Saturday, December 10, 2016

ഒരു അത്ഭുതക്കാഴ്ച.

ഇന്നലെ (9.12.2016) കിഴക്കഞ്ചേരിക്കാവിലെ ചുറ്റുവിളക്കുകഴിഞ്ഞ് ഞാനും കുടുംബവും വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. സമയം രാത്രി എട്ടരയോടടുത്തുകാണും. ചെക്ക്പോസ്റ്റ് ജങ്ക്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് മുണ്ടൂര്‍ റോഡിലൂടെ ഞങ്ങളുടെ കാര്‍ നീങ്ങി.

പറളി റെയില്‍വേ സ്റ്റേഷന്‍റെ മുന്നിലെത്തിയപ്പോള്‍ ഞാന്‍ വടക്കോട്ടു നോക്കി. അവിടെ വളയന്‍കുന്നിന്നുമുകളിലെ കര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠയോടനുബന്ധിച്ച് ഓട്ടന്‍ തുള്ളല്‍ നടക്കുന്നുണ്ട്.

ക്ഷേത്രത്തില്‍ നിന്നുള്ള പ്രകാശം കാണാനുണ്ട്. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അധികം ഉയരത്തിലല്ലാതെ വലിയ ഒരു തീഗോളം കിഴക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. ചുറ്റുമുള്ള മഞ്ഞ വെളിച്ചത്തിന്നു നടുവില്‍ ചുവന്ന തീനാളം വ്യക്തമായി കാണാനുണ്ട്.

'' അതു നോക്കിന്‍'' ഞാന്‍ വീട്ടുകാരോട് പറഞ്ഞു. എല്ലാവരും അങ്ങോട്ടു നോക്കി.

''വിമാനമൊന്നും ആവില്ല. അതിന്‍റെ വിളക്കുകള്‍ മിന്നുകയും കെടുകയും തോന്നും'' ആരോ പറഞ്ഞു''മാത്രമല്ല അതിന് ഇത്ര വലുപ്പവും കാണില്ല''.

''വല്ല വിമാനത്തിനും തീ പിടിച്ചതായിരിക്കുമോ ഭഗവാനേ'' എന്ന് ഞാന്‍ സ്വയം പറഞ്ഞു.

വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞതും കാര്‍ നിര്‍ത്തി. ഞാനും മൂത്ത മകനും പുറത്തിറങ്ങി കിഴക്കോട്ടേക്ക് നോക്കി നിന്നു. വലിയ വേഗമൊന്നും ഇല്ലെങ്കിലും കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അത് കണ്ണില്‍ നിന്നു മറഞ്ഞു.

വീടെത്തിയതും ഞാന്‍ കുഞ്ഞിക്കണ്ണനെ വിളിച്ചു. വളയന്‍കുന്നിലെ പരിപാടികളുടെ നടത്തിപ്പുകാരില്‍ ഒരാളാണ് അയാള്‍. ഞങ്ങള്‍ കണ്ട കാഴ്ച ഞാന്‍ വിവരിച്ചു.

''ഇവിടെ എല്ലാവരും പന്തലിനകത്തായിരുന്നു. ആരും ശ്രദ്ധിച്ചില്ല'' അയാള്‍ മറുപടി നല്‍കി.

രാവിലെ എഴുന്നേറ്റതും പത്രം മുഴുവന്‍ അരിച്ചുപെറുക്കി നോക്കി. ഇല്ല. ഇതിനെ സംബന്ധിച്ച ഒരു വാര്‍ത്തയുമില്ല.

കുറച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞിക്കണ്ണന്‍ എത്തി. ഒരിക്കല്‍ക്കൂടി എല്ലാം വിശദീകരിച്ചു.

''അതിന്‍റെ ഒരു ഫോട്ടോ എടുക്കായിരുന്നു'' അയാള്‍ പറഞ്ഞു.

സത്യം പറഞ്ഞാല്‍ ആ ദൃശ്യം ഉണ്ടാക്കിയ അത്ഭുതത്തില്‍ അതൊന്നും ഞങ്ങള്‍ ഓര്‍ത്തില്ല. എങ്കിലും അത്ര എളുപ്പം അത് മറക്കാനാവില്ല.

Saturday, July 16, 2016

പാവിട്ടക്കുഴല്‍.


ഇന്ന് കര്‍ക്കിടകമാസം ഒന്നാം തിയ്യതിയാണ്. ഇന്നലെയാണ് കര്‍ക്കിടക സംക്രമം. ചക്കന്താരാന്തി എന്നാണ് നാട്ടില്‍ അതിനെ പറയാറ്. എന്‍റെ കുട്ടിക്കാലത്ത് വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുള്ള ഒന്നാണ് കര്‍ക്കിടക ചങ്കരാന്തി.

ചങ്കരാന്തിക്ക് ഒരാഴ്ച മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങും. വീടും പരിസരവും വൃത്തിയാക്കലാണ് പ്രധാന പണി. മുറ്റത്തെ പുല്ലുകള്‍  വലിച്ചു കളയുക, തൊടിയിലെ പാഴ്ച്ചെടികള്‍ നീക്കം ചെയ്യുക എന്നിവയാണ് ആദ്യഘട്ടം.

ചിതലും മാറാലയും അടിച്ചു കളയുക, വാതിലുകളും ജനാലകളും തുടച്ചു വൃത്തിയാക്കുക എന്നിവയാണ് അടുത്ത പടി. തട്ടിന്‍പുറത്തു നിന്ന് പീഠം ശിവോതി വെക്കാനുള്ള പലക, എന്നിവ എടുത്ത് കഴുകിവെക്കുന്നതോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തീരും.

ചങ്കരാന്തി ആവുമ്പോള്‍ കുട്ടികള്‍ക്ക് പാവിട്ടക്കുഴല്‍ ഉണ്ടാക്കിക്കിട്ടാനുള്ള ധൃതിയാവും. ഒരടി നീളമുള്ള മുളംതണ്ടും അതിന്‍റെ ദ്വാരത്തിന്ന് യോജിച്ച പിടിയോടു കൂടിയ കോലും ചേര്‍ന്നതാണ് പാവിട്ടക്കുഴല്‍. മുളന്തണ്ടിലെ ദ്വാരത്തിന്‍റെ ഒരു വശത്ത് പാവിട്ടക്കായയോ,  നനച്ചു ചുരുട്ടിയ പേപ്പര്‍ കഷ്ണമോ തിരുകും.  എന്നിട്ട് കോലുകൊണ്ടു  ഊക്കോടെ തള്ളിയാല്‍ ആ സാധനം ചെറിയൊരു ഒച്ചയോടെ മറുവശത്തുകൂടി ദൂരേക്ക് തെറിക്കും. എയര്‍ഗണ്ണിന്‍റെ പ്രാകൃതരൂപമാവാം ഇത്. വീട്ടില്‍ ജോലിക്കു വരുന്ന ഏതെങ്കിലും പണിക്കാരനാണ് പാവിട്ടക്കുഴല്‍ ഉണ്ടാക്കിത്തരുക.

ചങ്കരാന്തിയുടെ തലേന്നോ, തലത്തലേന്നോ മൈലാഞ്ചിയിടുന്ന പതിവുണ്ട്. റെയില്‍വെപാതയുടെ അരികിലായി നില്‍ക്കുന്ന മൈലാഞ്ചിച്ചെടികളില്‍ നിന്ന് മൈലാഞ്ചി ഇലകള്‍ പറിച്ചുകൊണ്ടുവരും. ഉപയോഗശൂന്യമായി  ഉപേക്ഷിച്ച പഴയ ആട്ടുകല്ലില്‍ പച്ചമഞ്ഞളും മൈലാഞ്ചിയും ചേര്‍ത്ത് അമ്മ അരയ്ക്കും. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെല്ലാവരും ആ കാലത്ത് മൈലാഞ്ചിയിടും. ഹൈസ്ക്കൂള്‍ക്ലാസ്സില്‍ പഠിക്കുമ്പോള്‍കൂടി അമ്മ എന്‍റെ കയ്യില്‍ മൈലാഞ്ചി ഇടാറുണ്ട്.  ഒടുവില്‍ സഹപാഠികള്‍ അതു പറഞ്ഞ് എന്നെ കളിയാക്കാന്‍ തുടങ്ങിയയതോടെയാണ് അമ്മ ആ പതിവ് നിര്‍ത്തിയത്.

ചങ്കരാന്തി ദിവസം സന്ധ്യക്ക് വിളക്കുവെക്കുന്നതിന്നുതൊട്ടുമുമ്പ് ചേട്ടയെ കളയും. ജ്യേഷ്ഠാഭഗവതിയെ വീട്ടില്‍ നിന്ന് പുറത്താക്കുന്നു എന്നതാണ് സങ്കല്‍പ്പം. വീട്ടില്‍ പണിക്കുവരാറുള്ള  ഏതെങ്കിലും സ്ത്രീകള്‍ ചേട്ടയെ കളയാനെത്തും. അവര്‍ക്ക് മുറുക്കാനും തലയില്‍തേക്കാന്‍ എണ്ണയും അമ്മ കൊടുക്കും. തലയിലും മുഖത്തും എണ്ണതേച്ച് വെറ്റില മുറുക്കി ചുവപ്പിച്ച് അവര്‍ തയ്യാറാവുമ്പോഴേക്ക് അമ്മ സാധനസാമഗ്രികള്‍ ഒരുക്കും. കീറിയ കുണ്ടുമുറത്തില്‍ പൊട്ടച്ചട്ടി്‌, കുറ്റിച്ചൂല്, കരിക്കട്ട, താളിന്‍തണ്ട് എന്നിവ അടുക്കി വെച്ചതാണ് ചേട്ട. പണിക്കാരി അത് തലയിലേറ്റി നടക്കാന്‍ തുടങ്ങിയാല്‍  കുട്ടികള്‍ പാവിട്ടകുഴലില്‍ നിന്ന് അവരുടെ ദേഹതേക്ക് പാവിട്ടക്കുരുവോ, കടലാസ്സ് കഷ്ണമോ തെറുപ്പിച്ച് പുറകെ ഓടിച്ചെല്ലും. അവര്‍ പോയികഴിഞ്ഞതും അമ്മ നിലവിളക്ക് കത്തിച്ചുവെക്കും. വീട്ടിലെ ഏതെങ്കിലും സ്ത്രീ അപ്പോള്‍ പടിക്കല്‍വരെ പോയി തിരിച്ചുവരും. ശിവോതി കയറി വരുന്ന നേരത്ത് വര്‍ക്കത്തില്ലാത്ത ആരെങ്കിലും കടന്നു വരാതിരിക്കാനാണ് അത്. അതു കഴിഞ്ഞാല്‍ അമ്മ അടുക്കളയിലേക്ക് ചെല്ലും. ചൂടുദോശയും പപ്പടച്ചാറും കഴിക്കാന്‍ കുട്ടികള്‍  തയ്യാറാവും.

