വൃശ്ചിക പൂനിലാവേ..
വളയന്‍ കുന്നിലെ കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ മുമ്പ് കൊല്ലത്തില്‍ ഒരു ദിവസം മാത്രമെ പൂജ ചെയ്തിരുന്നുള്ളു. വൃശ്ചിക മാസത്തിലെ കാര്‍ത്തിക ദിവസം. പൂനിലാവില്‍ കുളിച്ചു നില്ക്കുന്ന രാത്രിയും മണ്ചെരാതുകളില്
കത്തിച്ചു വെക്കുന്ന ദീപങ്ങളും ആ ദിവസം അവിസ്മരണീയമാക്കുന്നു. അന്നേ ദിവസം മൂന്ന് നാല് പ്രാവശ്യമെങ്കിലും വളയന്‍
കുന്ന് കയറി ക്ഷേത്രത്തിലെത്തും. കാലത്ത് പായസത്തിന്ന് ഏല്‍പ്പിക്കാനാണ് ചെല്ലുക. വലിയൊരു പിച്ചള ചോറ്റുപാത്രത്തില്‍ പച്ചരിയും ശര്‍ക്കരയും നാളികേരവും വെക്കും. പിന്നെ ഒരു കുപ്പിയില്‍ വിളക്കെണ്ണ, ചന്ദനത്തിരി, കല്പ്പുരം ഒക്കെയായിട്ടാവും ചെല്ലുക. പഴയ ബൌണ്ട് ബുക്കിന്റെ ചട്ടയില്‍ നിന്നും ഒരു കഷ്ണം കീറി പേരെഴുതി ചോറ്റുപാത്രത്തിന്റ വള്ളിയില്‍ കെട്ടി തൂക്കും. ഉടമസ്ഥനെ തിരിച്ചറിയാനുള്ള സൂത്രമാണ്' അത്.
ഉച്ചപൂജ കഴിഞ്ഞ് പായസം വാങ്ങാന്‍ പോകുന്നതാണ് രണ്ടാമത്തെ യാത്ര. ഞാന്‍ കതിന പൊട്ടുന്ന ശബ്ദം കേട്ടതും പുറപ്പെടും. പായസം വാങ്ങി നട്ടുച്ച വെയിലത്ത് കുന്നിറങ്ങും. അമ്മയോടൊപ്പം സന്ധ്യക്ക് ദീപാരാധന തൊഴാന്‍ ചെല്ലുന്നത് മൂന്നാമത്തേത്. തൊഴുത് കഴിഞ്ഞതും കാര്‍ത്തിക വിളക്ക് കത്തിക്കാന്‍ വേഗത്തില്‍ വീട്ടിലെത്തും. പിന്നെ രാത്രി ഊണുകഴിഞ്ഞാല്‍ ഓട്ടന്‍ തുള്ളല്‍ കാണാന്‍ ഒരു പോക്കാണ്.
കൊല്ലത്തില്‍ ഒരു ദിവസം മാത്രമെ പൂജയുള്ളുവെങ്കിലും വലിയ ഊറ്റമുള്ള ഭഗവതിയാണ് അവിടെ ഉള്ളതെന്നാണ്
മുത്തശ്ശി പറയുക. പണ്ട് തിരുമുറ്റത്ത് ഒരു കിണര്‍ ഉണ്ടായിരുന്നുവത്രെ. ഭഗവതിയുടെ പാത്രങ്ങളും ആഭരണങ്ങളും ഭഗവതി തന്നെ അതില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് വിശ്വാസം. സദ്യ നടത്താന്‍ പാത്രങ്ങള്‍ ആവശ്യമുള്ളവര്‍ നടക്കല്‍ ചെന്ന് പ്രാര്‍ത്ഥിച്ച് ഒരു ഓല എഴുതി വെച്ച് പോയാല്‍ മതി. മൂന്നേ മുക്കാല്‍ നാഴിക കഴിഞ്ഞ് ചെല്ലുമ്പോള്‍ പാത്രങ്ങള്‍ നടക്കല്‍ റെഡിയായിരിക്കും. ആവശ്യം കഴിഞ്ഞാല്‍ പാത്രങ്ങള്‍ മോറി വൃത്തിയാക്കി നടക്കല്‍ വെച്ച് തൊഴുത് പോയാല്‍ മതി. കുറെ കഴിഞ്ഞ് നോക്കുമ്പോള്‍
സാധനങ്ങളൊന്നും കാണില്ല.
