Tuesday, December 30, 2014

വാസ്തുബലി.

നേരത്തെ ഉണ്ടായിരുന്ന എന്‍റെ വീട്ടില്‍ താമസം തുടങ്ങിയിട്ട് ഏറെ നാളാവുന്നതിന്നുമുമ്പാണ് അയാളെ പരിചയപ്പെടുന്നത്. എന്‍റെ ഒരു സുഹൃത്തിനോടൊപ്പം ഒരു ഞായറാഴ്ച ദിവസം അയാള്‍ എന്നെ കാണാന്‍ വന്നതായിരുന്നു.

'' അറിയില്ലേ '' സുഹൃത്ത് എന്നോട് ചോദിച്ചു '' മെമ്പറാണ് ''.

ഞാന്‍ അയാളെ നോക്കി. അറുപത് അറുപത്തഞ്ചു വയസ്സ് പ്രായം തോന്നിക്കും. അലക്കി വെളുപ്പിച്ച മല്ലുമുണ്ടും തോര്‍ത്തുമാണ് വേഷം. ഒരു കാലന്‍കുട കയ്യിലുണ്ട്. അയാള്‍ കൈകൂപ്പിത്തൊഴുതു.

'' വരൂ '' ഞാന്‍ ഇരുവരേയും അകത്തേക്ക് ക്ഷണിച്ചു.

'' വന്നത് ഒരു കാര്യത്തിനാണ് '' ഇരുന്നശേഷം അയാള്‍ പറഞ്ഞു.

'' എന്താ വേണ്ടത് ''.

'' ഈ വീടിന്‍റെ പ്ലാന്‍ തര്വോ. മകള്‍ക്ക് വീടുണ്ടാക്കാനാണ് ''.

'' അതിനെന്താ വിരോധം '' ഞാന്‍ പ്ലാന്‍ കൊടുത്തു എന്നു മാത്രമല്ല വീടിന്‍റെ എല്ലാ ഭാഗവും കാണിച്ചു കൊടുക്കുകയും ചെയ്തു.

'' പുരപണി കഴിഞ്ഞു. ലേശം തേപ്പും നിലം പണിയും ബാക്കിയുണ്ട്. ഇടവത്തില്‍ കയറിയിരിക്കണം എന്നാണ് മോഹം '' പിന്നീടൊരിക്കല്‍ റോഡില്‍വെച്ച് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു '' പാലു കാച്ചുമ്പോള്‍ സാറ് വരണം. ഞാന്‍ വീട്ടിലേക്ക് വിളിക്കാന്‍ വരുന്നുന്നുണ്ട് ''.

പിന്നീടെന്നോ അയാള്‍ ക്ഷണിക്കാന്‍ വന്നതായി അമ്മ പറഞ്ഞിരുന്നു. എന്തോ അസൌകര്യം കാരണം എനിക്ക് പോവാന്‍ കഴിഞ്ഞില്ല.

ഏതാനും മാസങ്ങള്‍ കടന്നുപോയി. മെമ്പറുടെ മകളും മരുമകനും ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയാണ് ഒരുദിവസം ഞാന്‍ കേട്ടത്.

കുടിപാര്‍പ്പിന്ന് വിളിച്ചിട്ട് ചെല്ലാഞ്ഞതില്‍ എനിക്ക് വിഷമം തോന്നി. ഞാന്‍ സൈക്കിളില്‍ അവിടേക്ക് പുറപ്പെട്ടു.

പുതിയ വീടിന്‍റെ മുറ്റത്ത് ജഡങ്ങള്‍ കിടത്തിയിട്ടുണ്ട്. ഇരുവരുടേയും തൊലിക്ക് ഒരു നിറവ്യത്യാസം.

'' എന്താ സംഭവം '' അടുത്തു കണ്ട ഒരാളോട് ഞാന്‍ ചോദിച്ചു.

'' രാത്രി മൂത്രം ഒഴിക്കാന്‍ പുറത്തേക്ക് ഇറങ്ങിയ സമയത്ത് ആ പെണ്ണിനെ വലിച്ച് കിണറ്റിലിട്ട് അവനും ചാടിയതാണത്രേ. ദേഹം കണ്ട്വോ. വെള്ളത്തില്‍ കിടന്നിട്ടാ ഈ നിറവ്യത്യാസം  ''.

'' എന്താ കാരണം ''.

'' അതറിയില്ല. പോലീസ് വരാന്‍ കാത്തിരിക്കുകയാണ്. എന്നിട്ടു വേണം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ കൊണ്ടു പോവാന്‍ ''.

എന്‍റെ മനസ്സിലൂടെ ചിന്തകള്‍ കടന്നു വരാന്‍ തുടങ്ങി. മകള്‍ക്ക് ഒരു വീട് എത്ര താല്‍പ്പര്യത്തോടെയാണ് അയാള്‍ ഉണ്ടാക്കിക്കൊടുത്തത്. അവളതില്‍ സന്തോഷത്തോടെ കഴിയുമെന്ന് ആ മനുഷ്യന്‍ മോഹിച്ചു കാണും. വയസ്സുകാലത്ത് അയാള്‍ക്ക് വല്ലാത്തൊരു ദൌര്‍ഭാഗ്യമാണ് നേരിടേണ്ടി വന്നത്. മനുഷ്യന്‍ എന്തൊക്കേയോ മോഹിക്കുന്നു, മറ്റു ചിലത് സംഭവിക്കുന്നു. വിധി എന്നു പറയുന്നത് ഇതായിരിക്കും .

തോര്‍ത്തുമുണ്ടുകൊണ്ട് ഇടയ്ക്കിടെ കണ്ണീരൊപ്പി പുതിയ വീടിന്‍റെ മുന്‍വശത്തെ തിണ്ണയിലിരിക്കുന്ന അയാളുടെ അടുത്തേക്ക് ഞാന്‍ ചെന്നില്ല. ചെല്ലാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം അല്‍പ്പനേരംകൂടി അവിടെനിന്ന് ഞാന്‍ തിരിച്ചുപോന്നു.

Saturday, December 6, 2014

ഭാഗവതര്‍.

'' എന്താ ഒരു ചൂട്. കന്നിമാസത്തെ  വെയില് കള്ളനും കൂടി  കൊള്ളില്ല എന്ന് പറയുന്നത് വെറുതെയല്ല '' ഉഴുതു കഴിഞ്ഞ വയല്‍ നോക്കി വന്നതിന്നു ശേഷം  ഭാര്യ പറഞ്ഞു '' നാലു ദിവസം ഇങ്ങിനെ നിന്നാല്‍ പാടത്തെ വെള്ളം വറ്റും. പിന്നെ ഞാറുപാകാന്‍ പറ്റില്ല. അതിനു മുമ്പ് കിളയ്ക്കാന്‍ ഒരാളെ ഏര്‍പ്പാടാക്കണം ''.

മൂന്നു നാലു ദിവസമായി ഇത് പറയാന്‍  തുടങ്ങിയിട്ട്. അന്വേഷിക്കാത്ത കുറ്റമല്ല. കോട്ടായിയില്‍ നിന്നാണ് കൃഷിപ്പണിക്ക് ഒരാള്‍ വരാറുള്ളത്. അവിടെ തിരക്കിട്ട പണി നടക്കുകയാണ്. അതു കഴിഞ്ഞ ശേഷമേ അയാള്‍ വരികയുള്ളു.

സമീപ പ്രദേശങ്ങളില്‍ അന്വേഷിച്ചു പാകത്തിന് ഒരാളെ കിട്ടണ്ടേ. കെട്ടുപണിക്ക് പോവാനാണ് ആളുകള്‍ക്ക് താല്‍പ്പര്യം. അതാവുമ്പോള്‍ ചളിയില്‍ ഇറങ്ങേണ്ടാ.
തരക്കേടില്ലാത്ത കൂലിയും കിട്ടും.

'' കണ്ണാ, എവിടെ നിന്നെങ്കിലും കുട്ടി ഒരാളെ പണിക്ക് സംഘടിപ്പിക്ക് '' ഇളയ മകനോട് ഞാന്‍ പറഞ്ഞു '' വരമ്പ് പൊതിയുന്നത് പതിവ് പണിക്കാരന്‍ വന്നിട്ടു മതി. ഞാറ് ഇടുന്ന ഭാഗത്ത് ചെറുതായി ഒരുവരമ്പിട്ട് മണ്ണ് ലെവലാക്കി അയാള്‍  പൊയ്ക്കോട്ടെ ''.

