Friday, October 30, 2009

ദര്‍ശനം, പുണ്യ ദര്‍ശനം - ഭാഗം 2.

നാല് പതിറ്റാണ്ടിനപ്പുറത്തേക്ക് എന്‍റെ മിഴികള്‍ ചെന്നെത്തുന്ന ഒരു പ്രഭാതം. തലേന്ന് വൈകീട്ട് തന്നെ കെട്ടു നിറ കഴിഞ്ഞിരുന്നു. രണ്ടാഴ്ചയിലേറെയായി ടൈഫൊയ്ഡ് ആയി കിടന്ന ശേഷം, ഡോക്ടറുടെ ഉപദേശം അവഗണിച്ച്, ഞാന്‍ കുളിച്ച് തീര്‍ത്ഥയാത്രക്ക് ഒരുങ്ങിയതാണ്.

ആലിന്‍ ചുവട്ടില്‍ KLP4066 നമ്പറുള്ള അംബാസഡര്‍ ടാക്സി അയ്യപ്പന്‍റെ ഫോട്ടൊ മുന്നില്‍ വെച്ച് ഞങ്ങളെ കാത്ത് കിടന്നിരുന്നു. കല്‍പ്പൂരം കത്തിച്ച് നാളികേരം ഉടച്ച് ഞാന്‍ എന്‍റെ കന്നിയാത്ര പുറപ്പെട്ടു. മുമ്പിലെ സീറ്റില്‍ ഡ്രൈവര്‍ മുത്തുവും, ഞാനും, ശശിയും മാത്രം. അവന് അന്ന് പത്ത് വയസ്സ് തികഞ്ഞിട്ടില്ല. പുറകിലെ സീറ്റില്‍ മൂന്ന് പേരുണ്ട്. കൂടെ വരാനുള്ള ഒരു സ്വാമി
2 കിലോമീറ്റര്‍ അകലെ തേനൂരില്‍ നിന്ന് സംഘത്തില്‍ ചേര്‍ന്നു.

ഗുരുവായൂരില്‍ തൊഴുത ശേഷം ചങ്ങാടത്തില്‍ കാറ് കയറ്റി കടവ് കടന്നതും, തൃപ്രയാര്‍ അമ്പലത്തിലും, കൂടല്‍മാണിക്യ ക്ഷേത്രത്തിലും തൊഴുതതും, വഴിയില്‍ ഈ സ്ഥലമാണ് മാള, ശ്രി.കരുണാകരന്‍റെ മണ്ഡലം എന്ന് കുട്ടിമാമ പറഞ്ഞു തന്നതും, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കടപ്പാട്ടൂര്‍ എന്നീ
മഹാദേവ ക്ഷേത്രങ്ങള്‍ തുടങ്ങിയവയെല്ലാം ആദ്യമായി ദര്‍ശിച്ചതുമൊക്കെ ഇന്നും ഒട്ടും ഒളി മങ്ങാതെ എന്‍റെ ഓര്‍മ്മയിലുണ്ട്.

എരുമേലിയിലെ പ്രശസ്തമായ പള്ളി അന്ന് വളരെ ചെറുതായിരുന്നു. ഒട്ടും തന്നെ തിരക്ക് ഉണ്ടായിരുന്നില്ല. ഏതോ കുറെ ഭക്തന്മാര്‍ പേട്ട തുള്ളുന്നുണ്ട്. അവരോടൊപ്പം ഞങ്ങളും നടന്നു. വടശ്ശേരിക്കര കഴിഞ്ഞതിന്ന് ശേഷം പല ഭാഗത്തും
റോഡരുകില്‍ കുട്ടികള്‍ ബക്കറ്റുമായി വാഹനങ്ങള്‍ കാത്ത് നില്‍പ്പുണ്ട്. കയറ്റം കയറി എന്‍ഞ്ചിന്‍ ചൂടായി വരുന്ന വാഹനങ്ങള്‍ക്ക് അവര്‍ വെള്ളം കോരി ഒഴിച്ചു തരും, പ്രതിഫലമായി നല്‍കുന്ന അമ്പത്പൈസ അവര്‍ വലിയ സന്തോഷത്തോടെ കൈ നീട്ടി വാങ്ങും.