ഒരിക്കല്‍ ആരോ പാത്രങ്ങള്‍ തിരിച്ച് ഏല്‍പ്പിച്ച് പോയ സമയം. കന്ന് മേക്കാനായി അവിടെ എത്തിയ ഒരാള്‍ കിണറിനകത്ത് വലിയൊരു വാര്‍പ്പ് കാണുന്നു. അത് എടുക്കാനായി കിണറിലിറങ്ങി. പാത്രത്തിന്റെ വക്കില്‍ കടന്ന് പിടിച്ചതും
അയാളുടെ കാഴ്ച്ച പോയി. കിണറിനകത്ത് നിന്ന് ഉറക്കെ നിലവിളിച്ച അയാളെ ആലെല്ലാമോ ചേര്‍ന്ന് മുകളിലെത്തിച്ചു. പിന്നെ ആ കിണര്‍ അവിടെ കണ്ടിട്ടില്ല. തെളിവ് എന്ന നിലയ്ക്ക് വാര്‍പ്പില്‍ അയാള്‍ പിടിച്ച കാതിന്റെ കഷ്ണം തറവാടിലെ കിണറിനകത്ത് നിന്ന്കിട്ടി. അതുകൊണ്ട് അന്നത്തെ കാരണവര്‍ ഒരു തലവാര്പ്പിന് ചട്ടുകം ഉണ്ടാക്കിച്ചു .
രാത്രി ഒന്നുകൂടി കുളിച്ച് ഭക്ഷണം കഴിച്ച് സമപ്രായക്കാരോടൊപ്പം ഞാന്‍ ഓട്ടന്‍ തുള്ളല്‍ കാണാന്‍ ചെന്നു.
ചെരിപ്പ് അഴിച്ച് വെച്ച് അമ്പലമുറ്റത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങിയതും പുറകില്‍ നിന്നും തോണ്ടല്. ഞാന്‍ നോക്കിയപ്പോള്‍ ആശാന് ചിരിച്ച് നില്ക്കുന്നു. 'നമുക്ക് ഇവിടെ പിന്നില്‍ നില്ക്കാം. ചെരിപ്പ് അഴിക്കാതെ കഴിഞ്ഞല്ലൊ' എന്നായി ആശാന്. ഒരു കണക്കില്‍ അത് നല്ലതാണ്. രാത്രി അറിയാതെ ചെരിപ്പ് ആരെങ്കിലും മാറി ഇട്ട് പോകുന്നത് ഒഴിവാക്കും. കൂടാതെ മുന്നില്‍ പോയി ഇരുന്നാല്‍ തുള്ളല്ക്കാരന് കളിയാക്കി ചൂണ്ടി കാണിക്കാനും ഇടയുണ്ട്. ഇതാണെങ്കില്‍ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന മാതിരി ഗുണമാവും.
ആശാന് എന്റെ ബാല്യകാലത്തെ പരിചയക്കാരനാണ്. ഞാന്‍ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലം. സ്കൂളിന്ന് തൊട്ടടുത്ത ഇടവഴിയിലാണ് ആണ്‍കുട്ടികള്‍ മൂത്രമൊഴിക്കുക. അവിടെ തന്നെയാണ് കുട്ടികള്‍ ഗോട്ടി കളിയും അണ്ടികളിയും
നടത്താറ്. സ്കൂള്‍ തുടങ്ങുന്നതിന്ന് മുമ്പും ഇടവേളകളിലും പൊരിഞ്ഞ കളിയായിരിക്കും. ആ സമയം പെണ്‍കുട്ടികള്‍ കുറെ പേര് കിണറിന്നരികിലെ ചെറിയ മുറ്റത്ത് ചില്ലിട്ട് കളിക്കും. കുറെയെണ്ണം തിണ്ണയിലിരുന്ന് കൊത്താങ്കല്ല് ആടും. അണ്ടികളിക്കിടയിലാണ് ആശാനുമായി പരിചയപ്പെടുന്നത്.