ഒന്നാം തിയ്യതി രാവിലെ കശാപ്പുകടയുടെ മുന്നില്‍ നല്ല തിരക്കായിരിക്കും . ഇന്നത്തെപ്പോലെ അന്ന് ചിക്കന്‍ സ്റ്റാളുകള്‍ ഉണ്ടായിരുന്നില്ല. ബീഫ്സ്റ്റാളും ഇല്ല എന്നു പറയാം. കോഴി വേണ്ടവര്‍ വളര്‍ത്തുന്നവരുടെ വീട്ടില്‍ നിന്ന് വാങ്ങണം.

നാലഞുകൊല്ലം മുമ്പ് നടന്ന കാര്യമാണ്. കര്‍ക്കിടകം ഒന്നാം തിയ്യതി ഞാന്‍ നടക്കാന്‍ പോവുമ്പോള്‍ റോഡോരത്തെ കശാപ്പുകടയുടെ മുന്നിലുള്ള ഒരു ചെറിയ ഉങ്ങുമരത്തില്‍ രണ്ട് ആടുകളെ കെട്ടിയിട്ടിരിക്കുന്നതു കണ്ടു. അവ രണ്ടും പേടിച്ചു കരയുകയാണ്. ജീവന്‍ പോവാറായി എന്ന് അവയ്ക്ക് മനസ്സിലായിട്ടുണ്ടാവും. കുറെ സമയം കഴിഞ്ഞ് തിരിച്ചു പോരുമ്പോള്‍ അവയില്‍ ഒന്നിനെ കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നത് കണ്ടു. മറ്റേ ആട് കമ്പിയില്‍ കോര്‍ത്തിട്ട മാംസത്തെ നോക്കി നില്‍ക്കുകയാണ്. ആ രംഗം വളരെക്കാലം എന്‍റെ മനസ്സിനെ വേദനിപ്പിച്ചിരുന്നു. ഇന്നും ചങ്കരാന്തി എന്നു കേള്‍ക്കുമ്പോള്‍ ആ രംഗം മനസ്സിലെത്തും

Friday, July 8, 2016

കുറുപ്പിന്‍റെ കാപ്പിക്കട.

കുറച്ചുകാലം മുമ്പ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പാലക്കാട് ശാഖ ഒരു പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിന്‍റെ മുന്‍വശത്തായി  അല്‍പ്പം അകലെ വലിയൊരു മാവുണ്ടായിരുന്നു. നിറയെ ശാഖകളുള്ള പടര്‍ന്നു പന്തലിച്ച ആ മാവിന്‍റെ ചുവട്ടിലാണ് കുറുപ്പിന്‍റെ കാപ്പിക്കട. കട എന്നൊന്നും അതിനെ പറയാനാവില്ല. നാലു സൈക്കിള്‍ചക്രങ്ങള്‍ക്കുമീതെ തകരംകൊണ്ടു മറച്ച ബോഡി. മുന്‍വശം മാത്രം തുറക്കാനാവും. ഏതാനും ഗ്ലാസ്സുകള്‍, ഒരു പമ്പിങ്ങ് സ്റ്റൌ, വലിയൊരു അലുമിനിയം കലം, നാലഞ്ച് കുപ്പിഭരണികള്‍, ഒരു കുടം എന്നിവയാണ് അതിനകത്ത് ഉണ്ടായിരുന്നത്. ഡെസ്ക്കോ, ബെഞ്ചോ ഒന്നും ഉണ്ടായിരുന്നില്ല. നിന്നുകൊണ്ടു വേണം കാപ്പി കുടിക്കാന്‍. മാവിന്‍റെ പൊന്തി നില്‍ക്കുന്ന വേരുകളിലിരിക്കുന്നവരുമുണ്ട്. സ്റ്റേറ്റ് ബാങ്കില്‍ ചലാനടയ്ക്കാന്‍ ചെല്ലുമ്പോള്‍  ഞാന്‍ ആ കാപ്പിക്കടയില്‍ നിന്ന് കാപ്പി കുടിക്കാറുണ്ട്.

വല്ലാതെ മുഷിവു തോന്നുന്ന ഏര്‍പ്പാടാണ് ചലാനടയ്ക്കല്‍.  അല്‍പ്പം ഉഷാറ് കാണിച്ചില്ലെങ്കില്‍ ഒരു ദിവസം പോയതുതന്നെ. ആദ്യം ജില്ല ട്രഷറിയില്‍ചെന്ന് ചലാന്‍ നമ്പറിട്ടു വാങ്ങണം. മിക്ക ദിവസവും അവിടെ ഒരു പൂരത്തിനുള്ള തിരക്ക് കാണും. ക്യൂ എത്ര നീളം കൂടിയാലും നമ്പറിടാന്‍ ഒരാളേ ഉണ്ടാവൂ. കൂടുതല്‍ ആളെ നിയോഗിക്കാറില്ല. ഒരു വിധം ചലാന്‍ നമ്പറിട്ടു കിട്ടിയാല്‍ അതുമായി സ്റ്റേറ്റ് ബാങ്കിലേക്ക് ഒറ്റനടത്തമാണ്. ആ കാലത്ത് ഓട്ടോറിക്ഷകള്‍  അപൂര്‍വ്വമായിരുന്നു. കോട്ടയുടെ കിടങ്ങിനുചുറ്റുമുള്ള മതിലിന്‍റെ പൊളിഞ്ഞ ഭാഗത്തുകൂടി കടന്നാല്‍ എളുപ്പത്തില്‍ ബാങ്കിലെത്താം

സ്റ്റേറ്റ് ബാങ്കില്‍ ട്രഷറിയിലുള്ളതില്‍വെച്ച് വലിയ ക്യൂ ആയിരിക്കും. സര്‍ക്കാര്‍ ബില്ലുകള്‍ ക്യാഷ് ചെയ്യാനും ചലാനടയ്ക്കാനും എത്തുന്നവര്‍ക്കു പുറമെയാണ് സാധാരണ ബാങ്കിടപാടുകള്‍ക്ക് എത്തുന്നവര്‍. പണം സ്വീകരിക്കുവാന്‍ നാലോ അഞ്ചോ കാഷ്യര്‍മാര്‍ ഉണ്ടാവും, പണം നല്‍കാന്‍ രണ്ടുപേരും. ഒരു വിധത്തില്‍ പണം അടച്ചുപോരുമ്പോഴേക്ക് നിന്നുനിന്ന് കാല് വേദനിക്കാന്‍ തുടങ്ങും.

ചലാന്‍ കിട്ടാന്‍ പിന്നേയും സമയമെടുക്കും. സ്ക്രോളും, ചലാന്‍, പേ ഇന്‍ സ്ലിപ് എന്നിവയും കാഷ്യര്‍മാരുടെ സൌകര്യമനുസരിച്ചാണ് അസ്സിസ്റ്റന്‍റ് മാനേജര്‍ക്ക് കൊടുത്തയക്കുക. അദ്ദേഹം ഒപ്പിട്ടതിന്നുശേഷമേ ചലാന്‍ കയ്യില്‍കിട്ടു.  അത്രയും നേരം ചിലവഴിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ് ആളുകള്‍ കുറുപ്പിന്‍റെ കാപ്പിക്കടയെ ശരണം പ്രാപിക്കുന്നത്.

ട്രഷറിയിലും ബാങ്കിലും തിരക്ക് കുറവായ അല്‍പ്പം ചില ദിവസങ്ങളില്‍ കുറുപ്പ് എത്തുന്നതിന്നുമുമ്പ് ഞാന്‍ കടയിലെത്തും.  ബാങ്കിന്‍റെ ഗെയിറ്റ് കടന്നാല്‍ കുറുപ്പ് സൈക്കിളില്‍ നിന്ന് ഇറങ്ങും. പിന്നെ അത് ഉരുട്ടിയാണ് വരിക. കാരിയറിലും ഹാന്‍ഡില്‍ബാറിലും കടയിലേക്ക് ആവശ്യമായ സാധനസാമഗ്രികളടങ്ങിയ സഞ്ചികള്‍ ഉണ്ടാവും.

കട തുറന്ന് വൃത്തിയായ വെള്ളത്തുണികൊണ്ട് അയാള്‍ കടയ്ക്കകം നന്നായി തുടയ്ക്കും. പിന്നെ സഞ്ചികളിലെ സാധനങ്ങള്‍ കടയിലെടുത്തുവെക്കും. ഒരു ചന്ദനത്തിരി കത്തിച്ചുവെച്ചശേഷം അലുമിനിയം കുടവുമായി ബാങ്കിന്‍റെ ഒരു വശത്തുള്ള പൈപ്പില്‍ നിന്ന് വെള്ളം പിടിച്ചു വരും.

പമ്പിങ്ങ് സ്റ്റൌ കത്തിച്ച് പാലും വെള്ളവും തിളപ്പിക്കാന്‍ വെച്ചുകഴിഞ്ഞാല്‍ കുറുപ്പ്  പ്ലംസ്കേയ്ക്കെടുത്ത് മുറിച്ച് കുപ്പിയിലാക്കാന്‍ തുടങ്ങും. ഇതെല്ലാം നോക്കി ഞാന്‍ ഒരു ഭാഗത്ത് ഒതുങ്ങി നില്‍ക്കും. കാപ്പി തയ്യാറാവുമ്പോഴേക്ക് ധാരാളം ആളുകള്‍  എത്തിയിട്ടുണ്ടാവും. പേ കമ്മീഷന്‍ റിപ്പോര്‍ട്ട് , വിവിധ ജി.  ഒ. കള്‍, റിലീസായ പുതിയ സിനിമയുടെ കഥ തുടങ്ങി കല്യാണാലോചനവരെ അവിടെ ചര്‍ച്ചാവിഷയമാവും.

