സേതു ഒരിക്കലും എന്റെ ഒരു സുഹൃത്ത് ആയിരുന്നില്ല. കുട്ടിമാമയുടെ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന കുടുംബത്തിലെ മൂത്ത സന്താനമായിരുന്നു അവന്. എന്നെക്കാള്‍ ഒന്നോ രണ്ടൊ വയസ്സിന്റെ കുറവേ അവന്ന് ഉണ്ടായിരുന്നുള്ളു. പക്ഷെ ബിരുദം നേടി ഞാന്‍ ജോലിക്കാരനായിരുന്നു ആ കാലത്ത്. സേതുവാകട്ടെ പത്താം ക്ലാസ്സിന്റെ പടി തുറന്ന് വെളിയില്‍ കടക്കാനുള്ള യത്നത്തിലും.
സേതു ഞങ്ങളുടെ ഒക്കെ ഒരു ശിങ്കിടി ആയിരുന്നു. വൈകീട്ട് എല്ലാവരും കയ്യില്‍ ഓരോ ബാറ്റുമായി സുജായികളായി കോര്‍ട്ടിലേക്ക് കളിക്കാന്‍ പോവുമ്പോള്‍ നെറ്റും തൂക്കി അവന് കൂടെ വരും. ആര്‍ക്കെങ്കിലും ബീഡിയോ സിഗററ്റോ വേണമെന്ന് തോന്നിയാല്‍ അത് വാങ്ങി വരാനുള്ള ദൌത്യം സേതുവിന്റേതാണ്. എന്നിരുന്നാലും ആരും അവനെ പറ്റി നല്ലൊരു അഭിപ്രായം പറയാറില്ല.
സേതുവിന്ന് എന്നെ വലിയ കാര്യമായിരുന്നു. ഞാന്‍ ഇടക്ക് അവന്ന് സിഗററ്റ് കൊടുക്കും. വല്ലപ്പോഴും രണ്ടോ മൂന്നോ രൂപയും. പറഞ്ഞാല്‍ കേള്‍ക്കുന്നതിന്നുള്ള പ്രതിഫലമായിരുന്നു അത്. ക്രമേണ അവന് ഒരു സന്തത സഹചാരിയായി മാറി.
' എന്തിനാ അവനെ കൂടെ നടത്തുന്നത്, മുകളില്‍ കൂടി പോവുന്ന കിണുക്ക് ( ചൊട്ട് ) ഏണി വെച്ച് കേറി തലയില്‍ വാങ്ങിക്കുന്ന സൈസാണ് അവന് ' എന്നും 'അടി പാര്‍സലായി വരുത്തിക്കുന്നവാണ് സേതു ' എന്നും മറ്റു കൂട്ടുകാര്‍ പറയും. ഞാന്‍
അതൊന്നും ശ്രദ്ധിച്ചില്ല. എന്റെ നോട്ടത്തില്‍ ഒരു സാധു പയ്യനാണ് സേതു. കുറ്റം പറയുന്നവര്‍ക്ക് കൂടി തന്നാല്‍ കഴിയുന്ന സഹായം ചെയ്യുന്നവന്.
കാലവര്‍ഷം തുടങ്ങിയ സമയം. വൈകീട്ട് കനത്ത കാറ്റും മഴയും. പരിസര പ്രദേശത്തൊക്കെ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായി കേട്ടു. പിറ്റേന്ന് ഞായറാഴ്ച. മണ്ണൂര്‍, കേരളശ്ശേരി, കോങ്ങാട് ഭാഗത്തൊക്കെ കാറ്റ് വളരെ കെടുതികള്‍ സൃഷ്ടിച്ച വാര്‍ത്ത കാലത്ത് കടവത്ത് അങ്ങാടിയില്‍ ചെന്നപ്പോള്‍ അറിഞ്ഞു. ഏതായാലും പ്രത്യേകിച്ച് പണിയൊന്നുമില്ല. ഒന്ന് പോയി കാണാം. മുപ്പതോളം കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടണമെന്നേയുള്ളു.
വിവരം അറിഞ്ഞപ്പോള്‍ സേതുവും കൂടെ പുറപ്പെട്ടു. വാടകക്ക് ഒരു സൈക്കിള്‍ അവനെടുത്തു. ഞാന്‍ എന്റെ സൈക്കിളിലും. വഴി നീളെ വര്‍ത്തമാനം പറഞ്ഞ് ഞങ്ങള്‍ സൈക്കിള്‍ ഓടിച്ചു. മരങ്ങള്‍ കട പുഴങ്ങി വീണതും , വീടുകളുടെ ഓടുകള്‍ പറന്ന് പോയതും , വാഴത്തോട്ടങ്ങള്‍ നശിച്ചതും ഒക്കെ നോക്കി ഞങ്ങളങ്ങിനെ നീങ്ങി. ഓരോന്ന് കാണുമ്പോഴും' വല്ലാത്ത കഷ്ടമായി 'എന്ന് സേതു പറയും.