മകന്‍ '' നോക്കട്ടെ '' എന്ന് പറഞ്ഞുവെങ്കിലും എനിക്ക് അത്ര പ്രതീക്ഷയൊന്നും
ഉണ്ടായിരുന്നില്ല. പക്ഷെ പിറ്റേന്നു കാലത്ത് പണിക്ക് ആളെത്തി.

'' കിളയ്ക്കാന്‍ ആള് വന്നിട്ടുണ്ട് '' ഭാര്യ വിളിച്ചതും വായിച്ചുകൊണ്ടിരുന്ന പേപ്പര്‍ മടക്കിവെച്ച് ഞാനെത്തി.

അഞ്ചടിയില്‍ താഴെ പൊക്കമുള്ള കറുത്ത് തടിച്ച ഒരു മനുഷ്യന്‍ മുറ്റത്ത് നില്‍പ്പുണ്ട്. നെറ്റിയില്‍ ചന്ദനക്കുറി തൊട്ട് അതിനു നടുവില്‍ കുങ്കുമംകൊണ്ട് പൊട്ടിട്ടുണ്ട്. പുറകോട്ട് ചീകി ഒതുക്കിയ നീട്ടി വളര്‍ത്തിയ മുടി അയാളെ ഒരു നര്‍ത്തകനെപോലെയുള്ള തോന്നിച്ചു. തൂവെള്ള ഷര്‍ട്ടും മുണ്ടും തോളിലിട്ട തോര്‍ത്തുമാണ് വേഷം. ഇയാളാണോ കിളക്കാന്‍ 

എത്തിയിരിക്കുന്നത്? എനിക്ക് അത്ഭുതം തോന്നി.

'' പണിക്ക് ആളെ അന്വേഷിച്ചു എന്ന് കേട്ടു '' അയാള്‍ പറഞ്ഞു.

'' ഉവ്വ്. പാടത്താണ്- പണി '' ഞാന്‍ മറുപടി നല്‍കി '' ഞാറിടാണ്‍ കുറച്ചു സ്ഥലം കൊത്തി ക്കിളച്ച് ലെവലാക്കണം. എന്നിട്ട് അതിനുചുറ്റും ഒരു ചെറിയ വരമ്പും ഇടണം ''.

'' ശരി. കൈക്കോട്ട് എവിടെ '' അയാള്‍ തയ്യാറായി.

'' ആദ്യം കൂലി എത്രയാ എന്ന് പറയിന്‍. പണി കഴിഞ്ഞ് നിങ്ങള്‍ എന്തെങ്കിലും ചോദിച്ചാല്‍  തരാന്‍ പറ്റില്ല '' ഭാര്യ ഇടപെട്ടു.

'' ഇവിടെ എത്രയാ കൊടുക്കാറ് ''.

'' നാനൂറ് ''.

'' എന്നാല്‍ അതു തന്നാല്‍ മതി ''.

'' പത്തു മണി കഴിഞ്ഞാല്‍ വന്നോളിന്‍. ചായയും പലഹാരവും തരാം ''.

അയാളോടൊപ്പം ഞാന്‍ ചെന്നു നിലം ഒരുക്കാനുള്ള ഭാഗം കാണിച്ചു കൊടുത്ത് തിരിച്ചു പോന്നു.

പത്തരയായിട്ടും അയാളെ കാണാഞ്ഞതിനാല്‍ ഞാന്‍ അന്വേഷിച്ചു ചെന്നു. ഷര്‍ട്ടും
മുണ്ടും അഴിച്ചുവെച്ച് ഒരു തോര്‍ത്തു മുണ്ടു ചുറ്റി അയാള്‍ കിള പണിയില്‍
മുഴുകിയിരിക്കുകയാണ്. വേറാരെങ്കിലും ചെയ്യുകയാണെങ്കില്‍ തീരുന്നതിന്‍റെ പാതിപോലും പണി നീങ്ങിയിട്ടില്ല.

'' വല്ലാത്ത വെയില്. തല ചുറ്റുന്നതുപോലെ '' എന്നോടൊപ്പം വീട്ടിലേക്ക് നടക്കുന്നതിന്നിടയില്‍ അയാള്‍ പറഞ്ഞു.

സുന്ദരി കൊടുത്ത ഇഡ്ഢലിയും സാമ്പാറും കഴിച്ച് ചായയും കുടിച്ച് അയാള്‍  എഴുന്നേറ്റു.

'' ആഹാരം അകത്ത് ചെന്നപ്പോള്‍ ഒരു ഉഷാര്‍ വന്നു. ഇനി പണി ദാ എന്ന് പറയുമ്പോഴേക്ക് തീരും '' അയാള്‍ ഒട്ടും സമയം കളയാതെ നടന്നു.

പന്ത്രണ്ടര ആയപ്പോഴേക്ക് അയാള്‍ തിരിച്ചു പോന്നു.

'' ഒരുവിധം തീര്‍ത്തിട്ടുണ്ട് '' അയാള്‍ പറഞ്ഞു '' ഇനി വയ്യാ ''.

'' എന്തു പറ്റി ''.

'' ഒന്നാമത് എനിക്ക് ഇതൊന്നും ചെയ്ത ശീലമില്ല. പോരാത്തതിന്ന് വല്ലാത്ത ക്ഷീണവും ''.

'' പിന്നെന്തിനാ പണിക്ക് വന്നത് ''.

'' ഞാന്‍ ഭാഗവതരാണ്. കുറച്ചായിട്ട് പരിപാടിയൊന്നും കിട്ടാറില്ല. എന്തെങ്കിലും കിട്ട്വോലോ  എന്നു വിചാരിച്ച് വന്നതാണ് ''.

'' വരിന്‍. എന്തായി എന്ന് നോക്കട്ടെ  ''.അയാളോടൊപ്പം ഞാന്‍ പാടത്തേക്ക് ചെന്നു. ഉദ്ദേശിച്ചതുപോലെ ഒന്നും ആയിട്ടില്ല. വേറെ ആരേയെങ്കിലും വിളിച്ച് ബാക്കി ചെയ്യേണ്ടി വരും. അല്ലാതെ നിവൃത്തിയില്ല.

വീട്ടിലെത്തിയതും അയാള്‍ പൈപ്പില്‍ നിന്ന് വെള്ളമെടുത്ത് മുഖവും കയ്യും കാലും കഴുകി  വസ്ത്രം മാറ്റി. ഞാന്‍ നൂറിന്‍റെ നാല് നോട്ടുകള്‍ നീട്ടി.

'' ഇതു മതി '' മൂന്നെണ്ണം എടുത്ത് ഒരു നോട്ട് തിരികെ തന്ന് കൈകൂപ്പി തൊഴുത് അയാള്‍  നടന്നു. അയാള്‍ പോവുന്നതും  നോക്കി ഞാനിരുന്നു.

Sunday, September 21, 2014

ബിജ്നി.

ഞങ്ങളുടെ മൂത്തമകന് ഗുരുവായൂരില്‍വെച്ച് ചോറുകൊടുക്കാമെന്ന് നേര്‍ന്നത് എന്‍റെ അമ്മയായിരുന്നു. ചോറൂണ്ണിന്ന് ചെല്ലുന്നതുവരെ കുട്ടിക്ക് പേരിടേണ്ട കാര്യത്തില്‍ 
ഞങ്ങള്‍ തീരുമാനത്തിലെത്തിയിരുന്നില്ല. ആ കാര്യം ഗൌരവമായി ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം.

'' ഗുരുവായൂരില്‍വെച്ച് ആവുമ്പോള്‍ ഭഗവാന്‍റെ പേരുതന്നെയാവണം '' എന്ന് അമ്മ പറഞ്ഞപ്പോള്‍ മറിച്ചൊന്നും ചിന്തിക്കാതെ അവന് '' ഉണ്ണികൃഷ്ണന്‍ '' എന്ന് പേരിട്ടു.

രണ്ടാമത്തെ പുത്രന്‍റെ ചോറൂണും ഗുരുവായൂരിലായതിനാല്‍ മുന്‍ഗാമിയുടെ പേരിന്ന് ചെറിയൊരു ഭേദഗതി വരുത്തി. അവന്‍ '' കൃഷ്ണനുണ്ണി '' ആയി.

എന്നാല്‍ ഈ രണ്ടു പേരുകള്‍ക്കും വിളിപ്പേര് ആവാനുള്ള ഭാഗ്യംപോലും ഉണ്ടായില്ല.