പറങ്കിയണ്ടി എറിഞ്ഞുള്ള ഒരു കളിയാണ് അത്. എന്റെ വീട്ടില്‍ പറങ്കിമാവ് ഇല്ലാത്തതിനാല്‍ എനിക്ക് പറങ്കിയണ്ടി കിട്ടാറില്ല. ഞാന്‍ കളി നോക്കി നില്‍ക്കാറെ ഉള്ളു. അത്തരം ഒരു അവസരത്തിലാണ് ആശാന് പ്രത്യക്ഷപ്പെടുന്നത്. അയാള്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ഒന്നുമല്ല. ചിലപ്പോള്‍ വിറകുകെട്ടും എടുത്ത് ആ വഴി പോകുന്ന ഒരു മുതിര്‍ന്ന കുട്ടി. ആശാന് എന്ന പേര് മറ്റുള്ളവര്‍ പറയുന്നത് കേട്ടിട്ടാണ് ഞാനും അയാളെ വിളിച്ച് തുടങ്ങിയത്. വാസ്തവത്തില്‍ ഞാന്‍ അയാളുടെ ശരിയായ പേര് ഒരിക്കലും അറിഞ്ഞിട്ടില്ല.
എന്നെ നോക്കി ഹൃദ്യമായി ചിരിച്ചിട്ട് 'മാഷ് എന്താ അണ്ടി കളിക്കാത്തത് 'എന്ന് ആശാന് തിരക്കി. അയാള്‍ മാഷെ എന്ന് എന്നെ വിളിച്ചതില്‍ സന്തോഷം തോന്നിയെങ്കിലും വിവരം ഗോവിന്ദന്‍കുട്ടി മാഷോ ശേഖരമാഷോ അറിഞ്ഞാല്‍ 'എന്നാ നീ മാഷായത് ' എന്ന് ചോദിച്ച് അടി കിട്ടുമോ എന്ന ഭയവും ഒപ്പം എന്നില്‍ ഉണ്ടായി. പറങ്കിയണ്ടി ഇല്ലാത്ത വിവരം ഞാന്‍
പറഞ്ഞു. നാളെ ഞാന്‍ പത്ത് എണ്ണം തരാം, പകരം മാഷടെ പെന്ന് എനിക്ക് തര്വോ എന്ന് ആശാന് ചോദിച്ചു. ഞന്‍
സമ്മതിച്ചില്ല. പേന കൊടുത്ത് അണ്ടി വാങ്ങിയെന്ന് വീട്ടിലറിഞ്ഞാല്‍ അടി ഉറപ്പ് . അതിനും ആശാന് വഴി കണ്ടെത്തി. ചോദിച്ചാല്‍ പേന വീണു പോയെന്ന് പറഞ്ഞാല്‍ മതി എന്ന് ആശാന് പറഞ്ഞു തന്നു. ഏതായാലും ഞാന്‍ ആ വെട്ടില്‍ വീണു.
പിറ്റേന്നാണ്' കൈമാറ്റം നടന്നത്. അന്ന് ശനിയാഴ്ച. സ്കൂളില്ല. ഉച്ചക്ക് വീട്ടില്‍ എല്ലാവരും കിടന്ന് മയങ്ങുന്ന നേരം. ആശാന് വരുന്നതും കാത്ത് ഞാന്‍ ഇരുന്നു. കുന്ന് ഇറങ്ങി വരമ്പിലൂടെ മെല്ലെ ആശാന് വരുന്നത് കണ്ടതും പേന ട്രൌസര്‍ പോക്കറ്റിലിട്ട് ഞാന്‍ പുറപ്പെട്ടു. തോലനൂര്‍ കാവില്‍ വെച്ച് കൈമാറ്റം നടന്നു. പത്ത് പറങ്കി അണ്ടി തന്നിട്ട് ' മാഷക്ക് കളിക്കാന്‍ തെല്ല് ഉണ്ടോ ' എന്ന് ആശാന് തിരക്കി. വലിയ പറങ്കി അണ്ടി കൊണ്ടാണ് എറിയേണ്ടത്. അതിനെയാണ് തെല്ല് എന്ന് പറയുക. ഞാന്‍ ഇല്ലെന്ന് തലയാട്ടി. 'പിന്നെ എങ്ങിനെയാണ് കളിക്കുക' എന്ന് ആശാന് ചോദിച്ചു. കുറച്ച് നേരം ആരും ഒന്നും പറഞ്ഞില്ല. ഒടുവില്‍ ആശാന് കളിക്കുന്ന തെല്ല് എനിക്ക് തന്നു. അത് ഉണ്ടാക്കാന്‍ പെട്ട പാട് വര്‍ണ്ണിക്കുകയും ചെയ്തു. സൂര്യന് ഉദിക്കുന്നതിന്ന് മുമ്പ് പറങ്കിമാവിന്റെ തുഞ്ചത്തെ കൊമ്പില്‍ കയറി അധികം പഴുക്കാത്ത മാങ്ങ പറിക്കണം . നല്ല വലിയ പച്ച അണ്ടിയായിരിക്കണം. അതിനെ വെളിച്ചെണ്ണ പുരട്ടി വെയിലത്ത് ഉണക്കി ചാക്ക് സൂചികൊണ്ട് ഉള്ളിലെ സാധനം കളയണം. എന്നിട്ട് ടാറും മണലും നിറച്ച് കനം കൂട്ടണം. എന്നാലെ എറിയാന്‍ ഊക്ക് കിട്ടൂ.
