Friday, July 8, 2016

കുറുപ്പിന്‍റെ കാപ്പിക്കട.

കുറച്ചുകാലം മുമ്പ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പാലക്കാട് ശാഖ ഒരു പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിന്‍റെ മുന്‍വശത്തായി  അല്‍പ്പം അകലെ വലിയൊരു മാവുണ്ടായിരുന്നു. നിറയെ ശാഖകളുള്ള പടര്‍ന്നു പന്തലിച്ച ആ മാവിന്‍റെ ചുവട്ടിലാണ് കുറുപ്പിന്‍റെ കാപ്പിക്കട. കട എന്നൊന്നും അതിനെ പറയാനാവില്ല. നാലു സൈക്കിള്‍ചക്രങ്ങള്‍ക്കുമീതെ തകരംകൊണ്ടു മറച്ച ബോഡി. മുന്‍വശം മാത്രം തുറക്കാനാവും. ഏതാനും ഗ്ലാസ്സുകള്‍, ഒരു പമ്പിങ്ങ് സ്റ്റൌ, വലിയൊരു അലുമിനിയം കലം, നാലഞ്ച് കുപ്പിഭരണികള്‍, ഒരു കുടം എന്നിവയാണ് അതിനകത്ത് ഉണ്ടായിരുന്നത്. ഡെസ്ക്കോ, ബെഞ്ചോ ഒന്നും ഉണ്ടായിരുന്നില്ല. നിന്നുകൊണ്ടു വേണം കാപ്പി കുടിക്കാന്‍. മാവിന്‍റെ പൊന്തി നില്‍ക്കുന്ന വേരുകളിലിരിക്കുന്നവരുമുണ്ട്. സ്റ്റേറ്റ് ബാങ്കില്‍ ചലാനടയ്ക്കാന്‍ ചെല്ലുമ്പോള്‍  ഞാന്‍ ആ കാപ്പിക്കടയില്‍ നിന്ന് കാപ്പി കുടിക്കാറുണ്ട്.

വല്ലാതെ മുഷിവു തോന്നുന്ന ഏര്‍പ്പാടാണ് ചലാനടയ്ക്കല്‍.  അല്‍പ്പം ഉഷാറ് കാണിച്ചില്ലെങ്കില്‍ ഒരു ദിവസം പോയതുതന്നെ. ആദ്യം ജില്ല ട്രഷറിയില്‍ചെന്ന് ചലാന്‍ നമ്പറിട്ടു വാങ്ങണം. മിക്ക ദിവസവും അവിടെ ഒരു പൂരത്തിനുള്ള തിരക്ക് കാണും. ക്യൂ എത്ര നീളം കൂടിയാലും നമ്പറിടാന്‍ ഒരാളേ ഉണ്ടാവൂ. കൂടുതല്‍ ആളെ നിയോഗിക്കാറില്ല. ഒരു വിധം ചലാന്‍ നമ്പറിട്ടു കിട്ടിയാല്‍ അതുമായി സ്റ്റേറ്റ് ബാങ്കിലേക്ക് ഒറ്റനടത്തമാണ്. ആ കാലത്ത് ഓട്ടോറിക്ഷകള്‍  അപൂര്‍വ്വമായിരുന്നു. കോട്ടയുടെ കിടങ്ങിനുചുറ്റുമുള്ള മതിലിന്‍റെ പൊളിഞ്ഞ ഭാഗത്തുകൂടി കടന്നാല്‍ എളുപ്പത്തില്‍ ബാങ്കിലെത്താം

സ്റ്റേറ്റ് ബാങ്കില്‍ ട്രഷറിയിലുള്ളതില്‍വെച്ച് വലിയ ക്യൂ ആയിരിക്കും. സര്‍ക്കാര്‍ ബില്ലുകള്‍ ക്യാഷ് ചെയ്യാനും ചലാനടയ്ക്കാനും എത്തുന്നവര്‍ക്കു പുറമെയാണ് സാധാരണ ബാങ്കിടപാടുകള്‍ക്ക് എത്തുന്നവര്‍. പണം സ്വീകരിക്കുവാന്‍ നാലോ അഞ്ചോ കാഷ്യര്‍മാര്‍ ഉണ്ടാവും, പണം നല്‍കാന്‍ രണ്ടുപേരും. ഒരു വിധത്തില്‍ പണം അടച്ചുപോരുമ്പോഴേക്ക് നിന്നുനിന്ന് കാല് വേദനിക്കാന്‍ തുടങ്ങും.

