്ടിയാണ് '' അമ്മ പറഞ്ഞു. മക്കളോടൊപ്പം ഞാന്‍ ക്ലിനിക്കിലേക്ക് നടന്നു. അനുജനെ കാണാനുള്ള ആഗ്രഹത്തില്‍ മക്കള്‍ രണ്ടാളും മുമ്പെ ഓടി. ആഗ്രഹിച്ച മട്ടില്‍ പെണ്‍കുട്ടിയാവാത്തതിനാല്‍ ഭാര്യ കടുത്ത നിരാശയിലായിരുന്നു. അങ്ങിനെ ആരോരുമില്ലാതെ മൂന്ന് പ്രസവങ്ങളും കഴിഞ്ഞു.

കൊല്ലങ്ങള്‍ പിന്നിടുന്നതിനോടൊപ്പം മക്കള്‍ വളര്‍ന്നു. മൂന്നുപേരും വിവാഹിതരായി. അതോടെ ഞങ്ങള്‍ക്ക് മൂന്ന് പെണ്‍മക്കളെ കിട്ടി. മരുമകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഞങ്ങള്‍ക്ക് സന്തോഷമായി. അടുത്ത തലമുറ ഉണ്ടാവുകയാണ്.

'' പ്രസവം ഇവിടെ വെച്ചാണെങ്കില്‍ ഞാന്‍ നന്നായി നോക്കും '' ഭാര്യ സന്നദ്ധത അറിയിച്ചു.

ലോക്കല്‍ ഫണ്ട് ഓഡിറ്റ് പാര്‍ട്ടി അമ്പലത്തിലെ കണക്കുകള്‍ പരിശോധിക്കാന്‍ വന്ന ദിവസങ്ങളില്‍ സംശയങ്ങള്‍ ദൂരീകരിക്കാനും വിശദീകരണം നല്‍കാനുമായി ഞാന്‍ അവരോടൊപ്പം ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. അവസാന ദിവസം ഉച്ചയോടെ എന്‍റെ മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ മകന്‍.

'' ഇന്ന് സ്കാന്‍ ചെയ്യിച്ചു. വയറിന്‍റെ വലുപ്പം കണ്ട് ഡോക്ടര്‍ പറഞ്ഞിട്ടാണ് '' മകന്‍ പറഞ്ഞു '' ഇരട്ട കുട്ടികളാണ്. ഐഡെന്‍റിക്കല്‍ ട്വിന്‍സ് ''. അവന്‍ ആഹ്ലാദത്തിമര്‍പ്പിലാണ്. എനിക്ക് ചിരി വന്നു.

'' ഇരട്ട കുട്ടികളുടെ അച്ഛാ '' ഞാന്‍ വീളിച്ചു. മകനും ചിരി പൊട്ടി.

'' അങ്ങിനെ ഞാനൊരു മുത്തശ്ശനാനാവാന്‍ പോവുകയാണ് '' വൈകുന്നേരം ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.

'' ഏയ്, അതു പറ്റില്ല '' ചെറിയ മകന്‍ പറഞ്ഞു '' ഞങ്ങളുടെ അച്ഛന്‍ വയസ്സനാവാന്‍ പാടില്ല ''.

'' എന്താ പിന്നെ അവര്‍ വിളിക്കേണ്ടാത് '' ഞാന്‍ ചോദിച്ചു.

'' അച്ചാച്ചന്‍ എന്ന് വിളിച്ചോട്ടെ, അമ്മയെ അച്ചമ്മ എന്നും '' അവന്‍ പറഞ്ഞു.

ആ പേരുകള്‍ ഐകകണ്ഠ്യേന അംഗീകരിക്കപ്പെട്ടു. മനസ്സ് നിറയെ സന്തോഷവുമായി ഞങ്ങള്‍ അച്ചാച്ചനും അച്ചമ്മയും ആവാന്‍ ഒരുങ്ങി.




Tuesday, August 30, 2011

അജ്ഞാതനായ ഒരു സുഹൃത്തിന്‍റെ ഓര്‍മ്മയ്ക്ക്.

ടി. എന്‍. വി. ആര്‍. ഹോട്ടലില്‍ ശാപ്പാട് ഇല്ല. ടിഫിന്‍ മാത്രമേ കിട്ടു. അതുകൊണ്ട് ഉച്ച നേരത്ത് വലിയ തിരക്ക് കാണില്ല. മിക്കവാറും ഉച്ച ഭക്ഷണത്തിന്ന് ഞാന്‍ അവിടെ ചെല്ലും. സേവയോ, തൈര് ശാദമോ കഴിക്കും.

ഒരു ദിവസം ഉച്ച ഭക്ഷണം കഴിഞ്ഞ് തിരിച്ചു വരികയാണ്. സ്വാമി സ്റ്റോറില്‍ കയറി ഒരു പച്ച റീഫില്ലും വാങ്ങി ഓഫീസിലേക്ക് നടന്നു. മാര്‍ക്കറ്റ് റോഡില്‍ നിന്ന് ബി. ഓ. സി. റോഡ് വേര്‍പിരിഞ്ഞു പോകുന്ന ജങ്ക്ഷന്‍ കഴിഞ്ഞതേയുള്ളു. ആരോ '' സാറേ '' എന്ന് വിളിക്കുന്നു. ഞാന്‍ ചുറ്റും നോക്കി. വഴിയോരത്ത് തുണി വില്‍ക്കുന്ന ആളാണ്. ഞാന്‍ അയാളുടെ അടുത്തേക്ക് ചെന്നു.

'' എന്താ '' ഞാന്‍ ചോദിച്ചു.

'' നല്ല ബനിയനുണ്ട് സാര്‍. എടുക്കട്ടെ ''.

'' വേണ്ടാ '' എന്നു പറഞ്ഞ് ഒഴിവാക്കാം. പക്ഷെ എന്തുകൊണ്ടോ എനിക്കതിന്ന് ആയില്ല. ആ മദ്ധ്യ വയസ്ക്കന്‍റെ മുഖത്തുള്ള പ്രതീക്ഷാ നിര്‍ഭരമായ നോട്ടം എനിക്ക് അവഗണിക്കാന്‍ കഴിഞ്ഞില്ല.

'' നല്ലതാണോ '' ഞാന്‍ ചോദിച്ചു.

'' തിരുപ്പൂരില്‍ നിന്ന് കൊണ്ടു വരുന്നതാണ് , സാര്‍ . പീടികയില്‍ ഇതിന്ന് ഇരട്ടി വില വാങ്ങും '' അയാള്‍ പറഞ്ഞു.

'' ശരി. നാളെ വാങ്ങാം '' ഞാന്‍ പറഞ്ഞു '' ഇന്ന് പൈസ എടുത്തിട്ടില്ല ''.

'' അതിനെന്താ സാറേ. നാളെ തന്നാല്‍ മതി ''. പത്ത് ബനിയനുകള്‍ അയാള്‍ പൊതിയാന്‍ തുടങ്ങി.

'' വേണ്ടാ. കടം തരാന്‍ നിങ്ങള്‍ക്ക് എന്നെ പരിചയം ഇല്ലല്ലോ '' ഞാന്‍ വിലക്കി.

'' അതൊന്നും സാരമില്ല '' അയാള്‍ പൊതി എന്നെ ഏല്‍പ്പിച്ചു '' നൂറി എഴുപത്തിയഞ്ച് ഉറുപ്പികയാണ്. സാറ് നൂറ്റമ്പത് തന്നാല്‍ മതി ''.

മനമില്ലാ മനസ്സോടെ ഞാന്‍ പൊതിയും വാങ്ങി നടന്നു.

പിറ്റേന്ന് നൂറ്റമ്പത് രൂപയുമായി ഞാന്‍ ഉച്ചയ്ക്ക് ചെന്നു. പക്ഷെ അയാള്‍ സ്ഥലത്തില്ല. ഞാന്‍ തൊട്ടടുത്ത് ഫ്രൂട്ട്‌സ് വില്‍ക്കുന്ന ഉന്തുവണ്ടിക്കാരനോട് അയാളെ അന്വേഷിച്ചു.

'' ഇന്ന് കണ്ടില്ല '' എന്ന മറുപടി കേട്ടതോടെ എനിക്ക് വിഷമം തോന്നി. വെറുതെ അയാളോട് കടം വാങ്ങാന്‍ പോയി.

തൊട്ടടുത്ത മൂന്ന് ദിവസങ്ങളിലും അയാള്‍ ഇല്ല. എന്താണ് വേണ്ടത് എന്നറിയാതെ ഒരു മനപ്രയാസം ഉണ്ടായി തുടങ്ങി.

അടുത്ത തിങ്കളാഴ്ചയാണ് പിന്നീട് അയാളെ കാണുന്നത്.

'' നാല് ദിവസവും ഞാന്‍ പൈസയുമായി വന്നിരുന്നു '' പണം ഏല്‍പ്പിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.

'' ക്ഷമിക്കണം സാറേ. എനിക്ക് അത്യാവശ്യമായിട്ട് നാട്ടില്‍ പോണ്ടി വന്നു '' അയാള്‍ കാരണം വ്യക്തമാക്കി.

'' വീട് എവിടെയാണ് '' ഞാന്‍ ചോദിച്ചു.

