Sunday, August 19, 2018

നന്ദി, എല്ലാവരോടും നന്ദി.

ഈ കഴിഞ്ഞ പത്താംതിയ്യതി(2018 ആഗസ്റ്റ്10) ഞാന്‍ ബ്ലോഗെഴുത്തു തുടങ്ങി പത്തുകൊല്ലം തികഞ്ഞു. അപ്രതീക്ഷിതമായി വെള്ളപ്പൊക്കം ഉണ്ടായി വീടൊഴിഞ്ഞുപോവേണ്ടിവന്നതിനാല്‍ ആ കാര്യം പോസ്റ്റ് ചെയ്യാനായില്ല.

നാല് നോവലുകളും ഒട്ടനവധി അനുഭവക്കുറിപ്പുകളും കഥകളും ഈ കഴിഞ്ഞ പത്തുകൊല്ലംകൊണ്ട് ബ്ലോഗിലൂടെ പോസ്റ്റ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞു.

കുറെയധികം സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം. ഈ കാലമത്രയും എനിക്ക് പ്രോത്സാഹനം നല്‍കിയ എല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി പറയുന്നു

Friday, February 23, 2018

വൈദ്യുതിബോര്‍ഡിലെ ചിരിനിലാവ്.

എന്‍റെ സഹപ്രവര്‍ത്തകനായിരുന്ന ശ്രീ.തരവത്ത് ചന്ദ്രന്‍. ഒരു അകന്ന ബന്ധുകൂടിയാണ് അദ്ദേഹം.

എന്‍റെ മറ്റൊരു ബന്ധുവും സുഹൃത്തുമായ ശ്രി. രാജഗോപാല്‍ ചന്ദ്രേട്ടനെ വൈദ്യുതി ബോര്‍ഡിലെ ചിരിനിലാവ് എന്നാണ് വിശേഷിപ്പിച്ചത്. സദാ പ്രസന്നത തുളുമ്പുന്ന മുഖഭാവവും നര്‍മ്മരസം കലര്‍ന്ന സംഭാഷണവും കൈമുതലായ ചന്ദ്രേട്ടന്ന് ഏറ്റവും യോജിച്ച വിശേഷണമായിരുന്നു അത്.

ഇന്നലെ അര്‍ദ്ധരാത്രിയോടെ ചന്ദ്രേട്ടന്‍ മരണപ്പെട്ടു. രാത്രി വൈകീട്ടും വീടിനടുത്ത് പാതയോരത്തുള്ള കടയിലിരുന്ന് കാണുന്നവരോടെല്ലാം സംസാരിച്ച് വീട്ടിലേക്കു പോയതായിരുന്നു അദ്ദേഹം. കുറെ കഴിഞ്ഞ്     എന്തോ വയ്യ തോന്നുന്നു എന്ന് ചന്ദ്രേട്ടന്‍ പറഞ്ഞതിനെതുടര്‍ന്ന് ഉടനെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.എന്നും അവിടെയെത്തുമ്പോഴേക്ക് മരിച്ചിരുന്നു എന്നുമാണ് അറിഞ്ഞത്.

ഹൃദയസ്തംഭനമാണ് മരണകാരണമായി പറയുന്നത്.

ഞാന്‍ രാവിലെ മൃതദേഹം കാണാന്‍ ചെന്നിരുന്നു. നെറ്റിയടച്ച് ഭസ്മം പൂശിയതൊഴിച്ചാല്‍ യാതൊരുമാറ്റവും ഞാന്‍ അദ്ദേഹത്തില്‍ കണ്ടില്ല. ചുണ്ടില്‍ സ്ഥിരമായ മന്ദഹാസം അപ്പോഴുമുണ്ട്.

ഒരാഴ്ച മുമ്പ് ചന്ദ്രേട്ടന്‍ എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്‍റെ  മകന്‍വണ്ണാമടയില്‍ നിര്‍മ്മിച്ച റിസോര്‍ട്ട് കാണാന്‍ എന്നെ ക്ഷണിച്ചു.          ഒരു സര്‍വ്വീസ് ബെനിഫിറ്റ് കിട്ടാന്‍ കേസ്സ്  കൊടുക്കാനായി  വക്കീലിനെ ഏര്‍പ്പാടാക്കി തരണമെന്നും പറഞ്ഞിരുന്നു. ഒന്നും വേണ്ടി വന്നില്ല. ആഗ്രഹങ്ങള്‍ ബാക്കിവെച്ച് അദ്ദേഹം ഈ ലോകം വിട്ടു പോയി.

Monday, June 12, 2017

കുട്ട്യേട്ടന്‍.


ഞാന്‍ സഹസ്രനാമം ജപിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടികൃഷ്ണന്‍ എന്നെ കാണാന്‍ എത്തുന്നത്. എന്‍റെ ജപം തീരുന്നതുവരെ അദ്ദേഹം സോഫയില്‍ മാതൃഭൂമി പത്രം വായിച്ചുകൊണ്ടിരുന്നു.

''നിന്‍റെ നാമജപമൊക്കെ കഴിഞ്ഞ്വോ'' പൂജാമുറിയില്‍ നിന്ന് ഞാന്‍ വന്നതും കുട്ട്യേട്ടന്‍. ചോദിച്ചു.

ഉവ്വ് എന്ന മട്ടില്‍ ഞാന്‍ തലയാട്ടി.

''എന്നാല്‍ ഇങ്ങോട്ടിരിക്ക്''അദ്ദേഹം ഒരു വശത്തേക്കു നീങ്ങി എനിക്ക് സ്ഥലമൊരുക്കി.