ചലാന്‍ കിട്ടാന്‍ പിന്നേയും സമയമെടുക്കും. സ്ക്രോളും, ചലാന്‍, പേ ഇന്‍ സ്ലിപ് എന്നിവയും കാഷ്യര്‍മാരുടെ സൌകര്യമനുസരിച്ചാണ് അസ്സിസ്റ്റന്‍റ് മാനേജര്‍ക്ക് കൊടുത്തയക്കുക. അദ്ദേഹം ഒപ്പിട്ടതിന്നുശേഷമേ ചലാന്‍ കയ്യില്‍കിട്ടു.  അത്രയും നേരം ചിലവഴിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ് ആളുകള്‍ കുറുപ്പിന്‍റെ കാപ്പിക്കടയെ ശരണം പ്രാപിക്കുന്നത്.

ട്രഷറിയിലും ബാങ്കിലും തിരക്ക് കുറവായ അല്‍പ്പം ചില ദിവസങ്ങളില്‍ കുറുപ്പ് എത്തുന്നതിന്നുമുമ്പ് ഞാന്‍ കടയിലെത്തും.  ബാങ്കിന്‍റെ ഗെയിറ്റ് കടന്നാല്‍ കുറുപ്പ് സൈക്കിളില്‍ നിന്ന് ഇറങ്ങും. പിന്നെ അത് ഉരുട്ടിയാണ് വരിക. കാരിയറിലും ഹാന്‍ഡില്‍ബാറിലും കടയിലേക്ക് ആവശ്യമായ സാധനസാമഗ്രികളടങ്ങിയ സഞ്ചികള്‍ ഉണ്ടാവും.

കട തുറന്ന് വൃത്തിയായ വെള്ളത്തുണികൊണ്ട് അയാള്‍ കടയ്ക്കകം നന്നായി തുടയ്ക്കും. പിന്നെ സഞ്ചികളിലെ സാധനങ്ങള്‍ കടയിലെടുത്തുവെക്കും. ഒരു ചന്ദനത്തിരി കത്തിച്ചുവെച്ചശേഷം അലുമിനിയം കുടവുമായി ബാങ്കിന്‍റെ ഒരു വശത്തുള്ള പൈപ്പില്‍ നിന്ന് വെള്ളം പിടിച്ചു വരും.

പമ്പിങ്ങ് സ്റ്റൌ കത്തിച്ച് പാലും വെള്ളവും തിളപ്പിക്കാന്‍ വെച്ചുകഴിഞ്ഞാല്‍ കുറുപ്പ്  പ്ലംസ്കേയ്ക്കെടുത്ത് മുറിച്ച് കുപ്പിയിലാക്കാന്‍ തുടങ്ങും. ഇതെല്ലാം നോക്കി ഞാന്‍ ഒരു ഭാഗത്ത് ഒതുങ്ങി നില്‍ക്കും. കാപ്പി തയ്യാറാവുമ്പോഴേക്ക് ധാരാളം ആളുകള്‍  എത്തിയിട്ടുണ്ടാവും. പേ കമ്മീഷന്‍ റിപ്പോര്‍ട്ട് , വിവിധ ജി.  ഒ. കള്‍, റിലീസായ പുതിയ സിനിമയുടെ കഥ തുടങ്ങി കല്യാണാലോചനവരെ അവിടെ ചര്‍ച്ചാവിഷയമാവും.

എല്ലാ ദിവസവും  വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്ന എട്ടോ പത്തോ കെ.എസ്.ഇ.ബി യിലെ സഹപ്രവര്‍ത്തകരെ അവിടെവെച്ച് കണ്ടുമുട്ടാറുണ്ട്.  കുറച്ചു ദിവസംകൊണ്ട് ഞാനും അവരില്‍ ഒരാളായി.   

    '' രാജാങ്കം '' ജോലിയില്‍ പ്രവേശിച്ച് രണ്ടുമാസം മാത്രമായ എന്നെ അമ്പതു വയസ്സ് പിന്നിട്ട് സെയ്ത് സാര്‍ ഒരു ദിവസം വിളിച്ച് രഹസ്യമായി ഇങ്ങിനെ പറഞ്ഞു ''  നാളെ മുതല്‍ നമ്മള് ഒറ്റയ്ക്കൊറ്റയ്ക്ക് കാശുകൊടുത്ത് കാപ്പി കുടിക്കുന്ന പതിവുണ്ടാവില്ല. പകരം നമ്മള് എല്ലാവരുടേയും പേരെഴുതി നറുക്കെടുക്കും. ആരുടെ പേരു വന്നുവോ അയാള്‍ അന്നത്തെ ചിലവു ചെയ്യും ''.

'' ഭായ്, എല്ലാവര്‍ക്കും അത് സമ്മതമാണോ '' ഞാന്‍ സംശയം പ്രകടിപ്പിച്ചു.

'' അതൊക്കെ ഞാന്‍ ഇന്നലെ എല്ലാവരോടും പറഞ്ഞ് റെഡിയാക്കിയിട്ടുണ്ട്. നീ ഇന്നലെ വരാത്തതോണ്ട് അറിയാഞ്ഞതാ ''.

