Friday, February 12, 2010

അന്നത്തെ വിശപ്പിന്‍റെ ഓര്‍മ്മക്ക്.

ഇന്ന് മഹാ ശിവരാത്രി. ഉപവാസവും ഉറക്കം ഒഴിവാക്കലും വ്രതത്തിന്‍റെ ഭാഗമായിട്ടുള്ള
ദിവസം. കാലത്ത് എഴുന്നേറ്റാല്‍ കുളി കഴിഞ്ഞ് നാമം ജപിച്ച് ഇരിക്കും. സന്ധ്യക്ക്
ദീപാരാധന പൂജ കഴിഞ്ഞ ശേഷമേ തീര്‍ത്ഥവും പഴവും കഴിക്കൂ. വളരെ കൊല്ലങ്ങളായി
ചെയ്തു വരുന്ന അനുഷ്ഠാനമാണ് ഇതൊക്കെ. ഇടക്ക് ഭാര്യ വന്ന് ' ക്ഷീണം
തോന്നുന്നുണ്ടോ ' എന്ന് അന്വേഷിച്ചു. ഷുഗറും പ്രഷറും കൊളസ്റ്റ്റോളും എനിക്ക്
ഉള്ളത് കാരണം അവര്‍ക്ക് പരിഭ്രമമാണ് .

ഒരു മാസം നീളുന്ന നോമ്പെടുക്കുന്ന മുസ്ലിം സഹോദരീ സഹോദരന്മാരെ ഞാന്‍ ഓര്‍ത്തു.
സത്യത്തില്‍ ത്യാഗത്തിന്‍റെ ദിനങ്ങളിലൂടെയാണ് അവര്‍ കടന്നു പോകുന്നത്.

എന്‍റെ മനസ്സില്‍ വിശപ്പിനെ സംബന്ധിച്ച ഒരു ഓര്‍മ്മ കടന്നു വന്നു. 1986 - 87
കാലത്തില്‍ എനിക്ക്കാസര്‍ക്കോട് ജില്ലയിലുള്ള ഉദുമയില്‍ ജോലി സംബന്ധമായി
കഴിയേണ്ടി വന്നിട്ടുണ്ട്. നെയ്യാറ്റിന്‍കര സ്വദേശി പൌലോസ്,ഞങ്ങള്‍ അണ്ണന്‍ എന്ന്
വിളിക്കാറുള്ള ആര്യനാടുകാരന്‍ ജെഫേര്‍സന്‍, ആറ്റിങ്ങലില്‍ നിന്നുള്ള രാജന്‍ ബാബു
എന്നിവരാണ് കൂടെ ഉണ്ടായിരുന്നവര്‍.ഇടക്ക് വെച്ച് വടകരയില്‍ നിന്നും ഒരു
കുഞ്ഞിരാമേട്ടനും ഞങ്ങളുടെ കൂട്ടത്തില്‍ എത്തി.

അസൌകര്യങ്ങള്‍ മാത്രം സുലഭമായിട്ടുള്ള ഓഫീസ് കെട്ടിടം, വീട്ടില്‍ നിന്ന് മാറി
താമസിക്കുന്നതിനാലുള്ള വിഷമതകള്‍ എന്നിവക്ക് പുറമെ ഭക്ഷണം വലിയൊരു
പ്രശ്നമായിരുന്നു. പേരിന് മൂന്ന് നാല് ഹോട്ടലുകള്‍ ഉണ്ടായിരുന്നുവെങ്കിലും
നല്ല ഭക്ഷണം കിട്ടാ കനിയായി മാറി. കൂട്ടത്തില്‍ സസ്യാഹാരം മാത്രം കഴിച്ച്
ശീലിച്ച എന്‍റെ കാര്യം തീര്‍ത്തും പരിതാപകരമായി.

ഒരു ദിവസം ഞാനും അണ്ണനും കുഞ്ഞിരാമേട്ടനും മാത്രമേയുള്ളു. മറ്റുള്ളവര്‍
നാട്ടില്‍ പോയിരിക്കുകയാണ്. കാലത്ത് ഹോട്ടലില്‍ ചെന്നപ്പോള്‍ ' ഒരു ദോശേ
ബാക്കീള്ളൂ ' എന്ന വിവരം ലഭിച്ചു. ബെന്‍സിന്‍റെ ചിഹ്നം പോലെ മൂന്നായി
പകുത്ത് ഞങ്ങള്‍ അത് കഴിച്ചു.

പതിനൊന്ന് മണിയായതോടെ അണ്ണന്‍ ' ചോറുണ്ണാന്‍ പോകാടേ ' എന്നും പറഞ്ഞ്
പൊരിച്ചില്‍ തുടങ്ങി. ഒരു വിധം ഒരു മണിയാക്കി. ഞങ്ങള്‍ റെയില്‍വെ
ഗേറ്റിന്നടുത്തുള്ള ഹോട്ടലില്‍ ഉണ്ണാനെത്തി.