ക്ഷാമബത്ത കൂട്ടിയതും പെന്‍ഷന്‍ റിവിഷന്‍ വക അരിയേഴ്സിന്‍റെ അടുത്ത ഗഡു കിട്ടാനുള്ളതും അടുത്ത കാലത്ത് മരിച്ചുപോയ പഴയ സഹപ്രവര്‍ത്തകരെക്കുറിച്ചുമൊക്കെ ഞങ്ങള്‍ സംസാരിച്ചു.

''ആഹാരം കഴിക്കാന്‍ വന്നോളൂ'' സുന്ദരി വന്നു വിളിച്ചപ്പോള്‍ ഞാന്‍ എഴുന്നേറ്റു.

''എനിക്കൊന്നും വേണ്ടാ. ഞാന്‍ ഭക്ഷണം കഴിച്ചിട്ടാ വീട്ടിന്ന്പോന്നത്'' കുട്ട്യേട്ടന്‍ പറഞ്ഞു.

''അതു പറ്റില്ല. പേരിനെങ്കിലും കഴിക്കണം''ഞാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ അദ്ദേഹം എഴുന്നേറ്റു.

കടന്നു പോയ കാലത്തെ ഒട്ടേറെ സംഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ട് ഞങ്ങള്‍ ഭക്ഷണം കഴിച്ചു.

''നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഞാന്‍ ഇന്നു വന്നത്'' പോവാനൊരുങ്ങുമ്പോള്‍ കുട്ട്യേട്ടന്‍ പറഞ്ഞു''കുറച്ചായി എനിക്ക് തീരെ വയ്യാ. പോരാത്തതിന്ന് ഇന്നു നടന്ന കാര്യം നാളെ ചോദിച്ചാല്‍ ഓര്‍മ്മ ഉണ്ടാവില്ല''.

''വയസ്സാവുമ്പോള്‍ അതൊക്കെ ഉണ്ടാവില്ലേ''ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

''അത് ശരിയാണ്. പക്ഷെ അതല്ല കാര്യം. പെട്ടെന്നൊരു ദിവസം ഞാന്‍ മരിച്ചാല്‍ നീ എന്‍റെ പെന്‍ഷന്‍ സ്വയംപ്രഭയ്ക്ക് കിട്ടാന്‍ വേണ്ടതൊക്കെ ചെയ്യണം''.

''അത് പ്രത്യേകിച്ച് പറയാനുണ്ടോ'' എന്ന് ഞാന്‍ പറഞ്ഞെങ്കിലും ആ വാക്കുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു.

ജോലിക്കു പോവാനിറങ്ങിയ എന്‍റെ മകന്‍റെ കൂടെ കാറില്‍ കയറി കുട്ട്യേട്ടന്‍ യാത്രയായി. പകല്‍ മുഴുവന്‍ വല്ലാത്തൊരു അസ്വസ്ഥത എന്നെ അലട്ടി.

''എന്താ നിനക്കൊരു വിഷമം'' വൈകുന്നേരം റെയില്‍വേ സ്റ്റേഷനില പ്ലാറ്റോമില്‍ പതിവുപോലെ കാറ്റുകൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരന്‍ അജിതന്‍ ചോദിച്ചു.

കുട്ട്യേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വിശദീകരിച്ചു.

''നിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവനെ നല്ലത് നാല്ലെണ്ണം ഞാന്‍ പറഞ്ഞേനെ'' സുഹൃത്ത് ചൂടായി''ഇമ്മാതിരി വര്‍ത്തമാനം ആരു പറഞ്ഞാലും എനിക്ക് പിടിക്കില്ല''.

''അതെന്താ''കൂട്ടുകാരന്‍ പറഞ്ഞത് സത്യത്തില്‍ എനിക്ക് മനസ്സിലായില്ല.

''എടാ, ജനിച്ചാല്‍ ആരായാലും മരിക്കും. അതൊന്നും ഇത്ര കാര്യമായി എടുക്കാനില്ല. പിന്നെ ചത്തു പോവുന്നോര് ബാക്കിയുള്ളവരെക്കുറിച്ച് വേവലാതിപ്പെടുകയൊന്നും വേണ്ടാ. അവര് എങ്ങിനെയെങ്കിലും ഈ ലോകത്ത് ജീവിച്ചോളും'' ഒന്നു നിര്‍ത്തി അവന്‍ തുടര്‍ന്നു ''ഇതൊക്കെ കേട്ട് വിഷമിച്ച നിന്നെ വേണം തല്ലാന്‍''.

''നിനക്ക് അറിയാഞ്ഞിട്ടാണ്'' ഞാന്‍ പറഞ്ഞു''അമ്പത്തിരണ്ടു കൊല്ലമായി ഞാനും കുട്ടിയേട്ടനും തമ്മില്‍ പരിചയപ്പെട്ടിട്ട്. ഒന്നിച്ച് മുപ്പതുകൊല്ലം ജോലി ചെയ്തു. അതില്‍ പത്തുകൊല്ലക്കാലം രണ്ടാളുംകൂടി യോജിച്ച് ഒരു സെക്ഷനിലെ പണിനോക്കി. ഇന്നേവരെ ഒരക്ഷരം ഞങ്ങളന്യോന്യം പറഞ്ഞു മുഷിച്ചിലുണ്ടായിട്ടില്ല. അതാ എനിക്കിത്ര സങ്കടം''.

''അതൊന്നും കാര്യൂല്ല. അല്ലെങ്കില്‍ ആര്‍ക്കാടാ നിന്നോട് പിണങ്ങാന്‍ കഴിയ്യാ''കൂട്ടുകാരന്‍ ആശ്വാസവാക്കുകള്‍ ചൊരിഞ്ഞു.

ഡെല്‍ഹിയിലേക്കുള്ള കേരളാ എക്സ്പ്രസ്സ് ഞങ്ങളുടെ മുന്നിലൂടെ ഓടി മറഞ്ഞു. ജീവിതം ഇതുപോലെ വേഗത്തില്‍ കടന്നു പോവുന്ന ഒന്നാണെന്നോര്‍ത്ത് ഞാന്‍ സമാധാനിക്കാന്‍ ശ്രമിച്ചു.