'ഇത് ഒരു നൂറ്' ഉറുപ്പിക വില വരും. അത്ര പാടുണ്ടേയ് ഉണ്ടാക്കാന്‍. എന്നാലും ഇതോണ്ട് കളിച്ചാല്‍
തോല്‍വിന്ന് പറയണത് അറിയില്ല. ഞാന്‍ ഇത് മാഷക്ക് ഫ്രീ ആയി തര്വാണ് 'എന്നും പറഞ്ഞ് ആശാന് വളരെ ഔദാര്യത്തോടെ അത് എനിക്ക് തന്നു. പിന്നെ കുഴി എടുക്കലായി. ആശാന് തന്നെ ഒരു വര വരച്ചു. 'മാഷ് ആദ്യം കളിച്ചോളു' എന്ന് പറഞ്ഞ് അണ്ടികള് എറിയിച്ചു. ഒരെണ്ണം പോലും കുഴിയില്‍ വീണില്ല. ഓട്ടന്‍ , വയ്യന്‍ എന്നിവ പറഞ്ഞു തന്നു. 'ഇനി ഓട്ടനിലേക്ക് എറിഞ്ഞോളു' എന്നായി ആശാന് . ഞാന്‍ എറിഞ്ഞത് കൊണ്ടില്ല. ആശാന്റെ ഊഴത്തോടെ പറങ്കി അണ്ടി മുഴുവന്‍ ആശാന്റെ കയ്യിലെത്തി. 'മാഷക്ക് ഒട്ടും ഉന്നം ഇല്ല. പേടിക്കേണ്ടാ. പഴമാങ്ങ തിന്ന് ചപ്പി കളയുന്ന അണ്ടികൊണ്ട് കളിച്ച് പഠിച്ച് ഉന്നം കുറച്ച് ശരിയാക്കണം' എന്ന ഉപദേശം നല്കി അണ്ടിയുമായി ആശാന് സ്ഥലം വിട്ടു. ഒന്നാന്തരം പാര്‍ക്കര്‍ പേന
നഷ്ടപ്പെട്ട ദുഖവുമായി ഞാന്‍ വീട്ടിലേക്ക് കയറി.
അങ്ങിനെ തുടങ്ങിയ അടുപ്പം കാണുമ്പോള്‍ ഒരു ചിരിയോടും വല്ലപ്പോഴും ഉള്ള വര്‍ത്തമാനത്തിലുമായി നിലനിന്നു. പടിപ്പുരയില്‍ കിടന്ന് ഞാന്‍ വായിക്കാറുള്ള നേരത്ത് ചിലപ്പോള്‍ ആശാന് വരും. സദാ സമയം പുസ്തകം വായിച്ചിരുന്നാല്‍ പഠിച്ച് പഠിച്ച് മൂള കലങ്ങി പ്രാന്തായി ഇംഗ്ലീഷ് പറഞ്ഞ് നടക്കുന്ന പട്ടരെ പോലെ ആവുമെന്ന് ഭയപ്പെടുത്തും. ഇത്രയൊക്കെ പഠിച്ചിട്ട് എന്താ കാര്യമെന്ന് ചോദ്യം ചെയ്യും. ആ നേരം വല്ല നല്ല കാര്യവും ചെയ്തുകൂടെ എന്ന് ഉപദേശിക്കും. പഠിച്ചാലും ഇല്ലെങ്കിലും
ഒരു മൂപ്പെത്തിയാല്‍ ഒരേ പോലെ മരിച്ച് പോവും എന്ന് തത്വം പറയും.