എല്ലാ ദിവസവും  വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്ന എട്ടോ പത്തോ കെ.എസ്.ഇ.ബി യിലെ സഹപ്രവര്‍ത്തകരെ അവിടെവെച്ച് കണ്ടുമുട്ടാറുണ്ട്.  കുറച്ചു ദിവസംകൊണ്ട് ഞാനും അവരില്‍ ഒരാളായി.   

    '' രാജാങ്കം '' ജോലിയില്‍ പ്രവേശിച്ച് രണ്ടുമാസം മാത്രമായ എന്നെ അമ്പതു വയസ്സ് പിന്നിട്ട് സെയ്ത് സാര്‍ ഒരു ദിവസം വിളിച്ച് രഹസ്യമായി ഇങ്ങിനെ പറഞ്ഞു ''  നാളെ മുതല്‍ നമ്മള് ഒറ്റയ്ക്കൊറ്റയ്ക്ക് കാശുകൊടുത്ത് കാപ്പി കുടിക്കുന്ന പതിവുണ്ടാവില്ല. പകരം നമ്മള് എല്ലാവരുടേയും പേരെഴുതി നറുക്കെടുക്കും. ആരുടെ പേരു വന്നുവോ അയാള്‍ അന്നത്തെ ചിലവു ചെയ്യും ''.

'' ഭായ്, എല്ലാവര്‍ക്കും അത് സമ്മതമാണോ '' ഞാന്‍ സംശയം പ്രകടിപ്പിച്ചു.

'' അതൊക്കെ ഞാന്‍ ഇന്നലെ എല്ലാവരോടും പറഞ്ഞ് റെഡിയാക്കിയിട്ടുണ്ട്. നീ ഇന്നലെ വരാത്തതോണ്ട് അറിയാഞ്ഞതാ ''.

'' എന്നാല്‍ അങ്ങിനെ ആവട്ടെ. എനിക്ക് വിരോധമൊന്നുമില്ല ''.

'' അതല്ല കാര്യം '' അദ്ദേഹം തുടര്‍ന്നു '' ആളെണ്ണി ഞാന്‍ നറുക്കുണ്ടാക്കി തരും. കണ്ണന്‍ അതില്‍ പേരെഴുതണം ''.

'' ഞാന്‍ എഴുതാം ''.

'' പിന്നെ എന്‍റെ പേരും നിന്‍റെ പേരും നറുക്കില്‍ എഴുതരുത് ''.

'' അത് മോശമല്ലേ ഭായ് ''.

'' എന്തു മോശം. നമ്മള് ആരുടേയും മുതല്‍ തട്ടിപ്പറിച്ച് കോട്ട കെട്ടാനൊന്നും പോണില്ലല്ലോ ''.

'' അപ്പോള്‍ രണ്ടു കടലാസ്സ് ബാക്കി വരില്ലേ ''.

'' അതില് സര്‍ദാറിന്‍റേയോ, വിച്ചാന്‍റേയോ. ഗോപിയുടേയോ, മേനോന്‍റേയോ ആരുടെ പേര് വേണച്ചാലും എഴുതിക്കോ ''.

'' ആരെങ്കിലും അത് കണ്ടു പിടിച്ചാലോ ''.

'' നറുക്കെടുത്ത് ആരുടേയെങ്കിലും കയ്യില്‍ വായിക്കാന്‍ കൊടുത്തിട്ട് ബാക്കി ഞാന്‍ അപ്പോള്‍ത്തന്നെ കീറിക്കളയും ''.

സ്റ്റേറ്റ് ബാങ്കില്‍ ചലാനടയ്ക്കുന്ന രീതി നിര്‍ത്തലാക്കുന്നതുവരെ ഭായിക്ക് നറുക്ക് വീണതേയില്ല, എനിക്കും.


Sunday, June 26, 2016

കരയാനറിയാത്ത സ്ത്രീ.

എന്‍റെ കുട്ടിക്കാലത്ത് മദ്ധ്യവേനലവധിയായാല്‍ ഞാന്‍ വിരുന്നു പോവും. അത്തരം ഒരവസരത്തിലാണ് ഞാനവരെ കാണുന്നത്. ചെറിയൊരു വീട്ടിലാണ് ആ സ്ത്രീയും മക്കളും താമസിച്ചിരുന്നത്. കാലം ഒരുപാട് കഴിഞ്ഞെങ്കിലും ഇന്നും അവരും ആ കുടുംബവും എന്‍റെ ഓര്‍മ്മയിലുണ്ട്.

നാലോ അഞ്ചോ കുട്ടികളാണ് അവര്‍ക്കുണ്ടായിരുന്നത്. മൂത്തത് രണ്ടും പെണ്‍കുട്ടികള്‍. ഭര്‍ത്താവില്ല, സംരക്ഷിക്കാന്‍ ആരുമില്ല, വരുമാനമാര്‍ഗ്ഗം ഒന്നും തന്നെയില്ല. അരയേക്കറില്‍ താഴെ വരുന്ന പുരയിടത്തിലെ പ്ലാവുകളും മാവുകളും മാത്രമാണ് ആകെയുള്ള ആശ്രയം.

കരച്ചിലോ ചിരിയോ ഉച്ചത്തിലുള്ള സംഭാഷണമോ ഒന്നും ആ വീട്ടില്‍ നിന്ന് കേട്ടിട്ടില്ല. മനുഷ്യവാസമുള്ള വീടാണോ അതെന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്.

എത്ര കഷ്ടം  ഉണ്ടെങ്കിലും അതൊന്നും അവര് പുറത്തു കാണിക്കില്ല. എല്ലാം ഉള്ളിലൊതുക്കും. ആരേയെങ്കിലും കണ്ടുമുട്ടിയാല്‍ മുഖത്ത് നേരിയൊരു പുഞ്ചിരി വിടര്‍ത്തും. നല്ല ധൈര്യമുള്ള കൂട്ടത്തിലാണ് അവരെന്ന് അയല്‍ക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. കരയാനറിയാത്ത സ്ത്രീ എന്നാണ് ഞാന്‍ മനസ്സില്‍ അവര്‍ക്കു നല്‍കിയ പേര്.

എങ്ങിനെയാണ് അവര്‍ കഴിഞ്ഞുകൂടുന്നത് എന്ന് ആ പ്രായത്തിലും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. '' ചില ദിവസം ആരെങ്കിലും അറിഞ്ഞു വല്ലതുംകൊടുക്കും

 '' ഒരിക്കല്‍ ഒരു സമപ്രായക്കാരന്‍  എന്നോടു പറഞ്ഞു '' എന്‍റിഷ്ടാ, എത്രകാലം ഇങ്ങിനെ കഴിയും. നോക്കിക്കോ ഒരു ദിവസം അയമ്മയും മക്കളും കോളാമ്പിക്കായ അരച്ചുകലക്കി കുടിച്ചിട്ട് ചാവും ''.

എനിക്ക് വല്ലാത്ത സങ്കടം തോന്നി. ജീവിക്കാന്‍ വഴി കാണാതെ ഒരു കുടുംബം ഒന്നാകെ ജീവനൊടുക്കുവാന്‍ പോവുകയാണ്. ഈശ്വരാ, അവരെ എങ്ങിനെയെങ്കിലും രക്ഷിക്കൂ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്‍റെ പ്രാര്‍ത്ഥനയുടെ ഫലം കൊണ്ടല്ലെങ്കിലും അവരാരും മരിച്ചില്ല. എങ്ങിനെയൊക്കെയോ ആ കുട്ടികള്‍ പഠിച്ചു വലുതായി.

പെണ്‍കുട്ടികള്‍ സുന്ദരികളായതുകൊണ്ട് നല്ല വീടുകളില്‍ നിന്നുള്ള രണ്ടു ചെറുപ്പക്കാര്‍ അവരെ കല്യാണം കഴിച്ചു. മൂത്ത മരുമകന്‍റെ സഹായത്തോടെ ആണ്‍മക്കള്‍ ദൂരെയെവിടേയോ ജോലിക്കാരായി. സ്വപ്നം കണ്ടിട്ടില്ലാത്ത ഒരു നിലയിലേക്ക് അവരെത്തി.

പില്‍ക്കാല ജീവിതത്തില്‍ കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തി വലുതാക്കിയ ഒട്ടനവധി വിധവകളെ ഞാന്‍ കണ്ടിട്ടുണ്ട്. നിറയൌവനത്തില്‍ തുണ നഷ്ടപ്പെട്ട സ്ത്രീകള്‍ പലതരം പ്രലോഭനങ്ങളേയും ചൂഷണങ്ങളേയും അതിജീവിച്ചാണ് മക്കളെ വളര്‍ത്തുക. കുട്ടികള്‍ വളര്‍ന്നുകഴിഞ്ഞാല്‍ അവരുടെ സംരക്ഷണത്തില്‍ ശേഷിച്ച ജീവിതകാലം  സമാധാനമായി കഴിയാമെന്ന ആശയാണ് അവര്‍ക്കുള്ളത്. നിര്‍ഭാഗ്യമെന്നു പറയട്ടെ ഇത്തരക്കാരില്‍ പത്തില്‍ ഏഴോ എട്ടോ പേര്‍ക്കും സമാധാനത്തിന്നു പകരം കൂടുതല്‍ ദുരിതങ്ങളാണ് നേരിടേണ്ടിവരുന്നത്.

അച്ഛനില്ലാത്ത കുട്ടികളല്ലേ, അവര്‍ക്ക് ഒരു കുറവും വന്നുകൂടാ എന്ന ധാരണയില്‍ ചോദിക്കുന്നതെന്തും സാധിച്ചുകൊടുക്കാന്‍ വിധവകള്‍ ജാഗ്രത പുലര്‍ത്താറുണ്ട്. അമ്മയ്ക്ക് വിദ്യാഭ്യാസം കുറവാണെങ്കില്‍ മക്കള്‍ക്ക് അവരെ പറഞ്ഞുപറ്റിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരില്ല. ക്രമേണ ആവശ്യങ്ങള്‍ സാധിച്ചുതരാനുള്ള ഒരാളായിട്ടാണ് അമ്മയെ കാണുക.