Saturday, December 10, 2016

ഒരു അത്ഭുതക്കാഴ്ച.

ഇന്നലെ (9.12.2016) കിഴക്കഞ്ചേരിക്കാവിലെ ചുറ്റുവിളക്കുകഴിഞ്ഞ് ഞാനും കുടുംബവും വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. സമയം രാത്രി എട്ടരയോടടുത്തുകാണും. ചെക്ക്പോസ്റ്റ് ജങ്ക്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് മുണ്ടൂര്‍ റോഡിലൂടെ ഞങ്ങളുടെ കാര്‍ നീങ്ങി.

പറളി റെയില്‍വേ സ്റ്റേഷന്‍റെ മുന്നിലെത്തിയപ്പോള്‍ ഞാന്‍ വടക്കോട്ടു നോക്കി. അവിടെ വളയന്‍കുന്നിന്നുമുകളിലെ കര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠയോടനുബന്ധിച്ച് ഓട്ടന്‍ തുള്ളല്‍ നടക്കുന്നുണ്ട്.

ക്ഷേത്രത്തില്‍ നിന്നുള്ള പ്രകാശം കാണാനുണ്ട്. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അധികം ഉയരത്തിലല്ലാതെ വലിയ ഒരു തീഗോളം കിഴക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. ചുറ്റുമുള്ള മഞ്ഞ വെളിച്ചത്തിന്നു നടുവില്‍ ചുവന്ന തീനാളം വ്യക്തമായി കാണാനുണ്ട്.

'' അതു നോക്കിന്‍'' ഞാന്‍ വീട്ടുകാരോട് പറഞ്ഞു. എല്ലാവരും അങ്ങോട്ടു നോക്കി.

''വിമാനമൊന്നും ആവില്ല. അതിന്‍റെ വിളക്കുകള്‍ മിന്നുകയും കെടുകയും തോന്നും'' ആരോ പറഞ്ഞു''മാത്രമല്ല അതിന് ഇത്ര വലുപ്പവും കാണില്ല''.

''വല്ല വിമാനത്തിനും തീ പിടിച്ചതായിരിക്കുമോ ഭഗവാനേ'' എന്ന് ഞാന്‍ സ്വയം പറഞ്ഞു.

വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞതും കാര്‍ നിര്‍ത്തി. ഞാനും മൂത്ത മകനും പുറത്തിറങ്ങി കിഴക്കോട്ടേക്ക് നോക്കി നിന്നു. വലിയ വേഗമൊന്നും ഇല്ലെങ്കിലും കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അത് കണ്ണില്‍ നിന്നു മറഞ്ഞു.

വീടെത്തിയതും ഞാന്‍ കുഞ്ഞിക്കണ്ണനെ വിളിച്ചു. വളയന്‍കുന്നിലെ പരിപാടികളുടെ നടത്തിപ്പുകാരില്‍ ഒരാളാണ് അയാള്‍. ഞങ്ങള്‍ കണ്ട കാഴ്ച ഞാന്‍ വിവരിച്ചു.

''ഇവിടെ എല്ലാവരും പന്തലിനകത്തായിരുന്നു. ആരും ശ്രദ്ധിച്ചില്ല'' അയാള്‍ മറുപടി നല്‍കി.

രാവിലെ എഴുന്നേറ്റതും പത്രം മുഴുവന്‍ അരിച്ചുപെറുക്കി നോക്കി. ഇല്ല. ഇതിനെ സംബന്ധിച്ച ഒരു വാര്‍ത്തയുമില്ല.

കുറച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞിക്കണ്ണന്‍ എത്തി. ഒരിക്കല്‍ക്കൂടി എല്ലാം വിശദീകരിച്ചു.

''അതിന്‍റെ ഒരു ഫോട്ടോ എടുക്കായിരുന്നു'' അയാള്‍ പറഞ്ഞു.

സത്യം പറഞ്ഞാല്‍ ആ ദൃശ്യം ഉണ്ടാക്കിയ അത്ഭുതത്തില്‍ അതൊന്നും ഞങ്ങള്‍ ഓര്‍ത്തില്ല. എങ്കിലും അത്ര എളുപ്പം അത് മറക്കാനാവില്ല.

Saturday, July 16, 2016

പാവിട്ടക്കുഴല്‍.


ഇന്ന് കര്‍ക്കിടകമാസം ഒന്നാം തിയ്യതിയാണ്. ഇന്നലെയാണ് കര്‍ക്കിടക സംക്രമം. ചക്കന്താരാന്തി എന്നാണ് നാട്ടില്‍ അതിനെ പറയാറ്. എന്‍റെ കുട്ടിക്കാലത്ത് വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുള്ള ഒന്നാണ് കര്‍ക്കിടക ചങ്കരാന്തി.

ചങ്കരാന്തിക്ക് ഒരാഴ്ച മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങും. വീടും പരിസരവും വൃത്തിയാക്കലാണ് പ്രധാന പണി. മുറ്റത്തെ പുല്ലുകള്‍  വലിച്ചു കളയുക, തൊടിയിലെ പാഴ്ച്ചെടികള്‍ നീക്കം ചെയ്യുക എന്നിവയാണ് ആദ്യഘട്ടം.

ചിതലും മാറാലയും അടിച്ചു കളയുക, വാതിലുകളും ജനാലകളും തുടച്ചു വൃത്തിയാക്കുക എന്നിവയാണ് അടുത്ത പടി. തട്ടിന്‍പുറത്തു നിന്ന് പീഠം ശിവോതി വെക്കാനുള്ള പലക, എന്നിവ എടുത്ത് കഴുകിവെക്കുന്നതോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തീരും.

