Sunday, May 9, 2010

Values of life.

ഐശ്ചിക വിഷയങ്ങളൊഴിച്ച് മറ്റെല്ലാം രണ്ടാം വര്‍ഷ ഡിഗ്രി പരീക്ഷയോടെ അവസാനിക്കും. ഇംഗ്ലീഷും
സംസ്കൃതവും പൊതുവിജ്ഞാനവും  ഒക്കെയാണ് രണ്ടാം വര്‍ഷത്തെ പരീക്ഷക്കുള്ള വിഷയങ്ങള്‍.

അവസാന വര്‍ഷത്തെ പരീക്ഷയേക്കാള്‍ കടുപ്പം  രണ്ടാം വര്‍ഷത്തെ പരീക്ഷക്കാണ് എന്നാണ് മുന്‍ഗാമികളില്‍ 
നിന്ന് കിട്ടിയ വിവരം. ഏതായാലും നേരത്തെ തന്നെ പഠിച്ചുവെക്കാമെന്ന് തീരുമാനിച്ചു.

ഓരോ വിഷയങ്ങളായി പഠിച്ചു തീര്‍ക്കുക എന്ന രീതിയാണ് അനുവര്‍ത്തിച്ച് വന്നിരുന്നത്. എല്ലാം കൂടി വാരി
വലിച്ച് വായിച്ചു കൂട്ടി ഒരു അവിയല്‍ പരുവത്തില്‍ ആവുന്നതിനേക്കാള്‍ നല്ലത് അതാണല്ലോ.

ആദ്യ പരീക്ഷ ഇംഗ്ലീഷാണ്. അതിന്‍റെ പുസ്തകങ്ങള്‍ ഒരു വിധം വായിച്ചു തീര്‍ത്ത് മറ്റു വിഷയങ്ങളിലേക്ക്
കടന്നതോടെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ തൊടാതായി. പരീക്ഷയ്ക്ക് ഏതാനും ദിവസം മുമ്പ് നോക്കുമ്പോള്‍
Earnest Barker രചിച്ച Values of life എന്ന പുസ്തകം കാണാനില്ല. പുസ്തകങ്ങള്‍ സൂക്ഷിച്ച്
വെക്കാറുള്ള സ്ഥലം മാത്രമല്ല വീടിന്‍റെ ഓരോ മുക്കും മൂലയും ഞാന്‍ പരിശോധിച്ചു. കിം ഫലം. സാധനം
അപ്രത്യക്ഷമായിരിക്കുന്നു.

പുസ്തകം നഷ്ടപ്പെട്ട വിവരം വീട്ടില്‍ പറയാന്‍ പറ്റില്ല. ഞാന്‍ സര്‍വ്വ ദൈവങ്ങളേയും വിളിച്ചു. പക്ഷേ അവരാരും 
കനിഞ്ഞില്ല. ആകെയുള്ള ഒരു സമാധാനം പുസ്തകത്തിലെ മിക്ക ഭാഗങ്ങളും ഹൃദിസ്ഥമാണ് (കാണാപ്പാഠം പഠിക്കാന്‍ 
മിടുക്കനായിരുന്നതിന്‍റെ ഗുണം ) എന്നതാണ്.

ഏതായാലും വലിയ കുഴപ്പമില്ലാതെ പരീക്ഷ കഴിഞ്ഞു. ഫലം പ്രഖ്യാപിച്ചപ്പോള്‍ കടന്ന് കൂടിയിരിക്കുന്നു. പുസ്തകം 
ഇല്ലെങ്കിലെന്ത് , ജയിച്ചല്ലോ.

മിഥുന മാസത്തിലെ ഒരു ഒഴിവ് ദിവസം  . മഴയും നോക്കി ഉമ്മറത്തെ ബെഞ്ചില്‍ കിടക്കുമ്പോള്‍ അകത്ത് നിന്ന്
അമ്മ വിളിച്ചു. ഞാന്‍ ചെന്നപ്പോള്‍ കയ്യില്‍ നനഞ്ഞ ഒരു പുസ്തകവുമായി അമ്മ നില്‍ക്കുന്നു.

' ഈ പുസ്തകം നിന്‍റെ അല്ലേ ' അമ്മ ചോദിച്ചു.

ഞാന്‍ നോക്കിയപ്പോള്‍ നഷ്ടപ്പെട്ട എന്‍റെ ' Values of life '.

' ഇത് എവിടുന്ന് കിട്ടി ' ഞാന്‍ ചോദിച്ചു.

' വലിയ കണ്ണിമാങ്ങ ഭരണി ഇന്നാണ് തുറന്നത്. നോക്കുമ്പോള്‍ അതിനകത്ത് കിടക്കുന്നു '.

പുസ്തകം ഭരണിക്കകത്ത് പെടാനുണ്ടായ സാഹചര്യം അന്വേഷിക്കാനായി അമ്മ സ്വയം ഒരു ഏകാംഗ കമ്മിഷണായി
മാറി. പത്ത് മിനുട്ടിനകം റിപ്പോര്‍ട്ട് പുറത്ത് വന്നു.

മാങ്ങ ഉപ്പിലിട്ട ശേഷം ' എന്തെങ്കിലും കട്ടിയുള്ള പുസ്തകം കൊണ്ട് തല്‍ക്കാലം അട്ച്ച് വെക്ക്. പിന്നെ അട്ച്ച്
കെട്ടി വെക്കാമെന്ന് ' അമ്മ പണിക്കാരി കുട്ടിയോട് പറഞ്ഞിരുന്നുവത്രേ. മേശപ്പുറത്ത് അനാഥമായി കിടന്ന എന്‍റെ
പാഠപുസ്തകമാണ് അവളുടെ കണ്ണില്‍ പെട്ടത്. അത് വെച്ച് അവള്‍ ഭരണി അടച്ചു വെച്ചു. പിന്നീടെപ്പോഴോ കാഴ്ച
തീരെ ഇല്ലാത്ത മുത്തശ്ശി അത് തട്ടി ഭരണിയിലാക്കി. അതൊന്നും നോക്കാതെ അമ്മ കെട്ടി വെക്കുകയും ചെയ്തു.

അന്നും ഇന്നും എനിക്ക് മനസ്സിലാവാത്ത ഒരു കാര്യമേയുള്ളു. എങ്ങിനെയാണ് ഭരണിയുടെ വായ്ക്കകത്ത് കൂടി ആ പുസ്തകം അകത്ത് എത്തിയത് എന്ന്.

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 63, 64, 65 അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)