'' എന്‍റച്ഛന്‍ മരിച്ചതുകൊണ്ടാണ് നിങ്ങള്‍ക്ക് ഈ ജോലി കിട്ടിയത്. അല്ലാതെ നിങ്ങളുടെ മിടുക്കുകൊണ്ടല്ല. അതുകൊണ്ട് നിങ്ങളുടെ സമ്പാദ്യത്തില്‍ എനിക്കാണ് അവകാശം  '' എന്ന് ആശ്രിതനിയമനം വഴി ജോലിലഭിച്ച എന്‍റെ ഒരു സഹപ്രവര്‍ത്തകയോട് അവരുടെ പ്രായപൂര്‍ത്തിയായ മൂത്തമകന്‍ പറഞ്ഞതായി ഒരിക്കല്‍ അവര്‍ എന്നോട് സങ്കടം പറഞ്ഞിട്ടുണ്ട്.

ഒരുപണിക്കും പോവാതെ അമ്മയുടെ വരുമാനംകൊണ്ട് ആര്‍ഭാടപൂര്‍വ്വം ജീവിക്കുക, ആവശ്യപ്പെട്ട പണം കിട്ടിയില്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തുക, മദ്യപിച്ചു വന്ന് പെറ്റു വളര്‍ത്തിയ അമ്മയെ മര്‍ദ്ദിക്കുക തുടങ്ങിയ ഏര്‍പ്പാടുകളുള്ള എത്രയോ മക്കളുണ്ട്. ഉള്ള പണവും ആഭരണങ്ങളുമായി അമ്മയറിയാതെ കാമുകനോടൊപ്പം ഒളിച്ചോടുകയും ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് ആ ബന്ധത്തിലുണ്ടായ മക്കളുമായി വീണ്ടും അമ്മയെ ശരണം പ്രാപിക്കുകയും ചെയ്ത പെണ്‍കുട്ടികളും കുറവല്ല.

ഈ ദുരവസ്ഥ വിധവകളായ അമ്മമാര്‍ മാത്രമല്ല നേരിടുന്നത്. ഭാര്യ മരിച്ചശേഷം മക്കളുടെ ഭാവിയോര്‍ത്ത് പുനര്‍വിവാഹം ചെയ്യാതെ  അവര്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച പുരുഷന്മാരുടെ അവസ്ഥയും ഏതാണ്ട് ഇതൊക്കെത്തന്നെയാണ്. മക്കളില്‍നിന്ന് ശാരീരിക പീഡനം ഏല്‍ക്കേണ്ടി വരുന്ന സംഭവങ്ങള്‍ പുരുഷന്മാരുടെ കാര്യത്തില്‍ തീരെ കുറവാണ്. എങ്കിലും മക്കളുടെ അനുസരണക്കേട്, താന്തോന്നിത്തരം എന്നിവ അവരേയും അലട്ടിക്കൊണ്ടിരിക്കും.

അച്ഛന്‍റേയും അമ്മയുടേയും നോട്ടമുണ്ടായിട്ടുകൂടി കുട്ടികളുടെ നിയന്ത്രണം കൈവിട്ടുപോവുന്ന കാലത്ത് ആരെങ്കിലും ഒരാള്‍ ഇല്ലെങ്കിലത്തെ അവസ്ഥ പരിതാപകരമാണ്. അതോര്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കുമ്പാണെങ്കില്‍കൂടി കരയാനറിയാത്ത സ്ത്രീയുടെ മക്കള്‍ നല്ലനിലയിലെത്തിയതിന്ന് ദൈവത്തിന്‍റെ ഒരു കൈതാങ്ങ് ഉണ്ടായിട്ടുണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്.

Thursday, June 9, 2016

മകനെ ഈ വോട്ടൊന്നു കുത്തിത്താടാ.


ഉദ്യോഗത്തിലുള്ളപ്പോള്‍ പലതവണ തിരഞ്ഞെടുപ്പുജോലിക്ക് പോവേണ്ടി വന്നിട്ടുണ്ട്. സന്തോഷത്തോടെയല്ല ഒരിക്കലും ആ ജോലിക്ക് പോവാറ്. പോളിങ്ങ്സ്റ്റേഷനിലെ അസൌകര്യങ്ങള്‍ തന്നെയാണ് ഇഷ്ടക്കേടിന്ന് മുഖ്യകാരണം. എങ്കിലും ഓരോ തവണ തിരഞ്ഞെടുപ്പുജോലിക്ക് പോയി തിരിച്ചുവരുമ്പോഴും ഒരിക്കലും മറക്കാനാവാത്ത എന്തെങ്കിലും ഒരനുഭവം കൂട്ടിനുണ്ടാവും. ആ വിധത്തിലുള്ള ഒരനുഭവം ഇന്നും ആലോചിക്കുമ്പോള്‍ എന്നില്‍ ചിരിയുണര്‍ത്തും.

വൈകുന്നേരം മൂന്നുമണികഴിഞ്ഞതേയുള്ളു. അതുവരെയുള്ള പോളിങ്ങ് വിവരം പോലീസുകാരന്‍ വന്ന് അനേഷിച്ചുപോയി.  കുറെനേരമായി ബൂത്തില്‍ വോട്ടര്‍മാരുടെ ക്യൂ ഇല്ല. വല്ലപ്പോഴും ഓരോരുത്തര്‍ വന്ന് വോട്ടു രേഖപ്പെടുത്തും. ഞാന്‍ ആ സമയത്ത്  എഴുന്നേറ്റുചെന്ന് ബാലറ്റ്‌പേപ്പറിന്നു പുറകില്‍ ഒപ്പിട്ടുകൊടുക്കും.     ( ആ കാലത്ത് വോട്ടിങ്ങ് മെഷീന്‍ ഉണ്ടായിരുന്നില്ല. പ്രിസൈഡിങ്ങ് ഓഫീസര്‍ ബാലറ്റ് പേപ്പറിന്‍റെ പുറകില്‍ ഒപ്പിടേണ്ടതുണ്ട് )

ഒപ്പിട്ടതും ഉപയോഗിക്കാത്തതുമായ ബാലറ്റ്‌ പേപ്പറുകളുടെ എണ്ണം രേഖപ്പെടുത്തേണ്ട കോളത്തില്‍  '' ഒന്നുമില്ല '' എന്ന് കാണിക്കാനുള്ള വിദ്യയാണത് ( മാത്രമല്ല അത്തരം ബാലറ്റ്പേപ്പറുകള്‍ ഒരു പ്രത്യേക കവറിലിട്ട് തിരിച്ചേല്‍പ്പിക്കണം. അതൊക്കെ ഒഴിവാക്കാന്‍ ഇതാണ് പറ്റിയ വഴി ).

പോളിങ്ങ് കഴിഞ്ഞാല്‍ ഒട്ടേറെ രേഖകള്‍ തയ്യാറാക്കാനുണ്ട്. ബാലറ്റ് ബോക്സിനോടൊപ്പം കൊടുക്കാനുള്ളവയാണ് അവ. ചിലതൊക്കെ പോളിങ്ങ് കഴിയും മുമ്പേ തയ്യാറാക്കാന്‍ പറ്റുന്നവയാണ്. ആ വക രേഖകളും കവറുകളുടെ പുറത്ത് എഴുതാനുള്ളതുമെല്ലാം മുന്‍കൂട്ടി എഴുതിവെക്കാം.

ഞാന്‍ ആ പണികളില്‍ വ്യാപൃതനായിരിക്കുമ്പോഴാണ് ആ സ്ത്രീ എത്തിയത്. ഫസ്റ്റ് പോളിങ്ങ് ഓഫീസര്‍ സ്ലിപ്പ് നോക്കി അവരുടെ പേരുവിളിച്ചതും ഞാന്‍ ചെന്ന് ബാലറ്റ് പേപ്പറില്‍ ഒപ്പിട്ടുകൊടുത്ത് എന്‍റെ സീറ്റിലേക്ക് മടങ്ങി ജോലിയില്‍ മുഴുകി.

'' എന്താ  ഈ കാട്ടുന്ന് '' എന്ന ഒച്ച കേട്ടു ഞാന്‍ നോക്കിയപ്പോള്‍ ആ സ്ത്രീ ബാലറ്റ് പേപ്പറും സീലുമായി എന്‍റെ മേശയ്ക്കുമുമ്പില്‍ വന്നു നില്‍ക്കുന്നു.

'' അതാ അവിടെ പോയി വോട്ടു ചെയ്യൂ '' ഞാന്‍ അവര്‍ക്ക് വോട്ടിങ്ങ് കമ്പാര്‍ട്ട്മെന്‍റ് ചൂണ്ടി കാട്ടി.

'' എന്‍റെ മകനെ ഈ വോട്ടൊന്നു കുത്തിത്താടാ '' അവര്‍ ബാലറ്റ് എന്‍റെ നേരെ നീട്ടുകയാണ്.

'' വല്യേമ്മേ, നിങ്ങളുടെ വോട്ട് എനിക്ക് ചെയ്യാന്‍ പാടില്ല. നിങ്ങളന്നെ അത് ചെയ്യണം '' ഞാന്‍ പറഞ്ഞു.

'' അതിന് എനിക്ക് കണ്ണു കാണാന്‍ പാടില്ല ''.

'' എങ്കില്‍ ആരേയെങ്കിലും തുണയ്ക്ക് കൂട്ടീട്ടു വരായിരുന്നില്ലേ ''.

'' കൂടെ വരുന്ന പിള്ളര് ഞാന്‍ പറയുന്നതില്‍ത്തന്നെ കുത്ത്വോ എന്ന് എന്താ ഉറപ്പ് ''. എനിക്ക് തമാശ തോന്നി.

'' വല്യേമ്മേ, നിങ്ങള് പറയുന്ന ആള്‍ക്ക് ഞാന്‍ വോട്ടുകുത്തും എന്ന് ഉറപ്പുണ്ടോ ''.

'' എന്താ സംശയം '' അവര്‍ ചെറുതായോന്ന് ചിരിച്ചു '' എന്‍റെ മകനെ കാണുമ്പോള്‍ ചത്തു പോയ എന്‍റെ ഭാസ്ക്കരനെപോലെ ഉണ്ട് ''.