വഴി വക്കിലെ ഒരു വീടിന്ന് മുകളില്‍ നിറയെ കായ്ചിട്ടുള്ള പ്ലാവ് വീണ് വീടാകെ തകര്‍ന്ന് കിടക്കുന്നത് കണ്ടു. ആ വീടിന്റെ മുറ്റത്ത് ഒരു ബെഞ്ചിട്ട് രണ്ടു മൂന്ന് പേര് അതില്‍ ഇരിപ്പുണ്ട്. രംഗം കാണാനെത്തിയ പത്തോളം പേര് എല്ലാം നോക്കി നില്ക്കുന്നു. വസ്തുതകള്‍ നോക്കി മനസ്സിലാക്കാമെന്ന് കരുതി ഞങ്ങളും ആ പുരയിടത്തിലേക്ക് കയറി. വികട സരസ്വതി നാവില്‍ എപ്പോഴാണ് വിളയാടുക എന്ന് പറയാനാവില്ലല്ലോ. ആ സമയത്ത് സേതു വായ തുറന്നു. 'ഏട്ടാ, നോക്കൂ ആ വീട്ടുകാരുടെ ഒരു ഭാഗ്യം. ചക്ക
ഇടാന്‍ അവര്‍ക്ക് പ്ലാവില്‍ കയറാതെ കഴിഞ്ഞു ' എന്ന് ഉറക്കെ തിരുവായ് മൊഴി ഉണ്ടായി. പിന്നെ തെറിയുടെ ഒരു അയ്യരു
കളിയായിരുന്നു. എന്റെ ദൈന്യത കണ്ടിട്ടാവണം ആരും കൈ വെക്കാതെ വിട്ടത്.
പിന്നെ ഒന്നും മിണ്ടാതെ ഞാന്‍ സൈക്കിള്‍ വിട്ടു. എനിക്ക് ദേഷ്യം വന്നു എന്ന് സേതുവിന്ന് മനസ്സിലായി. മുണ്ടൂര്‍ കഴിഞ്ഞ് റബ്ബര്‍ തോട്ടത്തിന്ന് അടുത്ത് എത്തിയപ്പോള്‍ തോട്ടം പണി കഴിഞ്ഞ് കുറെ സ്ത്രീകള്‍ പാതയില്‍ ഇറങ്ങി നില്‍പ്പുണ്ട്. അതേ വരെ കൂച്ച് വിലങ്ങ് ഇട്ട നാവ് വീണ്ടും ചലിച്ചു. കൂട്ടത്തില്‍ ചിലരുടെ അംഗ ലാവണ്യത്തെ പറ്റി അശ്ലീല ചുവയുള്ള ഒരു പരാമര്‍ശമാണ്
ഇത്തവണ പുറപ്പെട്ടത്. തേച്ചാലും കുളിച്ചാലും പോകാത്ത ഏതാനും വാക്കുകള്‍ ആ സ്ത്രീകളില്‍ നിന്നും ഉയര്‍ന്നു. ' കിട്ടിയത് നീ തന്നെ എടുത്തോ ' എന്ന മട്ടില്‍ ഞാന്‍ ശ്രദ്ധിക്കാതെ നീങ്ങി.
പിന്നീട് കുറെ കാലത്തേക്ക് എവിടേക്കും അവനെ കൂടെ കൂട്ടാതായി. കൂട്ടുകാര്‍ എല്ലാവരും ഒറ്റക്കും കൂട്ടമായും അവനെ കുറ്റപ്പെടുത്തിയതിനാല്‍ സേതു അതിന്ന് ശേഷം ഒരു വിക്രസ്സും ഒപ്പിച്ചില്ല. ക്രമേണ അവന് ഞങ്ങളുടെ ദൃഷ്ടിയില് നല്ലപുള്ളയായി.
ഒരു ദിവസം പാലക്കാട്ടേക്ക് സെക്കന്‍ഡ് ഷോ സിനിമക്ക് എല്ലാവരും കൂടി പോകാനൊരുങ്ങി. സൈക്കിളില്‍ ആണ് യാത്ര. ടിക്കറ്റ് വാങ്ങി കാത്ത് നില്‍ക്കാമെന്നും പറഞ്ഞ് ഞാന്‍ മുന്നില്‍ വിട്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ സേതു ഒപ്പം എത്തി. ' എന്ത് മരണ ചവിട്ടാണ് ഇത്. ഞാന്‍ പെടാപ്പാട് പെട്ടു ഒപ്പം എത്താന്‍. ഏട്ടന്റെ സൈക്കിളിന്റെ വെളിച്ചത്തില്‍ എനിക്കും വരാമല്ലോ എന്ന് കരുതിയിട്ടാണ് ' എന്ന് അവന് പറഞ്ഞു. കാര്യം ശരിയാണ്. അവന് വാടകക്ക് എടുത്ത സൈക്കിളില്‍ വിളക്കില്ല.
