Wednesday, July 14, 2010

പൊളിഞ്ഞ് പാളീസായ ഒരു മരക്കച്ചവടം 2.

പറഞ്ഞതുപോലെ സോമന്‍ പണിക്കെത്തി. വീടിന്‍റെ കിഴക്ക് ഭാഗത്ത് മാവിന്‍ചുവട്ടില്‍ അയാള്‍ പണി തുടങ്ങി. ഉമ്മര്‍ക്ക ആ
നേരത്ത് എത്തി. അവര്‍ ഇരുവരും സംഭാഷണം തുടങ്ങിയതോടെ ഞാന്‍ ഓഫീസിലേക്ക് ഇറങ്ങി.

വൈകുന്നേരം ഞാന്‍ എത്തുമ്പോഴേക്ക് കട്ടിള പണി തീര്‍ന്നിരിക്കുന്നു. ഞാന്‍ അത് ചെന്ന് നോക്കി.

' അവര് രണ്ടാളും ഒരു കാര്യം ചോദിച്ചു ' വീട്ടുകാരി പറഞ്ഞു.

' എന്താ '.

' ഉമ്മര്‍ക്കാന്ന് രണ്ട് കട്ടിളയും ജനലും പണി ചെയ്യണംന്ന് ഉണ്ടത്രേ. സോമന്‍ പണിചെയ്ത് കൊടുക്കാമെന്ന് പറഞ്ഞു. ഇവിടെ വെച്ച് ചെയ്തോട്ടെ എന്ന് സമ്മതം ചോദിച്ചു '.

' എന്നിട്ട് താനെന്താ പറഞ്ഞത് '.

' ജോലി കഴിഞ്ഞ് വന്നിട്ട് ചോദിച്ച് പറയാം എന്ന് പറഞ്ഞു '.

' എന്താ പറയണ്ടത് '.

' നമുക്ക് എന്താ നഷ്ടം. പണി ചെയ്യുന്നൂച്ചാല്‍ ചെയ്തോട്ടെ അല്ലേ '.

ഞാന്‍ സമ്മതിച്ചു. അങ്ങിനെ ഉമ്മര്‍ക്കാനുള്ള പണി ആരംഭിച്ചു.

ആ പണി ചെയ്യുന്നതിനിടയില്‍ ഓഫീസിലെ ഒരു സഹപ്രവര്‍ത്തകയ്ക്ക് വീട് പണി തുടങ്ങി. അവര്‍ക്ക് കട്ടിളകളും ജനാലകളും
വേണം. എന്‍റെ വീട്ടില്‍ ആശാരിപ്പണി നടക്കുന്ന വിവരം അറിഞ്ഞതോടെ വേണ്ട ഉരുപ്പടികള്‍ പണി ചെയ്ത് നല്‍കാമോ എന്ന് അവര്‍ എന്നോട് ചോദിച്ചു.

ഞാന്‍ വിവരം ഉമ്മര്‍ക്കയോടും സോമനോടും പറഞ്ഞു. അവര്‍ക്ക് വളരെ സന്തോഷം.

' ഒരു കാര്യം ഞാന്‍ ആദ്യമേ പറയാം ' ഞാന്‍ അവരോട് പറഞ്ഞു ' എന്നെ വിശ്വസിച്ച് ആരെങ്കിലും പണി ഏല്‍പ്പിച്ചാല്‍
അവര്‍ക്ക് നഷ്ടം വരാത്ത വിധത്തില്‍ പണി ചെയ്തു കൊടുക്കണം. നാളെ എനിക്ക് ദുഷ്പ്പേര് വരുത്തരുത് '.

അവര്‍ സമ്മതിച്ചു. ഉമ്മര്‍ക്ക മരം എത്തിച്ചു. സോമന്‍ കൂടുതല്‍ പണിക്കാരുമായി പണി ചെയ്തു തുടങ്ങി. ആ പണി
പൂര്‍ത്തീകരിക്കുന്നതിന്ന് മുമ്പ് വേറൊരു സഹപ്രവര്‍ത്തകന്‍ ഗൃഹനിര്‍മ്മാണം തുടങ്ങി. ഇതേ രീതിയില്‍ അദ്ദേഹത്തിന്നും മരസ്സാധനങ്ങള്‍ പണി ചെയ്ത് നല്‍കാമോ എന്ന് ചോദിച്ചു.

