Tuesday, December 1, 2009

ദര്‍ശനം പുണ്യദര്‍ശനം - ഭാഗം 4.

അഞ്ചാമത്തെ തവണ ശബരിമലക്ക് പുറപ്പെടുമ്പോള്‍ ആകസ്മികമായി ഗുരുസ്വാമി പദവി എന്നെ തേടി എത്തി. മുമ്പ് നാല് പ്രാവശ്യം ഞാന്‍ മലക്ക് പോയിരുന്നെങ്കിലും എനിക്ക് കെട്ടു നിറക്കുന്ന രീതിയോ മറ്റ് ചിട്ടവട്ടകളോ ഒന്നും അറിയില്ലായിരുന്നു.
' അതൊന്നും സാരമില്ലടൊ, ഞാന്‍ ഏതോ കാലത്ത് ഒരു പ്രാവശ്യം പോയതേ ഉള്ളു, തനിക്കല്ലേ കൂടുതല്‍ പരിചയം ' എന്നും 
പറഞ്ഞ് ഞാന്‍ വലിയണ്ണന്‍ എന്ന് വിളിക്കുന്ന കനകപ്പന്‍സ്വാമി ഗുരുസ്വാമിയെന്ന പട്ടം എന്നില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.

ധാരാളം അനുഭവ പരിജ്ഞാനവും നല്ല പക്വതയും ഒക്കെ ഉള്ള ആള്‍ക്കേ ഗുരുസ്വാമിയാവാന്‍ അര്‍ഹതയുള്ളു. ഇതൊന്നുമില്ലാതെ
ഇറങ്ങി തിരിച്ചതിന്‍റെ പോരായ്മ ആ യാത്രയില്‍ ഉടനീളം അനുഭവപ്പെട്ടു.

വലിയ ഒരു സംഘമായിരുന്നില്ല ഞങ്ങളുടേത്. ഞാനും വലിയണ്ണനും അദ്ദേഹത്തിന്‍റെ അനുജന്‍ അര്‍ജുനനും മറ്റൊരു സുഹൃത്ത് ഈശ്വരകുമാരനും അടങ്ങുന്ന സംഘത്തിലേക്ക് യാത്ര പുറപ്പെടുന്നതിന്ന് തൊട്ട് മുമ്പ് പേരും പെരുമയുമുള്ള സമ്പന്നമായ ഒരു നമ്പൂതിരി കുടുംബത്തിലെ വൃദ്ധനായ സ്വാമിയും അംഗമായി.

മകര വിളക്ക് തൊഴാനുള്ള ഉദ്ദേശം ഉള്ളതിനാല്‍ ഭക്ഷണത്തിന്ന് ആവശ്യമായ അരിയും മറ്റു പൂജാസാധനങ്ങളും നിറച്ച വലിയ
പള്ളിക്കെട്ടുകളും , വസ്ത്രങ്ങളും അത്യാവശ്യം കരുതേണ്ട സാധനങ്ങളും നിറച്ച തോള്‍ സഞ്ചികളും അലുമിനിയം പാത്രങ്ങളും
ഒക്കെ ആയിട്ടാണ് യാത്ര. വലിയണ്ണന്‍റെ മേല്‍നോട്ടത്തില്‍ കെട്ടുനിറ പിഴവില്ലാതെ നടത്തി.

എരുമേലി പേട്ട തുള്ളല്‍ കഴിഞ്ഞ് നടന്ന ഞങ്ങള്‍ പേരൂര്‍ തോടില്‍ വിശ്രമിച്ചു. വെയില്‍ കുറഞ്ഞതും അഴുതയിലേക്ക് നടന്നു.
അന്ന് അതൊരു മണ്‍പാതയായിരുന്നു. അയ്യപ്പന്മാര്‍ അധികമൊന്നുമില്ല. രാത്രി വിശ്രമം അഴുതയിലാക്കി. ഇട തൂര്‍ന്ന
വനത്തിനകത്ത് കുറച്ച് അയ്യപ്പന്മാര്‍ മാത്രം. പല വിധത്തിലുള്ള ശബ്ദങ്ങളും കേട്ട് ഞങ്ങള്‍ ഉറക്കത്തിലേക്ക് മെല്ലെ മെല്ലെ ഇറങ്ങി
ചെന്നു.

