രാവിലെ കുളി കുളി കഴിഞ്ഞ് നാമം ചൊല്ലാനുള്ള പുറപ്പാടിന്നിടയിലാണ് മൊബൈല്‍ അടിച്ചത്. മറു വശത്ത് കനകചന്ദ്രന്‍. സുഹൃത്തും , മുന്‍കാല സഹപ്രവര്‍ത്തകനും . സഹോദരതുല്യം എന്നെ സ്നേഹിക്കുകയും ഞാന്‍ സ്നേഹിക്കുകയും ചെയ്യുന്നതുമായ ആള് .
'' ഉണ്ണ്യേട്ടാ , എന്താ ചെയ്യുന്നത് '' അദ്ദേഹം തിരക്കി. ഞാന്‍ വിവരം പറഞ്ഞു.
'' നമ്മുടെ നാഗസ്വാമി ഇന്നലെ രാത്രി മരിച്ചു. മൃതദേഹം ഒമ്പത് മണിക്ക് നാട്ടിലേക്ക് കൊണ്ടുപോവും '' കനകന് അറിയിച്ചു.
'' ഇപ്പോള്‍ വരാം '' എന്നും പറഞ്ഞ് ഞാന്‍ കുട്ടിയേട്ടനെ വിളിച്ചു. കുട്ടിയേട്ടനും നാഗസ്വാമിയും ഞാനും ഒന്നിച്ച് കുറെ കാലം ജോലി ചെയ്തതാണ്.
കുട്ടിയേട്ടന് വിവരം അറിഞ്ഞിരിക്കുന്നു. പുറപ്പെടാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.
'' മേഴ്സി കോളേജ് ജങ്ക്ഷനില്‍ നില്ക്കൂ, ഞാന്‍ ഉടനെയെത്താം '' ഞാന്‍ അറിയിച്ചു.
ഞങ്ങള്‍ എത്തുമ്പോഴേക്കും മൃതദേഹം കൊണ്ടു പോവാനുള്ള ആംബുലന്‍സ് എത്തിയിരുന്നു. ഞങ്ങള്‍ അകത്ത് ചെന്നു , കുറച്ചു നേരം നോക്കി നിന്നു. പിന്നെ പുറത്തിറങ്ങി. പഴയ സഹപ്രവര്‍ത്തകരുംപരിചയക്കാരുമായി കുറെ പേരുണ്ട്. നാഗസ്വാമിയുടെ മരണത്തെ കുറിച്ചായിരുന്നു സംഭാഷണം. പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലാത്ത ആളാണ്. രാത്രി ചെറിയൊരു ശ്വാസതടസ്സം തോന്നി. ഡോക്ടറെ കാണീക്കാന്‍ ഉടനെ ഓട്ടോറിക്ഷ വരുത്തി. ആസ്പത്രിയിലെത്തും മുമ്പ് മരണം സംഭവിച്ചു കഴിഞ്ഞു.
മൃതദേഹം ആംബുലന്‍സില്‍ കയറ്റിയതോടെ ഞങ്ങള്‍ മടങ്ങി. കുട്ടിയേട്ടനും ഞാനും പഴയ കാര്യങ്ങള്‍ മനസ്സിലോര്‍ത്തു . തികഞ്ഞ സാത്വികനായിരുന്നു പരേതന്. ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസില്‍ ഞങ്ങള്‍ ഒന്നിച്ച് ജോലി ചെയ്യുന്ന കാലത്ത് വൈകുന്നേരങ്ങളില്‍ ഒന്നിച്ചിറങ്ങും. വലിയങ്ങാടിയിലൂടെ മൂവരും കൂടി രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ ദൂരെയുള്ള മേലാമുറിയിലേക്ക് നടക്കും.
വഴിയോരത്തെ തട്ടുകടയില്‍ നിന്ന് വാഴക്ക ബജ്ജിയോ, ഉരുളക്കിഴങ്ങ് ബോണ്ടയോ വാങ്ങി തിന്നും. അങ്ങാടിയില്‍ നിന്ന് പച്ചക്കറി വാങ്ങും. ഒരു രൂപയ്ക്ക് രണ്ടര കിലോ സവാളയോ അതില്‍ കൂടുതല്‍ തക്കാളിയോ കിട്ടും. കാരറ്റ്, ബീറ്റ്റൂട്ട്, ബീന്‍സ്, ക്യാബേജ് എന്നിവയ്ക്കും ഏകദേശം അതേ വിലയാണ്. പക്ഷെ നാഗസ്വാമിക്ക് മത്തനും കുമ്പളങ്ങയും ആണ് പഥ്യം. അഞ്ച് ഉറുപ്പികയ്ക്ക് സാധനം വാങ്ങിയാല്‍ ചുമന്ന് നടക്കാനാവില്ല.