അത് വലിയൊരു പണിയായിരുന്നു. ആ പണി നടക്കുന്നതിന്നിടയില്‍ ഒരു ഒഴിവ് ദിവസം ഉമ്മര്‍ക്ക എന്നെ കാണാനെത്തി. അദ്ദേഹം ഒരു കവര്‍ എന്നെ ഏല്‍പ്പിച്ചു. അതിനകത്ത് കുറെ പണമായിരുന്നു.

' എന്താ ഇത് ' ഞാന്‍ ചോദിച്ചു.

' ഇത് ഇവിടെ ഇരിക്കട്ടെ ' ഉമ്മര്‍ക്ക പറഞ്ഞു.

' എന്തിനാ ഇത് '.

' അമ്പത്തിരണ്ട് ചതുരം തേക്ക് ഈ പണിക്ക് ആയിട്ടുണ്ട്. അതിന്‍റെ കമ്മീഷനാണ്. ചതുരത്തിന്ന് അമ്പത് ഉറുപ്പിക വെച്ചുണ്ട്.
പോരെങ്കില്‍ പറയണം '.

വാസ്തവത്തില്‍ ഞാനൊന്ന് ഞെട്ടി. ഇത്തരം പരിപാടികള്‍ ഉള്ള വിവരം എനിക്കറിയില്ല. ഞാന്‍ കവര്‍ തിരിച്ച് നല്‍ക്കി.

' നോക്കൂ, എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച പണിയാണ്. ഇതില്‍ വിഹിതം വാങ്ങാന്‍ എനിക്കാവില്ല. ബില്ല് കൊടുക്കുമ്പോള്‍ ഇത്രയും പണം കുറച്ച് വാങ്ങിയാല്‍ അതി '.

' നമുക്ക് കൂട്ടായിട്ട് ബിസിനസ്സ് ചെയ്താലോ ' പിറ്റേന്ന് ഉമ്മര്‍ക്ക എന്നോട് ചോദിച്ചു.

' എനിക്ക് ഒട്ടും പരിചയമില്ലാത്ത പരിപാടിയാണ് കച്ചവടം ' ഞാന്‍ പറഞ്ഞു ' ഒന്നും അറിയാതെ ഇറങ്ങി തിരിച്ചാല്‍
പൊളിയും '.

' നമ്മള് ഒന്നും ചെയ്യണ്ടാ ' ഉമ്മര്‍ക്ക പറഞ്ഞു ' ആളുകള്‍ ഓരോന്ന് ചോദിച്ച് വരുന്നുണ്ട്. സോമനും ഞാനും കൂടി പണി
ഏറ്റെടുക്കാം. ഞാന്‍ മരം എത്തിക്കും. സോമന്‍ പണി ചെയ്യും. നമ്മള് കൂലി കൊടുത്താല്‍ മാത്രം മതി. മൊത്തം കണക്കും
സൂക്ഷിക്കണം '.

അത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. അങ്ങിനെ പങ്ക് കച്ചവടം ആരംഭിച്ചു. വീടിന്‍റെ കിഴക്ക് ഭാഗത്ത് മൂച്ചിച്ചോട്ടില്‍
താല്‍ക്കാലിക ഷെഡ്ഡ് ഉയര്‍ന്നു. സോമനോടൊപ്പം നിത്യം ആറേഴ് പണിക്കാര്‍ വന്നു. എഴപ്പ് പൊടിയും മരത്തിന്‍റെ ചെത്ത് പൂളും കുമിഞ്ഞു കൂടി. ചാക്കിന്ന് അഞ്ച് രൂപ നിരക്കില്‍ വീട്ടുകാരി അത് ആവശ്യക്കാര്‍ക്ക് വിറ്റ് കാശാക്കി.

ആദ്യത്തെ പണി കഴിഞ്ഞു. ബില്‍ തുക ഉമ്മര്‍ക്ക പാര്‍ട്ടിയില്‍ നിന്ന് വാങ്ങി. പിറ്റേന്ന് കണക്ക് പരിശോദിച്ചു. മുവ്വായിരം
രൂപയോളം ലാഭം ഉണ്ട്.

' ലാഭം എന്താ ചെയ്യണ്ട് ' ഉമ്മര്‍ക്ക ചോദിച്ചു.

' എട്ട് ഉറുപ്പിക കൂടിയുണ്ടെങ്കില്‍ ഒരു കണക്കായേനെ ' ഞാന്‍ പറഞ്ഞു.

' അത് സാരൂല്യാ ' ഉമ്മര്‍ക്ക അതും ചേര്‍ത്ത് മുവ്വായിരം രൂപ മുമ്പില്‍ വെച്ചു.