പിറ്റേന്ന് കുളിച്ച് യാത്ര തുടര്‍ന്നു. സമയത്തിന്ന് എഴുന്നേല്‍ക്കാത്തതിനാല്‍ വലിയണ്ണന്‍ ഉദ്ദേശിച്ച നേരത്ത് പുറപ്പെടാനായില്ല.
കല്ലിടാം കുന്നില്‍ കല്ലിട്ട് വന്ദിച്ച് നടന്ന് തുടങ്ങിയതും ' നടക്കാന്‍ പറ്റുന്നവര്‍ വേഗം നടന്നോളിന്‍. ഞാന്‍ ഈ സ്വാമിയേയും 
കൂട്ടി മെല്ലെ വരാം ' എന്ന് വയസ്സന്‍ സ്വാമിയെ കണക്കാക്കി വലിയണ്ണന്‍ പറഞ്ഞു. വേഗം നടന്നാല്‍ ഇരുട്ട് ആവും മുമ്പ്
പമ്പയില്‍ എത്താമെന്ന് ആരോടോ അന്വേഷിച്ച് പറഞ്ഞു തരികയും ചെയ്തു.

പമ്പയില്‍ എത്തിയാല്‍ എങ്ങിനെ കണ്ടെത്താം എന്ന ഈശ്വരകുമാരന്‍റെ ചോദ്യത്തിന് ' വഴി വക്കത്ത് ഇരുന്നാല്‍ മതി, എളുപ്പം
കണ്ടെത്താം, പറ്റിയില്ലെങ്കിലോ മൈക്കില്‍ അനൌണ്‍സ് ചെയ്യാലോ ' എന്ന് അണ്ണന്‍ മറുപടി നല്‍കി. ആ നേരത്ത് എന്‍റെ ബുദ്ധിയില്‍ ഒരു വികടത്വം ഉദിച്ചു. ' അനൌണ്‍സ് ചെയ്യാന്‍ പൈസ ഒന്നും കൊടുക്കേണ്ടല്ലോ, എന്നാല്‍ പിന്നെ നമുക്ക്
ഇടക്കിടക്ക് ചെന്ന് വെറുതെ നമ്മള്‍ ഓരോരുത്തരുടേയും പേര് പറഞ്ഞ് വിളിക്കാം. അതും ഒരു രസം ആയിക്കോട്ടെ '.
വലിയണ്ണന്‍ എന്നെ ഒന്ന് തറപ്പിച്ച് നോക്കി.

അര്‍ജുനനും ഈശ്വരകുമാരനും ഞാനും നടപ്പിന്ന് വേഗത കൂട്ടി. മണ്ണിനെ മൂടി കിടന്ന മഞ്ഞു വീണ് തണുത്ത ഉണങ്ങിയ ഇലകള്‍ പാദങ്ങള്‍ക്ക് നല്ല സുഖമേകി, ക്രമേണ നടത്തം  ഓട്ടമായി പരിണമിച്ചു. ചെറുപ്പത്തിന്‍റെ കരുത്ത് ഒരാളുപോലും ഞങ്ങളെ മറി കടന്ന് പോകരുതെന്നൊരു വാശി ഞങ്ങളില്‍ ഉണ്ടാക്കി. കരിമല കയറിയതും ഇറങ്ങിയതും അറിഞ്ഞതേയില്ല.ഭക്ഷണം ഒന്നും
കഴിച്ചിട്ടില്ലെങ്കിലും ഒരു ക്ഷീണവും ഞങ്ങള്‍ക്ക് തോന്നിയില്ല.

പത്ത് മണിയോടെ ഞങ്ങള്‍ ഒരു പുഴ വക്കത്തെത്തി. അത് പമ്പയായിരുന്നു. ഇതാണോ ഇത്ര കഠിനം എന്ന് പറയുന്നത് എന്നൊരു തോന്നല്‍ ഉള്ളിലുണ്ടായി. വഴി അരികിലായി മെത്തപ്പായ നിവര്‍ത്തി ഞങ്ങളിരുന്നു. അപ്പോഴാണ്പാത്രങ്ങള്‍ കരിമല മുകളില്‍
വെച്ച് മറന്നിട്ടാണ് വന്നത് എന്നറിയുന്നത്. അര്‍ജുനന്‍ തിരിച്ച് ഓടി അത് എടുത്ത് വരുന്നത് വരെ അതിലെ കൂടി കടന്ന് പോകുന്ന അയ്യപ്പന്മാരേയും നോക്കി നേരം കളഞ്ഞു.

