ഇന്ന് കര്‍ക്കിടകമാസം ഒന്നാം തിയ്യതിയാണ്. ഇന്നലെയാണ് കര്‍ക്കിടക സംക്രമം. ചക്കന്താരാന്തി എന്നാണ് നാട്ടില്‍ അതിനെ പറയാറ്. എന്റെ കുട്ടിക്കാലത്ത് വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുള്ള ഒന്നാണ് കര്‍ക്കിടക ചങ്കരാന്തി.
ചങ്കരാന്തിക്ക് ഒരാഴ്ച മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങും. വീടും പരിസരവും വൃത്തിയാക്കലാണ് പ്രധാന പണി. മുറ്റത്തെ പുല്ലുകള്‍ വലിച്ചു കളയുക, തൊടിയിലെ പാഴ്ച്ചെടികള് നീക്കം ചെയ്യുക എന്നിവയാണ് ആദ്യഘട്ടം.
ചിതലും മാറാലയും അടിച്ചു കളയുക, വാതിലുകളും ജനാലകളും തുടച്ചു വൃത്തിയാക്കുക എന്നിവയാണ് അടുത്ത പടി. തട്ടിന്‍പുറത്തു നിന്ന് പീഠം ശിവോതി വെക്കാനുള്ള പലക, എന്നിവ എടുത്ത് കഴുകിവെക്കുന്നതോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തീരും.
ചങ്കരാന്തി ആവുമ്പോള്‍ കുട്ടികള്‍ക്ക് പാവിട്ടക്കുഴല്‍ ഉണ്ടാക്കിക്കിട്ടാനുള്ള ധൃതിയാവും. ഒരടി നീളമുള്ള മുളംതണ്ടും അതിന്റെ ദ്വാരത്തിന്ന് യോജിച്ച പിടിയോടു കൂടിയ കോലും ചേര്‍ന്നതാണ് പാവിട്ടക്കുഴല്‍. മുളന്തണ്ടിലെ ദ്വാരത്തിന്റെ ഒരു വശത്ത് പാവിട്ടക്കായയോ, നനച്ചു ചുരുട്ടിയ പേപ്പര്‍ കഷ്ണമോ തിരുകും. എന്നിട്ട് കോലുകൊണ്ടു ഊക്കോടെ തള്ളിയാല്‍ ആ സാധനം ചെറിയൊരു ഒച്ചയോടെ മറുവശത്തുകൂടി ദൂരേക്ക് തെറിക്കും. എയര്‍ഗണ്ണിന്റെ പ്രാകൃതരൂപമാവാം ഇത്. വീട്ടില്‍ ജോലിക്കു വരുന്ന ഏതെങ്കിലും പണിക്കാരനാണ് പാവിട്ടക്കുഴല്‍ ഉണ്ടാക്കിത്തരുക.
ചങ്കരാന്തിയുടെ തലേന്നോ, തലത്തലേന്നോ മൈലാഞ്ചിയിടുന്ന പതിവുണ്ട്. റെയില്‍വെപാതയുടെ അരികിലായി നില്ക്കുന്ന മൈലാഞ്ചിച്ചെടികളില്‍ നിന്ന് മൈലാഞ്ചി ഇലകള്‍ പറിച്ചുകൊണ്ടുവരും. ഉപയോഗശൂന്യമായി ഉപേക്ഷിച്ച പഴയ ആട്ടുകല്ലില്‍ പച്ചമഞ്ഞളും മൈലാഞ്ചിയും ചേര്‍ത്ത് അമ്മ അരയ്ക്കും. ആണ്, പെണ് വ്യത്യാസമില്ലാതെ കുട്ടികളെല്ലാവരും ആ കാലത്ത് മൈലാഞ്ചിയിടും. ഹൈസ്ക്കൂള്‍ക്ലാസ്സില്‍ പഠിക്കുമ്പോള്‍കൂടി അമ്മ എന്റെ കയ്യില്‍ മൈലാഞ്ചി ഇടാറുണ്ട്. ഒടുവില്‍ സഹപാഠികള്‍ അതു പറഞ്ഞ് എന്നെ കളിയാക്കാന്‍ തുടങ്ങിയയതോടെയാണ് അമ്മ ആ പതിവ് നിര്‍ത്തിയത്.