ഒരുപാട് സുഹൃത്തുക്കളുള്ള ആളാണ് നാഗസ്വാമി. വഴി നീളെ അദ്ദേഹത്തിന്റെ പരിചയക്കാരുണ്ടാവും. അവരോടൊക്കെ കുശലം പറഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴേക്കും സമയം കുറെയാവും.
അങ്ങിനെയൊരു പരിചയക്കാരനായിരുന്നു ആര്യവൈദ്യന്‍ നമ്പൂതിരി. സ്വജനം എന്ന നിലയില്‍ അദ്ദേഹത്തിന്ന് നാഗസ്വാമിയോട് നല്ല മമതയാണ്. ക്രമേണ ഞങ്ങളോടും അദ്ദേഹം നല്ല അടുപ്പത്തിലായി.
ഒരു ദിവസം ഞങ്ങള്‍ അങ്ങാടിയിലൂടെ വരുമ്പോള്‍ നമ്പൂതിരി ഞങ്ങളെ വിളിച്ചു.
'' ടോ, കുറച്ച് ചില്വാനം വേണോലോ '' അദ്ദേഹം നാഗസ്വാമിയോട് പറഞ്ഞു '' ഒരു രണ്ടായിരം ഉറുപ്പിക തന്നാല്‍ അടുത്തതിന്റെ അടുത്ത മാസം മടക്കി തരണ്ട് ''.
തല്ക്കാലം ഒന്നും കൈവശമില്ലെന്നായി നാഗേട്ടന്‍.
'' നിങ്ങള്‍ക്ക് ശമ്പളം കൂട്ടീന്നൊക്കെ പേപ്പറില്‍ കണ്ടല്ലോ. കുടിശ്ശിക നല്ലൊരു തുക കിട്ടില്ലേ പിന്നെന്താ ''
'' ഏയ്. സംഗതി പേപ്പറില്‍ മാത്രേ ഉള്ളു. തീരുമാനം ഒന്നും ആയിട്ടില്ല. വേണച്ചാല്‍ ദാ കുട്ടികൃഷ്ണനോട് ചോദിച്ചോളൂ ''.
'' അത് നല്ല എടവാടായി. കള്ളന് കഴുവേറി സാക്ഷി അല്ലേ ''.
ഞങ്ങള്‍ മൂന്നുപേരും ചിരിച്ച് മടുത്തു. അതിലേറെ ഉച്ചത്തില്‍ നാഗസ്വാമി ചിരിച്ചു മയങ്ങിയത് ഒരു പ്രാവശ്യമേ ഞാന്‍ കണ്ടിട്ടുള്ളു.
മൂന്നര മണിയോടെ ചായയും എന്തെങ്കിലും കഴിക്കാനും ഓഫീസില്‍ എല്ലാ സീറ്റിലും എത്തും. അത് കഴിഞ്ഞതും ഞാന്‍ കുട്ടിയേട്ടന്റെ അടുത്തേക്ക് ഒരു പോക്കുണ്ട്. ഞങ്ങളൊന്നിച്ച് സിഗററ്റ് വലിക്കും ( അന്നൊനും ഓഫീസില്‍ സിഗററ്റ് വലി കര്‍ശനമായി നിരോധിച്ചിരുന്നില്ല ). പലപ്പോഴും ആ നേരത്ത് മറ്റേതെങ്കിലും കൂട്ടുകാര്‍ ഞങ്ങളോടൊപ്പം ചേരും. നാഗസ്വാമിക്ക് പുക വലിക്കുന്ന ശീലം ഉണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം ഞങ്ങളോടൊപ്പം വന്നിരിക്കും.
'' നിങ്ങള്‍ രണ്ടാളുടെ വലി ഇത്തിരി കൂടുന്നുണ്ട് '' ഒരു ദിവസം അദ്ദേഹം പറഞ്ഞു.
'' എന്താടാ ഉണ്ണ്യേ '' കുട്ടിയേട്ടന് എന്നെ വിളിച്ചു '' ഈ നാഗേട്ടന്‍ പറയിണത് കേട്ടില്ലേ. നമ്മള് എന്താ ചെയ്യണ്ട് ''.
