Saturday, December 19, 2009

എന്‍റെ അമ്മ, എന്‍റെ മാത്രം അമ്മ.

വറുതി ഉള്ള കാലത്തായിരുന്നു എന്‍റെ ജനനം. നമ്മുടെ നാടിന്ന് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഒരു കൊല്ലം പോലും തികഞ്ഞിട്ടില്ല. അരി, പഞ്ചസാര, മണ്ണെണ്ണ, തുണി എന്നിവയൊന്നും കിട്ടാനില്ല. റേഷന്‍ കടയില്‍ നിന്ന് മല്ല് മുണ്ട് വാങ്ങിക്കാന്‍ പെട്ട പാടും വീടാകെ കരി പടര്‍ത്തുന്ന ചുവന്ന മണ്ണെണ്ണ ഒഴിച്ച് വിളക്കുകള്‍ കത്തിച്ചിരുന്നതും ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.

" അയ്യപ്പന്‍ പാട്ടില് വാവരുസ്വാമിടെ കുട്ടിക്കാലത്തെ പറ്റി ഗോതമ്പും തിനയും തിന്ന് വളര്‍ന്നുണ്ണി വാവര് എന്ന് പാടാറില്ലേ അതു പോലെയായിരുന്നു നീ ജനിച്ചപ്പോള്‍" എന്ന് മുത്തശ്ശി ആ കാലത്തെക്കുറിച്ച് പറയും

തറവാട് വക ഭൂസ്വത്തില്‍ മദിരാശി ഹൈക്കോടതിയില്‍ കേസ്സുണ്ടായിരുന്നു. അത് കാരണം നെല്ലും അരിയും ഒരു കുരുമണി കണി
കാണാനില്ല. എന്തിനധികം ഒന്നര വയസ്സ് തികയുന്നതിന്ന് മുമ്പ് തുടര്‍ച്ചയായി രണ്ട് ദിവസം എനിക്ക് പട്ടിണി കിടക്കേണ്ടി
വന്നതായിപില്‍ക്കാലത്ത് അമ്മ സങ്കടപ്പെട്ടിട്ടുണ്ട്.

ബുദ്ധി ഉറയ്ക്കുന്നതിന്ന് മുമ്പുള്ള കാലത്ത് നടന്ന സംഭവങ്ങള്‍ എന്നെ വേദനിപ്പിച്ചിട്ടില്ല. എന്നാല്‍ കുട്ടിക്കാലം കഴിയുന്നതിന്ന് മുമ്പ് , ഒറ്റയാന്‍ മനോഭാവം എന്നില്‍ സൃഷ്ടിച്ച പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

സെക്കണ്ട് ഫോറത്തില്‍ പഠിക്കുമ്പോഴാണ് അരക്ഷിതാവസ്ഥ എന്നത് എന്താണെന്ന് ഞാന്‍ അറിയുന്നത്. പുതിയ വീട് ഉണ്ടാക്കി
കുട്ടിമാമയും അമ്മായിയും ചെറിയ കുട്ടിയേയും കൊണ്ട് അങ്ങോട്ട് താമസം മാറ്റി. അവരോടൊപ്പം കുടുംബത്തിലുള്ള മറ്റു രണ്ട് അംഗങ്ങളും പോയി. മുത്തശ്ശി മൂത്ത അമ്മാമന്‍റെ അടുത്തും.

വലിയൊരു പത്തായപ്പുരയാണ് ഞങ്ങളുടേത്. പഴക്കം ചെന്ന ഒരു കെട്ടിടം. മുകളില്‍ രണ്ട് മുറിയും കോണിത്തളവും. ചുവട്ടിലും
അതുപോലെ തന്നെ. കൂടാതെ സദാ ഇരുട്ട് നിറഞ്ഞ ഒരു കലവറ, വലിയൊരു അടുക്കള, ചുറ്റോടുചുറ്റും ഇടനാഴി, അതിന്‍റെ
പടിഞ്ഞാറ് വശം കെട്ടി തിരിച്ച് വേറെ രണ്ടു മുറികള്‍ , മുകളിലെ നിലയില്‍ നിന്നും കയറി ചെന്നാല്‍ വിശാലമായ തട്ടിന്‍ പുറം
എന്നിവയെല്ലാം അതില്‍ അടങ്ങിയിരുന്നു.