ചങ്കരാന്തി ദിവസം സന്ധ്യക്ക് വിളക്കുവെക്കുന്നതിന്നുതൊട്ടുമുമ്പ് ചേട്ടയെ കളയും. ജ്യേഷ്ഠാഭഗവതിയെ വീട്ടില്‍ നിന്ന് പുറത്താക്കുന്നു എന്നതാണ് സങ്കല്‍പ്പം. വീട്ടില്‍ പണിക്കുവരാറുള്ള ഏതെങ്കിലും സ്ത്രീകള്‍ ചേട്ടയെ കളയാനെത്തും. അവര്‍ക്ക് മുറുക്കാനും തലയില്‍തേക്കാന്‍ എണ്ണയും അമ്മ കൊടുക്കും. തലയിലും മുഖത്തും എണ്ണതേച്ച് വെറ്റില മുറുക്കി ചുവപ്പിച്ച് അവര്‍ തയ്യാറാവുമ്പോഴേക്ക് അമ്മ സാധനസാമഗ്രികള്‍ ഒരുക്കും. കീറിയ കുണ്ടുമുറത്തില്‍ പൊട്ടച്ചട്ടി്, കുറ്റിച്ചൂല്, കരിക്കട്ട, താളിന്‍തണ്ട് എന്നിവ അടുക്കി വെച്ചതാണ് ചേട്ട. പണിക്കാരി അത് തലയിലേറ്റി നടക്കാന്‍ തുടങ്ങിയാല്‍ കുട്ടികള്‍ പാവിട്ടകുഴലില്‍ നിന്ന് അവരുടെ ദേഹതേക്ക് പാവിട്ടക്കുരുവോ, കടലാസ്സ് കഷ്ണമോ തെറുപ്പിച്ച് പുറകെ ഓടിച്ചെല്ലും. അവര്‍ പോയികഴിഞ്ഞതും അമ്മ നിലവിളക്ക് കത്തിച്ചുവെക്കും. വീട്ടിലെ ഏതെങ്കിലും സ്ത്രീ അപ്പോള്‍ പടിക്കല്‍വരെ പോയി തിരിച്ചുവരും. ശിവോതി കയറി വരുന്ന നേരത്ത് വര്‍ക്കത്തില്ലാത്ത ആരെങ്കിലും കടന്നു വരാതിരിക്കാനാണ് അത്. അതു കഴിഞ്ഞാല്‍ അമ്മ അടുക്കളയിലേക്ക് ചെല്ലും. ചൂടുദോശയും പപ്പടച്ചാറും കഴിക്കാന്‍ കുട്ടികള്‍ തയ്യാറാവും.
ഒന്നാം തിയ്യതി രാവിലെ കശാപ്പുകടയുടെ മുന്നില്‍ നല്ല തിരക്കായിരിക്കും . ഇന്നത്തെപ്പോലെ അന്ന് ചിക്കന്‍ സ്റ്റാളുകള്‍ ഉണ്ടായിരുന്നില്ല. ബീഫ്സ്റ്റാളും ഇല്ല എന്നു പറയാം. കോഴി വേണ്ടവര്‍ വളര്‍ത്തുന്നവരുടെ വീട്ടില്‍ നിന്ന് വാങ്ങണം.
നാലഞുകൊല്ലം മുമ്പ് നടന്ന കാര്യമാണ്. കര്‍ക്കിടകം ഒന്നാം തിയ്യതി ഞാന്‍ നടക്കാന്‍ പോവുമ്പോള്‍ റോഡോരത്തെ കശാപ്പുകടയുടെ മുന്നിലുള്ള ഒരു ചെറിയ ഉങ്ങുമരത്തില്‍ രണ്ട് ആടുകളെ കെട്ടിയിട്ടിരിക്കുന്നതു കണ്ടു. അവ രണ്ടും പേടിച്ചു കരയുകയാണ്. ജീവന് പോവാറായി എന്ന് അവയ്ക്ക് മനസ്സിലായിട്ടുണ്ടാവും. കുറെ സമയം കഴിഞ്ഞ് തിരിച്ചു പോരുമ്പോള്‍ അവയില്‍ ഒന്നിനെ കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നത് കണ്ടു. മറ്റേ ആട് കമ്പിയില്‍ കോര്‍ത്തിട്ട മാംസത്തെ നോക്കി നില്‍ക്കുകയാണ്. ആ രംഗം വളരെക്കാലം എന്റെ മനസ്സിനെ വേദനിപ്പിച്ചിരുന്നു. ഇന്നും ചങ്കരാന്തി എന്നു കേള്‍ക്കുമ്പോള്‍ ആ രംഗം മനസ്സിലെത്തും