'' രണ്ടാളും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലേ ''. അവര്‍ എന്നെ ഒന്നു കൂടി സൂക്ഷിച്ചു നോക്കി.

'' അവന് എന്‍റെ മകന്‍റെ അത്ര നിറം  ഇല്ല ''.

'' അതുശരി. കണ്ണു കാണില്ല എന്ന് നുണ പറഞ്ഞതാണല്ലേ ''.

അബദ്ധം പറ്റിയതുപോലെ അവരൊന്ന് പരുങ്ങിനിന്നു. എന്നിട്ട് നേരെ വോട്ടിങ്ങ് കമ്പാര്‍ട്ട്മെന്‍റിലേക്ക് നടന്നു. തിരിച്ചു പോവുമ്പോള്‍ എന്നെ നോക്കി കൈകൂപ്പി. എന്നിട്ട് വേഗം നടന്നകന്നു.

എന്തുകൊണ്ടാണ് അവര്‍ ഈ നാടകം കളിച്ചതെന്ന് അന്നും ഇന്നും എനിക്കറിയില്ല.

Wednesday, May 25, 2016

അലി ഉസ്മാന്‍.

അലി ഉസ്മാനെ ഞാന്‍ ഒരു നോക്കു മാത്രമേ കണ്ടിട്ടുള്ളു. അതും ഏതാനും നിമിഷങ്ങള്‍ മാത്രം. സത്യം പറഞ്ഞാല്‍ ആ മുഖം ഞാന്‍ വ്യക്തമായി കണ്ടതുപോലുമില്ല. എന്നിട്ടും മനസ്സിലേക്ക് ദുഃഖത്തിന്‍റെ ഒരു അഗ്നിപര്‍വ്വതം വാരിയെറിഞ്ഞ് അയാള്‍ കടന്നു പോയി. ആലോചിക്കുമ്പോള്‍ എല്ലാം ഒരു സ്വപ്നംപോലെ തോന്നുന്നു.

വീട്ടില്‍ കിണര്‍ കുഴിച്ചുകെട്ടിയിട്ട് മുപ്പത്തിനാലുകൊല്ലം കഴിഞ്ഞു. വേനല്‍കാലത്തുപോലും വെള്ളത്തിന്ന് വലിയ ക്ഷാമം വരാറില്ല. പക്ഷെ മഴക്കാലമായാല്‍ വെള്ളം കലങ്ങും. പിന്നെ തിരിമുറിയാതെ മഴ പെയ്യുമ്പോഴേ വെള്ളം തെളിയൂ.

'' ഇക്കൊല്ലം എന്തായാലും കിണറിന്‍റെ ഉള്‍വശം സിമന്‍റ് തേക്കണം '' എന്ന് കുറെകാലമായി ഭാര്യ പറയാറുള്ളതാണ്. പല കാരണങ്ങളാല്‍ അത് നടന്നില്ല. ഇത്തവണ എന്തായാലും അതു ചെയ്തേ മതിയാവൂ എന്ന് ഞങ്ങള്‍നിശ്ചയിച്ചു.

കഴിഞ്ഞ ആഴ്ച രണ്ടു കെട്ടുപണിക്കാരനും ഒരു കയ്യാളും എത്തി. അതിന്നു മുമ്പേ സിമന്‍റും എം. സാന്‍ഡും വാങ്ങി കരുതിയിരുന്നു. അഞ്ചു ദിവസം കൊണ്ട് അവര്‍ പണി മുഴുമിച്ചു.

'' നാളെ ഞായറാഴ്ച ഒഴിവാണ് സാറേ. ഞങ്ങള്‍ പണിക്കു വരില്ല. തിങ്കളാഴ്ച വരുമ്പോള്‍ പണി ചെയ്യാന്‍ കിണറില്‍ കെട്ടിയ ചാരം ( പ്ലാറ്റ്ഫോം ) അഴിക്കണം. കിണറിന്‍റെ ഉള്ളു മുഴുവന്‍ കഴുകി വൃത്തിയാക്കണം. എന്താ വേണ്ടത് '' ശനിയാഴ്ച പണി കഴിഞ്ഞു പോവുമ്പോള്‍ പണിക്കാരന്‍ ചന്ദ്രന്‍ ചോദിച്ചു.

'' കഴിഞ്ഞ ആഴ്ച മരുമകളുടെ വീട്ടിലിലെ കിണര്‍ കഴുകിച്ചിരുന്നു. അയാളോട് ചോദിക്കട്ടെ '' എന്ന് ഭാര്യ മറുപടി നല്‍കി.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ പണിക്കു വരുമ്പോള്‍ സാധാരണ വരാറുള്ള മൂന്നുപേരോടൊപ്പം നാലാമതൊരാള്‍ കൂടിയുണ്ട്.

'' കിണറ് കഴുകാന്‍ ഞാന്‍ ഇയാളെ കൂട്ടീട്ടു വന്നതാണ് '' പണിക്കാരന്‍ മണി പറഞ്ഞു '' എന്‍റെ വീടിന്‍റെ അടുത്തുള്ള ആളാണ്. എക്സ്പര്‍ട്ട് പണിക്കാരനാണ്. കിണറു കുഴിക്കും, റിങ്ങ് ഇറക്കും, ചേറു വാരി കണറ് കഴുകി വൃത്തിയാക്കും ''. .

'' എന്താ ഇയാളുടെ കൂലി '' ഭാര്യ ചോദിച്ചു.

'' മുവ്വായിരം ഉറുപ്പിക തരിന്‍ '' കിണറിനകത്തേക്ക് നോക്കിയിട്ട് ആഗതന്‍ പറഞ്ഞു.

'' നല്ല കണക്ക്. കഴിഞ്ഞ തവണ സുരേന്ദ്രന് ഞാന്‍ അഞ്ഞൂറാണ് കൊടുത്തത്. അതാണെങ്കില്‍ മതി '' ഭാര്യ പറഞ്ഞു.

പണിക്കാരും അയാളും എന്‍റെ ഭാര്യയും സംസാരിക്കുന്നത് ഞാന്‍ കേട്ടുകൊണ്ടിരുന്നു. ഞാന്‍ ഇതിലൊന്നും ഇടപെടാറില്ല. എന്തെങ്കിലും പറയാന്‍ ചെന്നാല്‍ അത് അബദ്ധത്തിലേ കലാശിക്കാറുള്ളു.

'' നോക്കിനേ, കിണറിന് ആകെ എട്ടു പടവേ ഉള്ളൂ. അതില്‍ ഏഴും വെളീല് കാണുന്നുണ്ട്. ഒരുപടവും അടിയിലെ മൂന്ന് ചെറിയ റിങ്ങും മാത്രമേ വെള്ളമുള്ളു '' മണി പണിയുടെ വിവരം പറയുകയാണ്.

'' ചെറിയ കിണറല്ലേ. പത്തിരുപത് അടി താഴ്ചയല്ലേ ഉള്ളൂ. പാകം പോലെ ഒരു കൂലി പറയിന്‍. '' എന്ന് ചന്ദ്രനും പറഞ്ഞു.

'' എന്നാലും പമ്പും കയറും ഒക്കെ വീട്ടിന്ന് കൊണ്ടു വരണ്ടേ ''.

'' എന്തിനാ അത്. ഇന്നലെ സാറ് നൂറ്റമ്പത് ഉറുപ്പിക കൊടുത്ത് ഒരു പുതിയ കയറ് വാങ്ങീട്ടുണ്ട്. ഇതില് മോട്ടോറും പമ്പും ഉണ്ട്. അതു പോരേ ''. 


കൂടിയാലോചനയില്‍ ഉണ്ടാകാവുന്ന തീരുമാനവും കാത്ത് ഞാന്‍ ഇരുന്നു.

'' ആയിരം ഉറുപ്പിക ചോദിക്കുന്നു. കൊടുത്തോട്ടെ '' ഒടുവില്‍ ഭാര്യ വന്നു ചോദിച്ചു. ശരി എന്ന മട്ടില്‍ ഞാന്‍ തലയാട്ടി.

'' ഇവിടെ ഗ്യാസിനുള്ള ഗുളികയുണ്ടോ സാറേ. അയാള്‍ക്ക് ഒന്ന് വേണം എന്നു പറയുന്നു '' അടുത്ത ആവശ്യവുമായി ചന്ദ്രനെത്തി.

'' എവിടേയാ ഉള്ളത് എന്ന് എനിക്കറിയില്ല. മക്കളാരെങ്കിലും വരട്ടെ. വാങ്ങി കൊടുക്കാം '' ഞാന്‍ അറിയിച്ചു.

അയാള്‍ വേഷംമാറ്റി കിണറില്‍ ഇറങ്ങി, മറ്റു മൂന്നുപേര്‍ മുകളിലും. ആദ്യം കിണറിനകത്തു നിന്ന് ഇരുമ്പു കോണി പുറത്തേക്കെടുത്തു. പിന്നെ അയാള്‍ പ്ലാറ്റ്‌ഫോമിന്‍റെ പലകകള്‍ അഴിച്ച് കയറില്‍ കെട്ടിക്കൊടുത്തു. മുകളിലുള്ളവര്‍ അത് വലിച്ചു കയറ്റി കിണറില്‍ നിന്ന് അല്‍പ്പം അകലെ അടുക്കിവെച്ചു.

'' അയാള് ഒരു കത്തി വേണംന്ന് പറയുന്നു '' ചന്ദ്രന്‍ വാതില്‍ക്കല്‍ വന്നു പറഞ്ഞു '' ചൂടി അറക്കാനാണ് ''.

ഞാന്‍ കത്തിയുമായി കിണറിനടുത്തേക്ക് ചെന്നു. ചന്ദ്രന്‍ പ്ലാസ്റ്റിക്ക് ബാഗിലിട്ട് അത് താഴേക്ക് കൊടുത്തു അയാള്‍ പനങ്കട്ടയിലിരുന്ന് ചൂടിക്കയര്‍ അഴിക്കുകയാണ്. പ്ലാറ്റ്ഫോമില്‍ നിന്ന് ഒരടി താഴെ തെളിഞ്ഞവെള്ളം കാണുന്നുണ്ട്. ഒന്നുരണ്ടു മിനുട്ട് ഞാനതു നോക്കിനിന്ന ശേഷം അകത്തേക്കു ചെന്നു.