'' വലിയ്ക്കേണ്ടാ എന്നു വെക്കണം. അല്ലാതെന്താ '' വളരെ സിമ്പിളായി ഞാന്‍ പ്രശ്നം പരിഹരിച്ചു.
'' അത് നടക്ക്വോടാ. നമുക്ക് എന്തെങ്കിലും ഫൈന്‍ വെക്കാം. അപ്പൊ വലിക്കില്ലല്ലോ '' കുട്ടിയേട്ടന് നിര്‍ദ്ദേശിച്ചു.
'' എന്നാല്‍ ഒരു കാര്യം ചെയ്യാം '' ഞാന്‍ പറഞ്ഞു '' ഞാന്‍ സിഗററ്റ് വലിച്ചാല്‍ നിങ്ങള്‍ രണ്ടാള്‍ക്കും ചായ വാങ്ങി തരണം. കുട്ടിയേട്ടന് വലിച്ചാല്‍ എനിക്കും നാഗേട്ടയ്ക്കും. നാഗേട്ടന്‍ വലിച്ചാല്‍ നമ്മള് രണ്ടാള്‍ക്ക്. എന്താ അത് പോരേ ''.
'' ഈ പരിപാടിക്ക് ഞാനില്ല '' കുട്ടിയേട്ടന് പറഞ്ഞു.
'' അതെന്താ '' ഞാന്‍ ചോദിച്ചു.
'' നമ്മള് രണ്ടാളും വലിയ്ക്കും. ചായ വാങ്ങി കൊടുക്കേണ്ടി വരും ചെയ്യും. പക്ഷെ ഈ നാഗേട്ടന്‍ വലിക്കില്ലല്ലോ ''.
'' അതിനെന്താ. നാഗേട്ടനും വലിച്ച് തുടങ്ങിക്കോട്ടെ '' എന്നായി ഞാന്‍ .
'' അത് നല്ല ഐഡിയ ആണ്. പക്ഷെ തുടങ്ങണം '' കുട്ടിയേട്ടന്ന് എതിര്‍പ്പില്ല.
'' ഞാന്‍ ആ പരിപാടിക്ക് ഇല്ല . ഇല്ലാത്ത ദുശ്ശീലം എന്തിനാ പഠിക്കുന്നത് '' നാഗേട്ടന്‍ ഒഴിഞ്ഞു '' വേറെ വല്ല പ്ലാനും ഉണ്ടാക്കിന് ''.
കുട്ടിയേട്ടന് തല പുകഞ്ഞ് ആലോചിക്കുന്നതിന്നിടയില്‍ ഞാന്‍ അടുത്ത പദ്ധതി അവതരിപ്പിച്ചു.
'' അങ്ങിനെയാണെങ്കില്‍ ഞാന്‍ ഒരു സൂത്രം പറയാം '' ഞാന്‍ പറഞ്ഞു '' ഞാന്‍ പുക വലിച്ചാല്‍ നിങ്ങള്‍ രണ്ടാള്‍ക്കും ചായയും കടിയും വാങ്ങി തരാം. എന്താ വിരോധം ഉണ്ടോ ''.
എന്ത് വിരോധം. രണ്ടാളും സമ്മതിച്ചു.
'' അതുപോലെ കുട്ടിയേട്ടന് പുക വലിച്ചാല്‍ ഞങ്ങള്‍ രണ്ടാള്‍ക്കും വാങ്ങി തരണം ''.
കുട്ടിയേട്ടന്ന് എതിര്‍പ്പില്ല.
'' ഇനിയാണ് പ്രധാനം '' ഞാന്‍ പറഞ്ഞു '' ഞാനും കുട്ടിയേട്ടനും ഒന്നിച്ച് പുക വലിച്ചാല്‍ നാഗേട്ടന്‍ നമ്മള് രണ്ടാള്‍ക്കും വാങ്ങി തരണം ''.
അണ പൊട്ടുന്നതുപോലെ ഒരു ചിരിയാണ് രണ്ടു പേരില്‍ നിന്നും ഉയര്‍ന്നത്. നാഗേട്ടന്‍ ചിരിച്ച് ചിരിച്ച് കണ്ണില്‍ നിന്ന് വെള്ളം വന്നു. ഞാന്‍ നോക്കുമ്പോള്‍ മറ്റുള്ളവര്‍ ഞങ്ങളെ ശ്രദ്ധിക്കുകയാണ്.
കഥാവശേഷനായ ആ സുഹൃത്തിന്ന് പ്രണാമം.