'' എന്നാല്‍ അങ്ങിനെ ആവട്ടെ. എനിക്ക് വിരോധമൊന്നുമില്ല ''.

'' അതല്ല കാര്യം '' അദ്ദേഹം തുടര്‍ന്നു '' ആളെണ്ണി ഞാന്‍ നറുക്കുണ്ടാക്കി തരും. കണ്ണന്‍ അതില്‍ പേരെഴുതണം ''.

'' ഞാന്‍ എഴുതാം ''.

'' പിന്നെ എന്‍റെ പേരും നിന്‍റെ പേരും നറുക്കില്‍ എഴുതരുത് ''.

'' അത് മോശമല്ലേ ഭായ് ''.

'' എന്തു മോശം. നമ്മള് ആരുടേയും മുതല്‍ തട്ടിപ്പറിച്ച് കോട്ട കെട്ടാനൊന്നും പോണില്ലല്ലോ ''.

'' അപ്പോള്‍ രണ്ടു കടലാസ്സ് ബാക്കി വരില്ലേ ''.

'' അതില് സര്‍ദാറിന്‍റേയോ, വിച്ചാന്‍റേയോ. ഗോപിയുടേയോ, മേനോന്‍റേയോ ആരുടെ പേര് വേണച്ചാലും എഴുതിക്കോ ''.

'' ആരെങ്കിലും അത് കണ്ടു പിടിച്ചാലോ ''.

'' നറുക്കെടുത്ത് ആരുടേയെങ്കിലും കയ്യില്‍ വായിക്കാന്‍ കൊടുത്തിട്ട് ബാക്കി ഞാന്‍ അപ്പോള്‍ത്തന്നെ കീറിക്കളയും ''.

സ്റ്റേറ്റ് ബാങ്കില്‍ ചലാനടയ്ക്കുന്ന രീതി നിര്‍ത്തലാക്കുന്നതുവരെ ഭായിക്ക് നറുക്ക് വീണതേയില്ല, എനിക്കും.


9 comments:

വീകെ said...

ഹാ...ഹാ...ഹാ....!!
കൂട്ടുകാരെ പറ്റിച്ച് ചായകുടിക്കാൻ കണ്ട എളുപ്പ വഴി കൊള്ളാം.
ആശംസകൾ....

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.കൂട്ടുകാർ പാടേ മണ്ടന്മാർ ആയിരുന്നെന്ന് തോന്നുന്നല്ലോ!!

Cv Thankappan said...

ബ്ലോഗുകള്‍ കണ്ടിരുന്നില്ല.
ഉറക്കവിശേഷമാണ് ഇവിടെ എത്തിച്ചത്.......
കുറുപ്പിന്‍റെ കാപ്പിക്കട ഞാന്‍ മനസ്സില്‍നിന്ന് വായിച്ചു ഇഷ്ടപ്പെട്ടിരുന്നു.
ആശംസകള്‍

keraladasanunni said...

വി.കെ,
അത് സെയ്ത് സാര്‍ കണ്ടുപിടിച്ച സൂത്രമല്ലേ.

keraladasanunni said...

സുധി അറയ്ക്കല്‍,
അങ്ങിനെയല്ല. എല്ലാവരും നല്ല കേമന്മാര്‍ തന്നെ. പക്ഷെ സെയ്ത് സാര്‍ അവരേക്കാള്‍ സൂത്രശാലിയായിരുന്നു

keraladasanunni said...

Cv.Thankappan,
കുറച്ചുകാലം അസുഖമായി മാറി നിന്നതാണ്. ഇപ്പോള്‍ വീണ്ടും എഴുതുന്നു.

ramanika said...

ഇപ്പോൾ ഓൺലൈൻ ബാങ്കിങ്ങും ഇന്റർനെറ്റ് ബാങ്കിങ്ങും മൊബയിൽ ആപ്പും എല്ലാം കൂടി ബാങ്കിങ് ഈസി ആക്കിയിരിക്കുന്നു
എന്നാലും ട്രഷറി യും ചലാനും എല്ലാം ഉണ്ട് താനും
ചായക്കടകൾ അതുംട്രഷറി ക്കു മുമ്പുള്ളവ ഒരു വരദാനമാണ്
ആശം.സകൾ ..................

keraladasanunni said...

ramanika,
കാത്തിരിപ്പിനിടയില്‍ ഇത്തരം കാപ്പിക്കടകളാണ് ഏക ആശ്വാസം 

രാജഗോപാൽ said...

ഹാ ഹാ ഹാ... അന്നു കൂട്ടത്തിലുണ്ടായിരുന്നവർക്ക്
ഓർത്ത് ചിരിക്കാനൊരു വകയായി..