അധികം വൈകാതെ പാത്രങ്ങളുമായി അര്‍ജുനനെത്തി. ഞങ്ങള്‍ കാത്തിരിപ്പ് തുടര്‍ന്നു.നേരം ഏറെ കഴിഞ്ഞിട്ടും അണ്ണനും
തിരുമേനിയും എത്തിയില്ല. പാത്രങ്ങള്‍ ഞങ്ങളുടെ കൈവശം, മറ്റു സാധനങ്ങള്‍ അവരുടെ കയ്യിലും. തല്‍ക്കാലം ഒന്നും
ചെയ്യാനില്ലാത്ത അവസ്ഥ. ഞാന്‍ ഇത്തിരി ഉറങ്ങട്ടെ, നിങ്ങള്‍ കാവലിരിക്കിന്‍ എന്നും പറഞ്ഞ് ഞാന്‍ കിടന്നു. ഞാന്‍
ഉറക്കത്തിലായപ്പോള്‍ ' ഒരാള്‍ക്ക് എന്തിനാ രണ്ടുപേര്‍ കാവലിന്ന് ' എന്നും പറഞ്ഞ് ഈശ്വരകുമാരനും കിടന്നു. ഏറെ
വൈകാതെ അര്‍ജുനനും ഉറക്കമായി.

ഞങ്ങള്‍ ഉണരുമ്പോള്‍ കുറച്ച് അകലെയായി പമ്പാതടം ദീപ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്നു. ആരുടേയോ ഭാഗ്യത്തിന് ഞങ്ങളുടെ സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. കൂടെയുള്ള അണ്ണനും തിരുമേനിയും എത്തിയോ , അവര്‍ എവിടെയാണ്എന്നൊന്നും അറിയില്ല.
ഞങ്ങള്‍ പരിസരം മുഴുവന്‍ തിരച്ചില്‍ ആരംഭിച്ചു. അരണ്ട വെളിച്ചത്തില്‍ മിക്കവാറും വിരികളില്‍ ചെന്ന് നോക്കി.
ആയിരകണക്കിന് ഭക്തന്മാര്‍ക്കിടയില്‍ അവരെ എങ്ങിനെ കാണാനാണ്.

മൈക്ക് അനൌണ്‍സ്മെന്‍റ് ചെയ്യുകയേ ഇനി വഴിയുള്ളു എന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യമായി. അര്‍ജുനനും ഈശ്വരകുമാരനും 
അതിന്നായി പുറപ്പെട്ടു. ഒറ്റക്ക് കെട്ടുകള്‍ക്കും സാധനങ്ങള്‍ക്കും കാവലിരിക്കുമ്പോള്‍ രാവിലെ പുറപ്പെടുമ്പോള്‍ ഞാന്‍ എഴുന്നെള്ളിച്ച
വിടുവായത്തം മനസ്സില്‍ എത്തി. ' ഒരു രസത്തിന്ന് മൈക്കില്‍ വിളിച്ചു പറയാം ' എന്ന് പറഞ്ഞതിന്ന് ഭഗവാന്‍ ഞങ്ങളെ
പരീക്ഷിക്കുകയാണോ എന്ന് എനിക്ക് തോന്നി. എന്‍റെ മനസ്സില്‍ പശ്ചാത്താപം നിറഞ്ഞു. ഞാന്‍ ഉള്ളുരുകി ഭഗവാനെ പ്രാര്‍ത്ഥിച്ചു.

പത്ത് മണിയോടെ കൂട്ടുകാര്‍ തിരിച്ചെത്തി. അവര്‍ ഇതിനകം നിരവധി തവണ അണ്ണനേയും തിരുമേനിയേയും മൈക്കിലൂടെ
വിളിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ല. ഇനി ഈ രാത്രിയില്‍ ഒന്നും നടക്കില്ല. അര്‍ജുനന്‍ ഒരു പൊതി നീട്ടി. ' പൊറോട്ടയാണ്.
ഇത് കഴിച്ചോളൂ ' എന്ന് പറഞ്ഞു. ഞാന്‍ അത് വാങ്ങി കയ്യില്‍ വെച്ചു.