കല്ലേക്കാട് ബാരക്സിന്ന് മുമ്പിലെത്തിയപ്പോള്‍ ഒരു പൊലീസുകാരന് സേതുവിനോട് നില്ക്കാന് പറഞ്ഞു. അവന് നിന്നില്ല എന്ന് മാത്രമല്ല ഒരു മുട്ടന്‍ തെറിയും പാസ്സാക്കി. ഈ വീര സാഹസികത വിളമ്പിക്കൊണ്ടിരിക്കുമ്പോള്‍ ക്യാമ്പിന്റെ മുന്നില്‍ നിന്ന് വീണ്ടും
പൊലീസിന്റെ നില്‍ക്കാനാവശ്യപ്പെടല്‍. കാര്യങ്ങള്‍ പഴയ പടി തുടര്‍ന്നു. കുറെ അകലെയുള്ള കുന്ന് കയറുമ്പോള്‍ സേതു തിരിഞ്ഞ് നോക്കി. എ. ആര്. ക്യാമ്പില്‍ നിന്ന് ഒരു വാഹനം മെയിന്‍ റോഡിലേക്കിറങ്ങി കിഴക്കോട്ട് തിരിച്ചു. 'ഏട്ടോ, ചതിച്ചു. ക്യാമ്പില്‍ നിന്ന് വണ്ടി വരുന്നുണ്ട്. പിടിച്ചാല്‍ അവര്‍ എന്നെ പൊശുക്കും ' എന്ന് അവന് സങ്കടപ്പെട്ടു.
പിന്നെ സൈക്കിളുകള്‍ അന്താരാഷ്ട്ര മത്സരത്തിന്ന് ഓടിക്കുന്നതിനേക്കാള്‍ വേഗത്തിലാണ് പറന്നത്. രണ്ടാം മൈലില്‍ എത്തിയപ്പോള്‍ സേതു സൈക്കിള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. രണ്ട് സൈക്കിളുകളും അവന് കലുങ്കിന്റെ ചുവട്ടിലേക്ക് ഇട്ടു. പുറകെ അവനും
കുഴിയിലേക്ക് ചാടി. ഒന്നും അറിയാത്തത് പോലെ ഞാന്‍ റോഡിന്നരികിലൂടെ നടന്നു. പുറകിലെ പ്രകാശം അടുത്തെത്തി.
പൊലീസ് ക്യാമ്പിലേക്ക് വെള്ളം കടത്തുന്ന ലോറിയായിരുന്നു അത്. എന്നില്‍ നിന്ന് ഒരു ദീര്‍ഘ നിശ്വാസം ഉയര്‍ന്നു.
സേതു രണ്ട് സൈക്കിളുകളും നിമിഷ നേരം കൊണ്ട് മുകളിലെത്തിച്ചു. ഇതിനകം കൂട്ടുകാരൊക്കെ അടുത്ത് എത്തി കഴിഞ്ഞു.
അന്നത്തെ യാത്രക്ക് ശേഷം സേതുവിനോടൊപ്പം ഞാന്‍ ഒരു സ്ഥലത്തേക്കും പോയിട്ടില്ല. ഏറെ താമസിയാതെ സേതുവിന്റെ കുടുംബം സ്ഥലം മാറിപ്പോയി.
വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം ഞാന്‍ ടൌണില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയാണ്. 'ഏട്ടോ, സുഖം തന്നെയല്ലേ'
എന്ന കുശലം കേട്ട് നോക്കിയപ്പോള്‍ ഡ്രൈവറുടെ സീറ്റില്‍ സേതു. അച്ഛന് മരിച്ചുപോയെന്നും ഇതാണ് ഇപ്പോഴത്തെ തൊഴില്‍
എന്നും അവന് പറഞ്ഞു. പഴയ കൂട്ടുകാരുടെ വിവരങ്ങള്‍ അവന് ചോദിച്ചറിഞ്ഞു.
ഇറങ്ങാന്‍ നേരം ഞാന്‍ പൈസ കൊടുത്തപ്പോള്‍ അവന് നിരസിച്ചു. 'എത്രയോ പൈസ നിങ്ങള്‍ എനിക്ക് വെറുതെ തന്നിട്ടുണ്ട്. എന്നിട്ട് ഞാന്‍ നിങ്ങളുടെ കയ്യില്‍ നിന്നും പണം വാങ്ങ്വേ 'എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് അവന് വണ്ടി ഓടിച്ച് പോയി.
( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്റെ 16 ഉം 17 ഉം അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. )
3 comments:
ഏട്ടാ മുന്പെതെ പോലെ തന്നെ ഈ ഓര്മ്മചീളും ഹൃദ്യം...
ഇനിയും തുടരുക
കണ്ണനുണ്ണി,
വളരെ നന്ദി.
palakkattettan
ഇപ്പോള്‍ സേതു എവിടെയാണാവോ?
Post a Comment