എല്ലാവരും പോയതോടെ വീട് കിളി പോയ കൂടുപോലെയായി. ആ വലിയ വീട്ടില്‍ ഞാനും അമ്മയും മാത്രം. അന്ന് വൈകുന്നേരം
ഒറ്റക്കിരുന്നപ്പോള്‍ എനിക്കും അമ്മക്കും ആരുമില്ലല്ലോ എന്നൊരു തോന്നല്‍ മനസ്സില്‍ ഉണ്ടായി.

സന്ധ്യക്ക് കയ്യും കാലും കഴുകി നാമം ജപിക്കാനിരിക്കുമ്പോഴും എനിക്ക് തീരെ ഉഷാര്‍ തോന്നിയില്ല. ' എന്താ കുട്ടിക്ക് വയ്യേ '
എന്ന് അമ്മ ചോദിച്ചു. എനിക്ക് ഒന്നുമില്ല എന്ന് ഞാന്‍ പറഞ്ഞുവെങ്കിലും ഒരു സങ്കട കടല്‍ മനസ്സില്‍ തിര തല്ലുന്നുണ്ടായിരുന്നു.
' കുട്ടി വേണച്ചാല്‍ പകലൂണ് കഴിച്ച് കിടന്നോ ' എന്ന് അമ്മ പറഞ്ഞതും ഞാന്‍ നിരസിച്ചു.

അത്താഴം കഴിക്കുന്നതിന്ന് മുമ്പ് അമ്മ എന്നെ അടുത്ത് വിളിച്ചിരുത്തി. ' നിനക്ക് പത്ത് പന്ത്രണ്ട് വയസ്സായി. ഇനി കുട്ടി വേണം
അമ്മയെ നോക്കാന്‍. നമുക്ക് ആരും ഇല്ല എന്ന് മോന് അറിയില്ലേ ' എന്ന് ചോദിച്ചു. ഞാന്‍ തലയാട്ടി. ആ നിമിഷം ഞാന്‍
അമ്മയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.

ആഹാരം കഴിച്ചു കഴിഞ്ഞ് ഞങ്ങള്‍ കിടന്നു. ' കുട്ടി പേടിക്കണ്ടാ കേട്ടോ, അമ്മ കെട്ടി പിടിക്കാം ' എന്നും പറഞ്ഞ് അമ്മ
എന്നെ ചേര്‍ത്ത് പിടിച്ചു. വാതില്‍ക്കല്‍ ഒരു മുട്ട വിളക്ക് തിരി താഴ്ത്തി വെക്കുകയും ചെയ്തു.

ഒരു ഉറക്കം കഴിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നു. മുറ്റത്ത് കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നത് പോലെ ഒരു തോന്നല്‍. ആരോ പുറത്തെ വരാന്തയില്‍ ഉണ്ടെന്ന് ഒരു സംശയം. ഞാന്‍ അമ്മയെ നോക്കി. പാവം. മനസ്സ് വിട്ട് ഉറങ്ങുകയാണ്. പെട്ടെന്ന് അമ്മ പറഞ്ഞ കാര്യം ഓര്‍മ്മയിലെത്തി. അമ്മയെ നോക്കി രക്ഷിക്കേണ്ടത് എന്‍റെ കടമയാണ്.

ഞാന്‍ മെല്ലെ എഴുന്നേറ്റു. മുട്ട വിളക്കും കയ്യിലെടുത്ത് അടുക്കളയില്‍ ചെന്ന് കൊടുവാള്‍ എടുത്ത് തിരിച്ചു പോന്നു. കയ്യില്‍ ആ ആയുധവുമായി കട്ടിളപ്പടിയില്‍ തികഞ്ഞ ശ്രദ്ധയോടെ ഞാനിരുന്നു. നേരം കുറെയേറെ കഴിഞ്ഞപ്പോള്‍ അമ്മ ഉണര്‍ന്നു. അടുത്ത്
കിടക്കുന്ന എന്നെ തൊട്ടു നോക്കിയപ്പോള്‍ കാണാനില്ല. അമ്മ എഴുന്നേറ്റ് നോക്കുമ്പോള്‍ ഞാന്‍ കട്ടിളപ്പടിയില്‍ ഇരിക്കുകയാണ്.
' എന്താ കുട്ട്യേ ഇത് ' എന്ന് ചോദിച്ച് അമ്മ അടുത്തേക്ക് വന്നു. വിവരം ഞാന്‍ പറഞ്ഞതും അമ്മ എന്നെ മാറോടണച്ചു.
കൊടുവാള്‍ എന്‍റെ കയ്യില്‍ നിന്നും വാങ്ങി തലക്കല്‍ വെച്ച് അമ്മ എന്നെ കെട്ടി പിടിച്ചു കിടന്നു. ആ ചൂടേറ്റ് ഞാന്‍
ഉറക്കത്തിലേക്ക് മെല്ലെ വഴുതി വീണു.