നിലക്കല്‍ ഇന്നത്തെപ്പോലെ ഒരു ശ്രദ്ധാകേന്ദ്രം ആയിരുന്നില്ല. കാര്‍ എവിടേയും നിര്‍ത്താതെ ചാലക്കയത്ത് എത്തി. ഇപ്പോള്‍ ടോള്‍ പിരിക്കുന്ന ഇടത്ത് ഞങ്ങളുടെ കാര്‍ തടഞ്ഞ് നിര്‍ത്തി. ഇവിടുന്നങ്ങോട്ട് നടന്ന് പോണം. പമ്പയിലേക്ക് വാഹനമൊന്നും കടത്തി വിടില്ല.

എന്ത് വേണം എന്ന് ആലോചിക്കുമ്പോള്‍ വേറൊരു കാര്‍ അവിടെ എത്തി. കാവല്‍ക്കാരന്‍ ഭവ്യതയോടെ ആ കാറിനകത്തുള്ളവരോട് എന്തോ പറഞ്ഞ് അവരെ പോകാന്‍ അനുവദിച്ചു. അടുത്ത നിമിഷം കുട്ടിമാമ അയാളോട് 'ലഞ്ചം വാങ്ങി അവരെ കടത്തി വിട്ടു അല്ലേ' എന്നും പറഞ്ഞ് കയര്‍ത്തു. ഒന്നും വാങ്ങിച്ച് വിട്ടതല്ല, ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടാണ് കാറില്‍
ഉണ്ടായിരുന്നത് എന്ന് അയാള്‍ മറുപടി പറഞ്ഞപ്പോള്‍ ' പ്രാക്കുളം ഭാസി ഞാന്‍ അറിയാത്ത ആളൊന്നുമല്ല, ബാക്കി കാര്യം ഞാന്‍ അയാളെ കണ്ട് പറഞ്ഞോളാ 'മെന്ന് കുട്ടിമാമ പറഞ്ഞു. അതോടെ ഞങ്ങള്‍ക്ക്മുമ്പില്‍ സ്വര്‍ഗ്ഗകവാടം തുറന്നു.

കാര്‍ മുന്നോട്ട് നീങ്ങി. 'ഭീഷണി ഫലിച്ചു അല്ലേ' എന്ന് സംഘത്തിലുള്ള വാരിയര്‍ സ്വാമി കുട്ടിമാമയോട്ചോദിച്ചു.

'ഭീഷണിയൊന്നുമല്ല' കുട്ടിമാമ പറഞ്ഞു' അനീതി എവിടെ കണ്ടാലും അതിനെ ചോദ്യം ചെയ്യണം. എന്നാലേ സമൂഹത്തില്‍
എല്ലാവര്‍ക്കും തുല്യമായ പദവി കിട്ടൂ'.

'സംഗതി ശരിയാണ്, പക്ഷെ അത് നിങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കേ പറ്റു, സാധാരണക്കാരനായ ഒരാള്‍. പ്രതികരിക്കാന്‍ നിന്നാല്‍
വിവരം അറിയും' എന്നും പറഞ്ഞ് വാരിയര്‍ സ്വാമി വിഷയം അവസാനിപ്പിച്ചു.