'' കുറച്ച് പടിഞ്ഞാറാ. പട്ടാമ്പീന്ന് പിന്നേം പോണം ''.

ക്രമേണ ഞങ്ങള്‍ തമ്മില്‍ ഒരു അടുപ്പം ഉണ്ടായി. അയാളോട് സംസാരിക്കുവാന്‍ വേണ്ടി മാത്രം ഞാന്‍ റോഡിന്‍റെ എതിര്‍വശത്ത് കൂടി നടക്കാന്‍ തുടങ്ങി. എന്നെ കാണുമ്പോള്‍ '' സാറേ, സുഖം അല്ലേ '' എന്ന് അയാള്‍ കുശലാന്വേഷണം നടത്തും.

'' നമ്മള്‍ തമ്മില്‍ ആദ്യം കണ്ട ദിവസം എന്ത് വിശ്വാസത്തിലാണ് നിങ്ങള്‍ എനിക്ക് കടം തന്നത് '' ഒരു ദിവസം ഞാന്‍ അയാളോട് ചോദിച്ചു.

'' മനുഷ്യര് തമ്മില് അന്യോന്യം ഒരു വിശ്വാസം ഇല്ലെങ്കില്‍ ഈ ലോകം ഉണ്ടോ സാറേ '' അയാള്‍ പറഞ്ഞു '' പിന്നെ, എന്‍റെ നൂറ്റമ്പത് ഉറുപ്പിക പറ്റിച്ചിട്ട് കഴിഞ്ഞു കൂടണ്ട ആളല്ല സാറ് എന്ന് ഒറ്റ നോട്ടത്തില്‍ അറിയില്ലേ ''.

അയാളുടെ തത്വശാസ്ത്രം എനിക്ക് ഇഷ്ടപ്പെട്ടു. മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസം ഇല്ലാതായാല്‍ ഈ ലോകം ഇപ്പോഴത്തെ നിലയില്‍ ആവില്ല.

വേനല്‍ക്കാലം കഴിഞ്ഞ് എത്തിയ മഴക്കാലവും കടന്നു പോയി. പലപ്പോഴും അയാള്‍ വേറുതെ ഇരിക്കുന്നത് കാണാം.

'' ഈ കച്ചവടം കൊണ്ട് കഴിഞ്ഞു കൂടാന്‍ വല്ലതും കിട്ടാറുണ്ടോ '' ഒരു ദിവസം ഞാന്‍ ചോദിച്ചു.

'' ഞങ്ങളെപ്പോലെ ഉള്ളോര്‍ക്ക് എന്തെങ്കിലും കിട്ടുന്നതന്നെ വലിയ ഭാഗ്യം അല്ലേ സാര്‍. ആരേയും ഉപദ്രവിക്കാതെ ഇങ്ങിനെ പോണം എന്നെ പടച്ചോനോട് പറയാറുള്ളു ''.

നോമ്പ് കാലം ഏതാണ്ട് അവസാനിക്കാറായി.

'' ഇക്കുറി പെരുനാളിന്ന് പോയാല് പിന്നെ ഒരു ട്രിപ്പേ ഞാന്‍ ഇങ്ങിട്ട് വരൂ '' അയാള്‍ ഒരു ദിവസം പറഞ്ഞു.

'' അതെന്താ '' ഞാന്‍ അന്വേഷിച്ചു.

'' നാട്ടില് തന്നെ കൂടണം എന്ന് വിചാരിക്കുന്നു. കുറച്ചും കൂടി ജവുളി വാങ്ങി ഒരു സൈക്കിളില്‍ കൊണ്ടു നടന്ന് വില്‍ക്കണം ''.

'' അപ്പോള്‍ ബിസിനസ്സ് നന്നാക്കാനുള്ള ഒരുക്കത്തിലാണ് ''.

'' അതല്ല സാറേ, ഉമ്മാക്ക് വയസ്സായി. എന്‍റെ മൂന്ന് മക്കളെ നോക്കാന്‍ ആള് വേണ്ടേ''.

'' അപ്പോള്‍ ഭാര്യ ''.

'' പടച്ചോന്‍ നേരത്തെ കൂട്ടിക്കൊണ്ടു പോയി ''.

എന്‍റെ മനസ്സിനുള്ളല്‍ ഒരു നടുക്കം തോന്നി.

പെരുനാള്‍ കഴിഞ്ഞതിന്ന് ശേഷം ഒരു ദിവസം അയാളെ വീണ്ടും കണ്ടു.

'' ഞാന്‍ സാറിനെ കാത്ത് ഇരിക്ക്യാണ് '' അയാള്‍ പറഞ്ഞു '' ഇന്ന് വൈകുന്നേരം ഞാന്‍ പോവും ''.

'' എവിടെ പോയാലും സന്തോഷമായി ഇരിക്കട്ടെ '' എന്‍റെ ശബ്ദം ഇടറിയിരുന്നു.

'' സാറ് ഒരു മിനുട്ട് എനിക്കും വേണ്ടി നില്‍ക്കണം '' അയാള്‍ കുറച്ചകലത്തുള്ള ഉന്തുവണ്ടിയില്‍ നിന്നും ഒരു ഗ്ലാസ്സ് ചായയും പത്രക്കടലാസിന്‍റെ കീറില്‍ ഒരു പഴംപൊരിയുമായി വന്നു.

'' സാറ് ഇത് കഴിക്കണം. ഇതേ ഇപ്പൊ തരാനുള്ളു '' അയാള്‍ അവ എനിക്ക് നേരെ നീട്ടി.

സാവധാനം ഞാന്‍ അത് കഴിച്ചു.

'' ഇനി എപ്പഴാ നമ്മള്‍ തമ്മില്‍ കാണുക '' ഞാന്‍ ചോദിച്ചു.

'' ഭൂമി ഉരുണ്ടതല്ലേ സാറെ. എവിടേങ്കിലും വെച്ച് കാണും ''.

ഞാന്‍ സാവധാനം നടന്നു. പെട്രോള്‍ പമ്പ് കടന്ന് വലത്തോട്ട് തിരിയുന്നതിന്ന് മുമ്പ് ഞാന്‍ തിരിഞ്ഞു നോക്കി. അയാള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നു.

'' എല്ലാവര്‍ക്കും എന്‍റെ പെരുനാളാശംസകള്‍ ''.
































Tuesday, August 16, 2011

രക്തസാക്ഷി ദിനവും ഒരു ശിക്ഷയും.

വര്‍ണ്ണശബളമായ പ്രൈമറി വിദ്യാഭ്യാസമായിരുന്നില്ല എന്‍റേത്. ഒരു പക്ഷെ ആ കാലഘട്ടത്തിലെ ഒട്ടു മിക്ക കുട്ടികളുടേയും അവസ്ഥ അതായിരുന്നു. അദ്ധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ കിട്ടുന്ന രണ്ടോ മൂന്നോ ജോഡി ഉടുപ്പുകള്‍, കാക്കിസ്സഞ്ചിക്കകത്ത് വെക്കാനൊരു സ്ലേറ്റും , മലയാളം പാഠാവലിയും. ചിലപ്പോള്‍ ഒരു നാല്‍പ്പതാം പേജ് നോട്ട് പുസ്തകവും, കടലാസ്സ് പെന്‍സിലും കൂടി കാണും. കഴിഞ്ഞു പഠനവുമായി ബന്ധപ്പെട്ട ചിലവുകള്‍.

പഴയ റെയില്‍വെ സ്റ്റേഷന്ന് മുമ്പിലുള്ള ജൂനിയര്‍ ബേസിക്ക് സ്കൂളിലാണ് ഞാന്‍ പഠിച്ചത്. റെയില്‍വെ സ്റ്റേഷന്നും സ്കൂളിന്നും ഇടയില്‍ പഴയ പാലക്കാട്- ഷൊര്‍ണ്ണൂര്‍ റോഡ് ( റെയില്‍വെ സ്റ്റേഷന്‍ പിന്നീട് കിഴക്കോട്ടേക്ക് മാറ്റി, അതോടൊപ്പം റോഡും പുതുതായി നിര്‍മ്മിച്ചു ). സ്കൂളിന്ന് കിഴക്കു ഭാഗത്ത് ഇടവഴി. വടക്കും , പടിഞ്ഞാറും ഭാഗങ്ങള്‍ ജാനകി വിലാസ്‌കാരുടെ വീടും മുറ്റവും. ബാല്യ കാല സ്മരണകള്‍ ആ ഇടുങ്ങിയ പരിസരത്ത് ഒതുങ്ങി കൂടുന്നു.