ഒരു ദിവസം കാലത്ത് ദോശയും ചായയും അമ്മ എനിക്ക് വിളമ്പി. ചായ ഒരു കവിള്‍ കുടിച്ചു. കയ്ച്ചിട്ട് ഇറക്കാന്‍ വയ്യ.
' അമ്മേ ഇതില് മധുരം ഇടാന്‍ മറന്നിരിക്കുന്നു 'എന്ന് ഞാന്‍ പറഞ്ഞു.

' മറന്നതല്ല കുട്ടി, പഞ്ചാര കഴിഞ്ഞതാ ' എന്ന് അമ്മ പറഞ്ഞപ്പോള്‍ ' കാശ് തരൂ, ഒറ്റ ഓട്ടത്തിന് ഞാന്‍ വാങ്ങീട്ട് വരാ '
മെന്ന് അറിയിച്ചു. കുറച്ച് നേരത്തേക്ക് അമ്മ ഒന്നും പറഞ്ഞില്ല. പിന്നെ ' ഇവിടെ കാശൊന്നൂല്യാ. ഉള്ളത് എടുത്ത് നാണിയമ്മയുടെ കയ്യില്‍ നറുക്ക് പണം അടക്കാന്‍ കൊടുത്തു. ബാക്കി നീ പുസ്തകം വാങ്ങണംന്ന് പറഞ്ഞ് കൊണ്ടു പോയില്ലേ '
എന്ന മറുപടി കിട്ടി.

എന്താണ് വേണ്ടത് എന്ന ആലോചനയിലായി ഞാന്‍. കാശില്ലെങ്കില്‍ ഒന്നും വാങ്ങാന്‍ പറ്റില്ല. ഇപ്പോള്‍ പഞ്ചാര ഇല്ല. ഇനി ചായപ്പൊടിയും വെളിച്ചെണ്ണയും ഒക്കെ തീര്‍ന്നാലോ? എങ്ങന്യാ ഒന്നും ഇല്ലാതെ കഴിയുക. ' നമുക്ക് എപ്പൊഴാ കാശ് കിട്ടണത് ' എന്ന് ഞാന്‍ അമ്മയോട് അന്വേഷിച്ചു. അച്ഛന്‍റെ പണം മണി ഓര്‍ഡര്‍ ആയി പത്താം തിയ്യതിക്ക് മുമ്പ് വരുമെന്നും ഇവിടുത്തെ
അവസ്ഥ അച്ഛനെ എഴുതി അറിയിച്ചിട്ടുണ്ടെന്നും അമ്മ അറിയിച്ചു. ഞാന്‍ കലണ്ടര്‍ നോക്കി. മൂന്നാം തിയ്യതി ആയിട്ടേയുള്ളു.
ഇനിയും ഒരാഴ്ച കഴിയണം.

അന്ന് ക്ലാസില്‍ ഇരിക്കുമ്പോഴും ഇതൊക്കെ തന്നെയായിരുന്നു മനസ്സ് മുഴുവന്‍. ' ക്ലാസില്‍ ശ്രദ്ധിക്കാതെ എന്താടാ ആലോചിച്ചു
കോണ്ടിരിക്കുന്നത് മരക്കഴുതേ ' എന്ന് കണക്കു ക്ലാസില്‍ വെച്ച് വേലായുധന്‍ മാസ്റ്റര്‍ ചോദിക്കുകയും ചെയ്തു.

തിരിച്ച് പോരാന്‍ നേരം ഒരു ആശയം ഉടലെടുത്തു. കടവത്ത് കുഞ്ഞുമോന്‍ എന്ന ഒരാളുടെ പീടികയുണ്ട്. വല്ലപ്പോഴും അവിടെ നിന്ന് മിഠായിയോ, വീട്ടിലേക്ക് ചില സാധനങ്ങളോ വാങ്ങി പരിചയമുണ്ട്. അവിടെ കടം ചോദിച്ചാലോ?