ചങ്കരാന്തി ആവുമ്പോള്‍ കുട്ടികള്‍ക്ക് പാവിട്ടക്കുഴല്‍ ഉണ്ടാക്കിക്കിട്ടാനുള്ള ധൃതിയാവും. ഒരടി നീളമുള്ള മുളംതണ്ടും അതിന്‍റെ ദ്വാരത്തിന്ന് യോജിച്ച പിടിയോടു കൂടിയ കോലും ചേര്‍ന്നതാണ് പാവിട്ടക്കുഴല്‍. മുളന്തണ്ടിലെ ദ്വാരത്തിന്‍റെ ഒരു വശത്ത് പാവിട്ടക്കായയോ,  നനച്ചു ചുരുട്ടിയ പേപ്പര്‍ കഷ്ണമോ തിരുകും.  എന്നിട്ട് കോലുകൊണ്ടു  ഊക്കോടെ തള്ളിയാല്‍ ആ സാധനം ചെറിയൊരു ഒച്ചയോടെ മറുവശത്തുകൂടി ദൂരേക്ക് തെറിക്കും. എയര്‍ഗണ്ണിന്‍റെ പ്രാകൃതരൂപമാവാം ഇത്. വീട്ടില്‍ ജോലിക്കു വരുന്ന ഏതെങ്കിലും പണിക്കാരനാണ് പാവിട്ടക്കുഴല്‍ ഉണ്ടാക്കിത്തരുക.

ചങ്കരാന്തിയുടെ തലേന്നോ, തലത്തലേന്നോ മൈലാഞ്ചിയിടുന്ന പതിവുണ്ട്. റെയില്‍വെപാതയുടെ അരികിലായി നില്‍ക്കുന്ന മൈലാഞ്ചിച്ചെടികളില്‍ നിന്ന് മൈലാഞ്ചി ഇലകള്‍ പറിച്ചുകൊണ്ടുവരും. ഉപയോഗശൂന്യമായി  ഉപേക്ഷിച്ച പഴയ ആട്ടുകല്ലില്‍ പച്ചമഞ്ഞളും മൈലാഞ്ചിയും ചേര്‍ത്ത് അമ്മ അരയ്ക്കും. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെല്ലാവരും ആ കാലത്ത് മൈലാഞ്ചിയിടും. ഹൈസ്ക്കൂള്‍ക്ലാസ്സില്‍ പഠിക്കുമ്പോള്‍കൂടി അമ്മ എന്‍റെ കയ്യില്‍ മൈലാഞ്ചി ഇടാറുണ്ട്.  ഒടുവില്‍ സഹപാഠികള്‍ അതു പറഞ്ഞ് എന്നെ കളിയാക്കാന്‍ തുടങ്ങിയയതോടെയാണ് അമ്മ ആ പതിവ് നിര്‍ത്തിയത്.

ചങ്കരാന്തി ദിവസം സന്ധ്യക്ക് വിളക്കുവെക്കുന്നതിന്നുതൊട്ടുമുമ്പ് ചേട്ടയെ കളയും. ജ്യേഷ്ഠാഭഗവതിയെ വീട്ടില്‍ നിന്ന് പുറത്താക്കുന്നു എന്നതാണ് സങ്കല്‍പ്പം. വീട്ടില്‍ പണിക്കുവരാറുള്ള  ഏതെങ്കിലും സ്ത്രീകള്‍ ചേട്ടയെ കളയാനെത്തും. അവര്‍ക്ക് മുറുക്കാനും തലയില്‍തേക്കാന്‍ എണ്ണയും അമ്മ കൊടുക്കും. തലയിലും മുഖത്തും എണ്ണതേച്ച് വെറ്റില മുറുക്കി ചുവപ്പിച്ച് അവര്‍ തയ്യാറാവുമ്പോഴേക്ക് അമ്മ സാധനസാമഗ്രികള്‍ ഒരുക്കും. കീറിയ കുണ്ടുമുറത്തില്‍ പൊട്ടച്ചട്ടി്‌, കുറ്റിച്ചൂല്, കരിക്കട്ട, താളിന്‍തണ്ട് എന്നിവ അടുക്കി വെച്ചതാണ് ചേട്ട. പണിക്കാരി അത് തലയിലേറ്റി നടക്കാന്‍ തുടങ്ങിയാല്‍  കുട്ടികള്‍ പാവിട്ടകുഴലില്‍ നിന്ന് അവരുടെ ദേഹതേക്ക് പാവിട്ടക്കുരുവോ, കടലാസ്സ് കഷ്ണമോ തെറുപ്പിച്ച് പുറകെ ഓടിച്ചെല്ലും. അവര്‍ പോയികഴിഞ്ഞതും അമ്മ നിലവിളക്ക് കത്തിച്ചുവെക്കും. വീട്ടിലെ ഏതെങ്കിലും സ്ത്രീ അപ്പോള്‍ പടിക്കല്‍വരെ പോയി തിരിച്ചുവരും. ശിവോതി കയറി വരുന്ന നേരത്ത് വര്‍ക്കത്തില്ലാത്ത ആരെങ്കിലും കടന്നു വരാതിരിക്കാനാണ് അത്. അതു കഴിഞ്ഞാല്‍ അമ്മ അടുക്കളയിലേക്ക് ചെല്ലും. ചൂടുദോശയും പപ്പടച്ചാറും കഴിക്കാന്‍ കുട്ടികള്‍  തയ്യാറാവും.

ഒന്നാം തിയ്യതി രാവിലെ കശാപ്പുകടയുടെ മുന്നില്‍ നല്ല തിരക്കായിരിക്കും . ഇന്നത്തെപ്പോലെ അന്ന് ചിക്കന്‍ സ്റ്റാളുകള്‍ ഉണ്ടായിരുന്നില്ല. ബീഫ്സ്റ്റാളും ഇല്ല എന്നു പറയാം. കോഴി വേണ്ടവര്‍ വളര്‍ത്തുന്നവരുടെ വീട്ടില്‍ നിന്ന് വാങ്ങണം.