എല്‍.കെ.ജി.യില്‍ മൂത്തമകനെ ചേര്‍ത്ത സമയത്ത് എന്‍റെ ഭാര്യ കുട്ടിയുടെ പേര് പരിഷ്ക്കരിച്ചു. '' ഉണ്ണികൃഷ്ണന്‍ '' എന്ന പേര് '' ബിജോയ് '' ക്ക് വഴി മാറി. പേരുകള്‍ തമ്മിലുള്ള സാദൃശ്യം നില നിര്‍ത്താന്‍ രണ്ടാമന്‍റെ പുത്രന്‍റെ പേര് '' ബിനോയ് '' എന്നാക്കി.

മൂന്നാമതും ഗര്‍ഭം ധരിച്ചപ്പോള്‍ '' ഇത്തവണ തീര്‍ച്ചയായും പെണ്‍കുട്ടിയാവും '' എന്ന് ഭാര്യ ഉറപ്പിച്ചുപറഞ്ഞു.

'' അതെങ്ങിനേയാടോ ഉറപ്പിച്ച് പറയാന്‍ സാധിക്കുക '' ഞാന്‍ ചോദിച്ചു.

'' അത് അങ്ങിനെയാണ്. രണ്ടു പ്രാവശ്യവും ഗര്‍ഭം ഉണ്ടായപ്പോള്‍ എനിക്ക് ഛര്‍ദ്ദി ഉണ്ടായിരുന്നു. ഇത്തവണ അതില്ല '' ഭാര്യ പറഞ്ഞു '' പോരാത്തതിന്ന് ഇക്കുറി എരിവും പുളിയും മധുരവും ഒക്കെ ഒരുപോലെ ഇഷ്ടം തോന്നുന്നുണ്ട് ''.

 രണ്ടു മക്കളുടെ പേര് ഭാര്യ തീരുമാനിച്ച അവസ്ഥയ്ക്ക് ഉണ്ടാവാന്‍ പോവുന്ന കുട്ടിയുടെ പേര് ഞാന്‍ കണ്ടെത്തുമെന്ന് മനസ്സില്‍ നിശ്ചയിച്ചു.

എന്താണ്- പേരിടേണ്ടത് എന്ന് ഞാന്‍ പലവട്ടം ചിന്തിച്ചു. എന്തായാലും അത് രണ്ടുപേരുടേയും പേരിനോട് സാമ്യമുള്ളതായിരിക്കണം. എങ്കിലല്ലേ പറയാനും
കേള്‍ക്കാനും ഒരു രസമുണ്ടാകൂ.

ബിജോയിയും ബിനോയിയും എന്‍റെ മനസ്സില്‍ പലവട്ടം വീണുരുണ്ടു. ഒടുവില്‍
ഇതാ കിടക്കുന്നു നല്ല കിടിലന്‍ പേര് '' ബിജ്നി ''. ആ പേര് ഞാന്‍ ഭാര്യയില്‍
നിന്നുപോലും മറച്ചുവെച്ചു. തക്ക സമയത്തേ ആ രഹസ്യം പരസ്യമാക്കുകയുള്ളു. അപ്പോഴുണ്ടാവുന്ന ത്രില്‍ ഞാന്‍ പലകുറി മനസ്സില്‍ അനുഭവിച്ചറിഞ്ഞു.

രണ്ടാമന്‍റെ മൂന്നാം പിറന്നാള്‍ കഴിഞ്ഞതിന്‍റെ പിറ്റേ ദിവസം കാലത്ത് ഞാന്‍ പത്രം 

വായിച്ചിരിക്കുമ്പോള്‍ ഭാര്യ മുറ്റമടിക്കുകയാണ്. ആ പണി തീര്‍ത്ത് ചൂല് ഒരു ഭാഗത്ത് വെച്ചശേഷം അവള്‍ എന്‍റെ അടുത്തെത്തി.

'' എനിക്കെന്തോ വയ്യാ എന്ന് തോന്നുന്നു '' അവള്‍ പറഞ്ഞു.

'' ആസ്പത്രിയിലേക്ക് പോയാലോ '' ഞാന്‍ ചോദിച്ചു.

'' വേണ്ടാ. എനിക്ക് സുധാക്ലിനിക്കിലേക്ക് പോയാല്‍ മതി. രണ്ടാമത്തെ കുട്ടിയെ അവിടെയല്ലേ പ്രസവിച്ചത് ''.

'' എന്നാല്‍ വേഗം പോയി കാറ് വിളിച്ചിട്ടു വാ '' ഞങ്ങളുടെ സംഭാഷണം കേട്ട് അടുക്കളയില്‍ നിന്നു വന്ന അമ്മ പറഞ്ഞു.

'' കാറൊന്നും വേണ്ടാ. എനിക്ക് അത്ര വയ്യായയൊന്നുമില്ല. ഞങ്ങള് മെല്ല നടന്നു പൊവാം ''.

പത്തായപ്പുരക്കാരുടെ പൊറ്റക്കണ്ടവും ഇടുങ്ങിയ വയല്‍വരമ്പുകളും കടന്ന് റെയില്‍വേലൈന്‍ താണ്ടി അവള്‍ മുമ്പേ നടന്നു. 

സുധാ ക്ലിനിക്കിലെ ബാലന്‍ ഡോക്ടറും അദ്ദേഹത്തിന്‍റെ ഭാര്യയും ഞങ്ങളുടെ
പരിചയക്കാരാണ്. ഡോക്ടറുടെഭാര്യ മുമ്പ് മിഡ്‌വൈഫായി ജോലി ചെയ്തിരുന്നു.

'' പെയിന്‍ തുടങ്ങിയിട്ടുണ്ട്. ദാസ് വീട്ടില്‍ പോയി അമ്മയെ വരാന്‍ പറയൂ '' അവര്‍ പറഞ്ഞു.

മൂത്ത മകന്‍ ജനിച്ചത് ഏപ്രില്‍ 28 നാണ്. രണ്ടാമന്‍ നവമ്പര്‍ 28 ന്നും. ഇന്ന് വേറൊരു നവമ്പര്‍ 28. ബിജ്നി അവളുടെ ഏട്ടന്മാരുടെ പാരമ്പര്യം കാത്തു എന്ന് വീട്ടിലേക്ക് നടക്കുമ്പോള്‍ ഞാനോര്‍ത്തു.

വിവരമറിഞ്ഞതും '' നീ വേഗം കുളിച്ച് ആഹാരം കഴിച്ച് അങ്ങോട്ട് വാ. ഞാനും കുട്ടികളും 

കഴിച്ചു '' എന്നും പറഞ്ഞ് അമ്മ ക്ലിനിക്കിലേക്ക് നടന്നു.

കുളിയും ഭക്ഷണം കഴിക്കലും പെട്ടെന്നാക്കി. കുട്ടികളേയും കൂട്ടി വീട് പൂട്ടി ഞാന്‍ ഇറങ്ങി. വഴിക്കുവെച്ച് അമ്മ തിരിച്ചുവരുന്നത് കണ്ടു.

'' സുന്ദരി പ്രസവിച്ചു. ഇതും ആണ്‍കുട്ടിയാണ്- '' അമ്മ പറഞ്ഞു. ആ നിമിഷം ബിജ്നി എന്‍റെ

 മനസ്സില്‍ നിന്ന് ചാടിയിറങ്ങി എങ്ങോട്ടോ ഓടി മറഞ്ഞു.

'' പെണ്‍കുട്ടിയായില്ല എന്നു വിചാരിച്ച് നീ  സങ്കടപ്പെടേണ്ടാ. ഇവര് മൂന്നാളും വലുതായി 

കല്യാണം കഴിക്കുമ്പോള്‍ മൂന്ന് പെണ്‍കുട്ടികള്‍ വരില്ലേ. അവരെ സ്വന്തം മക്കളായി കരുതിയാല്‍ മതി '' അമ്മ പറഞ്ഞു '' അവള്‍ക്ക് നിന്നേക്കാള്‍ സങ്കടമുണ്ട്. കുട്ടിയെ 
നോക്കുംകൂടി ചെയ്യാതെ കരഞ്ഞുംകൊണ്ട് കിടപ്പായിരുന്നു. ഞാന്‍ സമാധാനിപ്പിച്ചു. നീയും 
പറഞ്ഞു കൊടുക്ക്. ഞാന്‍ കുറച്ച് തുണികളെടുത്ത് ഇപ്പൊ വരാം '' താക്കോലും വാങ്ങി അമ്മ വീട്ടിലേക്ക് നടന്നു. അനിയന്‍ കുട്ടിയെ കാണാനുള്ള ഉത്സാഹത്തില്‍ മക്കള്‍ രണ്ടാളും 
റോഡിലൂടെ ഓടി.