കഴുകി തുടച്ച ഇലയില്‍ വിളമ്പിയ ചോറില്‍ നിന്നും വല്ലാത്തൊരു ദുര്‍ഗന്ധം വമിച്ചു.
' സാരമില്ലടേ, എന്തെങ്കിലും കൂട്ടി കഴിക്ക് ' എന്ന് അണ്ണന്‍ എന്നെ ഉപദേശിച്ചു.
പക്ഷെ ചോറിന്ന് പുറകെ എത്തിയ കറികള്‍ കണ്ടതോടെ അണ്ണന്‍റെ ഭാവം മാറി.
' എന്തിരുത് സാധനം, കഴിക്കാന്‍ വേണ്ടീട്ട് തന്നതന്നാണോടേ ഇത് ' എന്നൊരു
ചോദ്യം.

കയ്‌പ്പക്ക വലിയ കഷണങ്ങളാക്കി മുറിച്ചത് ഉപ്പും അതിലേറെ മുളകും ചേര്‍ത്ത്
പുഴുങ്ങിയെടുത്ത കൂട്ടാന്‍. കോവക്ക അരവേവില്‍ മുളക് പുരട്ടിയെടുത്ത ഉപ്പേരി.
അതോടെ വിഭവങ്ങള്‍ കഴിഞ്ഞു.

ഇതെങ്ങിനെ അകത്താക്കും എന്ന് അറിയില്ല. ' ഇത്തിരി മോര് കിട്ട്വോന്ന് ചോദിക്ക്
അണ്ണാ ' എന്ന് ഞാന്‍ പറഞ്ഞു. അണ്ണന്‍ എഴുന്നേറ്റ് മുമ്പിലെ കൌണ്ടറില്‍ ചെന്നു.
ഏതാനും മിനുട്ട് നേരം ദീര്‍ഘിച്ച സംഭാഷണം അവസാനിപ്പിച്ച് മടങ്ങിയെത്തി.
കൌണ്ടറിലുള്ള ചെറുപ്പക്കാരന്‍ അടുത്ത് നില്‍ക്കുന്ന ആളോട് എന്തോ പറഞ്ഞ്
ചിരിക്കുന്നു.

' വാ ടേയ്, നമുക്ക് പോകാം ' അണ്ണന്‍ പറഞ്ഞു.

വിളമ്പിയതില്‍ കൈ വെക്കാത്തതിനാല്‍ കയ്യ് കഴുകേണ്ടി വന്നില്ല. പൈസ കൊടുത്ത്
പുറത്ത് ഇറങ്ങിയ അണ്ണന്‍ കണ്ണ് തുടച്ചു.

വൈകീട്ട് ഓഫീസ് സമയം കഴിഞ്ഞതും ഞങ്ങള്‍ ബസ്സില്‍ കാഞ്ഞങ്ങാട് ചെന്നു. അവിടെ
നിന്ന് ആഹാരം കഴിച്ച് കറങ്ങി തിരിഞ്ഞ് ലോഡ്ജില്‍ എത്തിയപ്പോള്‍ രാത്രിയായി.
കുഞ്ഞിരാമേട്ടനുണ്ട് കാത്തിരിക്കുന്നു.

നിലത്ത് പായ വിരിച്ച് ഞങ്ങളിരുന്നു. 28 കളിക്കാന്‍ ചീട്ടുകള്‍ പകുത്തിട്ടു. കളി
മുറുകിയ ഘട്ടത്തില്‍ ആരോ പരിഭ്രമിച്ച മട്ടില്‍ ഓടിയെത്തി.

' തീ പിടിച്ചിരിക്കുന്നു. കറണ്ട് ഓഫ് ചെയ്യിന്‍ ' എന്ന് ആഗതന്‍ പറഞ്ഞു.
കറണ്ടാപ്പീസിന്ന് തീപിടിച്ചു എന്ന് പറഞ്ഞത് പോലെ ഞങ്ങള്‍ക്ക് തോന്നി.

ഞാനും അണ്ണനും ഓടി ചെന്നപ്പോള്‍ ഓഫീസിന്ന് ഒന്നും പറ്റിയിട്ടില്ല. ആ നേരം 
കൊണ്ട് കുഞ്ഞിരാമേട്ടന്‍ പുതച്ച തോര്‍ത്ത് എ. ബി. സ്വിച്ചിന്‍റെ ഹാന്‍ഡിലില്‍ 
ചുറ്റി ഒറ്റ വലി. കറണ്ട് പോയി. സര്‍വ്വത്ര ഇരുട്ട്.

അകലെ ജനം കൂടി നില്‍ക്കുന്ന സ്ഥലത്ത് ചെന്നപ്പോള്‍ , ഉച്ചക്ക് ഞങ്ങള്‍ ഭക്ഷണം 
കഴിക്കാതെ ഇറങ്ങി വന്ന ഹോട്ടല്‍ നിന്നു കത്തുന്നു.