' ഇപ്പോള്‍ മുവ്വായിരം ഉറുപ്പിക കയ്യിലുണ്ട് ' ഞാന്‍ പറഞ്ഞു ' അതില്‍ നിന്ന് ആയിരം ഉറുപ്പിക ഉമ്മര്‍ക്ക എടുത്തോളൂ '.

മൂപ്പര്‍ ആയിരം രൂപ എടുത്തു.

' എനിക്ക് ആയിരം തരൂ '.

നൂറിന്‍റെ പത്ത് നോട്ട് ഉമ്മര്‍ക്ക എന്നെ ഏല്‍പ്പിച്ചു.

' ബാക്കി ആയിരം സോമന് കൊടുക്കൂ. അയാള്‍ അദ്ധ്വാനിച്ചിട്ടല്ലേ നമുക്ക് ലാഭം കിട്ടിയത് '.

ഉമ്മര്‍ക്ക എതിരൊന്നും പറഞ്ഞില്ല. ' ഞാനും ഇത് ആലോചിക്കാണ്ടിരുന്നില്ല. ഇവിടുന്ന് എന്ത് പറയുംന്ന് അറിയാത്തതോണ്ട് പറഞ്ഞില്ലാന്ന് മാത്രം '. അദ്ദേഹവും അങ്ങിനെ പറഞ്ഞതോടെ സോമനെ വിളിപ്പിച്ചു. ആയിരം രൂപ ഞാന്‍ അയാള്‍ക്ക് കൊടുത്തു.

' എന്താ ഇത് ' സോമന്‍ ചോദിച്ചു. അയാള്‍ പരിഭ്രമിച്ചിരുന്നു.

' കഴിഞ്ഞ പണിയില്‍ മുവ്വായിരം ഉറുപ്പിക ലാഭം കിട്ടി. ആ പണം നമ്മള്‍ മൂന്നാള്‍ക്കും ഒപ്പൊപ്പം പങ്കിട്ടു. അതാണ് '.

സോമന്‍ വിശ്വസിക്കാനാവാത്ത വിധത്തില്‍ ഞങ്ങളെ നോക്കി. എന്നിട്ട് ആ നോട്ട് കണ്ണിനോട് ചേര്‍ത്ത് വെച്ചു, പിന്നെ അത്
പോക്കറ്റിലിട്ടു.

- തുടരും -

( ഓര്‍മ്മത്തെറ്റ് പോലെ എന്ന നോവലിന്‍റെ 79,80,81 അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു )

Friday, July 2, 2010

പൊളിഞ്ഞ് പാളീസായ ഒരു മരക്കച്ചവടം - ഭാഗം 1.

1997 തുടക്കത്തിലാണ് ഉമ്മര്‍ക്കയെ പരിചയപ്പെടുന്നത്. പത്തായപ്പുര തൊടിയിലെ മരങ്ങള്‍ മുഴുവന്‍ ആ സമയത്ത് വിറ്റു. അത് വങ്ങിയ കച്ചവടക്കാരനാണ് ഉമ്മര്‍ക്ക.

വാസതവത്തില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ അളിയനെയാണ് ആദ്യം പരിചയപ്പെട്ടത്. ഒരു വാതില്‍ കട്ടിള ചിതല്‍ നശിപ്പിച്ചിരുന്നു. അത്
മാറ്റണം. അതിന്ന് മരം വാങ്ങണമെന്ന് ആലോചിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. ഇപ്പോള്‍ തൊട്ടടുത്ത് മരകച്ചവടക്കാര്‍
എത്തിയിരിക്കുന്നു. ഇത്രയേറെ സൌകര്യം ഉള്ളപ്പോള്‍ വേറൊരിടത്ത് മരം അന്വേഷിച്ച് പോകുന്നതെന്തിന്. അതാണ്
പരിചയത്തിന്‍റെ തുടക്കം.

അയാള്‍ വീട്ടില്‍ വന്ന് വാതില്‍ പരിശോദിച്ചു.

' ഇത് മൊത്തം ചിതലാണല്ലോ. തൊട്ടാല്‍ മുഴുവനും പോകും '.

' വേറൊരു കട്ടിള ഉണ്ടാക്കിയാലോ '.

' അതാ നല്ലത്. 6 അടിയില്‍ രണ്ട് കഷ്ണം, 3 അടിയില്‍ രണ്ട് കുറുമ്പടി. നാലുക്ക് മൂന്ന് സൈസ്സ്. ഒന്നര ചതുരം മരം
വേണം '.

' എത്ര ഉറുപ്പിക ആവും ' ഞാന്‍ അന്വേഷിച്ചു.