പെട്ടെന്ന് മനസ്സില്‍ ഒരു സംഭവം ഓര്‍മ്മ വന്നു. എന്തോ സാധനം വാങ്ങിക്കാന്‍ ചെന്ന സമയം. കടം വാങ്ങിയത് സമയത്തിന്ന് കൊടുത്ത് തീര്‍ക്കാത്ത ഒരാളോട് ' മാപ്ലാരുടെ തല്ല് കൊള്ളാന്‍ പൊന്നാനിയില്‍ പോണംന്ന് ഒന്നൂല്യാ. അത് ഇവിടുന്നന്നെ കിട്ടും '
എന്ന് പീടികക്കാരന്‍ പറയുന്ന രംഗം. ' അതിന് ഞാന്‍ വാങ്ങിച്ചാല്‍ കൊടുക്കാതിരുന്നിട്ട് വേണ്ടേ, അച്ഛന്‍റെ പണം എത്തിയാല്‍
അന്നു തന്നെ കൊടുക്കാലോ 'എന്ന് മനസ്സില്‍ കരുതുകയും ചെയ്തു.

ഭാഗ്യത്തിന് പീടികയില്‍ ആരും ഉണ്ടായിരുന്നില്ല. ഞാന്‍ കയറി ചെന്നു. ' ഇത്തിരി പഞ്ചസാര തര്വോ. ഇപ്പൊ എന്‍റേല് കാശില്ല ' ഞാന്‍ പറഞ്ഞൊപ്പിച്ചു. അയാള്‍ എന്നെ ഒന്ന് നോക്കി ' കുട്ടി എവിടുത്ത്യാ ' എന്ന് ചോദിക്കുകയും ചെയ്തു. ഞാന്‍
വീട്ടുപേര്‍ പറഞ്ഞു. എന്നാ പണം തരിക എന്ന ചോദ്യത്തിന്ന് , പത്താം തിയ്യതിക്ക് അച്ഛന്‍റെ പണം വരും അന്ന് വൈകുന്നേരം
തരാമെന്ന് ഉറപ്പും പറഞ്ഞു.

എത്ര പഞ്ചാര വേണം എന്ന ചോദ്യത്തിന്ന് ഒരു ഹോര്‍ലിക്സ് കുപ്പി നിറച്ച് വേണമെന്ന് അളവും പറഞ്ഞു കൊടുത്തു.

' ആട്ടേ, നിനക്കെന്താ വേണ്ടത് പറ, മിഠായോ, ചോക്ലേറ്റോ ' എന്ന് പീടികക്കാരന്‍ ചോദിച്ചു. അവയെല്ലാം നിറച്ച് വെച്ച കുപ്പികളിലേക്ക് ഞാന്‍ നോക്കിയതെയില്ല. എനിക്ക് അതൊന്നും വേണ്ടെന്ന് ഞാന്‍ മറുപടി നല്‍കി. ' അതെന്താ അങ്ങിനെ.
പഞ്ചാരയുടെ പൈസ തരുമ്പോള്‍ ഒന്നിച്ച് തന്നാല്‍ മതി ' യെന്ന് അയാള്‍ ഒരു ഇളവ് നല്‍കി.

' ഒരുപാട് കടം വാങ്ങി കൂട്ടിയാല്‍ തന്ന് തീര്‍ക്കാന്‍ ബുദ്ധിമുട്ടാവും ' എന്ന എന്‍റെ മറുപടി പീടികക്കാരന് ബോധിച്ചു. അയാള്‍ ഉറക്കെ ചിരിച്ചു.

' നീ കാണുന്നപോലെയല്ല, ആള് മിടുക്കനാണ് ' എന്നൊരു സര്‍ട്ടിഫിക്കറ്റും തന്നു.പഞ്ചസാരപ്പൊതി തരുന്ന കൂട്ടത്തില്‍ അയാള്‍ രണ്ട് ചോക്ലേറ്റ് എടുത്തു നീട്ടി. ' ആരുടേന്നും ഒന്നും വാങ്ങരുത് ' എന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് ആ സൌജന്യം
ഞാന്‍ ഒഴിവാക്കി.

അമ്മ ദേഷ്യപ്പെട്ടതൊന്നുമില്ല. കുട്ടീലേ കടം വാങ്ങി ശീലിക്കരുത് എന്ന് ഉപദേശിക്കുക മാത്രം ചെയ്തു. ചായ കുടിച്ച് ഞാന്‍
മുറ്റത്തീറങ്ങി. കിണറിന്നപ്പുറത്ത് നില്‍ക്കുന്ന വരിക്കപ്ലാവിലെ കുരുമുളക് ചെടികള്‍ തോക്കകള്‍ മുഴുവനും വലിച്ചെടുത്ത സങ്കടത്തിലാണ്. കീറിയ പുല്ലുപായയില്‍ മുറ്റത്ത് അതെല്ലാം കുറെ മുമ്പ് ഉണക്കാനിട്ടിരുന്നു.