' നോക്കടേ, എന്‍റെ മനസ്സ് ഉച്ച നേരത്ത് അത്രക്ക് വിഷമിച്ചിട്ടുണ്ട്. അതാ
കത്താന്‍ കാരണം . ദൈവം ഉണ്ട് എന്ന് നിനക്ക് മനസ്സിലായല്ലോ '.

പനപ്രമാണം ഉയര്‍ന്ന് പൊങ്ങിയ തീയിനെ നോക്കി നിന്നപ്പോള്‍ എനിക്ക്
ആ പറഞ്ഞത് ശരിയാണെന്ന് തോന്നി.

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 45 മുതല്‍ 50 വരെയുള്ള
അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു )

7 comments:

ശ്രീ said...

വിശന്ന് പൊരിഞ്ഞ് കഴിയ്ക്കാനിരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കേണ്ടി വന്നതല്ലേ? അണ്ണന്റെ മന്സ്സ് അത്രയ്ക്കും വിഷമിച്ചിട്ടുണ്ടാകും. മാത്രമല്ല, അന്നത്തില്‍ തിരിമറി കാണിച്ച് സമ്പാദിയ്ക്കുന്നത് ഒന്നും നിലനില്‍ക്കില്ല എന്നാണല്ലോ.

ഈ ശിവരാത്രിയ്ക്ക് പറ്റിയ പോസ്റ്റ്, മാഷേ.

[തുടരന്‍ നോവലായതിനാല്‍ ഓര്‍മ്മത്തെറ്റ് സ്ഥിരമായി പിന്തുടരാനാകുന്നില്ല,ക്ഷമിയ്ക്കണം]

keraladasanunni said...

പ്രിയപ്പെട്ട ശ്രീ,
കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വെച്ച് അണ്ണനെ കണ്ടു. വിശന്ന് പൊരിഞ്ഞ ആ ദിവസം ഞങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു. സമയം കിട്ടുമ്പോള്‍ നോവല്‍ വായിക്കുമല്ലോ.
Palakkattettan.

എറക്കാടൻ / Erakkadan said...

പാലക്കട്ടേട്ടാ പോസ്റ്റ്‌ കലക്കി..ആ പുസ്തകം എങ്ങിനെ ലഭിക്കും.. കമന്റിട്ടാൽ നന്നായിരുന്നു

സുമേഷ് | Sumesh Menon said...

അങ്ങിനെയും ഒരനുഭവം അല്ലേ..
ഇവിടെ മെസ്സിലെ കൂക്ക് പണി നിര്‍ത്തി പോയ ഒരു മാസം പെട്ട കഷ്ടപ്പാട് ഓര്‍മിച്ചു..
ആഹാരത്തിന്റെ വില മനസ്സിലാക്കാന്‍ ഇടയ്ക്കു പട്ടിണി സഹായിക്കും...
നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌..
ആശംസകള്‍ ‍...

രാജഗോപാൽ said...

വിശക്കുന്നവര്‍ക്ക് നല്ല ഭക്ഷണം നല്‍കാത്ത "ഹോട്ടല്‍" അങ്ങിനെ അഗ്നിദേവന്‍ ഭക്ഷിച്ചു, ബെന്‍സിന്റെ ലോഗോ പോലെ ദോശ മൂന്നു പേര്‍ കൂടി പങ്കു വെച്ചതിലെ ഉപമ രസകരമായി.

keraladasanunni said...

ശ്രി എറക്കാടന്‍ / Erakkadan,
പുസ്തകത്തിനെ കുറിച്ച് മെയില്‍ അയച്ചിരുന്നു.

ശ്രി സുമേഷ് / Sumesh Menon,
കയ്യില്‍ പണമുണ്ടായിട്ടും പട്ടിണീ കിടക്കേണ്ടി വരുന്ന അവസ്ഥ ആഹാരത്തിന്‍റെ വില മനസ്സിലാക്കാന്‍ 
സഹായിക്കും. ഒരിക്കലും ഭക്ഷണം വെറുതെ കളയാന്‍ തോന്നില്ല.

raj,
അണ്ണന്‍റെ ശാപം തന്നെയാണ്- കാരണമെന്ന് അദ്ദേഹം ഇപ്പോഴും കരുതുന്നു.

നളിനകുമാരി said...

ആഹാരം പണത്തിനു കൊടുക്കരുത് എന്ന് പണ്ടുള്ളവര്‍ പറയുമായിരുന്നു. ഇത് പണവും വാങ്ങിയിട്ട് കഴിക്കാന്‍ പറ്റാത്ത സാധനം വിളമ്പിയാല്‍ അത് കത്തി തന്നെ പോകും...