ഇരുപത്തിനാല് മണിക്കൂറിലേറെയായി വല്ലതും കഴിച്ചിട്ട്. വിശപ്പും ക്ഷീണവും അതിലേറെ കുറ്റബോധവും കൂടി എന്നെ തളര്‍ത്തിയിരുന്നു. ആ പൊതി തുറക്കുന്നതിന്ന് മുമ്പ് എനിക്ക് വലിയണ്ണനേയും തിരുമേനിയേയും ഓര്‍മ്മ വന്നു. പാവങ്ങള്‍. ഞങ്ങളെ കാണാതെ  രണ്ടുപേരും വിഷമിക്കുന്നുണ്ടാവും. അവര്‍ ആഹാരം വല്ലതും കഴിച്ചിട്ടുണ്ടാവുമോ ? എന്‍റെ പാഴ്വാക്ക്
മാത്രമാണ് ഇതിനൊക്കെ കാരണം എന്നൊരു തോന്നല്‍ പെട്ടെന്ന് ഉണ്ടായി.

എന്‍റെ തെറ്റിന്ന് പ്രായശ്ചിത്തം ചെയ്യണം എന്ന് ഞാന്‍ നിശ്ചയിച്ചു. സംഘത്തിലെ എല്ലാവരും ഒത്തു ചേര്‍ന്നതിന്ന് ശേഷമേ ഭക്ഷണം
കഴിക്കൂ എന്ന് ഞാന്‍ ഉറച്ചു. ആ ഭക്ഷണപ്പൊതിയുമായി മെല്ലെ എഴുന്നേറ്റ്നടന്നു. ഇരുളിലേക്ക് ആ പൊതി വലിച്ചെറിഞ്ഞു.

പുഴയിലിറങ്ങി കൈകലുകളും മുഖവും കഴുകി തിരിച്ചു വന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി വെറുതെ കിടന്നു. എത്ര നേരം ഞാന്‍ അങ്ങിനെ കിടന്നു എന്ന് എനിക്കറിയില്ല. ക്രമേണ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഒന്നൊന്നായി അരങ്ങൊഴിഞ്ഞു. തെളിഞ്ഞ നീലാകാശം ക്ഷേത്ര കവാടമായി പരിണമിക്കുകയാണ്. തുറന്ന വാതിലിന്നപ്പുറത്ത് അയ്യപ്പസ്വാമി വരദാഭയങ്ങള്‍ ചൊരിഞ്ഞുകൊണ്ട് ഇരിക്കുന്നു. കൂപ്പിയ കൈകളുമായി ഞാന്‍ പുറത്തും. ക്ഷേത്ര പരിസരത്ത് ആരുമില്ല. അഭിഷേകങ്ങളോ
അര്‍ച്ചനകളോ ഒന്നുംഇല്ല. തിരുമുമ്പില്‍ പ്രകാശം ചൊരിയുന്ന ഒരേയൊരു നെയ്ത്തിരി മാത്രം.

അത് എന്‍റെ മനസ്സായിരുന്നു.

( ഈ യാത്രയിലെ മറ്റ് അനുഭവങ്ങള്‍ തുടര്‍ന്ന് എഴുതുന്നതാണ്. )

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ അദ്ധ്യായം 31 പ്രസിദ്ധീകരിച്ചിരിക്കുന്നു. )

4 comments:

Typist | എഴുത്തുകാരി said...

സ്വാമി ശരണം. ഇനിയുള്ള ഭാഗങ്ങള്‍ വായിക്കാന്‍ കാത്തിരിക്കുന്നു.

keraladasanunni said...

വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്ന് നന്ദി. താമസിയാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യും.
palakkattettan.

പ്രദീപ്‌ said...

ഏട്ടാ ഇതിനു മുന്‍പും പല തവണ വന്നിരുന്നു , മുഴുവന്‍ വായിച്ചിട്ട് കമന്റ്‌ ഇടാം എന്ന് വിചാരിച്ചു .
ഏട്ടാ ഇപ്പോള്‍ എനിക്ക് തന്നെ സംശയമായി ഏതാണ് വായിച്ചത് ഏതാണ് വായിക്കാത്തത് എന്ന് .
ഈ റിട്ടയെര്ട് ജീവിതത്തിലും ഇത്രയും എഴുതുന്ന ഏട്ടനെ ഞാന്‍ ബഹുമാനിക്കുന്നു .
തുടരൂ

നളിനകുമാരി said...

ഓര്‍മ്മകള്‍....