അദ്ധ്യാപകര്‍ക്ക് പുറമെ ഒന്നോ രണ്ടോ കുട്ടികള്‍ക്ക് മാത്രമേ ശീലക്കുട ഉണ്ടായിരുന്നുള്ളു. മറ്റെല്ലാവര്‍ക്കും പട്ടക്കുടയാണ്. പനയോലകൊണ്ട് ഉണ്ടാക്കിയ കുടകള്‍ക്ക് മുളങ്കാലാണ്. മിക്കവരും പാതയോരത്തുള്ള വീപ്പക്കുറ്റിയില്‍ നിന്ന് ഉരുകിയൊലിച്ച ടാര്‍ വീട്ടില്‍ കൊണ്ടുപോയി കുടയുടേ മുകളില്‍ അടിക്കും. എത്ര കനത്ത മഴയാണെങ്കിലും പട്ട കുട പിടിച്ചാല്‍ ഒട്ടും നനയില്ല. ഒരേയൊരു പോരായ്മ സൂക്ഷിച്ചു വെക്കാനുള്ള പ്രയാസമാണ്. സ്കൂളിന്ന് മുന്നിലായി മതില്‍ക്കെട്ടിനകത്ത് കുറച്ച് സ്ഥലമുണ്ട്. എല്ലാവരും കുടകള്‍ അവിടെ വെക്കും. മാറി പോവാതിരിക്കാന്‍ കുടയില്‍ ചിലരൊക്കെ പേര് എഴുതും. കുടക്കാലിലും , തട്ടിലും ചുവപ്പും പച്ചയും ചായം തേച്ച് ഭംഗിയാക്കുന്നവരും ഉണ്ട്.

ഒഴിവു നേരത്ത് പെണ്‍കുട്ടികള്‍ കൊത്താങ്കല്ല് കളിക്കും. കുറെ പേര്‍ പുറകിലെ മുറ്റത്ത് ചില്ലിട്ട് കളിയില്‍ ഏര്‍പ്പെടും. പുറകിലെ പ്ലാവിന്‍ ചോട്ടില്‍ കയര്‍ ചാട്ടവുമായി കുറച്ചു പേര്‍ കൂടും . ഗോട്ടികളി, അണ്ടികളി എന്നിവയാണ് ആണ്‍കുട്ടികളുടെ കളികള്‍. കിഴക്കു വശത്തെ ഇടവഴിയുടെ ഓരത്താണ് ആണ്‍കുട്ടികള്‍ മൂത്രം ഒഴിക്കാറ്. അവിടെ തന്നെയാണ് അണ്ടികളിയും. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ചില ആണ്‍കുട്ടികള്‍ ജാനകി വിലാസ്കാരുടെ മുന്‍വശത്ത് പന്ത് കളിക്കും. കവറിട്ട പന്ത് എന്നു വിളിക്കുന്ന ടെന്നിസ് ബോളാണ് കളിക്കാന്‍ ഉപയോഗിക്കുക.

പഴുക്ക പ്ലാവില പെറുക്കിയെടുത്ത് ഞെട്ടി ഇലയുടെ നടുവിലൂടെ തുളച്ചു കയറ്റി കളിപ്പാട്ടം ഉണ്ടാക്കും. അത് ആനയാണ്. വേലിയോരത്ത് ഉണ്ടാവുന്ന കൊട്ടയുടെ കായ പൊട്ടിച്ച് ഒരു ഈര്‍ക്കിലക്കോലിന്‍റെ രണ്ടറ്റവും അതില്‍ തുളച്ച് കയറ്റും. അര്‍ദ്ധവൃത്താകൃതിയിലുള്ള ആ ഈര്‍ക്കിളിന്ന് നടുവിലായി വേറൊരു ഈര്‍ക്കില്‍ കുത്തി നിര്‍ത്തും. അവയ്ക്കിടയിലൂടെ രണ്ട് ഈര്‍ക്കില്‍ കൊള്ളികള്‍ കടത്തി തിരിച്ചാല്‍ തുന്നല്‍ മിഷ്യന്‍റെ ശബ്ദം ഉണ്ടാവും. ആ കളിപ്പാട്ടങ്ങളുമായി ചിലര്‍ ഒഴിവുനേരം ആഘോഷിക്കും.

ആ കാലത്ത് കാറ് വളരെ കുറവായിരുന്നു. തീവണ്ടി പോവുന്ന നേരത്ത് ഗെയിറ്റ് അടയ്ക്കും. ആ സമയത്ത് ഏതെങ്കിലും കാറ് വന്നു നിന്നാല്‍ കുട്ടികള്‍ അത് കാണാന്‍ ഓടും.

വലിയ രണ്ട് ഫ്ലാസ്കുകളില്‍ ഐസ് ഫ്രൂട്ടുമായി ഒരള്‍ സ്കൂളിന്ന് മുന്നില്‍ റോഡോരത്ത് വന്നിരിക്കും. അതുപോലെ ഒരു കമ്പില്‍ ചുവപ്പും വെളുപ്പം കലര്‍ന്ന ലാലിമുട്ടായിയുമായി വേറൊരാളും. ഒരു കാലില്‍ ചിലങ്ക കെട്ടിയ അയാള്‍ മുട്ടായി കൊടുക്കുന്ന നേരം ഡാന്‍സ് ചെയ്യും. കമ്പില്‍ നിന്ന് മിട്ടായി വലിച്ചൂരി വാച്ചിന്‍റെ രൂപത്തില്‍ കുട്ടികളുടെ കയ്യില്‍ കെട്ടി കൊടുക്കുകയാണ് ചെയ്യാറ്. കയ്യില്‍ പറ്റിപ്പിടിക്കുന്ന മുട്ടായി അയാള്‍ ഇടയ്ക്കിടയ്ക്ക് നക്കും. തൊട്ടടുത്ത മലയാ സ്റ്റോറില്‍ നിന്ന് പൊട്ടു കടലയും ശര്‍ക്കരയും വാങ്ങി തിന്നുന്നവരും ഉണ്ട്.

നാരായണന്‍ മാഷാണ് ഹെഡ്മാസ്റ്റര്‍. അദ്ദേഹത്തിന്‍റെ ക്ലാസ്സില്‍ മാത്രം ഒരു പ്ലാറ്റ്ഫോമുണ്ട്, അതിലാണ് ഹെഡ്മാസ്റ്ററുടെ പൂട്ടാവുന്ന മേശയും, അലമാറയും, കസേലയും. സ്കൂള്‍ പാര്‍ലിമെണ്ട് കൂടുമ്പോള്‍ ആ മേശയ്ക്ക് മുമ്പില്‍ ഒരു സ്റ്റൂളിട്ട് സ്പീക്കറെ ഇരുത്തും. മറ്റെല്ലാവര്‍ക്കും മുമ്പില്‍ അങ്ങിനെ ഇരിക്കാന്‍ ഒരു ഗമയാണ്. ഞാന്‍ പല തവണ സ്പീക്കര്‍ ആയിട്ടുണ്ട്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നാണ് ഇരിക്കാറ്. എന്‍റെ അടുത്ത് ഇരുന്നിരുന്നത് വെളുത്ത് തടിച്ച ഒരു പെണ്‍കുട്ടി ( പേര് ഓര്‍മ്മ വരുന്നില്ല ) ആയിരുന്നു. ആ കുട്ടി ഒരു ചെറിയ കുപ്പിയില്‍ സെന്‍റ് കൊണ്ടുവരാറുണ്ട്.

'' കണക്ക് ചെയ്തത് എനിക്ക് കാണിച്ചു തന്നാല്‍ കുട്ടിടെ കുപ്പയത്തില്‍ ഞാന്‍ സെന്‍റ് തേക്കാം '' എന്ന് ആ കുട്ടി പറയും. കണക്ക് തെറ്റിച്ച് തല്ല് കിട്ടാതിരിക്കാനാണ്. മിക്ക ദിവസങ്ങളിലും എന്‍റെ ഷര്‍ട്ട് സെന്‍റ് മണം ഉള്ളതാവും.

ആ കുട്ടിയുടേ അച്ഛന്‍ ആഴ്ചതോറും ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് വരും. അപ്പോഴൊക്കെ അവള്‍ക്ക് തിന്നാന്‍ മിഠായി കൊണ്ടു വരും.

'' കുട്ടി എന്നെ ചേച്ചീന്ന് വിളിച്ചാല്‍ ഞാന്‍ കുട്ടിക്ക് മിഠായി തരാം '' അവള്‍ പറയും. മിഠായിയുടെ മധുരം നാവില്‍ നിന്ന് മാറും മുമ്പ് ഞാന്‍ വീണ്ടും '' കുട്ടി '' എന്ന് വിളിച്ചിരിക്കും

പഠിക്കാതെ ചെന്നാല്‍ അടി ഉറപ്പാണ്. അതുകൊണ്ട് കേട്ടെഴുത്തും കണക്കും തെറ്റിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കും. ഉറക്കെ ശബ്ദം ഉണ്ടാക്കുകയോ, വികൃതി കാട്ടുകയോ ചെയ്താല്‍ ശിക്ഷ കുറച്ചു കൂടി കഠിനമാണ്. ഹെഡ്മാസ്റ്ററാണ് അതിനുള്ള ശിക്ഷ നടപ്പാക്കുക. ട്രൌസര്‍ മുകളിലേക്ക് പൊക്കും. ചന്തിക്ക് തൊട്ടു താഴെ നാല് പെട. ഒറ്റ നോട്ടത്തില്‍ തല്ലിയതിന്‍റെ അടയാളം പുറമെ കാണാതിരിക്കാനും , ബെഞ്ചില്‍ ഇരിക്കുമ്പോള്‍ വേദനിക്കാനും ആണ് അങ്ങിനെ ചെയ്തിരുന്നത്. പെണ്‍കുട്ടികള്‍ക്ക് ഇളവൊന്നും ലഭിച്ചിരുന്നില്ല. അവരുടെ പാവാട മേലോട്ട് പൊക്കി ഇതേ പോലെ അടിക്കും. ഇതൊക്കെയാണെങ്കിലും അദ്ധ്യാപകര്‍ക്ക് കുട്ടികളോട് വളരെ സ്നേഹമായിരുന്നു. ഒരിക്കല്‍ ക്ലാസ്സില്‍ തല ചുറ്റി വീണ ഒരു കുട്ടിയെ രണ്ടു കയ്യിലും കൂടി കോരി എടുത്ത് ഹെഡ്മാസ്റ്റര്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോവുകയുണ്ടായി.