നാലഞുകൊല്ലം മുമ്പ് നടന്ന കാര്യമാണ്. കര്‍ക്കിടകം ഒന്നാം തിയ്യതി ഞാന്‍ നടക്കാന്‍ പോവുമ്പോള്‍ റോഡോരത്തെ കശാപ്പുകടയുടെ മുന്നിലുള്ള ഒരു ചെറിയ ഉങ്ങുമരത്തില്‍ രണ്ട് ആടുകളെ കെട്ടിയിട്ടിരിക്കുന്നതു കണ്ടു. അവ രണ്ടും പേടിച്ചു കരയുകയാണ്. ജീവന്‍ പോവാറായി എന്ന് അവയ്ക്ക് മനസ്സിലായിട്ടുണ്ടാവും. കുറെ സമയം കഴിഞ്ഞ് തിരിച്ചു പോരുമ്പോള്‍ അവയില്‍ ഒന്നിനെ കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നത് കണ്ടു. മറ്റേ ആട് കമ്പിയില്‍ കോര്‍ത്തിട്ട മാംസത്തെ നോക്കി നില്‍ക്കുകയാണ്. ആ രംഗം വളരെക്കാലം എന്‍റെ മനസ്സിനെ വേദനിപ്പിച്ചിരുന്നു. ഇന്നും ചങ്കരാന്തി എന്നു കേള്‍ക്കുമ്പോള്‍ ആ രംഗം മനസ്സിലെത്തും

Friday, July 8, 2016

കുറുപ്പിന്‍റെ കാപ്പിക്കട.

കുറച്ചുകാലം മുമ്പ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പാലക്കാട് ശാഖ ഒരു പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിന്‍റെ മുന്‍വശത്തായി  അല്‍പ്പം അകലെ വലിയൊരു മാവുണ്ടായിരുന്നു. നിറയെ ശാഖകളുള്ള പടര്‍ന്നു പന്തലിച്ച ആ മാവിന്‍റെ ചുവട്ടിലാണ് കുറുപ്പിന്‍റെ കാപ്പിക്കട. കട എന്നൊന്നും അതിനെ പറയാനാവില്ല. നാലു സൈക്കിള്‍ചക്രങ്ങള്‍ക്കുമീതെ തകരംകൊണ്ടു മറച്ച ബോഡി. മുന്‍വശം മാത്രം തുറക്കാനാവും. ഏതാനും ഗ്ലാസ്സുകള്‍, ഒരു പമ്പിങ്ങ് സ്റ്റൌ, വലിയൊരു അലുമിനിയം കലം, നാലഞ്ച് കുപ്പിഭരണികള്‍, ഒരു കുടം എന്നിവയാണ് അതിനകത്ത് ഉണ്ടായിരുന്നത്. ഡെസ്ക്കോ, ബെഞ്ചോ ഒന്നും ഉണ്ടായിരുന്നില്ല. നിന്നുകൊണ്ടു വേണം കാപ്പി കുടിക്കാന്‍. മാവിന്‍റെ പൊന്തി നില്‍ക്കുന്ന വേരുകളിലിരിക്കുന്നവരുമുണ്ട്. സ്റ്റേറ്റ് ബാങ്കില്‍ ചലാനടയ്ക്കാന്‍ ചെല്ലുമ്പോള്‍  ഞാന്‍ ആ കാപ്പിക്കടയില്‍ നിന്ന് കാപ്പി കുടിക്കാറുണ്ട്.

വല്ലാതെ മുഷിവു തോന്നുന്ന ഏര്‍പ്പാടാണ് ചലാനടയ്ക്കല്‍.  അല്‍പ്പം ഉഷാറ് കാണിച്ചില്ലെങ്കില്‍ ഒരു ദിവസം പോയതുതന്നെ. ആദ്യം ജില്ല ട്രഷറിയില്‍ചെന്ന് ചലാന്‍ നമ്പറിട്ടു വാങ്ങണം. മിക്ക ദിവസവും അവിടെ ഒരു പൂരത്തിനുള്ള തിരക്ക് കാണും. ക്യൂ എത്ര നീളം കൂടിയാലും നമ്പറിടാന്‍ ഒരാളേ ഉണ്ടാവൂ. കൂടുതല്‍ ആളെ നിയോഗിക്കാറില്ല. ഒരു വിധം ചലാന്‍ നമ്പറിട്ടു കിട്ടിയാല്‍ അതുമായി സ്റ്റേറ്റ് ബാങ്കിലേക്ക് ഒറ്റനടത്തമാണ്. ആ കാലത്ത് ഓട്ടോറിക്ഷകള്‍  അപൂര്‍വ്വമായിരുന്നു. കോട്ടയുടെ കിടങ്ങിനുചുറ്റുമുള്ള മതിലിന്‍റെ പൊളിഞ്ഞ ഭാഗത്തുകൂടി കടന്നാല്‍ എളുപ്പത്തില്‍ ബാങ്കിലെത്താം

സ്റ്റേറ്റ് ബാങ്കില്‍ ട്രഷറിയിലുള്ളതില്‍വെച്ച് വലിയ ക്യൂ ആയിരിക്കും. സര്‍ക്കാര്‍ ബില്ലുകള്‍ ക്യാഷ് ചെയ്യാനും ചലാനടയ്ക്കാനും എത്തുന്നവര്‍ക്കു പുറമെയാണ് സാധാരണ ബാങ്കിടപാടുകള്‍ക്ക് എത്തുന്നവര്‍. പണം സ്വീകരിക്കുവാന്‍ നാലോ അഞ്ചോ കാഷ്യര്‍മാര്‍ ഉണ്ടാവും, പണം നല്‍കാന്‍ രണ്ടുപേരും. ഒരു വിധത്തില്‍ പണം അടച്ചുപോരുമ്പോഴേക്ക് നിന്നുനിന്ന് കാല് വേദനിക്കാന്‍ തുടങ്ങും.