'' സാറേ '' പുറകു വശത്തു നിന്നും വീണ്ടും പണിക്കാരന്‍റെ വിളി. ഗ്ലാസിലൊഴിച്ച ചായ അവിടെത്തന്നെവെച്ച് ഞാന്‍ പുറത്തെത്തി. '' ഇരുമ്പിന്‍റെ ഒരു ബക്കറ്റ് വേണമെന്ന് അയാള് പറയുന്നു ''.

കുറെ കാലമായി വീട്ടില്‍ തകരത്തിന്‍റെ ബക്കറ്റ് വാങ്ങാറില്ല. ഒരു ദിവസം രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ കുളിമുറിയില്‍ വെച്ച ഉപയോഗിച്ച സോപ്പിനും പകുതി തീര്‍ന്ന ടൂത്ത് പേസ്റ്റിനുമൊപ്പം കിണറിന്‍റെ ആള്‍മറയില്‍ വെച്ച ബക്കറ്റ് കയറില്‍ നിന്നഴിച്ച് ആരോ കൊണ്ടു പോയിരുന്നു.  പിന്നീട് റബ്ബറിന്‍റെ ഒരു ചെറിയ ബക്കറ്റാണ് ഉപയോഗിക്കാറ്.

'' മക്കള്‍ രണ്ടാള് കാറില്‍ വരുന്നുണ്ട്. ഒറ്റപ്പാലത്ത് എത്താറായി. അവരോട് വാങ്ങിയിട്ടു വരാന്‍ പറയാം '' ഞാന്‍ സമ്മതിച്ചു.

മൊബൈലുമെടുത്ത് ഞാന്‍ മുന്‍വശത്തുചെന്ന് മക്കളോട് വിവരം പറഞ്ഞു കഴിഞ്ഞതേയുള്ളു, പുറകില്‍ നിന്നൊരു ബഹളം കേട്ടു.

'' അയാള് കിണറില്‍ വീണൂ '' ഭാര്യ ഉറക്കെ നിലവിളിക്കുകയാണ്. ഞാന്‍ ചെന്നു നോക്കുമ്പോള്‍ പനങ്കട്ടയ്ക്കരികെ വെള്ളത്തില്‍ ആള് കമിഴ്ന്നു കിടക്കുകയാണ്. ചന്ദ്രനും മണിയും കരഞ്ഞുകൊണ്ട് അതു നോക്കി നില്‍പ്പാണ്. സംഗതിയുടെ ഗൌരവം എനിക്കു മനസ്സിലായി. ഞാന്‍ മുന്‍വശത്തെ റോഡിലേക്കോടി, റോഡിലൂടെ ഇടമുറിയാതെ വരുന്ന വാഹനങ്ങള്‍ക്കുനേരെ കൈകാണിച്ചു. വിവരമറിഞ്ഞ ഒട്ടേറെ ബൈക്ക് യാത്രികരും ഓട്ടോറിക്ഷക്കാരും എനിക്കുമുമ്പേ വീട്ടിലേക്ക് കുതിച്ചു.

വീട്ടിലെത്തുമ്പോള്‍ കിണറിന്നുചുറ്റും വലിയ ജനക്കൂട്ടമായിക്കഴിഞ്ഞു. തൊട്ടടുത്ത വീട്ടില്‍ പെയിന്‍റ് ചെയ്യാനെത്തിയ തൊഴിലാളി അയാളെ താങ്ങിപ്പിടിച്ചിട്ടുണ്ട്. ബൈക്കില്‍ വന്ന ഒരു ചെറുപ്പക്കാരന്‍ ഷൂസ് അഴിച്ചുവെച്ച് പാന്‍റിന്‍റെ അടിവശം തെറുത്തു കയറ്റി മടികൂടാതെ കിണറിലേക്കിറങ്ങി. രണ്ടുപേരും ചേര്‍ന്ന് അയാളെ വെള്ളത്തില്‍ നിന്നു പൊക്കി. പെയിന്‍റര്‍ പനങ്കട്ടയിലിരുന്ന് അവശനിലയിലുള്ള ആളെ മടിയില്‍ കിടത്തി ഉഴിഞ്ഞുകൊണ്ടിരുന്നു.

'' കസേല കെട്ടി ഇറക്കി ആളെ കയറ്റാം '' ആരോ പറഞ്ഞു.

'' അതു റിസ്ക്കാണ്. ഫയര്‍ ഫോഴ്സിനെ വിളിക്കാം '' വേറൊരാള്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ ഉടനെ ഫയര്‍സ്റ്റേഷനിലേക്ക് വിവരം കൊടുത്തു. അതിനകം എന്‍റെ മൂന്നു മക്കളും സ്ഥലത്തെത്തി. മൂന്നാമത്തെ മകന്‍ ധൃതിയില്‍ കിണറിലേക്ക് ഇറങ്ങി.

അല്‍പ്പസമയത്തിനകം ഫയര്‍ഫോഴ്സെത്തി കയറുപയോഗിച്ച് ആളെ മുകളിലെത്തിച്ച് സ്ട്രെക്ചറില്‍ കിടത്തി അവരുടെ വണ്ടിയില്‍ ജില്ല ആസ്പത്രിയിലേക്ക് കുതിച്ചു. എന്‍റെ മൂന്നു മക്കളും പണിക്കാരും ചില നാട്ടുകാരും അവരെ കാറില്‍ അനുഗമിച്ചു.

'' പേടിക്കാനില്ല. മുകളില്‍ കയറ്റിയിട്ട് വെള്ളം കൊടുത്തപ്പോള്‍ ആള് അത് ഇറക്കി '' എന്ന് ഒരു കാഴ്ചക്കാരന്‍ പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി. അധികം വൈകാതെ മകന്‍റെ ഫോണ്‍ വന്നു.

 '' ആള് പോയി '' അവന്‍  പറഞ്ഞു. ഇനി എന്തെല്ലാമാണ് ഉണ്ടാവുക എന്നോര്‍ത്ത് ഞാന്‍ മുറ്റത്തേക്ക് നോക്കിയിരുന്നു. അയാള്‍ വന്ന മോപ്പഡ് നില്‍പ്പുണ്ട്.

കേട്ടറിഞ്ഞ് ആളുകള്‍ വന്നുകൊണ്ടിരുന്നു. എല്ലാവരോടും നടന്ന സംഭവങ്ങള്‍ വിവരിക്കാനേ എനിക്ക് സമയമുള്ളു. ചിലരൊക്കെ അഭിപ്രായങ്ങള്‍ പറയുന്നുമുണ്ട്.

'' നിങ്ങള് പണിക്ക് വിളിച്ച ആളല്ലല്ലോ. പണിക്കാര് കൂട്ടീട്ട് വന്നതല്ലേ. എനിക്കറിയില്ല എന്നു പറഞ്ഞാല്‍ മതി. വെറുതെ തൂങ്ങിത്തിരിയാന്‍ നില്‍ക്കണ്ടാ ''. മനുഷ്യര്‍ എത്ര സ്വാര്‍ത്ഥികളാണ്. ഒരു സാധുമനുഷ്യന്‍റെ ശ്വാസം നിലച്ചിട്ട് അധിക നേരമായിട്ടില്ല. അതിനുമുമ്പ് ഉപദേശിക്കാന്‍ വന്നിരിക്കുന്നു.

'' കുടിക്കാനുള്ള വെള്ളത്തിന്ന് എന്താ ഇനി ചെയ്യാ '' വേറൊരാള്‍ക്ക് അതാണ് അറിയേണ്ടത്.

'' കുഴല്‍കിണറുണ്ട് '' ഞാന്‍ പറഞ്ഞു.

ഒരു പോലീസുകാരന്‍ വന്ന് വിവരം അന്വേഷിച്ചുപോയി. വൈകാതെ സബ്ബ് ഇന്‍സ്പെക്ടറും സംഘവുമെത്തി സ്ഥലം പരിശോധിച്ചു.

'' അയാളുടെ ബന്ധുക്കള് എത്തി '' ആസ്പത്രിയില്‍ നിന്ന് മകന്‍ വിളിച്ചു '' രണ്ടുമൂന്ന് ദിവസമായി അയാള്‍ക്ക് സുഖമില്ലാത്രേ. പണിക്ക് പോണ്ടാ എന്ന് പറഞ്ഞതു കേള്‍ക്കാതെ ചായ കുടിച്ചിട്ടു വരാമെന്നു പറഞ്ഞ് പോന്നതാണത്രേ ''.

'' എന്താ അയാളുടെ പേര് ''.

'' അലി ഉസ്മാന്‍ എന്നാണത്രേ. ആള് കാസര്‍ക്കോടുകാരനാണ്. ഭാര്യ വീടാണ് കരിങ്കരപ്പുള്ളിയില്‍ ''.

പോലീസ് സ്റ്റേഷനിലും മോര്‍ച്ചറിക്കു മുന്നിലും വെച്ച് ഞാനവരെ കണ്ടു സംസാരിച്ചു. നല്ല ആളുകളാണ് അവരെല്ലാം. തലേ ദിവസം കല്യാണവീട്ടില്‍ ചെന്ന് ഉറക്കമിളച്ചതാണ് അയാളെന്നും മസാലദോശ തിന്നതുകൊണ്ട് ഗ്യാസ് ഇളകിയതാണെന്നും ഒക്കെ പറഞ്ഞു കേട്ടു.

അയാള്‍ നെഞ്ഞുതടവിക്കൊണ്ടിരുന്നതു കണ്ട് '' വയ്യെങ്കില്‍ നിങ്ങള് പണിക്ക് ഇറങ്ങണ്ടാ '' എന്ന് പറഞ്ഞുവെന്നും '' അതൊന്നും സാരമില്ല '' എന്നു പറഞ്ഞ് അയാള്‍ ഇറങ്ങിയതാണെന്നും പിന്നീടാണ് ചന്ദ്രന്‍ എന്നോട് പറയുന്നത്.