ഒരു രക്തസാക്ഷി ദിനത്തില്‍ നടപ്പാക്കിയ ശിക്ഷ മറന്നിട്ടില്ല. അന്ന് രാവിലത്തെ അസംബ്ലിയില്‍ ആ ദിനത്തിന്‍റെ പ്രാധാന്യവും , രക്തസാക്ഷികളോടുള്ള ആദര സൂചകമായി ബെല്ലടിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നിന്ന് മൌനം ആചരിക്കണമെന്നും , ആരും ശബ്ദം ഉണ്ടാക്കരുതെന്നും ഹെഡ്മാസ്റ്റര്‍ പറഞ്ഞു.

'' ആരെങ്കിലും ശബ്ദം ഉണ്ടാക്കിയാല്‍ സര്‍വ്വ എണ്ണത്തിനേയും പെടച്ച് നീളം വലിക്കും '' അദ്ദേഹം മുന്നറിയിപ്പ് തന്നു.

ബെല്ലടിച്ചതും എല്ലാവരും എഴുന്നേറ്റു നിന്നു. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയെ ഭഞ്ജിച്ച് എവിടെ നിന്നോ ഒരു ചിരി പൊട്ടി. സെക്കന്‍ഡുകള്‍ക്കകം അത് പടര്‍ന്നു പിടിച്ചു. ഒടുവില്‍ അതൊരു കൂട്ടച്ചിരിയായി മാറി. മൌനാചരണം അവസാനിച്ച നിമിഷം നാരായണന്‍ മാസ്റ്റര്‍ ചൂരലെടുത്തു. ഗോവിന്ദന്‍കുട്ടി മാഷാണ് മൂന്നാം ക്ലാസ്സ് വരെയുള്ളവര്‍ക്ക് ശിക്ഷ നല്‍കിയത്. രണ്ടു കയ്യിലും ഈരണ്ടടി വീതം വാങ്ങി കുട്ടികള്‍ കരച്ചില്‍ ആരംഭിച്ചു.

പതിവ് രീതിയിലാണ് നാരായണന്‍ മാസ്റ്റര്‍ ശിക്ഷ നടപ്പാക്കിയത്. അഞ്ചാം ക്ലാസ്സുകാരുടേതാണ് ആദ്യത്തെ ഊഴം. പുറകില്‍ നിന്ന് ഒരോരുത്തരായി എഴുന്നേറ്റു ചെന്ന് ശിക്ഷ വാങ്ങി പോന്നു. തൊട്ടടുത്ത ക്ലാസിലുള്ള ഞങ്ങള്‍ തല്ലുന്നതും നോക്കി പേടിച്ചിരിക്കുകയാണ്. അപ്പോഴാണ് അതുണ്ടായത്. സ്കൂളിലെ ഏറ്റവും വലിയ പെണ്‍കുട്ടി മടിച്ചു മടിച്ചാണ് എഴുന്നേറ്റ് ചെന്നത്. എണ്ണക്കറുപ്പ് നിറത്തിലുള്ള അവളുടെ നെറ്റിയില്‍ ഒരു മുറിപ്പാടുണ്ട്. കളിക്കുമ്പോഴെല്ലാം ഉറക്കെയാണ് അവള്‍ വര്‍ത്തമാനം പറയാറ്. നാരായണന്‍ മാസ്റ്റര്‍ അവളുടെ പാവാട പൊക്കിയതും ഒന്ന് സ്തംഭിച്ചു. അവള്‍ അടി വസ്ത്രം ധരിച്ചിരുന്നില്ല.

'' പൊയ്ക്കോ '' ഹെഡ് മാസ്റ്റര്‍ അവളോട് പറഞ്ഞിട്ട് ചൂരല്‍ മേശപ്പുറത്ത് ഇട്ടു. അതോടെ അന്നത്തെ ശിക്ഷ നിന്നു. അടി കിട്ടുന്നതില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും ആര്‍ക്കും സന്തോഷം തോന്നിയില്ല. തിരിച്ച് ബെഞ്ചില്‍ ചെന്നിരുന്ന അവള്‍ തേങ്ങി കരയുന്നതും നോക്കി എല്ലാവരും ഇരുന്നു. ഉച്ചയ്ക്ക് വീട്ടിലേക്ക് പോയ അവള്‍ പിന്നെ സ്കൂളില്‍ വന്നില്ല.

ഹൈസ്കൂള്‍ ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം എന്തോ സാധനം വാങ്ങാന്‍ മലയാ സ്റ്റോറിലേക്ക് ഞാന്‍ ചെന്നതാണ്. സ്കൂളിന്ന് തൊട്ടടുത്തുള്ള ഇടവഴിയിലൂടെ റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്ന ദമ്പതികള്‍ക്ക് പുറകില്‍ തലയില്‍ ഒരു വലിയ പെട്ടിയുമായി ഒരു സ്ത്രി വരുന്നു. നെറ്റിയില്‍ ആ മുറിപ്പാടുണ്ട്. അത് അവളായിരുന്നു. വെള്ള മുണ്ടും, ജാക്കറ്റുമാണ് വേഷം. തോളില്‍ ഒരു തോര്‍ത്ത് മടക്കിയിട്ടിട്ടുണ്ട്. കഴുത്തില്‍ ഒരു കറുപ്പ് ചരട്. പാലമരത്തിന്‍റെ ചുവട്ടിലൂടെ നടന്ന് പാളം കടന്ന് അവള്‍ പ്ലാറ്റ്ഫോമില്‍ പെട്ടി ഇറക്കി വെച്ചു.

വര്‍ഷങ്ങള്‍ ഏറെ കടന്നു പോയി. ഓഫീസില്‍ നിന്ന് വരുന്ന വഴി സിഗററ്റ് വാങ്ങാന്‍ ഞാന്‍ പീടികയില്‍ കയറിയതാണ്. സാധനം വാങ്ങാന്‍ കുറച്ചു പേരുണ്ട്. തോളിലിരിക്കുന്ന കുട്ടിക്ക് കൊടുക്കാന്‍ മിഠായി ചോദിച്ചും കൊണ്ട് ഒരു സ്ത്രീ ധൃതി കൂട്ടുന്നു.

'' ഒന്ന് അടങ്ങിയിരിക്കിന്‍ തള്ളേ '' പീടികക്കാരന്‍ പറഞ്ഞു '' എനിക്ക് രണ്ട് കയ്യേ ഉള്ളു ''.

'' വേഗം കൊണ്ടാ, ഈ ചെക്കന്‍ വാശി പീടിക്കാന്‍ തുടങ്ങിയാല്‍ എന്നെക്കൊണ്ട് ആവില്ല '' കുറച്ചു നേരം നിന്നിട്ട് ആ സ്ത്രീ പീടികക്കാരനോട് പറഞ്ഞു '' മകളുടെ കുട്ടിയാണ്. ഇന്നലെ വിരുന്ന് വന്നതാ ''

കുട്ടിയുടെ കവിളില്‍ തലോടി അതിനോട് എന്തോ പറഞ്ഞ് അവര്‍ ചിരിച്ചു. ഞാന്‍ ആ സ്ത്രീയെ ഒന്നു നോക്കി. അവളുടെ നെറ്റിയിലെ മുറിപ്പാട് ഞാന്‍ കണ്ടു. എനിക്ക് ആളെ മനസ്സിലായി. മുന്‍വശത്തെ രണ്ട് പല്ലുകളും , പഴയ തടിയും ആരോഗ്യവും എങ്ങോ പോയി മറഞ്ഞിട്ടുണ്ട്. മൂപ്പെത്തും മുമ്പ് കയറി വന്ന വാര്‍ദ്ധക്യം തകര്‍ത്ത ശരീരത്തിലെ മുടി മാത്രം നരച്ചിട്ടില്ല.

വായിലെ മുറുക്കാന്‍ റോഡിലേക്ക് നീട്ടിത്തുപ്പി, മിഠായിക്കായി അവള്‍ കാത്തു നിന്നു.

Saturday, August 6, 2011

നന്മ നിറഞ്ഞ ഒരു കാലം.

'' വിദ്യാര്‍ത്ഥികളും ബസ്സ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി '' ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ ഇടക്കിടയ്ക്ക് മാധ്യമങ്ങളില്‍ കാണാറുണ്ട്. രണ്ടു വിഭാഗക്കാര്‍ക്കും അവരവരുടേതായ ന്യായങ്ങള്‍ ഉണ്ടാവും. മിന്നല്‍ പണി മുടക്കില്‍ അവസാനിക്കുന്ന അത്തരം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ ചെറുതല്ല.