ഓട്ടന്‍ തുള്ളല്‍ തുടങ്ങി കഴിഞ്ഞിരുന്നു. കല്യാണ സൌഗന്ധികം ആയിരുന്നു കഥ. ആളറിയാതെ ഭീമസേനന് ഹനുമാനോട് വീരവാദം മുഴക്കുന്നു. ഞാന്‍ കഥയില്‍ ലയിച്ചങ്ങിനെ നില്‍ക്കുകയാണ്. ആ നേരം ആശാന് എന്നെ തോണ്ടി
'നല്ലോണം ശ്രദ്ധിച്ചോളിന്‍' എന്ന് പറഞ്ഞു. ഇയാള്‍ പറഞ്ഞിട്ട് വേണോ ശ്രദ്ധിക്കാന്‍ എന്ന് കരുതിയെങ്കിലും 'ശരി' എന്ന് ഞാന്‍ പറഞ്ഞു.
'മാഷക്ക് കാര്യം മനസ്സിലായിട്ടില്ല, ആ പെണ്ണ് നമ്മളെ നോക്കുന്നത് ശ്രദ്ധിക്കാനാണ്ഞാന് പറഞ്ഞത് എന്നായി ആശാന് . ഏത് പെണ്ണ്, എന്ത് പെണ്ണ്. എനിക്ക് ഒന്നും മനസ്സിലായില്ല. എന്റെ അറിവില്ലായ്മയെ ആശാന് പുശ്ചിച്ചു. മൂന്നാമത്തെ വരിയില്‍ നടുക്കിലായി മുല്ലപ്പൂ ചൂടി കോടി കളര്‍ സാരി ഉടുത്ത് ഇരിക്കുന്ന സാധനം എന്ന് ആശാന് തെളിച്ച് പറഞ്ഞു. ഞാന്‍ നോക്കി. ശരിയാണ്. നല്ല ഭംഗിയുള്ള ഒരു ചെറുപ്പക്കാരി. അവര്‍ ഇടക്കിടക്ക് ഞങ്ങള്‍ നില്ക്കുന്ന സ്ഥലത്തേക്ക് നോക്കുന്നുണ്ട്.മാഷടെ കൂടെ പഠിച്ചതാണോ അവള് എന്ന് ആശാന് തിരക്കി. ആ സ്ത്രി എന്റെ കൂടെ പഠിച്ചിട്ടില്ലെന്ന് മാത്രമല്ല ഇതിന്ന് മുമ്പ് ഞാന്‍ അവരെ കണ്ടിട്ടു കൂടി ഇല്ലെന്ന് ഞാന്‍ ആശാനോട് പറഞ്ഞു. 'അപ്പോള്‍ അതാണ്' സംഗതി' ആശാന് എന്നോട് പറഞ്ഞു 'അവള്‍ക്ക് എന്നോട് എന്തോ ഒരു ഇദ് ഉണ്ട്'
ആ നിമിഷം മറ്റൊരു തോണ്ടല് കൂടി, 'കുട്ടി ഇങ്ങോട്ട് വന്നേയ്' എന്ന് ഒരു വിളിയും. അത് തങ്കന്
ആയിരുന്നു. വേറൊരു പ്രൈമറി സ്കൂള്‍ കാല സഹപാഠി. കല്യാണി ടാക്കീസില്‍ ടിക്കറ്റ് കീറലാണ് തങ്കന്റെ പണി. ചിലപ്പോഴൊക്കെ ടിക്കറ്റ് വാങ്ങാതെ എന്നെ അകത്ത് കയറ്റിയിട്ടുണ്ട്. ഞാന്‍ കൂടെ ചെന്നു. കാവിന്റെ പുറകിലേക്ക് ഞങ്ങള്‍ നടന്നു. 'ആ തലമുറിയന് എന്താ പറഞ്ഞോണ്ട് ഇരുന്നത്' എന്ന് തങ്കന് തിരക്കി. വള്ളി പുള്ളി വിടാതെ സര്‍വ്വതും ഞാന്‍ പറഞ്ഞു കൊടുത്തു. 'കുട്ടിക്കെന്താ ഇപ്പൊ ജോലി' എന്ന് തങ്കന് ചോദിച്ചു. എല്ലാം അറിഞ്ഞിട്ടും ഇങ്ങിനെ ചോദിച്ചത് എന്താണെന്ന് എനിക്ക് അറിഞ്ഞില്ല. എങ്കിലും ഞാന്‍ കോളേജില്‍ പഠിക്കുകയാണെന്ന് പറഞ്ഞു. കയ്യില്‍ എത്ര കാശുണ്ടെന്നാണ് അടുത്ത ചോദ്യം. ഒന്നുമില്ല എന്ന് ഞാന്‍ അറിയിച്ചു.