ഇന്ന് മോപ്പഡ് കൊണ്ടു പോവാന്‍ മണിയോടൊപ്പം ]മരിച്ച ആളുടെ അളിയനെത്തി. കിണറിനരികില്‍ അയാള്‍ അഴിച്ചുവെച്ച ചെരിപ്പുകള്‍ ഒരു ക്യാരിബാഗിലാക്കി കൊണ്ടുപോവുന്നതും നോക്കി നിന്നപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.


Sunday, April 10, 2016

സഹസ്രനാമചരിതം.

ഈ സഹസ്രനാമചരിതത്തിന്‍റെ ഉത്ഭവം  ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റാറിലോ തൊണ്ണൂറ്റിയേഴിലോ എന്ന് വ്യക്തമായി ഓര്‍ക്കുന്നില്ല. അന്ന് ഞാന്‍ ഡിവിഷന്‍ ഓഫീസില്‍ ജോലിചെയ്യുകയാണ്. വൈകുന്നേരം നാലുമണിയ്ക്ക് കാന്‍റീനിലേക്ക് ഒരു പോക്കുണ്ട്. സഹപ്രവര്‍ത്തകരായ രാജേട്ടന്‍, ജയപ്രകാശ്, ഹരിപ്രസാദ് പിന്നെ ഞാന്‍ ഇത്രയും പേരടങ്ങിയ  ഒരു സംഘമായിട്ടാണ് ഞങ്ങള്‍ എന്നും ചെല്ലാറ്.

'' ഉണ്ണിസ്സാറേ, കഴിഞ്ഞ ദിവസം ഞാനൊരു പ്രഭാഷണത്തിന്ന് പോയിരുന്നു '' ചായ ഊതികുടിക്കുന്നതിന്നിടയില്‍ ജയപ്രകാശ് പറഞ്ഞു '' ലളിത സഹസ്ര നാമം നിത്യവും പാരായണംചെയ്യുന്നതിന്‍റെ ഗുണം അപ്പോഴാണ് എനിക്കു മനസ്സിലായത് ''.

വളരെകാലമായി വിഷ്ണുസഹസ്രനാമവും ലളിതസഹസ്രനാമവും ഞാന്‍ മുടങ്ങാതെ ചൊല്ലാറുള്ളതാണ്.  തൊട്ടടുത്ത സീറ്റുകളിലാണ് ജയപ്രകാശും ഞാനും ഇരിക്കുന്നതെങ്കിലും  അയാള്‍  ലളിത സഹസ്രനാമം ചൊല്ലാറുള്ള വിവരം പിന്നീടാണ് ഞാന്‍ അറിയുന്നത്. സ്വാഭാവികമായും ഞങ്ങളുടെ സംഭാഷണവിഷയത്തില്‍  നാമംചൊല്ലലും ഇടംപിടിച്ചു.  രാജേട്ടനും ഏറെ വൈകാതെ ഞങ്ങളോടൊപ്പം ചേര്‍ന്നു. ചില ഒഴിവുദിവസങ്ങളില്‍ ഞങ്ങള്‍ മൂന്നാളും ഏതെങ്കിലും ക്ഷേത്രത്തില്‍ ചെന്ന് നാമം ജപിക്കും.

'' അപ്പോഴേ ഉള്ള പുണ്യം നിങ്ങള് മൂന്നാളും കൂടി  പങ്കിട്ടെടുക്കാനാണോ ഭാവം.   അതു വേണ്ടാ. ഇത്തിരിയെങ്കിലും  എനിക്ക് ബാക്കി വെക്കണം. ഒന്നുമില്ലെങ്കിലും ഞാന്‍ നിങ്ങളുടെകൂടെ നടക്കാറുള്ളതല്ലേ  '' ജയപ്രകാശ് കൂടുതലെന്തെങ്കിലും പറയുന്നതിന്നു മുമ്പ് ഹരിപ്രസാദ് ഇടപെട്ടു.

'' അതിനെന്താ വിരോധം. നിങ്ങളും ലളിതസഹസ്രനാമം ചൊല്ലൂ '' രാജേട്ടന്‍ ഉപദേശിച്ചു.

'' എനിക്ക് എന്താ വേണ്ടത് എന്നറിയില്ല. നിങ്ങളത് പറഞ്ഞുതന്നിട്ടും ഇല്ല '' അയാള്‍ പരിഭവിച്ചു.

'' ഹരി, ശാന്താ ബുക്ക്സ്റ്റാളില്‍ സഹസ്രനാമത്തിന്‍റെ പുസ്തകം കിട്ടും. അതു വാങ്ങി വായിച്ചാല്‍ മതി '' ഞാന്‍ അയാളെ ആശ്വസിപ്പിച്ചു.

'' എന്തു സഹസ്രനാമം എന്നാ പറയേണ്ടത് ''.

'' ലളിത സഹസ്രനാമം എന്നു പറഞ്ഞാല്‍ മതി '' രാജേട്ടന്‍ വ്യക്തമാക്കി.

'' നിങ്ങള് അതാണോ ചൊല്ലാറ് ''.

'' ഞങ്ങള് മൂന്നാളും ലളിത സഹസ്രനാമം  ചൊല്ലാറുണ്ട്. ഉണ്ണിസ്സാറ് മാത്രം വിഷ്ണു സഹസ്രനാമവും ചൊല്ലും ''.

'' എന്നാല്‍ എനിക്കും രണ്ടും വേണം ''.

'' അതിനെന്താ വിരോധം. നമുക്ക് ഒരു ദിവസം പോയി വാങ്ങാം ''.

'' അങ്ങിനെ പറഞ്ഞാല്‍ പറ്റില്ല. ഇപ്പോള്‍ത്തന്നെ പോണം '' ഹരിയുടെ ഉത്സാഹം ഞങ്ങളില്‍ സന്തോഷം ഉണര്‍ത്തി.

'' ശുഭസ്യ ശീഘ്രം എന്നാണല്ലോ പ്രമാണം . ഇനി മടിച്ചു നില്‍ക്കണ്ടാ. പക്ഷെ ഈ ഉത്സാഹം എന്നും ഉണ്ടാവണം '' ഞാന്‍ ഹരിയെ പിന്താങ്ങി. ചായ കുടി കഴിഞ്ഞതും നാലാളും കൂടി സുല്‍ത്താന്‍പേട്ടയിലേക്ക് ഒറ്റ നടത്തം.

പുസ്തകം വാങ്ങി കഴിഞ്ഞതും ഓര്‍ക്കാപ്പുറത്ത് മഴയെത്തി. അതോ നല്ല ഉഗ്രന്‍ മഴ.

'' നല്ല കാര്യത്തിന്ന് ഒരുങ്ങുമ്പോള്‍ പ്രകൃതി അനുഗ്രഹം ചൊരിയും. അതാ ഈ മഴ '' ജയപ്രകാശ് കാരണം കണ്ടെത്തി.

സമയം നീങ്ങിക്കൊണ്ടിരുന്നു. മഴ നിലയ്ക്കുന്ന മട്ടില്ല.

'' ഓഫീസ് അടയ്ക്കുംമുമ്പ് ബാഗ് എടുക്കണം '' എന്നായി ഹരി. കടയുടെ വാതില്‍ക്കല്‍ ഞങ്ങള്‍ നിന്നു. ഒരു ഓട്ടോ വരുന്നതിനെ രാജേട്ടന്‍ കൈകാട്ടി വിളിച്ചു. ഓട്ടോയില്‍ കയറിപ്പറ്റുമ്പോഴേക്ക് നാലാളും നനഞ്ഞു കുളിച്ചു. മഴ വകവെക്കാതെ റെയില്‍വേ ഗെയിറ്റിനരികെ രാജേട്ടന്‍ ഇറങ്ങി. അവിടെ നിന്ന് മുനിസിപ്പല്‍ ബസ്സ് സ്റ്റാന്‍റിലേക്ക്  കുറച്ചു ദൂരമേയുള്ളു. ഓട്ടോയുടെ സൈഡ് കര്‍ട്ടന്‍ കടന്നെത്തിയ മഴവെള്ളത്തില്‍ ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കുളിച്ചു.

ഞാന്‍ ഓഫീസില്‍ കയറാതെ അതേ ഓട്ടോയില്‍ ടൌണ്‍ബസ്സ് സ്റ്റാന്‍റിലേക്ക് വിട്ടു. പിറ്റേന്ന് ഞായറാഴ്ചയായിരുന്നു.

'' താന്‍ പുസ്തകം  വായിച്ചു നോക്കിയോ '' തിങ്കളാഴ്ച ഹരിയെ കണ്ടതും ഞാന്‍ ചോദിച്ചു.

'' ഇല്ല ഉണ്ണ്യേട്ടാ. നല്ലൊരു ദിവസം നോക്കി തുടങ്ങണം ''.

പക്ഷെ ഞങ്ങള്‍ നാലാളും ജോലിയില്‍നിന്ന് വിരമിക്കുന്നതുവരെ ഹരിക്കു പറ്റിയ നല്ല ദിവസം ലഭിച്ചില്ല. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ജയപ്രകാശ് ഓര്‍മ്മയായി മാറി.

വളരെ കാലത്തിന്നുശേഷം ( ഉദ്ദേശം പതിനാലു കൊല്ലം ) ഞാനും രാജേട്ടനും ഹരിപ്രസാദും കഴിഞ്ഞാഴ്ച കണ്ടുമുട്ടി. ഞങ്ങള്‍ക്കുണ്ടായ സന്തോഷത്തിന്ന് അതിരില്ല. വളരെ നേരം ഞങ്ങള്‍ സംസാരിച്ചു നിന്നു.

'' ഉണ്ണ്യേട്ടന്‍ ഇപ്പോഴും നാമം ചൊല്ലാറുണ്ടോ '' പിരിയുന്നതിന്നുമുമ്പ് ഹരി ചോദിച്ചു.

'' അതിനുമാത്രം മുടക്കം വരുത്തിയിട്ടില്ല '' ഞാന്‍ പറഞ്ഞു '' ഹരി ഇപ്പോള്‍ ചൊല്ലുന്നുണ്ടോ ''.

'' ഇല്ല ഉണ്ണ്യേട്ടാ. പക്ഷെ ഞാനൊരു സൂത്രം ഒപ്പിച്ചിട്ടുണ്ട് ''.