'' പത്തുമണി കഴിഞ്ഞാല്‍ പഞ്ചായത്ത് ഓഫീസില്‍ .ചെന്ന് കുട്ടി ജനിച്ച വിവരം അറിയിക്ക്. 

അതിനുവേണ്ടി ഇനി ഒരു ദിവസം ലീവെടുക്കാതെ കഴിക്കാമല്ലോ '' ഫ്ലാസ്ക്കില്‍ കാപ്പിയും ഒരു ബാഗില്‍ മറ്റു സാധനങ്ങളുമായി എത്തിയതും അമ്മ എന്നോട് പറഞ്ഞു.

പഞ്ചായത്ത് ഓഫീസിലേക്ക് നടക്കുമ്പോള്‍ പേരിനെക്കുറിച്ചുള്ള ആലോചന വീണ്ടും 

മനസ്സില്‍ കടന്നുവന്നു. ഇത്തവണ ഏറെനേരം ചിന്തിക്കേണ്ടിവന്നില്ല.'' ബിജോയി '' യില്‍ 
നിന്നും '' ബിനോയി '' യില്‍ നിന്നും '' ബിനോജ് '' എന്ന പേര് ഉരുത്തിരിഞ്ഞു

Saturday, June 21, 2014

എന്നെക്കാള്‍ എത്രയോ ഉയരെ.

രാവിലത്തെ നടത്തം  കഴിഞ്ഞ് തിരിച്ചെത്തിയാല്‍ കുറച്ചു നേരം  പേരക്കുട്ടികളോടൊത്ത് ചിലവഴിക്കും. കുളിയും നാമജപവും അതിന്നുശേഷമാണ്. അങ്ങിനെയുള്ള സമയത്താണ് അണ്ണന്‍റെ  ഫോണ്‍ വന്നത്.
''അച്ഛനാണ്  ഫോണ്‍'' കാള്‍ അറ്റന്‍ഡ് ചെയ്ത മകന്‍ വിളിച്ചു പറഞ്ഞു.
ഞാന്‍ അകത്തു ചെന്ന് അവന്‍റെ കയ്യില്‍നിന്ന് റിസീവര്‍ വാങ്ങി.
''എടാ, ഇത ഞാനാ, വിശ്വംഭരന്‍" മറുഭാഗത്തു നിന്ന് അണ്ണന്‍റെ ശബ്ദം കേട്ടു.
''അണ്ണാ, എന്തൊക്കെയുണ്ട് വിശേഷം'' ഞാന്‍ അന്വേഷിച്ചു.
''ഓ,അങ്ങിനെ പോവുന്നു. നിനക്ക് എങ്ങിനെയുണ്ട്''.
'' സുഖംതന്നെ"".
''ഞാന്‍ വിളിച്ചത് ഒരു കാര്യം പറയാനാണ്.  ഇന്ന് എന്‍റെ എഴുപതാമത്തെ പിറന്നാളാണ്"
''ഹാപ്പി ബെര്‍ത്ത്‌ഡേ" ഞാന്‍ ആശംസ അറിയിച്ചു.
''താങ്ക്‌സ്. ചെറിയൊരു ആഘോഷം ഉണ്ട്. നീ വരണം. വരുമ്പൊ സുന്ദരിയേയും മക്കളേയും പേരക്കുട്ടികളേയും കൂട്ടിക്കോ ''.
''ഉറപ്പായിട്ടും വരാം"
''എങ്കില്‍ വൈകുന്നേരം അഞ്ചു മണിയോടെ കഞ്ചിക്കോട് അട്ടപ്പള്ളത്തുള്ള മരിയന്‍ വില്ലേ ജിലേക്ക് വാ. പരിപാടി അവിടെവെച്ചാണ്".
അങ്ങോട്ടുള്ളവഴി അണ്ണന്‍ പറഞ്ഞുതന്നെങ്കിലും എനിക്കത് മനസ്സിലായില്ല. കുറെ കഴിഞ്ഞ് ഞാന്‍ വീണ്ടുംവിളിച്ചു. ഫോണെടുത്തത് അണ്ണന്‍റെഭാര്യ കാര്‍ത്ത്യായനിമാഡമാണ്. അവര്‍ കുറച്ചുകൂടി വ്യക്തമായി പറഞ്ഞു തന്നു.
''ഇനിയെന്തെങ്കിലും സംശയമുണ്ടെങ്കില്‍ വരുന്ന വഴിക്ക് വിളിച്ചു ചോദിച്ചോളൂ. പറഞ്ഞു തരാം". അവര്‍ തന്ന മൊബൈല്‍ നമ്പര്‍ ഞാന്‍ കുറിച്ചുവെച്ചു.
വൈകുന്നേരം എനിക്കും സുന്ദരിക്കുമൊപ്പം മൂത്ത മകനും ഇളയമകനും പുറപ്പെട്ടു. രണ്ടാ മനും  ഭാര്യയും  വന്നില്ല. കുട്ടികളെ  പരിപാടിക്ക്  കൊണ്ടുപോവാനാവില്ല.  എപ്പോഴാണ് അവരുടെ ശീലം മാറുക എന്നറിയില്ലല്ലോ.
പലരോടും വഴി ചോദിച്ച് അട്ടപ്പള്ളത്തെ സ്റ്റോപ്പിലെത്തി. അവിട്ന്നങ്ങോട്ട്മരിയന്‍  വില്ലേ ജിലേക്കുള്ള  വഴി കാണിക്കുന്ന  ചൂണ്ടു പലകകളുണ്ട്. പറഞ്ഞ  സമയത്തു തന്നെ ഞങ്ങള്‍ സ്ഥലത്തെത്തി. അണ്ണന്‍ സ്ഥലത്തില്ല.
''ഇപ്പോഴെത്തും" കാര്ത്ത്യായനി മാഡം പറഞ്ഞു "തൊട്ടടുത്ത് വേറൊരു സ്ഥലംകൂടിയുണ്ട്. അങ്ങോട്ട് പോയതാണ്". അവര്‍ ഞങ്ങളെ  കൂട്ടിക്കൊണ്ടുപോയി അവിടം മുഴുവന്‍ കാണി ച്ചു തന്നു.  അന്തേവാസികളില്‍ നല്ലൊരുപങ്കും മാനസീകാസ്വാസ്ഥ്യമുള്ളവരാണ്. അസുഖം ഭേദപ്പെട്ടവര്‍ ജോലികളില്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. ഉറ്റവരും ഉടയവരും ഇല്ലാ ത്തവരും അവരാല്‍ ഉപേക്ഷിക്കപ്പെട്ടവരുമായ ഇത്തരം രോഗി കളെ പലകാലത്തായി പല ഭാഗത്തു നിന്നും കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നതാണത്രേ. ഇവിടെ വന്നതിന്നു ശേഷം ഒട്ടേറെ രോഗികള്‍ക്ക് അസുഖം മാറി സാധാരണ ജീവിതം നയിക്കാറായിട്ടുണ്ടെന്നും അറിഞ്ഞപ്പോ ള്‍  അവരെ പരിചരിക്കാനായി ശിഷ്ടജീവിതം ഉഴിഞ്ഞുവെച്ച അണ്ണനോട്  മനസ്സില്‍  തോന്നി യ ആദരവ് വര്‍ണ്ണിക്കാനാവില്ല.
നന്നായി കായ്ച്ചു നില്‍ക്കുന്ന ധാരാളം തെങ്ങുകള്‍ക്ക് പുറമേ പലതരം ചെടികളും വൃക്ഷ ങ്ങളും നിറഞ്ഞ സ്ഥലം കൌതുകത്തോടെ ഞങ്ങള്‍ നോക്കിനിന്നു. അവയ്ക്കിടയില്‍ ഒട്ടേറെ വാഴകള്‍ കായ്ച്ചു നില്‍ക്കുന്നു. പശുക്കള്‍, മുയലുകള്‍, താറാവ്, കോഴി, അരയന്നം എന്നി ങ്ങനെ പക്ഷി മൃഗാദികളെ വളര്‍ത്തുന്നുമുണ്ട്.
''പണി  കുറെയൊക്കെ മൂപ്പര് ചെയ്യും. ഉച്ചയ്ക്ക് മുമ്പ് ഇങ്ങോട്ട് വരും. പിന്നെ വൈകീട്ടേ തിരിച്ചെത്താറുള്ള ''.
രണ്ടു ദശാബ്ദത്തോലമായി സ്പോണ്ടിലൈറ്റിസ് കാരണം ഒരു വശത്തേക്ക് ചെരിഞ്ഞ ശിര സ്സുമായിട്ടാണ് അണ്ണന്‍ ഈ  നിസ്വാര്‍ത്ഥ  സേവനം  ചെയ്തു വരുന്നത്. എന്‍റെ മനസ്സിലൂടെ അദ്ദേഹം  പലപ്പോഴും പറയാറുള്ള വാക്കുകള്‍ കടന്നു വന്നു.
''എടാ ഉണ്ണ്യേ. നീ  കര്‍ത്താവിനെ  വിളിച്ചാല്‍ അദ്ദേഹം നിന്‍റെ  മുമ്പിലെത്തും. കാരണം നീ അത്രയ്ക്ക് നല്ലവനാണ്".
ശാരീരികാവശതകളെ അവഗണിച്ച്  പാവങ്ങളെ ശുശൃക്ഷിക്കാന്‍ പാടുപെടുന്ന അണ്ണനെ വിടെ, കേവലം ഒരു ജലദോഷം വരുന്നതിന്നുമുമ്പ് തലവഴി മൂടിപുതച്ച് കിടക്കുന്ന ഞാനെ വിടെ. അണ്ണന്‍ എന്നേക്കാള്‍ എത്രയോ ഉയരത്തില്‍ ദൈവത്തിനരുകിലാണ്
ഞങ്ങള്‍  സംസാരിച്ചു  നില്‍ക്കുമ്പോള്‍  ഒരു യുവതി  അടുത്തേക്ക് വന്നു.  അസ്പഷ്ടമായ ശബ്ദത്തില്‍ അവരെന്തൊക്കേയോ  കാര്‍ത്ത്യായനി മാഡത്തിനോട് പറഞ്ഞത്തിന്നുശേഷം നടന്നകന്നു.
"പരാതി  പറഞ്ഞതാണ്" അവര്‍  പറഞ്ഞു "എപ്പോഴും  മറ്റുള്ളവര്‍  ഉപദ്രവിക്കുന്നു  എന്ന തോന്നലാണ് അവള്‍ക്ക്".
കുറച്ചകലെ കൊയമ്പത്തൂര്‍  ഭാഗത്തേക്ക് ഒരു ഗുഡ്സ് ട്രെയിന്‍ പാഞ്ഞു പോയി. ഞങ്ങള്‍ മുന്‍വശത്തേക്ക് തിരിച്ചു.
'' അതാ വരുന്നുണ്ട്" കാര്‍ത്ത്യായനി മാഡം ചൂണ്ട്ക്കാട്ടി. ഒരു  പ്ലാവിന്‍ തെയ്യുമായിട്ടാണ് അണ്ണന്‍ വന്നത്.
''സത്യം പറയാലോടാ ഉണ്ണ്യേ, നീ വരില്ല  എന്നാ ഞാന്‍ കരുതിയത്.  ഞാന്‍ പറയാതെ തന്നെ നിനക്കതിന്‍റെ  കാരണം അറിയാം . എങ്കിലും ഞാന്‍  ഒരിക്കല്‍ കൂടി പറയ്യാണ്. നീ ഭൂലോക ഉഴപ്പനാണ്.  എങ്ങിനെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കണം എന്നതാണ് നിന്‍റെ നോട്ടം" അണ്ണന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ഞാന്‍ പോയി ഈ  തെയ്യൊന്ന്  വെക്കട്ടെ.  എഴുപതാം പിറന്നാള്‍ പ്രമാണിച്ച് ഇതൊന്ന് വെക്കണം എന്ന് പലരും പറഞ്ഞു. അത് ചെയ്തില്ല എന്നു വരണ്ടാ".
അണ്ണന്‍റെ മകളും കുടുംബവും എത്താന്‍ വൈകിയതിനാല്‍ പരിപാടി തുടങ്ങാന്‍ അല്‍പ്പം വൈകി. അതിനു മുമ്പേ  അന്തേവാസികള്‍ക്ക് ആഹാരം നല്‍കി. അവര്‍ വിശന്ന് ഇരുന്നു കൂടാ.
പ്രാര്‍ത്ഥനയ്ക്കുശേഷം സമൃദ്ധിയായ ഭക്ഷണം. എല്ലാം കഴിഞ്ഞ് ഞങ്ങള്‍ എഴുന്നേറ്റു.
''സന്തോഷായി നീനക്കും കുടുംബത്തിനും ദൈവം നല്ലതുവരുത്തട്ടെ '' യാത്ര പറയാന്‍ ചെന്ന എന്‍റെ കൈ പിടിച്ച് അണ്ണന്‍ പറഞ്ഞു.
"അണ്ണാ,  അണ്ണന്‍റെ  എണ്‍പതാമത്തേയും  തൊണ്ണൂറാമത്തേയും  നൂറാമത്തേയും പിറന്നള്‍ ഇവിടെവെച്ചുതന്നെ ആഘോഷിക്കണം" ഞാന്‍ പറഞ്ഞു"ദൈവം അതിനനുഗ്രഹിക്കട്ടെ".
അത് വെറുതെ പറഞ്ഞതായിരുന്നില്ല. തിരിച്ചുപോരുമ്പോള്‍ ഞാന്‍ ഇതേക്കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്.  ഇത്തരം  സദ്പ്രവര്‍ത്തികള്‍  കാരണമാണ്  സമാധാനവും സന്തോഷവും ലോകത്ത് നിലനില്‍ക്കുന്നത്.  ഇത്തരം നിഷ്ക്കാമകര്‍മ്മം അനുഷ്ഠിക്കുന്ന അണ്ണനെപ്പോലെ ഹൃദയത്തില്‍ കാരുണ്യമുള്ളവര്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാവണം. എങ്കിലേ വളരെകാലം നല്ല പ്രവര്‍ത്തികള്‍  അവര്‍ക്ക്  ചെയ്യാനാവൂ. ദൈവം അണ്ണന്  ദീര്‍ഘായുസ്സ് നല്‍കട്ടെ എന്നാണ്  എന്‍റെ പ്രാര്‍ത്ഥന.