നാലര പതിറ്റാണ്ടിന്ന് മുമ്പാണ് ഞാന്‍ പഠിച്ചത്. ആ കാലത്ത് ഇത്തരം സംഭവങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. ഇന്നത്തെയത്ര ബസ്സുകള്‍ അന്ന് ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ എണ്ണവും താരതമ്യേന കുറവായിരുന്നു. ഒരുപക്ഷെ അതുകൊണ്ടായിരിക്കണം ബസ്സുകള്‍ തമ്മിലുള്ള മത്സരവും വിദ്യാര്‍ത്ഥികളെ ഒഴിവാക്കാനുള്ള പ്രവണതയും തീര്‍ത്തും ഇല്ലാതിരുന്നത്.

ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും വിദ്യാര്‍ത്ഥികളോട് സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. അവരില്‍ പലരേയും ഇന്നും ഓര്‍മ്മയുണ്ട്. ടി. ബി.ടി ബസ്സിലെ ഡ്രൈവര്‍ ശങ്കരന്‍ നായര്‍ , മയില്‍ വാഹനം ബസ്സിലെ ഡ്രൈവര്‍മാരായ ശേഖരന്‍ നായര്‍, വാസുപ്പിള്ള, ശ്രീധരന്‍ നായര്‍, നാരായണന്‍ എന്നിവരും കണ്ടക്ടര്‍മാരായ ജബ്ബാറണ്ണന്‍ , ജോസഫേട്ടന്‍ എന്നിവരും സ്ഥിരം യാത്രക്കാരായ വിദ്യര്‍ത്ഥികള്‍ക്ക് ഇഷ്ടപ്പെട്ടവരായിരുന്നു. ഒരിക്കലും ബസ്സ് നിര്‍ത്തി കുട്ടികളെ കയറ്റാതെ അവര്‍ പോവാറില്ല.

വൈകുന്നേരം കോളേജ് വിട്ട് ഇറങ്ങിയാല്‍ വേഗം നടന്ന് ബസ്സ് സ്റ്റാന്‍ഡില്‍ എത്തും. വാസുപ്പിള്ളയാണ് ഡ്രൈവര്‍. അല്‍പ്പം കറുത്ത് തടിച്ച് വെണ്‍ചാമരം പോലത്തെ മുടിയുള്ള അദ്ദേഹം തൊട്ടടുത്ത റാക്കില്‍ നിര്‍ത്തിയിട്ട കെ. എസ്. ആര്‍. ടി. സി. ബസ്സ് ഡ്രൈവറോട് സംസാരിക്കുകയാവും.

'' ഇവരൊക്കെ എന്‍റെ കുട്ട്യേള് ആണ് '' അദ്ദേഹം ഞങ്ങളെ പരിചയപ്പെടുത്തും.

ഡ്രൈവറുടെ തൊട്ടടുത്ത് നീളം കൂടിയ സീറ്റിലാണ് ഞങ്ങളൊക്കെ ഇരിക്കാറ്. അഞ്ചു പേര്‍ക്കിരിക്കാനുള്ള സീറ്റില്‍ ഏഴും എട്ടും പേര്‍ തിക്കി തിരക്കി ഇരിക്കും. പിന്നെ വഴി നീളെ വിശേഷങ്ങള്‍ പറച്ചിലാണ്. ഡ്രൈവര്‍ വാസുപ്പിള്ളയും ഞങ്ങളുടെ സംഭാഷണത്തില്‍ ചേരും.

ഒരു ദിവസം നൂറണിയില്‍ വെച്ച് ഒരു യാത്രക്കാരന്‍ കൈ കാണിച്ചു. വാസുപ്പിള്ള നിര്‍ത്തിയില്ല.

'' ഒരാള് കൈ കാണിച്ചല്ലോ '' ഞാന്‍ പറഞ്ഞു.

'' കണ്ടു '' അദ്ദേഹം പറഞ്ഞു '' ബട്ട് ഹി ഈസ് എ ലെപ്പര്‍ ''.

എനിക്ക് വിഷമം തോന്നി.

'' ഇതാണ് മോന്‍ ജീവിതം '' അല്‍പ്പം കഴിഞ്ഞ് അദ്ദേഹം തുടര്‍ന്നു '' അയാളെ കയറ്റാത്തതില്‍ എനിക്ക് സങ്കടം ഉണ്ട്. സുഖക്കേട് വരുന്നത് ആരുടേയും കുറ്റം കൊണ്ടല്ല. പക്ഷെ അയാളെ കയറ്റിയാല്‍ ചില യാത്രക്കാര്‍ക്ക് ഇഷ്ടക്കേടാവും. അതും നോക്കണ്ടേ ''.

ഇന്ത്യ ചൈന യുദ്ധം കഴിഞ്ഞ കാലഘട്ടമാണ് അത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എന്‍.സി. സി. പരിശീലനം നിര്‍ബ്ബന്ധമായിരുന്നു. ഒന്നിട വിട്ട ദിവസങ്ങളില്‍ എന്‍.സി. സി. പരേഡുണ്ടാവും. അത് കഴിഞ്ഞ് പോരുമ്പോള്‍ നേരം വൈകും. വൈകീട്ട് ആറേകാലിനാണ് നാരായണേട്ടന്‍റെ ബസ്സ്. ബസ്സിന്‍റെ മുമ്പില്‍ ചാരി നിന്ന് അദ്ദേഹം ഞങ്ങളോട് സംസാരിക്കും.

കാല്‍ക്കൊല്ല പരീക്ഷ കഴിഞ്ഞ് പേപ്പറൊക്കെ കിട്ടിയോ, എത്ര മാര്‍ക്കുണ്ട്, എന്തേ മാര്‍ക്ക് ഇത്ര കുറഞ്ഞത് എന്നൊക്കെ അന്വേഷിക്കും. നല്ലോണം പഠിക്കണം കേട്ടോ എന്നൊരു ഉപദേശവും തരും.

വിദ്യാര്‍ത്ഥികളുടെ ഐഡന്‍റിറ്റി കാര്‍ഡില്‍ ബസ്സ് കമ്പനിക്കാരുടെ സീലും ഒപ്പും വേണം എന്നൊരു നിബന്ധന ആ കാലത്ത് ഉണ്ടായിരുന്നു. മയില്‍ വാഹനം കമ്പനിയുടെ ഓഫീസ് ഷൊര്‍ണ്ണൂരാണ്. മൂന്ന് മാസത്തേക്കാണ് അവര്‍ കണ്‍സഷന്‍ തരാറുള്ളത്. കാലാവധി കഴിയുമ്പോള്‍ ഷൊര്‍ണ്ണൂരില്‍ ചെന്ന് വീണ്ടും ഒപ്പ് വാങ്ങണം. പല കുട്ടികള്‍ക്കും അത് പ്രയാസമുള്ള കാര്യമായിരുന്നു. ഒരു ദിവസത്തെ മിനക്കേടിന്ന് പുറമെ പണച്ചിലവും ഉണ്ട് പലര്‍ക്കും അതിനുള്ള വക കാണില്ല. ഒരു തവണ ഞാന്‍ പരിചയക്കാരന്‍റെ സൈക്കിള്‍ വാങ്ങി നാല്‍പ്പതോളം കിലോമീറ്റര്‍ അകലെയുള്ള ബസ്സ് കമ്പനിയുടെ ഓഫീസില്‍ ചെന്ന് ഒപ്പ് വാങ്ങിച്ചിട്ടുണ്ട്. കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ ഷൊര്‍ണ്ണൂരില്‍ ചെല്ലാനുള്ള ബുദ്ധിമുട്ട് പറഞ്ഞതോടെ നാരായണേട്ടന്‍ കാര്‍ഡ് വാങ്ങി കൊണ്ടു പോയി പുതുക്കി കൊണ്ടു വന്ന് തരും.

'' നിങ്ങളൊക്കെ പഠിച്ച് ബ്രേക്ക് ഇന്‍സ്പെക്ടറോ, ആര്‍. ടി ഓ യോ ആവുമ്പോള്‍ ഞങ്ങളെപോലെ ഉള്ളോരെ ബുദ്ധികുട്ടിക്കരുത് '' എന്ന് നാരായണേട്ടന്‍ കൂടെ കൂടെ പറയും

ജബ്ബാറണ്ണന്‍ കുട്ടികളുടെ ഉറ്റ സുഹൃത്തായിരുന്നു. ചിരിച്ച മുഖത്തോടെയല്ലാതെ അദ്ദേഹത്തെ കാണാറില്ല. എല്‍. പി. സ്കൂളിന്‍റെ വാര്‍ഷികവും സേവനത്തില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും ഒന്നിച്ചാണ്. മുന്‍കാല വിദ്യാര്‍ത്ഥികളുടെ വക ഒരു നാടകവും ഉണ്ടായിരുന്നു. പെട്ടെന്ന് തട്ടിക്കൂട്ടിയ ആ നാടകത്തില്‍ മരണശേഷം യമന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുന്ന ഒരു ബസ്സ് കണ്ടക്ടറുടേ വേഷമാണ് എനിക്ക് കിട്ടിയത്. നാടകത്തില്‍ അഭിനയിക്കാന്‍ കണ്ടക്ടറുടെ ബാഗ് വേണം. പറളി - പാലക്കാട് ആറാം നമ്പര്‍ ടൌണ്‍ ബസ്സിലെ കണ്ടക്ടര്‍ ജബ്ബാറണ്ണനായിരുന്നു. ഞാന്‍ ആവശ്യം ഉന്നയിച്ചു.