ചലാന്‍ കിട്ടാന്‍ പിന്നേയും സമയമെടുക്കും. സ്ക്രോളും, ചലാന്‍, പേ ഇന്‍ സ്ലിപ് എന്നിവയും കാഷ്യര്‍മാരുടെ സൌകര്യമനുസരിച്ചാണ് അസ്സിസ്റ്റന്‍റ് മാനേജര്‍ക്ക് കൊടുത്തയക്കുക. അദ്ദേഹം ഒപ്പിട്ടതിന്നുശേഷമേ ചലാന്‍ കയ്യില്‍കിട്ടു.  അത്രയും നേരം ചിലവഴിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ് ആളുകള്‍ കുറുപ്പിന്‍റെ കാപ്പിക്കടയെ ശരണം പ്രാപിക്കുന്നത്.

ട്രഷറിയിലും ബാങ്കിലും തിരക്ക് കുറവായ അല്‍പ്പം ചില ദിവസങ്ങളില്‍ കുറുപ്പ് എത്തുന്നതിന്നുമുമ്പ് ഞാന്‍ കടയിലെത്തും.  ബാങ്കിന്‍റെ ഗെയിറ്റ് കടന്നാല്‍ കുറുപ്പ് സൈക്കിളില്‍ നിന്ന് ഇറങ്ങും. പിന്നെ അത് ഉരുട്ടിയാണ് വരിക. കാരിയറിലും ഹാന്‍ഡില്‍ബാറിലും കടയിലേക്ക് ആവശ്യമായ സാധനസാമഗ്രികളടങ്ങിയ സഞ്ചികള്‍ ഉണ്ടാവും.

കട തുറന്ന് വൃത്തിയായ വെള്ളത്തുണികൊണ്ട് അയാള്‍ കടയ്ക്കകം നന്നായി തുടയ്ക്കും. പിന്നെ സഞ്ചികളിലെ സാധനങ്ങള്‍ കടയിലെടുത്തുവെക്കും. ഒരു ചന്ദനത്തിരി കത്തിച്ചുവെച്ചശേഷം അലുമിനിയം കുടവുമായി ബാങ്കിന്‍റെ ഒരു വശത്തുള്ള പൈപ്പില്‍ നിന്ന് വെള്ളം പിടിച്ചു വരും.

പമ്പിങ്ങ് സ്റ്റൌ കത്തിച്ച് പാലും വെള്ളവും തിളപ്പിക്കാന്‍ വെച്ചുകഴിഞ്ഞാല്‍ കുറുപ്പ്  പ്ലംസ്കേയ്ക്കെടുത്ത് മുറിച്ച് കുപ്പിയിലാക്കാന്‍ തുടങ്ങും. ഇതെല്ലാം നോക്കി ഞാന്‍ ഒരു ഭാഗത്ത് ഒതുങ്ങി നില്‍ക്കും. കാപ്പി തയ്യാറാവുമ്പോഴേക്ക് ധാരാളം ആളുകള്‍  എത്തിയിട്ടുണ്ടാവും. പേ കമ്മീഷന്‍ റിപ്പോര്‍ട്ട് , വിവിധ ജി.  ഒ. കള്‍, റിലീസായ പുതിയ സിനിമയുടെ കഥ തുടങ്ങി കല്യാണാലോചനവരെ അവിടെ ചര്‍ച്ചാവിഷയമാവും.

എല്ലാ ദിവസവും  വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്ന എട്ടോ പത്തോ കെ.എസ്.ഇ.ബി യിലെ സഹപ്രവര്‍ത്തകരെ അവിടെവെച്ച് കണ്ടുമുട്ടാറുണ്ട്.  കുറച്ചു ദിവസംകൊണ്ട് ഞാനും അവരില്‍ ഒരാളായി.   

    '' രാജാങ്കം '' ജോലിയില്‍ പ്രവേശിച്ച് രണ്ടുമാസം മാത്രമായ എന്നെ അമ്പതു വയസ്സ് പിന്നിട്ട് സെയ്ത് സാര്‍ ഒരു ദിവസം വിളിച്ച് രഹസ്യമായി ഇങ്ങിനെ പറഞ്ഞു ''  നാളെ മുതല്‍ നമ്മള് ഒറ്റയ്ക്കൊറ്റയ്ക്ക് കാശുകൊടുത്ത് കാപ്പി കുടിക്കുന്ന പതിവുണ്ടാവില്ല. പകരം നമ്മള് എല്ലാവരുടേയും പേരെഴുതി നറുക്കെടുക്കും. ആരുടെ പേരു വന്നുവോ അയാള്‍ അന്നത്തെ ചിലവു ചെയ്യും ''.

'' ഭായ്, എല്ലാവര്‍ക്കും അത് സമ്മതമാണോ '' ഞാന്‍ സംശയം പ്രകടിപ്പിച്ചു.

'' അതൊക്കെ ഞാന്‍ ഇന്നലെ എല്ലാവരോടും പറഞ്ഞ് റെഡിയാക്കിയിട്ടുണ്ട്. നീ ഇന്നലെ വരാത്തതോണ്ട് അറിയാഞ്ഞതാ ''.

'' എന്നാല്‍ അങ്ങിനെ ആവട്ടെ. എനിക്ക് വിരോധമൊന്നുമില്ല ''.

'' അതല്ല കാര്യം '' അദ്ദേഹം തുടര്‍ന്നു '' ആളെണ്ണി ഞാന്‍ നറുക്കുണ്ടാക്കി തരും. കണ്ണന്‍ അതില്‍ പേരെഴുതണം ''.