Thursday, February 27, 2014

ഹന്ത ഭാഗ്യം ജനാനം.

ബസ്സ് ഗുരുവായൂരിലെത്തുമ്പോൾ ഒരുമണി കഴിഞ്ഞിരുന്നു. പടിഞ്ഞാറേ നടയിൽ ബസ്സിറങ്ങി ഞാനും സുന്ദരിയും വേഗത്തിൽ നടന്നു. കുളത്തിൻറെ മറുവശത്തെത്തിയതും ബാഗും ചെരിപ്പും മൊബൈൽ ഫോണും ചെരിപ്പുകളും അവ സൂക്ഷിക്കുന്ന ഇടങ്ങളിൽ ഏൽപ്പിച്ച് മുൻവശത്തേക്ക് ഓടി. ഭാഗ്യവശാൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് അകത്തേക്ക് പ്രവേശിക്കുന്ന ഭക്തന്മാരെ പരിശോധിക്കുന്ന ഉദ്യോഗസ്ഥൻറെ മുന്നിൽ അഞ്ചോ ആറോ പേർ മാത്രം. അവരുടെ പുറകെ ഞങ്ങളും നിന്നു. നട അടക്കാനായതു കൊണ്ടാവാം പെട്ടെന്ന് ദർശനം കിട്ടി.

'' ഈശ്വരാനുഗ്രഹംതന്നെ. ഇപ്പോൾ തൊഴാൻ പറ്റുമെന്ന് വിചാരിച്ചതേയില്ല '' ക്ഷേത്രത്തിൽ നിന്ന് പുറത്തു വന്നപ്പോൾ സുന്ദരി പറഞ്ഞു.

ഏൽപ്പിച്ച മുതലുകൾ തിരിച്ചു വാങ്ങി. അടുത്തത് ഭക്ഷണം. അടുത്തു കണ്ട ഹോട്ടലിൽ കയറി. മുളകിൽ ചാലിച്ചെടുത്ത കറികളും ഉപ്പേരിയും വായിൽ വെക്കാൻ കൊള്ളില്ല. അൽപ്പം മോരു ചേർത്ത് കഴിച്ചെന്നുവരുത്തി അവിടെ നിന്നിറങ്ങി. താമസസൗകര്യം ഏർപ്പെടുത്തിയ ജോയ് ലോഡ്ജിൻറെ പേരു പറഞ്ഞു തന്നിട്ടുണ്ട്. മൂന്നുമണിയോടെ അങ്ങോട്ട് ചെല്ലാമെന്നു കരുതി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്നു മുന്നിൽ ഇരിക്കുമ്പോൾ ജോയിയുടെ ഫോൺ വന്നു.