'' എപ്പഴാ കുട്ട്യേ നാടകം തുടങ്ങ്വാ '' അദ്ദേഹം ചോദിച്ചു.

'' രാത്രി പത്ത് മണിയാവും എന്ന് തോന്നുന്നു '' ഞാന്‍ മറുപടി നല്‍കി.

'' എന്നാല്‍ സാരൂല്യാ. എട്ടരയ്ക്ക് ലാസ്റ്റ് ട്രിപ്പ് കഴിഞ്ഞ് ഞാന്‍ എത്തും. വന്നതും ബാഗ് തരാം ''.

'' അതുപോരാ. കാണാനും വരണം ''.

റെയില്‍വെ സ്റ്റേഷന്ന് അടുത്തുള്ള ഗെയിറ്റിന്‍റെ ഇരു വശങ്ങളിലായിട്ടാണ് സ്കൂളും ബസ്സ് നിര്‍ത്തിയിടുന്ന സ്ഥലവും. രണ്ടും തന്നില്‍ കഷ്ടിച്ച് ഒരു ഫര്‍ലാങ്ങ് ദൂരമേയുള്ളു. ജബ്ബാറണ്ണന്‍ വരാമെന്ന് ഏറ്റു. പറഞ്ഞതു പോലെ നാടക ദിവസം ഒഴിഞ്ഞ ബാഗുമായി വന്ന് ജബ്ബാറണ്ണന്‍ അത് എന്നെ ഏല്‍പ്പിച്ചു.

മരിച്ചു ശേഷം കണ്ടക്ടറെ രണ്ട് കിങ്കരന്മാര്‍ ചേര്‍ന്ന് യമധര്‍മ്മ രാജാവിന്‍റെ മുമ്പില്‍ ഹാജരാക്കുന്നതാണ് രംഗം .

'' എന്താ ഇവന്‍ ചെയ്ത് തെറ്റ് '' യമന്‍റെ ഗര്‍ജ്ജനം.

'' പ്രഭോ, ഇവന്‍ യാത്രക്കാര്‍ക്ക് ബാക്കി കൊടുക്കാതെ പറ്റിച്ചിട്ടുണ്ട് '' ചിത്രഗുപ്തന്‍ ഒരു പുസ്തകത്തിലേക്ക് നോക്കി ഉറക്കെ വായിച്ചു '' അതിന്ന് പുറമെ ഇവന്‍ യാത്രക്കാരായ സ്ത്രീകളുടെ ദേഹത്ത് ചാരി നിന്നാണ് ടിക്കറ്റ് കൊടുത്തിരുന്നത് ''.

'' ഓഹോ. ഇവനെ മയില്‍ വാഹനം ​ബസ്സില്‍ പലക്കാട് നിന്ന് ഷൊര്‍ണ്ണൂര്‍ വരെ യാത്ര ചെയ്യിക്ക് , അല്ലെങ്കിലോ നരകത്തില്‍ കൊണ്ടു പോയി തിളച്ചു ഉരുകി കിടക്കുന്ന പത്ത് ലിറ്റര്‍ ഇരുമ്പ് കുടിപ്പിക്ക് '' അദ്ദേഹം തിരിഞ്ഞ് കണ്ടക്ടറോട് പറഞ്ഞു '' എന്താ വേണ്ടത് എന്ന് നീ തന്നെ നിശ്ചയിച്ചോ ''.

'' ഞാന്‍ ഇരുമ്പ് ഉരുക്കിയത് കുടിച്ചോളാം '' എന്ന് കണ്ടക്ടര്‍ തൊഴുത് പറയുന്നതോടെ രംഗം അവസാനിച്ചു. നാടകം കഴിഞ്ഞതും മുഖവും തുടച്ച് ജബ്ബാറണ്ണനെ ബാഗ് ഏല്‍പ്പിക്കാന്‍ ചെന്നു.

'' ഞങ്ങളെ തന്നെ വെച്ചൂ അല്ലേ '' എന്നും പറഞ്ഞ് അദ്ദേഹം സ്നേഹത്തോടെ തോളില്‍ ഒന്നു തട്ടി. പഠനം കഴിഞ്ഞ് ഉദ്യോഗസ്ഥനായതിന്ന് ശേഷവും വളരെക്കാലം ജബ്ബാറണ്ണനെ കണ്ടിരുന്നു. അപ്പോഴൊക്കെ പഴയ പോലെ കുശലാന്വേഷണങ്ങള്‍ ചോദിക്കാന്‍ ഞങ്ങള്‍ മറക്കാറില്ല.

ജോസഫേട്ടന്‍ അന്നേ പ്രായം ചെന്ന ആളാണ്. മുഴുവന്‍ കഷണ്ടിയായ അദ്ദേഹത്തിന്‍റെ തലയില്‍ ചെറിയൊരു മുഴ ഉണ്ടായിരുന്നു.

'' മക്കളെ, ഒന്ന് ഒട്ടിചേര്‍ന്ന് നില്‍ക്കിന്‍. പഴുത് കാണാന്‍ പാടില്ല '' അദ്ദേഹം ഞങ്ങളെ ഒതുക്കി നിര്‍ത്തുമ്പോള്‍ പറയും ''ആര് കണ്ടാലും മയില്‍ വാഹനം ആണ് എന്ന് തോന്നണ്ടേ ''. ആ പറയുന്നത് അനുസരിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല.

ഓഫീസ് സമയത്ത് അല്ലാത്തതിനാല്‍ , ജോലികിട്ടിയതിന്ന് ശേഷം അദ്ദേഹത്തിന്‍റെ ബസ്സില്‍ പോവാറില്ല. മൂന്ന് നാല് കൊല്ലങ്ങള്‍ക്ക് ശേഷം ഒരു തവണ ഞാന്‍ ആ ബസ്സില്‍ കയറി. എന്‍റെ കൈവശം അപ്പോള്‍ ട്രഷറി കോഡിന്‍റേയും അക്കൌണ്ട് കോഡിന്‍റേയും പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അന്നും അദ്ദേഹം കണ്‍സഷന്‍ ചാര്‍ജ്ജാണ് എടുത്തത്.

'' ജോസഫേട്ടാ, എന്‍റെ പഠിപ്പ് കഴിഞ്ഞു കുറച്ചായി '' ഞാന്‍ പറഞ്ഞു '' ഇപ്പോള്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലിക്കാരനാണ് ''.

'' അതുവ്വോ. സന്തോഷായി '' അദ്ദേഹം ചിരിച്ചു.

പിന്നീട് ഒരു വട്ടം കൂടി അദ്ദേഹത്തിനെ കണ്ടു. അന്ന് അദ്ദേഹം ജോലിയിലല്ലായിരുന്നു. പുറകിലെ സീറ്റില്‍ ഇരിക്കുകയാണ്.

'' ജോസഫേട്ടാ '' ഞാന്‍ വിളിച്ചു.

അല്‍പ്പം നീങ്ങി അദ്ദേഹം എന്നെ അടുത്തിരുത്തി.

'' ഞാന്‍ കമ്പനിയില്‍ നിന്ന് പിരിഞ്ഞു. വയസ്സായില്ലേ '' ജോസഫേട്ടന്‍ പറഞ്ഞു.

ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഞാന്‍ കൈ കൊടുത്ത് ഇറങ്ങി. പിന്നീട് അദ്ദേഹത്തിനെ കണ്ടിട്ടില്ല.



Wednesday, July 20, 2011

ഭാവി അറിയാന്‍ .

'' കുറച്ച് ദിവസമായി കുട്ടീ, എന്നും സുഖക്കേടും വയ്യായയും തന്നെ. ഒരാള്‍ക്കല്ലെങ്കില്‍ ഒരാള്‍ക്ക്. ഒരു പണിക്കരെ കാണണം എന്നുണ്ട് '' അമ്മായി പറഞ്ഞപ്പോള്‍ ആവാമെന്ന് ഞാനും സമ്മതിച്ചു.

'' ആരുടെ അടുത്താ പോണ്ടത് '' അടുത്ത ചോദ്യം.

'' ആരെങ്കിലും ഒരാളുടെ അടുത്ത് പോണം. ഇന്ന ആളന്നെ വേണംന്ന് നിര്‍ബ്ബന്ധം ഉണ്ടോ '' ഞാന്‍ മറു ചോദ്യം ചോദിച്ചു.

'' ഇന്നെന്നെ നമുക്ക് പോയാലോ. ശുഭസ്യ ശീഘ്രം എന്നല്ലേ ''.

'' ശരി '' എന്ന് ഞാന്‍ സമ്മതിച്ചു. ഞങ്ങള്‍ രണ്ടാളോടൊപ്പം എന്‍റെ ഭാര്യയും കൂടി. ഹാന്‍ഡ് ബാഗിനകത്ത് ജാതക കെട്ടുകളുടെ കൂമ്പാരം. എല്ലാവരുടേയും ഭാവി മനസ്സിലാക്കിയിരിക്കാമല്ലോ.