'' ഞാന്‍ എഴുതാം ''.

'' പിന്നെ എന്‍റെ പേരും നിന്‍റെ പേരും നറുക്കില്‍ എഴുതരുത് ''.

'' അത് മോശമല്ലേ ഭായ് ''.

'' എന്തു മോശം. നമ്മള് ആരുടേയും മുതല്‍ തട്ടിപ്പറിച്ച് കോട്ട കെട്ടാനൊന്നും പോണില്ലല്ലോ ''.

'' അപ്പോള്‍ രണ്ടു കടലാസ്സ് ബാക്കി വരില്ലേ ''.

'' അതില് സര്‍ദാറിന്‍റേയോ, വിച്ചാന്‍റേയോ. ഗോപിയുടേയോ, മേനോന്‍റേയോ ആരുടെ പേര് വേണച്ചാലും എഴുതിക്കോ ''.

'' ആരെങ്കിലും അത് കണ്ടു പിടിച്ചാലോ ''.

'' നറുക്കെടുത്ത് ആരുടേയെങ്കിലും കയ്യില്‍ വായിക്കാന്‍ കൊടുത്തിട്ട് ബാക്കി ഞാന്‍ അപ്പോള്‍ത്തന്നെ കീറിക്കളയും ''.

സ്റ്റേറ്റ് ബാങ്കില്‍ ചലാനടയ്ക്കുന്ന രീതി നിര്‍ത്തലാക്കുന്നതുവരെ ഭായിക്ക് നറുക്ക് വീണതേയില്ല, എനിക്കും.


Sunday, June 26, 2016

കരയാനറിയാത്ത സ്ത്രീ.

എന്‍റെ കുട്ടിക്കാലത്ത് മദ്ധ്യവേനലവധിയായാല്‍ ഞാന്‍ വിരുന്നു പോവും. അത്തരം ഒരവസരത്തിലാണ് ഞാനവരെ കാണുന്നത്. ചെറിയൊരു വീട്ടിലാണ് ആ സ്ത്രീയും മക്കളും താമസിച്ചിരുന്നത്. കാലം ഒരുപാട് കഴിഞ്ഞെങ്കിലും ഇന്നും അവരും ആ കുടുംബവും എന്‍റെ ഓര്‍മ്മയിലുണ്ട്.

നാലോ അഞ്ചോ കുട്ടികളാണ് അവര്‍ക്കുണ്ടായിരുന്നത്. മൂത്തത് രണ്ടും പെണ്‍കുട്ടികള്‍. ഭര്‍ത്താവില്ല, സംരക്ഷിക്കാന്‍ ആരുമില്ല, വരുമാനമാര്‍ഗ്ഗം ഒന്നും തന്നെയില്ല. അരയേക്കറില്‍ താഴെ വരുന്ന പുരയിടത്തിലെ പ്ലാവുകളും മാവുകളും മാത്രമാണ് ആകെയുള്ള ആശ്രയം.

കരച്ചിലോ ചിരിയോ ഉച്ചത്തിലുള്ള സംഭാഷണമോ ഒന്നും ആ വീട്ടില്‍ നിന്ന് കേട്ടിട്ടില്ല. മനുഷ്യവാസമുള്ള വീടാണോ അതെന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്.

എത്ര കഷ്ടം  ഉണ്ടെങ്കിലും അതൊന്നും അവര് പുറത്തു കാണിക്കില്ല. എല്ലാം ഉള്ളിലൊതുക്കും. ആരേയെങ്കിലും കണ്ടുമുട്ടിയാല്‍ മുഖത്ത് നേരിയൊരു പുഞ്ചിരി വിടര്‍ത്തും. നല്ല ധൈര്യമുള്ള കൂട്ടത്തിലാണ് അവരെന്ന് അയല്‍ക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. കരയാനറിയാത്ത സ്ത്രീ എന്നാണ് ഞാന്‍ മനസ്സില്‍ അവര്‍ക്കു നല്‍കിയ പേര്.

എങ്ങിനെയാണ് അവര്‍ കഴിഞ്ഞുകൂടുന്നത് എന്ന് ആ പ്രായത്തിലും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. '' ചില ദിവസം ആരെങ്കിലും അറിഞ്ഞു വല്ലതുംകൊടുക്കും

 '' ഒരിക്കല്‍ ഒരു സമപ്രായക്കാരന്‍  എന്നോടു പറഞ്ഞു '' എന്‍റിഷ്ടാ, എത്രകാലം ഇങ്ങിനെ കഴിയും. നോക്കിക്കോ ഒരു ദിവസം അയമ്മയും മക്കളും കോളാമ്പിക്കായ അരച്ചുകലക്കി കുടിച്ചിട്ട് ചാവും ''.

എനിക്ക് വല്ലാത്ത സങ്കടം തോന്നി. ജീവിക്കാന്‍ വഴി കാണാതെ ഒരു കുടുംബം ഒന്നാകെ ജീവനൊടുക്കുവാന്‍ പോവുകയാണ്. ഈശ്വരാ, അവരെ എങ്ങിനെയെങ്കിലും രക്ഷിക്കൂ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്‍റെ പ്രാര്‍ത്ഥനയുടെ ഫലം കൊണ്ടല്ലെങ്കിലും അവരാരും മരിച്ചില്ല. എങ്ങിനെയൊക്കെയോ ആ കുട്ടികള്‍ പഠിച്ചു വലുതായി.

പെണ്‍കുട്ടികള്‍ സുന്ദരികളായതുകൊണ്ട് നല്ല വീടുകളില്‍ നിന്നുള്ള രണ്ടു ചെറുപ്പക്കാര്‍ അവരെ കല്യാണം കഴിച്ചു. മൂത്ത മരുമകന്‍റെ സഹായത്തോടെ ആണ്‍മക്കള്‍ ദൂരെയെവിടേയോ ജോലിക്കാരായി. സ്വപ്നം കണ്ടിട്ടില്ലാത്ത ഒരു നിലയിലേക്ക് അവരെത്തി.