പമ്പയിലെ ഒരു താല്‍ക്കാലിക ഹോട്ടലില്‍ അന്നത്തെ രാത്രി ഞങ്ങള്‍ കൂടി. പിറ്റേന്ന് കാലത്ത് പമ്പയില്‍ കുളിച്ച് മല കയറാന്‍ തുടങ്ങി. നീലിമലയും അപ്പാച്ചിമേടും എല്ലാം കഴിന്ന് ഞങ്ങള്‍ നീങ്ങുമ്പോള്‍ വീണു കിടന്ന ഒരു മരക്കൊമ്പിലും ചാരി കയറ്റം കയറി ക്ഷീണിച്ച നാലഞ്ച് പേര്‍ വിശ്രമിക്കുന്നു. അതിലൊരാള്‍ പ്രസിദ്ധ സിനിമ നടന്‍ മധുവായിരുന്നു. കൂടെ ഉണ്ടായിരുന്ന പ്രഭേട്ടന്‍ തന്‍റെ സൈഡ് ബാഗില്‍ സൂക്ഷിച്ച ക്യാമറ പുറത്തെടുത്തു. ശശിയെ അടുത്ത് നിര്‍ത്തി അദ്ദേഹത്തിന്‍റെ ഫോട്ടൊ (നിര്‍ഭാഗ്യ വശാല്‍ വെളിച്ച കുറവ് കാരണം ആ ഫോട്ടൊ കിട്ടിയില്ല) എടുത്തു.

ആ കാലത്ത് ശബരിമലക്ക് പോകുന്നവര്‍ ആഹാരം ഉണ്ടാക്കി കഴിക്കാനുള്ള സാധനങ്ങളും മറ്റും കരുതി വലിയ കെട്ടുമായിട്ടാണ് പോകാറ്. കുട്ടിമാമ ഒന്നും എടുക്കാന്‍ സമ്മതിച്ചില്ല. എല്ലാം അവിടെ സുഭിക്ഷമായി കിട്ടും എന്ന് മുമ്പേക്കൂട്ടി പറഞ്ഞതു കാരണം പൂജക്ക് വേണ്ട സാധനങ്ങളൊഴികെ മറ്റൊന്നും ഞങ്ങളുടെ കയ്യില്‍ ഇല്ലായിരുന്നു. തിരക്ക് ഇല്ലാത്തതിനാല്‍,
ഇന്ന്പതിനെട്ടാം പടി കയറാന്‍ ക്യൂ നില്‍ക്കുന്ന സ്ഥലത്താണ് ഞങ്ങളുടെ വിശ്രമം. സമയം ഉച്ചയായി. തൊട്ടടുത്ത് വിശ്രമിക്കുന്ന സ്വാമിമാര്‍ ഉച്ച ഭക്ഷണത്തിന്നുള്ള തയ്യാറെടുക്കുന്നു. ഞങ്ങള്‍ ഭക്ഷണത്തിന്ന് ഒന്നും ഉണ്ടാക്കിയിട്ടില്ല. എന്താണ് ഉദ്ദേശിക്കുന്നത് എന്നു പോലും അറിയില്ല.

'കെട്ട് അഴിച്ചപ്പോള്‍ കിട്ടിയ അരി കൊണ്ടുപോയി കൊടുക്ക്, ഒരു ഉറുപ്പിക കൊടുത്താല്‍ നേദ്യച്ചോറ്കിട്ടും, അത് വാങ്ങീട്ട് വരിന്‍' കുട്ടിമാമ പറഞ്ഞു. രണ്ടുപേര്‍ അരിയും പണവും കൊടുത്ത്നേദ്യച്ചോറുമായി എത്തി. കൂടെ വന്ന സ്വാമിമാര്‍
രണ്ടുപേരുടെ കയ്യിലും പ്ലേറ്റ് ഉണ്ട്. കുട്ടിമാമ അത് വാങ്ങി, ചോറ് വിളമ്പി. അടുത്ത വിരിയിലേക്ക് നോക്കി. അവരുടെ കയ്യില്‍ അച്ചാറുണ്ട്. 'സ്വാമി, കുറച്ച് അച്ചാറ് വേണോലോ' കുട്ടിമാമ അവരോട്ചോദിച്ചു. ഒരു മടിയും കൂടാതെ അവര്‍
ഒരു ഇലച്ചീന്ത് നിറയെ അച്ചാര്‍ തന്നു. വേറൊരു കൂട്ടര്‍ ഉണ്ടാക്കിയതില്‍ അല്‍പ്പം കറിയും.