അത്രയധികം കുരുമുളകൊന്നും വീട്ടില്‍ ആവശ്യമില്ല. പനി പിടിക്കുമ്പോള്‍ ചോറുണ്ണാന്‍ ഇത്തിരി കുരുമുളക് രസം ഉണ്ടാക്കും .
അതിന്ന് വളരെ കുറച്ച് മതി. അല്ലാതെ അതുകൊണ്ട് മറ്റൊരു ആവശ്യവുമില്ല. ബാക്കി പീടികക്കാരന്ന് വിറ്റാലോ? പഞ്ചാര
വാങ്ങിയ കടം തീരുമല്ലോ. ഞാന്‍ അമ്മയോട് അഭിപ്രായം ചോദിച്ചു. അമ്മ അതിന്എതിരൊന്നും പറഞ്ഞില്ല. രണ്ട് ദിവസം
വെയിലൊന്ന് കാണിച്ചോട്ടെ, എന്നിട്ട് കൊടുക്കാമെന്ന് പറഞ്ഞതേയുള്ളു.

പിറ്റേന്ന് ഉച്ചക്ക് പോസ്റ്റ്മാന്‍ ഗോപാലന്‍ നായര്‍ അച്ഛന്‍റെ പണവുമായി എത്തി. അന്ന് വൈകീട്ട് ഞാന്‍ പീടികയിലെത്തി പണം
കൊടുക്കുകയും ചെയ്തു.


( ' ഓര്‍മ്മത്തെറ്റ് പോലെ എന്ന നോവലിന്‍റെ ' അദ്ധ്യായം 33 പ്രസിദ്ധീകരിച്ചിരിക്കുന്നു. )

7 comments:

ചേച്ചിപ്പെണ്ണ്‍ said...

nice memories ....

Typist | എഴുത്തുകാരി said...

വായിക്കുമ്പോള്‍ ആ അമ്മയും ആ വീടും ആ കാലവുമെല്ലാം മുന്നിലെത്തിയതുപോലെ....

keraladasanunni said...

വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ സന്തോഷം.
palakkattettan.

രാജഗോപാൽ said...

വളരെ മനസ്സില്‍ തട്ടിയ ഒരു അനുഭവ കഥ. "വറുതിക്കാലം". അരിയോ പഞ്ചസാരയോ കിട്ടാത്ത കാലം. പണം പോസ്റ്റുമാന്റെ കയ്യിലൂടെ മാത്രം കുടുംബങ്ങളില്‍ എത്തിയിരുന്ന കാലം. "മാസപ്പടി" കിട്ടുന്നയാള്‍ ഭൂപ്രഭുവിനെക്കാള്‍ പ്രതാപിയായി വാണിരുന്ന കാലം.

ramanika said...

ഓര്‍മ്മകള്‍ മരിക്കുമോ ?
ആ കാലം മനസ്സില്‍ തെളിഞ്ഞു
ചെറിയ വേദന പകര്‍ന്നു!

keraladasanunni said...

raj,
അന്നൊക്കെ പണത്തിന്ന് വിലയുണ്ടായിരുന്നു. എനിക്ക് ജോലി കിട്ടിയ ശേഷം ഒന്നര പവന്‍റെ സ്വര്‍ണ്ണമാല വാങ്ങിയത് നൂറ്റമ്പതില്‍ താഴെ രൂപക്കാണ്.
ramanika ,
ഒരിക്കലും ഓര്‍മ്മകള്‍ക്ക് മരണമില്ല.

നളിനകുമാരി said...

തറവാട് വക ഭൂസ്വത്തില്‍ മദിരാശി ഹൈക്കോടതിയില്‍ കേസ്സുണ്ടായിരുന്നു. അത് കാരണം നെല്ലും അരിയും ഒരു കുരുമണി കണി
കാണാനില്ല. എന്തിനധികം ഒന്നര വയസ്സ് ഉള്ളപ്പോള്‍ എനിക്ക് പട്ടിണി കിടക്കേണ്ടി
വന്നതായിപില്‍ക്കാലത്ത് അമ്മ സങ്കടപ്പെട്ടിട്ടുണ്ട്.

ഇത് ഇതേപോലെ എന്റെ തറവാട്ടിലും നടന്നിട്ടുണ്ട് എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് .രേസീവേര്‍ ഭരണമായിരുന്നുവത്രേ.