' തേക്ക് ചതുരം 700 ഉറുപ്പിക മുതല്‍ മേപ്പോട്ട് വരും. പലജാതി മരത്തിന്‍റെ ഗുണം നോക്കി 300 ഉറുപ്പിക മുതല്‍ തുടങ്ങും '.

എന്താണ് വേണ്ടതെന്ന് എനിക്ക് ഒരു രൂപവും ഇല്ല. അയാള്‍ എന്നെ സഹായിച്ചു.

' ഇത് പ്രധാന കട്ടിളയൊന്നും അല്ലല്ലോ. സാറിന്ന് നല്ല പാല്‍ കഴനി ചതുരത്തിന്ന് 300 ഉറുപ്പിക കണക്കില്‍ തരാം '.

ഞാന്‍ അത് മതിയെന്ന് സമ്മതിച്ചു. മൂന്നാമത്തെ ദിവസം വീട്ടില്‍ മരം എത്തി. അന്ന് വൈകീട്ട് ഉമ്മര്‍ക്ക പണം വാങ്ങാന്‍ എത്തി.
വില എഴുതിയ ഒരു കുറിപ്പ് എനിക്ക് നീട്ടി. ഒന്നര ചതുരത്തിന്ന് 350 ഉറുപ്പിക നിരക്കില്‍ 525 ഉറുപ്പിക വില കാണിച്ചിരിക്കുന്നു.

' മരം ഏല്‍പ്പിക്കുമ്പോള്‍ ഇതല്ലല്ലോ വില പറഞ്ഞത് ' ഞാന്‍ പറഞ്ഞു.

' എത്രയാ പറഞ്ഞത് ' അദ്ദേഹം ചോദിച്ചു.

' ചതുരത്തിന്ന് 300 ഉറുപ്പിക എന്നാ പറഞ്ഞത് '.

' അത് ഞാന്‍ അറിഞ്ഞില്ല. ഇനി കൂട്ടം ഇല്ല. 300 മതി '.

പണം വാങ്ങി അദ്ദേഹം പോയി. പിറ്റേന്ന് അളിയന്‍ വന്നു.

' നമ്മള്‍ വില നിശ്ചയിച്ച കാര്യം അളിയന്‍ അറിഞ്ഞില്ല. അതാ പറ്റിയത് '.

' ഓ, അത് സാരമില്ല. പറഞ്ഞതും മൂപ്പര്‍ സമ്മതിച്ചു '.

' അളിയന്‍ അങ്ങിനെയാണ്. ആരോടും മുഖം മുറിഞ്ഞ് കാര്യം പറയില്ല. നമ്മളുടെ സ്വഭാവത്തിന്ന് യോജിച്ച ആളാണ് '.

അത് ശരിയാണെന്ന് പിന്നീട് ഇരുവര്‍ക്കും ബോദ്ധ്യമായി.

മരം കിട്ടിയിട്ടും ആശാരിയെ കിട്ടാതെ വിഷമിച്ചു. ചെറിയ ഒരു പണിക്ക് വരാന്‍ ആരും തയ്യാറല്ല. ഇനി എന്ത് ചെയ്യും എന്ന് വിഷമിച്ച് ഇരിക്കുമ്പോള്‍ ഒരു ദിവസം സന്ധ്യക്ക് ഒരു ചെറുപ്പക്കാരന്‍ എത്തി. വലിയ പൊക്കം ഉള്ള ആളല്ല. മുഖം നിറയെ
വസൂരി കല പോലെയുള്ള പാടുകള്‍ ഉണ്ട്. കണ്ട് പരിചയം ഉള്ള ആളല്ല.

' ആരാ ' ഞാന്‍ ചോദിച്ചു.

' ഞാന്‍ സോമന്‍ '.

' എന്താ '.

' ഒരു കട്ടിള പണിയനുണ്ട് എന്ന് ഒരാള് വന്ന് പറഞ്ഞു '.

' ഉവ്വ്. ഒരു കട്ടിള മാറ്റാനുണ്ട് '.

' ഞാന്‍ ഇത് ചെയ്താല്‍ ഇവിടെ സ്ഥിരമായി പണിക്ക് വരുന്നവര്‍ എന്തെങ്കിലും പറയ്യോ '.

' അങ്ങിനെയൊന്നും ഇല്ല. ഇതൊക്കെ സ്ഥിരം പണി അല്ലല്ലോ '.

' എന്നാല്‍ മറ്റന്നാള്‍ വരാ 'മെന്നു പറഞ്ഞ് അയാള്‍ പോയി.

- തുടരും -

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 78 വരെയുള്ള അദ്ധ്യായങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് )