പില്‍ക്കാല ജീവിതത്തില്‍ കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തി വലുതാക്കിയ ഒട്ടനവധി വിധവകളെ ഞാന്‍ കണ്ടിട്ടുണ്ട്. നിറയൌവനത്തില്‍ തുണ നഷ്ടപ്പെട്ട സ്ത്രീകള്‍ പലതരം പ്രലോഭനങ്ങളേയും ചൂഷണങ്ങളേയും അതിജീവിച്ചാണ് മക്കളെ വളര്‍ത്തുക. കുട്ടികള്‍ വളര്‍ന്നുകഴിഞ്ഞാല്‍ അവരുടെ സംരക്ഷണത്തില്‍ ശേഷിച്ച ജീവിതകാലം  സമാധാനമായി കഴിയാമെന്ന ആശയാണ് അവര്‍ക്കുള്ളത്. നിര്‍ഭാഗ്യമെന്നു പറയട്ടെ ഇത്തരക്കാരില്‍ പത്തില്‍ ഏഴോ എട്ടോ പേര്‍ക്കും സമാധാനത്തിന്നു പകരം കൂടുതല്‍ ദുരിതങ്ങളാണ് നേരിടേണ്ടിവരുന്നത്.

അച്ഛനില്ലാത്ത കുട്ടികളല്ലേ, അവര്‍ക്ക് ഒരു കുറവും വന്നുകൂടാ എന്ന ധാരണയില്‍ ചോദിക്കുന്നതെന്തും സാധിച്ചുകൊടുക്കാന്‍ വിധവകള്‍ ജാഗ്രത പുലര്‍ത്താറുണ്ട്. അമ്മയ്ക്ക് വിദ്യാഭ്യാസം കുറവാണെങ്കില്‍ മക്കള്‍ക്ക് അവരെ പറഞ്ഞുപറ്റിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരില്ല. ക്രമേണ ആവശ്യങ്ങള്‍ സാധിച്ചുതരാനുള്ള ഒരാളായിട്ടാണ് അമ്മയെ കാണുക.

'' എന്‍റച്ഛന്‍ മരിച്ചതുകൊണ്ടാണ് നിങ്ങള്‍ക്ക് ഈ ജോലി കിട്ടിയത്. അല്ലാതെ നിങ്ങളുടെ മിടുക്കുകൊണ്ടല്ല. അതുകൊണ്ട് നിങ്ങളുടെ സമ്പാദ്യത്തില്‍ എനിക്കാണ് അവകാശം  '' എന്ന് ആശ്രിതനിയമനം വഴി ജോലിലഭിച്ച എന്‍റെ ഒരു സഹപ്രവര്‍ത്തകയോട് അവരുടെ പ്രായപൂര്‍ത്തിയായ മൂത്തമകന്‍ പറഞ്ഞതായി ഒരിക്കല്‍ അവര്‍ എന്നോട് സങ്കടം പറഞ്ഞിട്ടുണ്ട്.

ഒരുപണിക്കും പോവാതെ അമ്മയുടെ വരുമാനംകൊണ്ട് ആര്‍ഭാടപൂര്‍വ്വം ജീവിക്കുക, ആവശ്യപ്പെട്ട പണം കിട്ടിയില്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തുക, മദ്യപിച്ചു വന്ന് പെറ്റു വളര്‍ത്തിയ അമ്മയെ മര്‍ദ്ദിക്കുക തുടങ്ങിയ ഏര്‍പ്പാടുകളുള്ള എത്രയോ മക്കളുണ്ട്. ഉള്ള പണവും ആഭരണങ്ങളുമായി അമ്മയറിയാതെ കാമുകനോടൊപ്പം ഒളിച്ചോടുകയും ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് ആ ബന്ധത്തിലുണ്ടായ മക്കളുമായി വീണ്ടും അമ്മയെ ശരണം പ്രാപിക്കുകയും ചെയ്ത പെണ്‍കുട്ടികളും കുറവല്ല.

ഈ ദുരവസ്ഥ വിധവകളായ അമ്മമാര്‍ മാത്രമല്ല നേരിടുന്നത്. ഭാര്യ മരിച്ചശേഷം മക്കളുടെ ഭാവിയോര്‍ത്ത് പുനര്‍വിവാഹം ചെയ്യാതെ  അവര്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച പുരുഷന്മാരുടെ അവസ്ഥയും ഏതാണ്ട് ഇതൊക്കെത്തന്നെയാണ്. മക്കളില്‍നിന്ന് ശാരീരിക പീഡനം ഏല്‍ക്കേണ്ടി വരുന്ന സംഭവങ്ങള്‍ പുരുഷന്മാരുടെ കാര്യത്തില്‍ തീരെ കുറവാണ്. എങ്കിലും മക്കളുടെ അനുസരണക്കേട്, താന്തോന്നിത്തരം എന്നിവ അവരേയും അലട്ടിക്കൊണ്ടിരിക്കും.

അച്ഛന്‍റേയും അമ്മയുടേയും നോട്ടമുണ്ടായിട്ടുകൂടി കുട്ടികളുടെ നിയന്ത്രണം കൈവിട്ടുപോവുന്ന കാലത്ത് ആരെങ്കിലും ഒരാള്‍ ഇല്ലെങ്കിലത്തെ അവസ്ഥ പരിതാപകരമാണ്. അതോര്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കുമ്പാണെങ്കില്‍കൂടി കരയാനറിയാത്ത സ്ത്രീയുടെ മക്കള്‍ നല്ലനിലയിലെത്തിയതിന്ന് ദൈവത്തിന്‍റെ ഒരു കൈതാങ്ങ് ഉണ്ടായിട്ടുണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്.