'ആ തല്ലിപൊളിക്ക് എന്താ പണി എന്ന് കുട്ടിക്ക് അറിയ്വോ' എന്ന് തങ്കന് ചോദിച്ചു.'മുമ്പ് കന്ന് മേക്കാന്‍
പോയിരുന്നു' ഞാന്‍ പറഞ്ഞു' ആശാന്റെ ഇപ്പോഴത്തെ തൊഴില്‍ എനിക്ക് അറിയില്ല'. തങ്കന് ചിരിച്ചു. കുട്ടി കേട്ടോളു എന്ന് പറഞ്ഞ് ' വല്ലവന്റേയും തൊടിയില്‍ കയറി വല്ല നാളികേരമോ, ചക്കയോ, വാഴക്കയോ കട്ട് വില്‍ക്കും, അത് ഒന്നും
പറ്റിയില്ലെങ്കില്‍ വല്ല പരിചയക്കാരേയും പൊയി കണ്ട് എച്ചി കാശ് ഇരന്ന് വാങ്ങി കഴിയും. അല്ലാതെ അവന് പണിയും തൊരവും ഒന്നും ഇല്ല '. ഞാന്‍ ഒന്നും തന്നെ മിണ്ടിയില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ കുട്ടി ആ പെണ്‍കുട്ടി നോക്കുന്നത് കണ്ടുവോ എന്ന് തങ്കന് ചോദിച്ചു. ഉവ്വെന്ന് ഞാന്‍ പറഞ്ഞു.
'ശരിക്കും സരോജാദേവിയെ പോലെയുണ്ട്' ഒന്ന് നിര്‍ത്തി തങ്കന് പറഞ്ഞു' മുടി ഒന്ന് ഒതുക്കിയാല്‍ ഫിലിം
സ്റ്റാര്‍ പത്മിനി തോറ്റുപോകും. ഒരു കിരീടം കൂടി വെച്ചാല്‍ സിനിമയിലെ ദേവിയുടെ വേഷം തന്നെ'.കുന്നിന് പുറത്ത് ഒരു തടസ്സവും ഇല്ലാതെ എത്തുന്ന കാറ്റ് വിളക്കിലെ നാളം അണക്കാനുള്ള ശ്രമമാണ്. 'കുട്ടി, ആ കഴുവേറി പറഞ്ഞതല്ല കാര്യം. പത്ത് പൈസ എടുക്കാനില്ലാത്തവരെ ആര്‍ക്ക് വേണം' തങ്കന് പറഞ്ഞു ' കീശ നിറയെ കാശ് ഉള്ളവരെയാണ് അവള് നോക്കുന്നത്, ഈ പരിപാടി കഴിയുമ്പോഴേക്കും ആരെങ്കിലും അവളുടെ വലയില്‍ വീഴും'. പണം നഷ്ടപ്പെടാന്‍ പോകുന്ന ആളെ കുറിച്ച് ഓര്‍ത്ത് എനിക്ക് വിഷമം തോന്നി. ആളുകളെ വല വീശി പിടിക്കാന്‍ ശ്രമിക്കുന്ന ഇവളെ ശരിക്ക് ശിക്ഷിക്കണെ ഭഗവതി എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.