അച്ചാര്‍ തന്നവരോട് ഒരു പാത്രം കടം വാങ്ങി അതില്‍ നിറയെ വെള്ളം സംഘടിപ്പിച്ചു. കുറച്ച് വെള്ളം ചോറില്‍ ഒഴിച്ച് അച്ചാറും കറിയും കൂട്ടി രണ്ട് പേര്‍ വീതം മൂന്ന്പ്രാവശ്യമായി ഞങ്ങള്‍ എല്ലാവരും ഊണ് കഴിച്ചു. 'പ്ലേറ്റ് കഴികിയിട്ട് പോയി അരവണ വാങ്ങിച്ചോളിന്‍ 'കുട്ടിമാമ പറഞ്ഞു' അപ്പവും അവിടെ തന്നെ കിട്ടും'. പ്രസാദങ്ങള്‍ എത്തി.

ആ നേരത്ത് ഞങ്ങളുടെ സമീപം ഇരുന്നിരുന്ന സ്വാമിമാര്‍ അവര്‍ ഉണ്ടാക്കിയ പഞ്ചാമൃതം അയ്യപ്പന്മാര്‍ക്ക് വിതരണത്തിന്നായി എടുത്തു. പാത്രം കണ്ടതും 'ഇവിടെയുള്ള എല്ലാവര്‍ക്കും കൊടുത്താലും സാധനം ബാക്കി വരും' എന്ന് കുട്ടിമാമ കണ്ടെത്തി. 'വിളമ്പാന്‍ ഇവരെ കൂടി കൂട്ടിക്കോളിന്‍' എന്ന് അവരോട്പറയുകയും ചെയ്തു. ഞങ്ങളുടെ കൂടെ ഉള്ളവര്‍ പഞ്ചാമൃതം വിളമ്പുന്നത് ഞാനും ശശിയും കുട്ടിമാമയും മധുരം നുണഞ്ഞ് നോക്കിയിരുന്നു.

ഉച്ച തിരിഞ്ഞതും അയ്യപ്പന്മാര്‍ കൂടുതലായി വന്നു ചേര്‍ന്നു. 'ഇക്കണക്കിന്ന് ഭഗവാനെ കണി കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല' എന്ന് കൂട്ടത്തില്‍ ഒരു സ്വാമി പറഞ്ഞു. 'എന്നാല്‍ നമുക്ക് ഇപ്പോള്‍ തന്നെ ഇറങ്ങാം, കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ കണി കാണാം' എന്ന് കുട്ടിമാമ പറഞ്ഞതോടെ ഞങ്ങള്‍ പടിയിറങ്ങി.

അന്ന് തിരുനക്കരയില്‍ കൂടി. മൈതാനത്ത് ഫയര്‍ഫോഴ്സ്കാരുടെ അഭ്യാസപ്രകടനത്തിന്ന് ഉണ്ടാക്കിയ ഓലഷെഡ്ഡും നോക്കി ഞാന്‍ ആല്‍ത്തറയില്‍ കിടന്നു.

========= ഈ കുറിപ്പ് ഇവിടെ അവസാനിക്കുന്നില്ല =========

(ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 28 ഉം 29 ഉം അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു)


LINK TO THIS NOVEL:- http://palakkattettan.blogspot.com/

7 comments:

ramanika said...

vivaranam nannayi!

keraladasanunni said...

Thank you ramanika.

തൃശൂര്‍കാരന്‍ ..... said...

കൊള്ളാം ...ഇഷ്ടപ്പെട്ടു. പക്ഷെ മധുവിന്റെ ഒപ്പം നിന്നെടുത്ത ഫോട്ടോ കിട്ടാഞ്ഞത് കഷ്ടമായിപ്പോയി...

keraladasanunni said...

സുജിത്,
ആ ഫിലിം ഡെവലപ്പ് ചെയ്ത് കൊണ്ടുവന്ന ദിവസം വല്ലാത്ത നിരാശ തോന്നിയിരുന്നു.

Anonymous said...

Eee blog adipidikalkkidayil oru nalla vayana labhichu. Thank you so much

keraladasanunni said...

Thank you very much
palakkattettan.

നളിനകുമാരി said...

കന്നി യാത്ര കൊള്ളാം.