16 comments:
അക്കാലത്ത് ഒരു ദിവസം എത്ര ചായയും കടിയും വീതം വാങ്ങിത്തരാറുണ്ട് നാഗേട്ടൻ? സരസനായ ആ നല്ല മനുഷ്യന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
നാഗേട്ടന്റെ നഖചിത്രം നന്നായി.
പ്രിയ സുഹൃത്തിന്
ആത്മ ശാന്തി നേരുന്നു
രാജഗോപാല്‍ ,
ശ്രീനാഥന്‍ ,
കെ. എം . റഷീദ്,
എല്ലാവര്ക്കും നന്ദി.
അനുഭവക്കുറിപ്പ് വായിച്ചു. സുഹൃത്തിന് ആദരാഞ്ജലികൾ!
കറുപ്പ്, നീല, പച്ച എന്നീ അക്ഷരങ്ങളിൽ എഴുതുന്നത് കണ്ണിന് ആയാസം കുറയ്ക്കുമെന്നഭിപ്രയാം ഉണ്ട്. ഫോണ്ട് ഒരല്പം കൂടി വലുതാക്കിയിടുന്നതും നല്ലതാണെന്ന് തോന്നുന്നു. ഒക്കെ അവിടുത്തെ ഇഷ്ടം!
ശ്രി സജിം, തട്ടത്തുമല,
അഭിപ്രായം അറിയിച്ചതിന്ന് നന്ദി. ഇനി മുതല്‍
ഫോണ്ടിന്റെ നിറം മേല്‍ പറഞ്ഞ ഏതെങ്കിലും
ആക്കാം.
നന്ദി....... അച്ഛനെ കുറിച്ചുള്ള കണ്ണ് നനയിക്കുന്ന ഈ അനുസ്മരണത്തിന്.......
Nayam ,
ഈ കമന്റ് വായിച്ച് ഞാന്‍ മാറത്ത് കൈ വെച്ച് കണ്ണടച്ച് ഒരു നിമിഷം ഇരുന്നു. കഴിഞ്ഞ കാല സ്മരണകള്‍ മനസ്സിലെത്തി. ബ്ലോഗ്ഗെര്‍ ആയതിന്ന് ശേഷം ലഭിച്ച അഭിപ്രായങ്ങളില്‍ മനസ്സിനെ ഏറ്റവും സ്പര്‍ശിച്ചത്.
നല്ല അനുഭവക്കുറിപ്പ്, വായനാസുഖം പകരുന്നു.
ആശംസകള്‍
എറണാകുളത്ത് ഈ മാസം 9 ന് നടക്കുന്ന ബ്ലോഗ് മീറ്റില്‍ കാണുമല്ലോ?
ഞാനുണ്ടാകും അവിടെ
ജെ. പി. സാര്‍ ,
ആശംസകള്‍ക്ക് നന്ദി. മീറ്റില്‍ പങ്കെടുക്കണമെന്ന് മോഹം ഉണ്ട്. കുറച്ചു കാലമായി ചികിത്സയിലാണ്. എറണാകുളത്ത് എത്തുമോ എന്ന് ഉറപ്പില്ല.
പാവം ഒരു മനുഷ്യന്.....
chetta....adyamaayaynu blogil varunnatthu...chechiye parichayappettirunnu...adutha meetinu vishadamaayi kaanam
മണ്‍സൂണ്‍ നിലാവ്,
ശരിയാണ്. അദ്ദേഹം ഒരു പാവമായിരുന്നു.
anju nair,
ഒരു മിന്നല്‍ പോലെ എല്ലാവരേയും കാണാനല്ലേ സമയം കിട്ടിയുള്ളു. ബ്ലോഗിലൂടേയും മെയിലുകളിലൂടേയും കൂടുതല്‍ വിവരങ്ങള്‍ അറിയാമല്ലോ. അടുത്ത ഏതെങ്കിലും മീറ്റില്‍ വെച്ച് കാണുകയും ആവാം
ഓറ്മ്മകള് മരിക്കില്ല....
നയത്തിന്റെ അച്ഛന് ആദരാഞ്ജലികള്‍...
അനശ്വര,
സന്ദര്‍ശനത്തിന്നും അഭിപ്രായത്തിന്നും നന്ദി.
നല്ല ഒരു മനുഷ്യനെ പരിചയപ്പെടുത്തിയതിനു നന്ദി. ( ഈ ഫോണ്ട് ബോൾഡാക്കാതെ ഇത്തിരി വലുതാക്കിയില്ലെങ്കിൽ ഇനി ഈ വഴിക്ക് വരില്ല.....)
Post a Comment