അപ്പോഴാണ് ആ നില്ക്കുന്ന ആളെയായിരിക്കും അവള് നോക്കുന്നത് എന്ന് തങ്കന് പറയുന്നത്. അവന്
പരിസരം നോക്കി വന്ന് വിവരം തന്നതാണ്. ഞാന്‍ അയാളെ നോക്കി. ഞങ്ങള്‍ നിന്ന സ്ഥലത്തിന്ന് പുറകിലായി അയാള്‍ നില്‍ക്കുകയാണ്. തുള്ളലിലൊന്നും അയാള്‍ ശ്രദ്ധിക്കുന്നില്ലെന്ന് വ്യക്തം . കക്ഷി സിഗററ്റും വലിച്ച് ഗമയിലങ്ങിനെ നില്‍ക്കുകയാണ്. 'അവനെ കണ്ടാല്‍ അറിയാം എന്തോ ഉദ്ദേശം വെച്ച് വന്നതാണെന്ന് 'തങ്കന് പറഞ്ഞു' അവന്റെ ഒരു സ്വര്‍ണ്ണചങ്ങലയും , സ്വര്‍ണ്ണ മോതിരവും. അലക്കി തേച്ച ഷര്‍ട്ട് സെന്റില്‍ മുക്കി എടുത്തതാണ് '. എനിക്ക് മതി എന്നായി. ആരോ എന്തോ ചെയ്തോട്ടെ എന്ന് കരുതാതെ ഇതൊക്കെ നോക്കി നടക്കേണ്ട കാര്യം ഇയാള്‍ക്ക് എന്താണെന്ന് ഞാന്‍ ചിന്തിച്ചു.
തുള്ളല്‍ കഴിഞ്ഞു. അവസാന പൂജക്ക് നില്‍ക്കാതെ പലരും മടങ്ങി. കാറ്റ് ഊതികെടുത്തിയ, കാവിലെ ചുറ്റുവിളക്കിലെ തിരികളില്‍ നിന്ന് ഉയര്‍ന്ന ആവണക്കെണ്ണ കരിഞ്ഞ മണം , ശ്രീകോവിലില്‍ നിന്ന് കടന്നു വന്ന ചന്ദനത്തിരിയുടെ സുഗന്ധത്തെ
കവര്‍ന്നെടുത്തു. കൈക്കുടന്നയില്‍ പ്രസാദമായി കിട്ടിയ പുഴുങ്ങിയ വെള്ള പയറുമായി ഞാന്‍ നടക്കല്‍ എത്തുമ്പോള്‍ ആ സ്ത്രി അവിടെ നില്ക്കുന്നു, കൂടെ നേരത്തെ കണ്ട ചെറുപ്പക്കാരനും. അയാള്‍ പോക്കറ്റില്‍ നിന്ന് പൈസ എടുത്ത് തിരുമേനിക്ക് കൊടുത്ത് പ്രസാദം വാങ്ങി. 'കല്യാണമൊക്കെ ഗംഭീരമായി എന്ന് കേട്ടു' ശാന്തിക്കാരന് സംസാരിച്ചു' ഇപ്പോഴും ബോംബേല് തന്നെയ ല്ലേ '. അയാള്‍ തലയാട്ടി. ' പോവുമ്പോള്‍ ഈ കുട്ടിയെ കൂടെ കൊണ്ടു പോകുന്നുണ്ടോ' വീണ്ടും പൂജക്കാരന്
ചോദിച്ചു. അതിനും അയാള്‍ തലയാട്ടി.
ഒന്നു കൂടി തൊഴുത് കൈകോര്‍ത്തുകൊണ്ട് അവര്‍ കുന്നിറങ്ങിപ്പോയി. ക്ഷേത്രത്തില്‍ അവശേഷിച്ചത് വിരലെണ്ണാവുന്ന ആളുകളെയുള്ളു. അവര്‍ക്കിടയില്‍ ഞാന്‍ തങ്കനേയും ആശാനേയും നോക്കി. അവിടെ രണ്ടുപേരും ഉണ്ടായിരുന്നില്ല.
3 comments:
nice
Thank you
palakkattettan
ദൈവമേ. അത് ഭാര്യയും ഭാര്താവുമായിരുന്നു അല്ലെ...ഓരോരുത്തരുടെ അഭിപ്രായം...എന്തൊക്കെയാ അല്ലെ...
Post a Comment