പത്ത് കിലോമീറ്ററില്‍ കുറഞ്ഞ ദൂരമാണ് ഉള്ളതെങ്കിലും രണ്ട് ബസ്സുകള്‍ മാറി കയറിയാലേ സ്ഥലത്തെത്തു. ഞങ്ങള്‍ ചെന്നു കേറുമ്പോള്‍ ജോത്സ്യന്‍റെ വീടിന്‍റെ പരിസരത്ത് ആരേയും കാണാനില്ല. തിരക്ക് വരുന്നതേയുള്ളു എന്ന് സമാധാനിച്ചു.

'' ആരൂല്യേ ഇവിടെ '' ഞാന്‍ ശബ്ദമുയര്‍ത്തി. വീടിന്‍റെ പുറകില്‍ നിന്ന് ഒരു സ്ത്രീ വന്നു.

'' ഗുരുനാഥനില്ലേ '' ഞാന്‍ ചോദിച്ചു.

'' ഇല്ലല്ലോ. മകളുടെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോയിരിക്ക്യാണ്. എത്തുമ്പൊ സന്ധ്യയാവും '' അവര്‍ പറഞ്ഞു. പടി കടന്ന് പുറത്തെത്തിയപ്പോള്‍ പുത്തിരിയില്‍ കല്ല് കടിച്ച മട്ടിലുള്ള വിഷമമായിരുന്നു മനസ്സില്‍ .

'' ഇനിയെന്താ വേണ്ടത് '' ഞാന്‍ ചോദിച്ചു. അടുത്ത ജോത്സ്യന്‍റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു. ഇരുപത് കിലോമീറ്റര്‍ അകലെയാണ് സ്ഥലം. ഏതായാലും മിനക്കെട്ടിറങ്ങി, ചെന്നു നോക്കാം എന്നും കരുതി അങ്ങോട്ട് പുറപ്പെട്ടു. അവിടെ എത്തുമ്പോള്‍ ഒരു പൂരത്തിനുള്ള തിരക്കുണ്ട്.

'' ഇന്നിനി പറ്റില്യാട്ടോ '' എന്തെങ്കിലും പറയുന്നതിന്ന് മുമ്പ് ജോത്സ്യന്‍ ഇങ്ങോട്ട് പറഞ്ഞു.

'' കുറച്ച് ദൂരത്തു നിന്നാണ് '' ഞാന്‍ പറഞ്ഞു നോക്കി.

'' നില്‍ക്കുന്നൂച്ചാല്‍ നിന്നോളൂ. നോക്കി കഴിയുമ്പോള്‍ രാത്രിയാവും '' അദ്ദേഹം പറഞ്ഞു. അത് നടപ്പുള്ള കാര്യമല്ല. ഞങ്ങള്‍ പിന്‍വാങ്ങി.

'' ഏത് കുരുത്തംകെട്ടോനെയാണോ കണി കണ്ടിട്ട് ഇറങ്ങിയത് '' വീട്ടുകാരിക്ക് കാര്യം മുടങ്ങിയതിന്ന് ഒരു ഉത്തരവാദിയെ കണ്ടെത്തണം. വേറൊരു ജോത്സ്യനെ കണ്ട് കാര്യം സാധിച്ചേ പറ്റു എന്നൊരു വാശി എനിക്കും തോന്നി.

ഒരു വയസ്സന്‍ ജോത്സ്യരുടെ പേരാണ് പിന്നെ പരിഗണിച്ചത്. മുമ്പൊരിക്കല്‍ അവിടെ ചെന്ന കാര്യം അമ്മായി പറഞ്ഞു. വന്ന വഴിയത്രയും തിരിച്ചു ചെന്ന് വടക്കോട്ട് ആറേഴു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാലേ അയാളുടെ വീട്ടിലെത്തു.

നട്ടുച്ചയോടെയാണ് അവിടെ എത്തുന്നത്. വിശന്നിട്ടാണെങ്കില്‍ തീരെ വയ്യ. എത്രയും പെട്ടെന്ന് കാര്യം ചോദിച്ചറിഞ്ഞ് വീടെത്തണം. പണിക്കരുടെ വീടും പരിസരവും നിറയെ ജനം. എന്തോ പന്തികേട് തോന്നിയെങ്കിലും ആ തിരക്കിനിടയിലൂടെ ഞങ്ങള്‍ നടന്നു.

'' ആവൂ , അവരെത്തി '' ആരോ ഉറക്കെ പറഞ്ഞു '' ഇനി വൈകിക്കണ്ടാ ''. എന്‍റെ സംശയം ഇരട്ടിച്ചു. '' പണിക്കര് '' ഞാന്‍ അടുത്തു നിന്ന ആളോട് ചോദിച്ചു.

'' ഇന്നലെ രാത്രിയായിരുന്നു. ഉണ് കഴിഞ്ഞ് കിടക്കുമ്പോള്‍ ഒന്നൂല്യാ. കുറച്ചു കഴിഞ്ഞ് എന്തോ ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കുമ്പോള്‍ പുറപ്പാടാണ്. തുളസിയിട്ട് വെള്ളം കൊടുത്തതും ജീവന്‍ പോയി ''.

മൃതദേഹം കാണാനൊന്നും ഞങ്ങള്‍ നിന്നില്ല. ഒന്നും പറയാതെ മൂവരും പടിയിറങ്ങി.

Saturday, June 18, 2011

ഒരു സുഹൃത്തിന്‍റെ ഓര്‍മ്മയ്ക്ക്.

രാവിലെ കുളി കുളി കഴിഞ്ഞ് നാമം ചൊല്ലാനുള്ള പുറപ്പാടിന്നിടയിലാണ് മൊബൈല്‍ അടിച്ചത്. മറു വശത്ത് കനകചന്ദ്രന്‍. സുഹൃത്തും , മുന്‍കാല സഹപ്രവര്‍ത്തകനും . സഹോദരതുല്യം എന്നെ സ്നേഹിക്കുകയും ഞാന്‍ സ്നേഹിക്കുകയും ചെയ്യുന്നതുമായ ആള്‍ .

'' ഉണ്ണ്യേട്ടാ , എന്താ ചെയ്യുന്നത് '' അദ്ദേഹം തിരക്കി. ഞാന്‍ വിവരം പറഞ്ഞു.

'' നമ്മുടെ നാഗസ്വാമി ഇന്നലെ രാത്രി മരിച്ചു. മൃതദേഹം ഒമ്പത് മണിക്ക് നാട്ടിലേക്ക് കൊണ്ടുപോവും '' കനകന്‍ അറിയിച്ചു.

'' ഇപ്പോള്‍ വരാം '' എന്നും പറഞ്ഞ് ഞാന്‍ കുട്ടിയേട്ടനെ വിളിച്ചു. കുട്ടിയേട്ടനും നാഗസ്വാമിയും ഞാനും ഒന്നിച്ച് കുറെ കാലം ജോലി ചെയ്തതാണ്.

കുട്ടിയേട്ടന്‍ വിവരം അറിഞ്ഞിരിക്കുന്നു. പുറപ്പെടാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.

'' മേഴ്സി കോളേജ് ജങ്ക്ഷനില്‍ നില്‍ക്കൂ, ഞാന്‍ ഉടനെയെത്താം '' ഞാന്‍ അറിയിച്ചു.

ഞങ്ങള്‍ എത്തുമ്പോഴേക്കും മൃതദേഹം കൊണ്ടു പോവാനുള്ള ആംബുലന്‍സ് എത്തിയിരുന്നു. ഞങ്ങള്‍ അകത്ത് ചെന്നു , കുറച്ചു നേരം നോക്കി നിന്നു. പിന്നെ പുറത്തിറങ്ങി. പഴയ സഹപ്രവര്‍ത്തകരുംപരിചയക്കാരുമായി കുറെ പേരുണ്ട്. നാഗസ്വാമിയുടെ മരണത്തെ കുറിച്ചായിരുന്നു സംഭാഷണം. പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലാത്ത ആളാണ്. രാത്രി ചെറിയൊരു ശ്വാസതടസ്സം തോന്നി. ഡോക്ടറെ കാണീക്കാന്‍ ഉടനെ ഓട്ടോറിക്ഷ വരുത്തി. ആസ്പത്രിയിലെത്തും മുമ്പ് മരണം സംഭവിച്ചു കഴിഞ്ഞു.

മൃതദേഹം ആംബുലന്‍സില്‍ കയറ്റിയതോടെ ഞങ്ങള്‍ മടങ്ങി. കുട്ടിയേട്ടനും ഞാനും പഴയ കാര്യങ്ങള്‍ മനസ്സിലോര്‍ത്തു . തികഞ്ഞ സാത്വികനായിരുന്നു പരേതന്‍. ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസില്‍ ഞങ്ങള്‍ ഒന്നിച്ച് ജോലി ചെയ്യുന്ന കാലത്ത് വൈകുന്നേരങ്ങളില്‍ ഒന്നിച്ചിറങ്ങും. വലിയങ്ങാടിയിലൂടെ മൂവരും കൂടി രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ ദൂരെയുള്ള മേലാമുറിയിലേക്ക് നടക്കും.