'' ദാസേട്ടൻ റൂമിലേക്ക് പോയില്ലേ '' അദ്ദേഹം ചോദിച്ചു. നാട്ടിലെത്തുമ്പോൾ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത് ജോയിയാണ്. ഒരു സൗഹൃദക്കൂട്ടയ്മയിലെ അംഗങ്ങളാണ് ഞങ്ങൾ രണ്ടുപേരും. എറണാകുളത്തുവെച്ച് നടത്തിയ ആദ്യത്തെ സംഗമത്തിൽ പങ്കെടുക്കണമെന്ന് ഉറച്ചതാണ്. അന്നുപുലർച്ചെ പത്മിനിയോപ്പോൾ മരിച്ചു. യാത്ര മുടങ്ങി. കൊച്ചിയിൽ കൂടിയ രണ്ടാമത്തെ സംഗമ ദിവസം കൊയ്ത്തായിരുന്നു. അന്നും പറ്റിയില്ല.

'' ഇല്ല. ഡാൻസ് പ്രോഗ്രാം കാണാമെന്നു കരുതി ഇരിക്കുകയാണ് '' ഞാൻ പറഞ്ഞു.

'' ലോഡ്ജിൽചെന്ന് എൻറെ പേരുപറഞ്ഞാൽ മതി. റൂം കിട്ടും ''. ഞങ്ങൾ എഴുന്നേറ്റു. യാത്ര ചെയ്തതിൻറെ ക്ഷീണമുണ്ട്. കുറച്ചുനേരം വിശ്രമിക്കണം.

നാലുമണി കഴിഞ്ഞതും വാതിൽക്കൽ മുട്ടുന്ന ശബ്ദം കേട്ടു. സുന്ദരി എഴുന്നേറ്റു വാതിൽ തുറന്നു. മുന്നിൽ ജോയിയോടൊപ്പം ഒരു സ്ത്രീയും രണ്ടുകുട്ടികളുമെത്തി. ജോയിയെ കണ്ടതും എനിക്ക് മനസ്സിലായി. മനസ്സിലെ പരിപാടികളുടെ ഫോട്ടോകളിൽ കണ്ട ഓർമ്മയുണ്ട്.

'' ദാസേട്ടാ. ഇതാരാണെന്ന് അറിയാമോ '' അദ്ദേഹം ചോദിച്ചു. എവിടേയോ കണ്ടതുപോലെ തോന്നുന്നുണ്ട്. ആരാണെന്ന് മനസ്സിലാവുന്നില്ല.

'' ഇതാണ് മീനൂ '' ജോയ് പരിചയപ്പെടുത്തി.

''  ദാസേട്ടൻകാണാൻ ഇതുപോലെയായിരിക്കും എന്ന് വിചാരിച്ചതേയില്ല. പ്രൊഫൈലിൽ ഏതോ ഒരു വയസ്സൻറെ ഫോട്ടോയിട്ട് ഞങ്ങളെ പറ്റിക്കുകയായിരുന്നു അല്ലേ '' മുഖത്തിൻറെ ഇരുപതു ശതമാനത്തോളം കയ്യേറിയ കണ്ണടയ്ക്ക് പുറകിൽ മീനുവിൻറെ കുസൃതി തുളുമ്പുന്ന കണ്ണുകൾ. '' വേഗം ആ ഫോട്ടോ മാറ്റി വേറൊന്ന് ഇട്ടോളൂ. ഇല്ലെങ്കിൽ ഞാനത് മാറ്റും '' മീനു ഭീഷണിപ്പെടുത്തി.

'' വളരെ കുറച്ചുപേരേ ഉണ്ടാവൂ '' ജോയ് പറഞ്ഞു '' കെ.കെ. വന്നുകൊണ്ടിരിക്കുന്നു. കുറച്ച് കഴിയുമ്പോഴെത്തും. ഡാവിഞ്ചി സുരേഷും കുടുംബവും വരും. ഗീത ടീച്ചർ രാവിലെയെത്തും. വരുമെന്ന് പ്രതീക്ഷിച്ച നളിനച്ചേച്ചിക്ക് വരാൻ കഴിയില്ല. സുഖമില്ലാതെ ചികിത്സയിലാണ് ''.

അവരെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്. പലവട്ടം എൻറെ കൺവെട്ടത്തു കൂടി അവർ കടന്നു പോയിട്ടുണ്ട്. എങ്കിലും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല.ഞങ്ങൾ അവർക്ക് ഫോൺ ചെയ്തു. പരിപാടിയിൽ പങ്കെടുക്കണമെന്ന് അവർക്കും വിശ്വനാഥൻ സാറിനും മോഹമുണ്ട്. പക്ഷെ വരാൻ പറ്റാത്ത സാഹചര്യമാണ്.

അൽപ്പ നേരത്തെ കുശലം പറച്ചിലിന്നുശേഷം ക്ഷേത്രത്തിലേക്ക് പോവാനുള്ള ഒരുക്കമായി. എൻറേയും സുന്ദരിയുടേയുംകൂടെ മീനുവും കുട്ടികളും പോന്നു. മൊബൈൽ ഫോണിൽ ജോയ് ഞങ്ങളുടെ നിരവധി ഫോട്ടോകളെടുത്തു. കിഴക്കെ നടയിലെ തിരക്കിൽ ജോയ് അലിഞ്ഞു ചേർന്നു.

ഉച്ചത്തേതിനേക്കാൾ ആളുകളുണ്ടെങ്കിലും വലിയ തിരക്കില്ല. തൊഴാനുള്ള ക്യൂ  വേഗം നീങ്ങി. '' ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം '' ഞാൻ വിഷ്ണു സഹസ്രനാമം ജപിക്കാൻ തുടങ്ങി. അകത്ത് ചുറ്റുവിളക്ക് തെളിയിക്കുന്ന സമയമാണ്. ഒരു തിരി ഞാനും കത്തിച്ചുവെച്ചു.

ശ്രീകോവിലിന്ന് മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്ന സമയത്ത് മനസ്സിനകത്ത് ഒരു മിന്നൽ. എഴുതാനിരിക്കുന്ന നോവലുകളുടെ ശൃംഖലയിലേക്ക് ഒരു കഥാതന്തു അതിഥിയായി എത്തി. എല്ലാം കണ്ടിട്ടും കാണാത്ത മട്ടിലിരിക്കുന്ന ദേവൻ ഒരു കഥാപാത്രമാവുകയാണ്. ഇത് ഞാൻ എഴുതും എന്ന് അവിടെവെച്ച് നിശ്ചയിച്ചു.

തിരിച്ച് ലോഡ്ജിലെത്തിയപ്പോൾ കെ.കെ. എത്തിയതായി ജോയ് മീനുവിനെ അറിയിച്ചു. അവരെ തിരഞ്ഞ് മീനുവും കുട്ടികളും ഇറങ്ങി. അൽപ്പനേരം കഴിഞ്ഞ് ഞങ്ങളും. ഭക്ഷണം കഴിച്ച് ഓരോ കുപ്പി സെവൻഅപ്പും മിനറൽ വാട്ടറുമായി ഞാനും സുന്ദരിയും തിരിച്ചെത്തി.

ആറു മണിക്കു മുമ്പ് ഉണർന്നെഴുന്നേറ്റു. രാവിലെ രണ്ടുപേർക്കും ചായ വേണം.

'' ഇതിൽ വാങ്ങിയിട്ടു വരൂ '' സെവൻ അപ്പിൻറെ കുപ്പി സുന്ദരി കഴുകിത്തന്നു. അതുമായി ഞാൻ ഇറങ്ങി.

'' ചില്ലറയുണ്ടോ ''  ചായ ഒഴിക്കുന്നതിന്നു മുമ്പ് പീടികക്കാരൻ ചോദിച്ചു. എൻറെ കയ്യിൽ ചില്ലറയില്ല ''.

'' എന്താ വില '' ഞാൻ അന്വേഷിച്ചു.

'' എട്ടു രൂപ ''.

'' ശരി. അഞ്ചെണ്ണം ഒഴിച്ചോളൂ '' ഞാൻ അമ്പതിൻറെ നോട്ട് നീട്ടി '' രണ്ട് കപ്പും വേണം ''.

'' അതിന്ന് ഒരു രൂപ വേറെ വേണം '' അയാൾ പറഞ്ഞു. അഞ്ചുകപ്പുകളിലാണ് ഞാൻ ചായ വാങ്ങുന്നതെങ്കിലോ എന്നു ഞാൻ ചോദിച്ചില്ല. വാസ്തവത്തിൽ അയാൾക്ക് മൂന്ന് കപ്പുകൾ ലാഭമായിരിക്കുകയാണ്.