'' എന്താ അങ്ങിനെയൊരു സൂത്രം ''.

'' ഞാന്‍ ലളിത സഹസ്രനാമത്തിന്‍റെ പുസ്തകം കൃഷ്നന്‍റെ വിഗ്രഹത്തിന്നു മുമ്പില്‍ വെച്ചു. വിഷ്ണു സഹസ്രനാമത്തിന്‍റെ പുസ്തകം ഭഗവതിയുടെ ഫോട്ടോ വെച്ച സ്റ്റാന്‍റിലും ''.

'' അതുകൊണ്ട് എന്താ മെച്ചം ''.

'' നമുക്ക് നൂറുകൂട്ടം പ്രാരാബ്ധം ഉണ്ട്. അവര് രണ്ടാളും പണിയും തൊരവും ഇല്ലാതെ ഒരു ഭാഗത്ത് മിണ്ടാതിരിപ്പല്ലേ. വേണച്ചാല്‍ അയാള് അയമ്മയുടെ നാമം ചൊല്ലിക്കോട്ടെ, അയമ്മ അയാളുടേതും '' അതും പറഞ്ഞ് ഹരി ഉറക്കെ ചിരിച്ചപ്പോള്‍ ഞാന്‍ അന്തംവിട്ടു നില്‍ക്കുകയായിരുന്നു.



Friday, March 25, 2016

സൌമിത്രേയം.

കര്‍ക്കിടകമാസക്കാലത്ത് രാമായണപാരായണം ചെയ്യുന്ന പതിവ് വളരെ മുമ്പു മുതലേ വീട്ടിലുണ്ടായിരുന്നു. ആദ്യകാലത്ത് എന്‍റെ മുത്തശ്ശിയാണ് വായിച്ചിരുന്നത്. ഉച്ചയൂണിന്നുശേഷവും രാത്രിയിലും ആണ് വായിക്കാറ്. കുളി കഴിഞ്ഞാല്‍ ഈറനോടുകൂടി മുത്തശ്ശി അഹല്യാവൃത്താന്തവും ആദിത്യസ്തുതിയും ജപിക്കും. അവര്‍ക്ക് അതെല്ലാം ഹൃദിസ്ഥമായിരുന്നു. അതെല്ലാം കേട്ടാണ് ഞാന്‍ വളര്‍ന്നത്. മുത്തശ്ശിക്കുശേഷം അമ്മ രാമായണം വായിക്കുന്ന ദൌത്യം ഏറ്റെടുത്തു. രണ്ടു ദശാബ്ദങ്ങള്‍ക്കുശേഷം അമ്മയും മണ്‍മറഞ്ഞു. ഇപ്പോള്‍ ഞാനും ഭാര്യയും അതു നിര്‍വ്വഹിക്കുന്നു. 

ഓരോ തവണ വായിച്ചു തീരുമ്പോഴും ലക്ഷ്മണന്‍ എന്ന കഥാപാത്രം എന്‍റെ മനസ്സില്‍ വേദന പകരാറുണ്ട്.  ഇതിഹാസനായകനെ  നിഴല്‍പോലെ എന്നും പിന്‍തുടര്‍ന്ന ഈ അനുജന് തന്‍റേതായ അഭിപ്രായങ്ങളോ അഭിലാഷങ്ങളോ ഉണ്ടായിരുന്നില്ല. ജ്യേഷ്ഠന്‍റെ ആജ്ഞാനുവര്‍ത്തി മാത്രമായിരുന്നു അയാള്‍ ജീവിതംതന്നെ ജ്യേഷ്ഠന് സമര്‍പ്പിച്ചതാണ് . എന്നിട്ടും  അയാള്‍ക്കായി വിധി ഒരുക്കിയത്  ഒരു ദുരന്തമായിരുന്നു. 

ലക്ഷ്മണനിലൂടെ രാമായണം അവതരിപ്പിക്കണമെന്ന് എനിക്കു മോഹം തോന്നി. ഒരു ദിവസം ഒരു അദ്ധ്യായം വീതം ഒരു കര്‍ക്കിടകമാസത്തില്‍ ഞാനിത് എഴുതി തീര്‍ത്തു. അങ്ങിനെയാണ് ''സൌമിത്രേയം '' എന്ന ഈ കൃതി രൂപം കൊള്ളുന്നത് രാമായണമാണ് ഇതിവൃത്തമെങ്കിലും ഒരു നോവലിന്‍റെ രസനീയതയോടെ ഇത്  വായിച്ചാസ്വദിക്കാനാകും.

എന്‍റെ സുഹൃത്തും കഥാകൃത്തുമായ ശ്രി.സി.വി. കൃഷ്ണകുമാര്‍ ധാരാളം വായിക്കുന്ന ഒരാളാണ്. ഈ നോവലിന്ന് അവതാരിക എഴുതിയതിന്നു പുറമേ ചിത്രകലയില്‍ ബിരുദധാരിയായ അദ്ദേഹം ഇതിന്‍റെ കവര്‍പേജും വരച്ചുതന്നു.


 





 '' ഏകതത്വ പബ്ലിക്കേഷന്‍സ് പാലക്കാടാണ് '' പുസ്തകം പ്രസിദ്ധീകരിച്ചത്. ഈ കഴിഞ്ഞ പതിനേഴാം തിയ്യതി ( 2016 മാര്‍ച്ച് 17 ) രാമനവമിയായിരുന്നു. പാലക്കാട് കോട്ടയിലുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ '' ആഞ്ജനേയ സേവാ സമിതി ''യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ പരിസമാപ്തി അന്നാണ്. ആ വേദിയില്‍വെച്ച് എന്‍റെ പുസ്തകം പ്രകാശനം ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണെന്ന് ഞാന്‍ കരുതി. ആഞ്ജനേയ സേവാ സമിതിയുടെ ഭാരവാഹികളുമായി ഞാന്‍ ബന്ധപ്പെട്ടു. എല്ലാവിധ സഹായസഹകരണങ്ങളും ചെയ്യാമെന്ന് അവര്‍ ഏറ്റു.
ആ സമയത്തിന്ന് പുസ്തകം തയ്യാറാവണമല്ലോ. ഞാന്‍ പബ്ലിഷറോട് വിവരം പറഞ്ഞു. അദ്ദേഹം പുസ്തകം ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കി. പതിനാറാം തിയ്യതി വൈകുന്നേരം പുസ്തകം എത്തിച്ചു തരികയും ചെയ്തു. രാമനവമി ഉത്സവദിവസം രാവിലെ ഞാന്‍ പാലക്കാട് കോട്ടയിലെത്തി. കോട്ടമൈതാനത്തേക്കുള്ള വഴിയില്‍ വാഹനത്തിരക്കായിരുന്നു. പ്രസാദ ഊട്ടില്‍ പങ്കെടുക്കാനെത്തിയവരെക്കൊണ്ട് കോട്ടയുടെ വിസ്തൃതമായ മുന്‍വശവും പാര്‍ക്കിങ്ങ് ഗ്രൌണ്ടും നിറഞ്ഞിരുന്നു. തൊഴാനെത്തിയവരുടെ ക്യൂ നീണ്ടു കിടക്കുകയാണ്. ഞാന്‍ സംഘാടകരെ കണ്ടു. ഭഗവാന്‍റെ മുന്നില്‍ പുസ്തകത്തിന്‍റെ ഒരു കോപ്പി സമര്‍പ്പിക്കാന്‍ അവര്‍ അവസരം ഉണ്ടാക്കിത്തന്നു.

ഉത്സവം പ്രമാണിച്ചുണ്ടാക്കിയ പ്രത്യേകവേദിയില്‍ സംഗീതകച്ചേരി പത്തു മണിക്ക് ആരംഭിക്കുമെന്ന അറിയിപ്പുണ്ടായി. അതിനുമുമ്പാണ് പ്രസാദ ഊട്ടിന്‍റെ ഉല്‍ഘാടനകര്‍മ്മം. പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ശ്രിമതി പ്രമീളാ ശശിധരന്‍, കൌണ്‍സിലര്‍മാര്‍  ആഞനേയ സേവാസമിതി ഭാരവാഹികള്‍ എന്നിവരടങ്ങിയ വേദിയിലേക്ക് എന്നേയും ക്ഷണിച്ചു. ഉല്‍ഘാടനകര്‍മ്മത്തിന്നുശേഷം പുസ്തകത്തിന്‍റെ ഒരു കോപ്പി നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രിമതി പ്രമീളാ ശശിധരന്‍ ആഞ്ജനേയ സേവാ സമിതി പ്രസിഡണ്ട് ശ്രി. കെ. ശങ്കരന്ന് നല്‍കി പുസ്തകത്തിന്‍റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

 ആശംസ പ്രസംഗങ്ങള്‍  പുസ്തകത്തെക്കുറിച്ചുള്ള എന്‍റെ ലഘുവിവരണം, ആഞ്ജനേയ സേവാ സമിതി നിര്‍ദ്ധനരായ രോഗികള്‍ക്ക് നല്‍കിവരാറുള്ള  ചികിത്സാ സഹായം നിര്‍ദ്ധനകുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക്  നല്‍കുന്ന മംഗല്യ സഹായം എന്നിവയുടെ വിതരണം എന്നീ ചടങ്ങുകളോടെ യോഗം സമാപിച്ചു. പുസ്തകത്തിന്‍റെ കവര്‍ച്ചിത്രം വരച്ചുതരികയും ചെയ്ത എന്‍റെ സുഹൃത്ത്      ശ്രി. സി.വി.കൃഷ്ണകുമാര്‍, പുസ്തകം പ്രസിദ്ധീകരിച്ച ഏകതത്വ പബ്ലിക്കേഷന്‍സ് പാലക്കാട്, ഉടമ ശ്രി. ഇ.ടി. മുരളിധരന്‍, ആഞ്ജനേയ സേവാ സമിതി, കദളിവനം, പാലക്കാടിന്‍റെ ഭാരവാഹികള്‍, വിശിഷ്യ സെക്രട്ടറി ശ്രി. വി. കാശിവിശ്വനാഥന്‍ എന്നിവരോട് എനിക്കുള്ള കൃതജ്ഞത ഞാന്‍ രേഖപ്പെടുത്തുന്നു.