വഴിയോരത്തെ തട്ടുകടയില്‍ നിന്ന് വാഴക്ക ബജ്ജിയോ, ഉരുളക്കിഴങ്ങ് ബോണ്ടയോ വാങ്ങി തിന്നും. അങ്ങാടിയില്‍ നിന്ന് പച്ചക്കറി വാങ്ങും. ഒരു രൂപയ്ക്ക് രണ്ടര കിലോ സവാളയോ അതില്‍ കൂടുതല് തക്കാളിയോ കിട്ടും. കാരറ്റ്, ബീറ്റ്റൂട്ട്, ബീന്‍സ്, ക്യാബേജ് എന്നിവയ്ക്കും ഏകദേശം അതേ വിലയാണ്. പക്ഷെ നാഗസ്വാമിക്ക് മത്തനും കുമ്പളങ്ങയും ആണ് പഥ്യം. അഞ്ച് ഉറുപ്പികയ്ക്ക് സാധനം വാങ്ങിയാല്‍ ചുമന്ന് നടക്കാനാവില്ല.

ഒരുപാട് സുഹൃത്തുക്കളുള്ള ആളാണ് നാഗസ്വാമി. വഴി നീളെ അദ്ദേഹത്തിന്‍റെ പരിചയക്കാരുണ്ടാവും. അവരോടൊക്കെ കുശലം പറഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴേക്കും സമയം കുറെയാവും.

അങ്ങിനെയൊരു പരിചയക്കാരനായിരുന്നു ആര്യവൈദ്യന്‍ നമ്പൂതിരി. സ്വജനം എന്ന നിലയില്‍ അദ്ദേഹത്തിന്ന് നാഗസ്വാമിയോട് നല്ല മമതയാണ്. ക്രമേണ ഞങ്ങളോടും അദ്ദേഹം നല്ല അടുപ്പത്തിലായി.

ഒരു ദിവസം ഞങ്ങള്‍ അങ്ങാടിയിലൂടെ വരുമ്പോള്‍ നമ്പൂതിരി ഞങ്ങളെ വിളിച്ചു.

'' ടോ, കുറച്ച് ചില്വാനം വേണോലോ '' അദ്ദേഹം നാഗസ്വാമിയോട് പറഞ്ഞു '' ഒരു രണ്ടായിരം ഉറുപ്പിക തന്നാല്‍ അടുത്തതിന്‍റെ അടുത്ത മാസം മടക്കി തരണ്ട് ''.

തല്‍ക്കാലം ഒന്നും കൈവശമില്ലെന്നായി നാഗേട്ടന്‍.

'' നിങ്ങള്‍ക്ക് ശമ്പളം കൂട്ടീന്നൊക്കെ പേപ്പറില്‍ കണ്ടല്ലോ. കുടിശ്ശിക നല്ലൊരു തുക കിട്ടില്ലേ പിന്നെന്താ ''

'' ഏയ്. സംഗതി പേപ്പറില്‍ മാത്രേ ഉള്ളു. തീരുമാനം ഒന്നും ആയിട്ടില്ല. വേണച്ചാല്‍ ദാ കുട്ടികൃഷ്ണനോട് ചോദിച്ചോളൂ ''.

'' അത് നല്ല എടവാടായി. കള്ളന് കഴുവേറി സാക്ഷി അല്ലേ ''.

ഞങ്ങള് മൂന്നുപേരും ചിരിച്ച് മടുത്തു. അതിലേറെ ഉച്ചത്തില്‍ നാഗസ്വാമി ചിരിച്ചു മയങ്ങിയത് ഒരു പ്രാവശ്യമേ ഞാന്‍ കണ്ടിട്ടുള്ളു.

മൂന്നര മണിയോടെ ചായയും എന്തെങ്കിലും കഴിക്കാനും ഓഫീസില്‍ എല്ലാ സീറ്റിലും എത്തും. അത് കഴിഞ്ഞതും ഞാന്‍ കുട്ടിയേട്ടന്‍റെ അടുത്തേക്ക് ഒരു പോക്കുണ്ട്. ഞങ്ങളൊന്നിച്ച് സിഗററ്റ് വലിക്കും ( അന്നൊനും ഓഫീസില്‍ സിഗററ്റ് വലി കര്‍ശനമായി നിരോധിച്ചിരുന്നില്ല ). പലപ്പോഴും ആ നേരത്ത് മറ്റേതെങ്കിലും കൂട്ടുകാര്‍ ഞങ്ങളോടൊപ്പം ചേരും. നാഗസ്വാമിക്ക് പുക വലിക്കുന്ന ശീലം ഉണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം ഞങ്ങളോടൊപ്പം വന്നിരിക്കും.

'' നിങ്ങള് രണ്ടാളുടെ വലി ഇത്തിരി കൂടുന്നുണ്ട് '' ഒരു ദിവസം അദ്ദേഹം പറഞ്ഞു.

'' എന്താടാ ഉണ്ണ്യേ '' കുട്ടിയേട്ടന്‍ എന്നെ വിളിച്ചു '' ഈ നാഗേട്ടന്‍ പറയിണത് കേട്ടില്ലേ. നമ്മള് എന്താ ചെയ്യണ്ട് ''.

'' വലിയ്ക്കേണ്ടാ എന്നു വെക്കണം. അല്ലാതെന്താ '' വളരെ സിമ്പിളായി ഞാന്‍ പ്രശ്നം പരിഹരിച്ചു.

'' അത് നടക്ക്വോടാ. നമുക്ക് എന്തെങ്കിലും ഫൈന്‍ വെക്കാം. അപ്പൊ വലിക്കില്ലല്ലോ '' കുട്ടിയേട്ടന്‍ നിര്‍ദ്ദേശിച്ചു.

'' എന്നാല്‍ ഒരു കാര്യം ചെയ്യാം '' ഞാന്‍ പറഞ്ഞു '' ഞാന്‍ സിഗററ്റ് വലിച്ചാല് നിങ്ങള് രണ്ടാള്‍ക്കും ചായ വാങ്ങി തരണം. കുട്ടിയേട്ടന്‍ വലിച്ചാല്‍ എനിക്കും നാഗേട്ടയ്ക്കും. നാഗേട്ടന്‍ വലിച്ചാല്‍ നമ്മള്‍ രണ്ടാള്‍ക്ക്. എന്താ അത് പോരേ ''.

'' ഈ പരിപാടിക്ക് ഞാനില്ല '' കുട്ടിയേട്ടന്‍ പറഞ്ഞു.

'' അതെന്താ '' ഞാന്‍ ചോദിച്ചു.

'' നമ്മള് രണ്ടാളും വലിയ്ക്കും. ചായ വാങ്ങി കൊടുക്കേണ്ടി വരും ചെയ്യും. പക്ഷെ ഈ നാഗേട്ടന്‍ വലിക്കില്ലല്ലോ ''.

'' അതിനെന്താ. നാഗേട്ടനും വലിച്ച് തുടങ്ങിക്കോട്ടെ '' എന്നായി ഞാന്‍ .

'' അത് നല്ല ഐഡിയ ആണ്. പക്ഷെ തുടങ്ങണം '' കുട്ടിയേട്ടന്ന് എതിര്‍പ്പില്ല.

'' ഞാന്‍ ആ പരിപാടിക്ക് ഇല്ല . ഇല്ലാത്ത ദുശ്ശീലം എന്തിനാ പഠിക്കുന്നത് '' നാഗേട്ടന്‍ ഒഴിഞ്ഞു '' വേറെ വല്ല പ്ലാനും ഉണ്ടാക്കിന്‍ ''.

കുട്ടിയേട്ടന്‍ തല പുകഞ്ഞ് ആലോചിക്കുന്നതിന്നിടയില്‍ ഞാന്‍ അടുത്ത പദ്ധതി അവതരിപ്പിച്ചു.

'' അങ്ങിനെയാണെങ്കില്‍ ഞാന്‍ ഒരു സൂത്രം പറയാം '' ഞാന്‍ പറഞ്ഞു '' ഞാന്‍ പുക വലിച്ചാല്‍ നിങ്ങള്‍ രണ്ടാള്‍ക്കും ചായയും കടിയും വാങ്ങി തരാം. എന്താ വിരോധം ഉണ്ടോ ''.

എന്ത് വിരോധം. രണ്ടാളും സമ്മതിച്ചു.

'' അതുപോലെ കുട്ടിയേട്ടന്‍ പുക വലിച്ചാല്‍ ഞങ്ങള്‍ രണ്ടാള്‍ക്കും വാങ്ങി തരണം ''.

കുട്ടിയേട്ടന്ന് എതിര്‍പ്പില്ല.

'' ഇനിയാണ് പ്രധാനം '' ഞാന്‍ പറഞ്ഞു '' ഞാനും കുട്ടിയേട്ടനും ഒന്നിച്ച് പുക വലിച്ചാല്‍ നാഗേട്ടന്‍ നമ്മള് രണ്ടാള്‍ക്കും വാങ്ങി തരണം ''.

അണ പൊട്ടുന്നതുപോലെ ഒരു ചിരിയാണ് രണ്ടു പേരില്‍ നിന്നും ഉയര്‍ന്നത്. നാഗേട്ടന്‍ ചിരിച്ച് ചിരിച്ച് കണ്ണില്‍ നിന്ന് വെള്ളം വന്നു. ഞാന്‍ നോക്കുമ്പോള്‍ മറ്റുള്ളവര്‍ ഞങ്ങളെ ശ്രദ്ധിക്കുകയാണ്.

കഥാവശേഷനായ ആ സുഹൃത്തിന്ന് പ്രണാമം.