'' എൻറെ കയ്യിൽ ഒരു രൂപയില്ല. ലോഡ്ജിൽ ചെന്ന് എടുത്തിട്ടു വരണം '' ഞാൻ പറഞ്ഞു.

'' അത് പറ്റില്ല. ഇങ്ങിനെ പറഞ്ഞു പോവുന്നവർ പണം തരാറില്ല ''.

'' ശരി. ബാക്കി ഒമ്പത് രൂപ നിങ്ങൾ വെച്ചോളൂ. ഞാൻ ഒരു രൂപ തരുമ്പോൾ അത് തന്നാൽ മതി. എനിക്ക് നിങ്ങളെ വിശ്വാസമാണ് '' ഞാൻ പറഞ്ഞു.

'' സാറേ. എങ്ങിനേയാ ആളുകളെ വിശ്വസിക്കുക. ഇതാ ഈ നിൽക്കുന്ന കാറിലേക്കാണ് എന്നും പറഞ്ഞ് ചായ വാങ്ങിയിട്ടു പോയി മുങ്ങുന്നവരാണ് അധികം ആളുകൾ ''. അയാൾ പത്തുരൂപ എനിക്കു നീട്ടി. ഒരു ലിറ്റർ കുപ്പിയുടെ പകുതിയിലേറെ ചായയുണ്ട്. അതുമായി ഞാൻ ലോഡ്ജിലെത്തി.

കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോവുമ്പോൾ കൊടുക്കാനുള്ള ഒരുരൂപ ഞാൻ അയാൾക്ക് കൊടുത്തു. ഒരു ചിരിയോടെ അയാളതു വാങ്ങി മേശയിലിട്ടു.

ദർശനത്തിന്നുള്ള ക്യൂ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്ന് സമീപത്തു നിന്ന് തുടങ്ങി കിഴക്കേ നടപ്പാത അവസാനിക്കുന്നതുവരെ ചെന്ന് വളഞ്ഞശേഷം വീണ്ടും ക്ഷേത്രത്തിന്ന് മുന്നിലേക്ക് നീണ്ടു കിടക്കുന്നു. അതിനു പുറമേയാണ് പല വരികളായി തിരിച്ചഭാഗത്ത് തിങ്ങി നിൽക്കുന്ന ഭക്തന്മാർ.

'' നമുക്ക് ഇതിൽ നിൽക്കണോ. സമയം ഒരുപാടാവും '' ഞാൻ ഭാര്യയോട് പറഞ്ഞു.

'' ഇതുവരെ വന്നിട്ട് തൊഴാതെ എങ്ങിനേയാ '' അവൾക്ക് തൊഴാതെ വയ്യാ.

ക്യൂവിൻറെ അറ്റത്ത് ഞങ്ങൾ ഇടം പിടിച്ചു. വിഷ്ണുസഹസ്രനാമവും ലളിതസഹസ്രനാമവും രുദ്രവും ജപിച്ചുകഴിഞ്ഞിട്ടും ക്യൂ ഏറെയൊന്നും നീങ്ങിയിട്ടില്ല. കാലിനും മുതുകത്തും വേദന തോന്നിത്തുടങ്ങി.

'' ഏതെങ്കിലും പീടികത്തിണ്ണയിൽ ഇരുന്നോളൂ. അവിടെയെത്തുമ്പോൾ ഞാൻ വിളിക്കാം '' എൻറെ പ്രയാസം കണ്ടിട്ട് സുന്ദരി പറഞ്ഞു. ഞാൻ മുന്നോട്ടു ചെന്ന് ഒരു കെട്ടിടത്തിൻറെ മുന്നിലിരുന്നു.

എൻറെ മുന്നിലൂടെ ഇടതടവില്ലാതെ ആളുകൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ പല തട്ടുകളിലുള്ളവരാണവർ. എൻറെ മനസ്സിൽ കഴിഞ്ഞ ദിവസം ചേക്കേറിയ കഥാതന്തു ഉണർന്നു.

ആർത്തലച്ച് കരയ്ക്കണഞ്ഞ് ശാന്തമായി തിരിച്ചുപോവുന്ന തിരമാലകളെ പോലെയാണ് ഈ ക്ഷേത്രനഗരിയിലെത്തുന്ന അധികം ആളുകളും. അവർക്കു വ്യത്യസ്തമായ മുഖങ്ങളാണ്. ചോറൂണ്,കല്യാണം,വഴിപാടുകൾ എന്നിവയ്ക്കായി എത്തുന്നവർ, തീരാദുഃഖങ്ങൾ ഭഗവാനെ ഉണർത്തിക്കാൻ വരുന്നവർ, ചെയ്തു കൂട്ടിയ പാപങ്ങൾക്ക് പരിഹാരം തേടിയെത്തുന്നവർ, പെട്ടിക്കടക്കാരനെപോലും പറ്റിക്കാൻ മടി കാണിക്കാത്തവർ, അങ്ങിനെ വിവിധ മുഖങ്ങൾ. എന്തിനേറെ വളരെ അപൂർവ്വമായിട്ടെങ്കിലും മടുത്തു പോയ ജീവിതത്തിന്ന് തിരശീലയിടാൻ ഇവിടുത്തെ ലോഡ്ജ് മുറികളെ അഭയം പ്രാപിക്കുന്നവരുമുണ്ട്.

വേറേയും ചില മുഖങ്ങളുണ്ട്. ക്ഷേത്രമതിൽക്കെട്ടിനകത്തു നിന്നുയരുന്ന ജ്ഞാനപ്പാനയ്ക്കോ നാരായണീയത്തിനോ ഭക്തിഗാനങ്ങൾക്കോ അവരുടെ ദുരിതങ്ങൾ തുടച്ചു മാറ്റാൻ കഴിയില്ല. അശരണരരും ആലംബഹീനരുമാണവർ. ആർക്കും അവരെ ആവശ്യമില്ല. അവരുടെ ഏക ആശ്രയം ഗുരുവായൂരപ്പനാണ് .

ക്യൂവിൻറെ നീളം കൂടിക്കൊണ്ടിരുന്നു. മുന്നോട്ടുള്ള നീക്കം ഏതാണ്ട് ഇല്ലെന്നു തന്നെ പറയാം. തിരക്കു കാരണം തൊഴാൻ കഴിയാതെ തിരിച്ചുപോവേണ്ടി വരുന്ന ഭക്തൻറെ സങ്കടം ആരും അറിയാതെ പോവുകയാണ്. ചുരുങ്ങിയപക്ഷം അറിയേണ്ടവർ അത് അറിയുകയോ അഥവാ അറിഞ്ഞതായി നടിക്കുകയോ ചെയ്യുന്നില്ല.

'' ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഈ ദ്വാരകവാടത്തിൽ ഞാൻ നിൽപ്പൂ '' അടുത്തുള്ള കടയിൽ നിന്ന് ഗാനം ഉയർന്നു. '' കാറൊളി പൂമുഖം കാണാൻ കൊതിച്ചെത്തും എൻവിളി അങ്ങെന്തേ കേട്ടിരിപ്പൂ '' എന്ന് ഭഗവാനോട് ദ്വാരപാലന്മാർ അടച്ചിട്ട ഗോപുര ദ്വാരത്തിൽ നിന്ന് ഭക്തൻ സങ്കടം ഉണർത്തിക്കുകയാണ്. മനസ്സിൽ കൊള്ളുന്ന മട്ടിലാണ് ഗാനഗന്ധർവ്വൻ ആ വരികൾ ആലപിച്ചിട്ടുള്ളത്. ഒരുപക്ഷെ അത് അദ്ദേഹത്തിൻറെ തന്നെ വിലാപമായിരിക്കാം.

ഞാൻ ഗോപുര വാതിൽക്കലേക്ക് നോക്കി. അവർണ്ണരായ ഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം ലഭിച്ചിട്ട് ഏതാനും ദശാബ്ദങ്ങളേ ആയിട്ടുള്ളു. അതിനായി ക്ഷേത്രത്തിൻറെ മുന്നിൽ സമരം ചെയ്തവരെ മൃഗീയമായി മർദ്ദിച്ച ചരിത്രമുണ്ട്. പിന്നീട് ആവശ്യം അംഗീകരിച്ച് പ്രവേശനം നൽകി. അതുകൊണ്ട് ഭഗവാന് എന്തെങ്കിലും അനിഷ്ടമുണ്ടായതായി കേട്ടിട്ടില്ല. പിന്നെന്താ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണം. ഭഗവാനുപോലും അത് അറിയില്ല.

ഞാൻ എഴുന്നേറ്റ് സുന്ദരിയുടെ അടുത്തുചെന്നു. ഇപ്പോഴൊന്നും തൊഴാനാവില്ലെന്ന് അവൾക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

'' നമുക്ക് വടക്കുഭാഗത്തു കൂടി അകത്തുചെന്ന് കൊടിമരത്തിൻറെ മുന്നിൽ നിന്ന് തൊഴുകാം '' ഭാര്യ പറഞ്ഞു. ഞങ്ങൾ അകത്തു ചെന്നു. തെക്കുഭാഗത്തു കൂടി സീനിയർ സിറ്റിസൺസിനെ കടത്തി വിടുന്നുണ്ട്. ഞങ്ങളും ആ വഴിയിലൂടെ ചെന്ന് ദർശനം നടത്തി.

ഭക്ഷണംകഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ജോയിയും മീനുവും കുട്ടികളുമൊത്ത് പരിചയമില്ലാത്ത ഒരാൾകൂടി ലോഡ്ജിന്ന് വെളിയിൽ നിൽപ്പുണ്ട്.

'' ഇതാണ് നമ്മുടെ കെ.കെ '' ജോയ് പരിചയപ്പെടുത്തി.

ജോയിയുടേതുപോലെ അദ്ദേഹത്തിൻറെ മുഖത്തും താടിയുണ്ട്. ഭക്ഷണം കഴിക്കാനിറങ്ങിയ അവർ ഏറെ വൈകാതെ തിരിച്ചെത്തി.

'' ഗീതടീച്ചർ വരില്ല എന്നറിയിച്ചു. സുരേഷും കുടുംബവും ഇപ്പോഴെത്തും. എന്നിട്ട് നമുക്ക് ആനകളെ കാണാൻ പോവാം '' ജോയ് പരിപാടി അവതരിപ്പിച്ചു '' അതു കഴിഞ്ഞശേഷം ചാവക്കാട് ബീച്ചിലേക്ക് ''.

ഡാവിഞ്ചിസുരേഷിൻറെ ശിൽപ്പങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനെ നേരിൽ കാണാനുള്ള അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷം തോന്നി.

അധികം വൈകാതെ അവരെത്തി. ഒരു പരിചയപ്പെടുത്തൽ കൂടി. സുരേഷ് ശിൽപ്പങ്ങളുടെ കുറെ ഫോട്ടോകൾ ഞങ്ങൾക്ക് കാണിച്ചു തന്നു. അദ്ദേഹത്തിൻറെ ശിൽപ്പങ്ങൾ പാലക്കാട് പ്രദർശിപ്പിച്ചിട്ടുള്ളപ്പോൾ ഞാൻ കണ്ടിട്ടുണ്ട്. ചെണ്ട കൊട്ടുന്ന ഭീമാകാരമായ കിങ്ങ്കോങ്ങും തുമ്പിക്കയ്യും വാലും തലയും ഇളക്കുന്ന ആനയും അദ്ദേഹത്തിൻറെ കരവിരുതിൻറെ ഉത്തമ ഉദാഹരണങ്ങളാണ്. സുരേഷിൻറെ കാറിലാണ് ഞാനും സുന്ദരിയും ആനകളെ കാണാൻ പോയത്.

ആനകളെ കണ്ടിട്ട് കൊതി തീർന്നില്ല. സുരേഷിനെപ്പോലെ ശിൽപ്പങ്ങൾ ഉണ്ടാക്കാനുള്ള കഴിവ് എനിക്കു കിട്ടിയാൽ ഞാൻ ഒരേയൊരു ശിൽപ്പമേ ഉണ്ടാക്കൂ. അത് ആനയുടേതാവും.

വെയിലിന്ന് ചൂട് കൂടി തുടങ്ങി. ഏതെങ്കിലും തണലിൽ ഇരുന്നേ പറ്റു. മറ്റാർക്കോവേണ്ടി സജ്ജീകരിച്ച ഗുരുവായൂർ ലൈബ്രറി ഹാൾ ഞങ്ങൾക്ക് സ്വാഗതം അരുളി. ഞങ്ങൾ കുറെ നേരം അവിടെ ചിലവഴിച്ചു.

 '' നമുക്ക് കവിത ചൊല്ലിയാലോ '' സുരേഷ് ചോദിച്ചു '' ജോയിയെക്കുറിച്ചു തന്നെ ആവട്ടേ ''.
സുരേഷ് കവിത ചൊല്ലി. ചിത്രമെഴുത്തും ശിൽപ്പനിർമ്മാണവും മാത്രമല്ല കവിതയെഴുത്തും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. എനിക്ക് കവിത ചൊല്ലാൻ ആവില്ല. മനസ്സിൽ ഞാനൊരു കഥ കുറിച്ചിട്ടു.

'' ഞാൻ ജോയ് ഗുരുവായൂർ. സദാ ആഹ്ലാദചിത്തനായതുകൊണ്ടാവാം എനിക്ക് ഈ പേരു കിട്ടിയത്. ഗുരുവായൂർ എനിക്ക് സ്വദേശം മാത്രമല്ല ഒരു വീക്ക്നെസ്സ് കൂടിയാണ്. എൻറെ ബാല്യകൗമാരങ്ങൾ കടന്നുപോയത് ഇവിടെവെച്ചാണ്. ക്ഷേത്രപരിസരം ഇന്നത്തെ മട്ടിൽ ആവുന്നതിന്നുമുമ്പ് ഇടുങ്ങിയ തെരുവുകളും അവയ്ക്കരികെ പഴഞ്ചൻ കെട്ടിടങ്ങളുമായിരുന്നു. ആ കെട്ടിടങ്ങളുടെ പുറകിലുള്ള സ്ഥലങ്ങളിൽ പന്തു തട്ടിക്കളിച്ചാണ് ഞാൻ വളർന്നത്....''.

ഞാൻ കഥ പറഞ്ഞില്ല. നേരം വൈകുന്നു. മൂന്ന് ഇരുപതിന്ന് മംഗലാപുരം- കൊയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ പട്ടാമ്പി റെയിൽ‌വേ സ്റ്റേഷനിലെത്തും. അതു കിട്ടിയാൽ വീടിന്നടുത്തുള്ള സ്റ്റേഷനിൽ ഇറങ്ങാം. ഞാൻ ജോയിയെ വിവരം അറിയിച്ചു.

ജോയിയുടെ വീട്ടിലെത്തി കുടുംബാഗങ്ങളെ പരിചയപ്പെട്ടു. ജോയിയുടെ ജ്യേഷ്ഠൻ മറ്റൊരു ജോയി തന്നെ. അത്രയ്ക്ക് രൂപസാദൃശ്യം. ഭക്ഷണം കഴിഞ്ഞശേഷം അദ്ദേഹം ഞങ്ങളെ ലോഡ്ജിലെത്തിച്ചു. റൂം ഒഴിഞ്ഞുകൊടുത്ത് ബസ്സ് സ്റ്റാൻഡിലേക്ക്. ഞങ്ങൾ പട്ടാമ്പിയിൽ എത്തുമ്പോൾ മണി മൂന്നര കഴിഞ്ഞു. ട്രെയിൻ പോയി കാണും. എങ്കിലും ഒരു പരീക്ഷണം എന്ന നിലയിൽ സ്റ്റേഷനിൽ ചെന്നു.

'' വണ്ടി ലേറ്റാണ് '' ടിക്കറ്റ് തരുന്ന ആൾ പറഞ്ഞു. എനിക്ക് സമാധാനമായി. നാലുമണിക്ക് ശേഷമാണ് വണ്ടി എത്തിയത്. ട്രെയിനായാൽ ഇങ്ങിനെ വേണം. ഒരിക്കലും സമയത്ത് എത്തരുത്. എങ്കിലേ എന്നെപ്പോലെ വൈകിയെത്തുന്നവർക്ക് യാത്ര ചെയ്യാനാവൂ.

പറളിയിൽ ട്രെയിൻ ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ ജോയിയെ വിളിച്ചു.

'' ദാസേട്ടൻ ബുദ്ധിമുട്ടാതെ എത്തിയല്ലോ '' അദ്ദേഹം അന്വേഷിച്ചു '' ഞങ്ങൾ ബീച്ചിലേക്ക് പോയില്ല. സുരേഷ് എല്ലാവരുടേയും ചിത്രം വരക്കുന്ന തിരക്കിലായിരുന്നു ''.

ഏറെ കാലമായി കാണാൻ കൊതിച്ച ചിലരെ കാണാൻ കഴിഞ്ഞ സന്തോഷത്തിൽ ഞാൻ വീട്ടിലേക്ക് നടന്നു.