Friday, September 25, 2009

നായാട്ട് .

ക്രൂരമായ ചൂഷണത്തിന്ന് വിധേയയാകുന്നത്തിന്ന് മുമ്പ് ഭാരതപ്പുഴ ഒരു സുന്ദരിയായിരുന്നു. ഇരു വശത്തും മണല്‍ കൂനകളും , തെളിഞ്ഞ വെള്ളവും ഒക്കെയായി ശാന്തമായി അത് അങ്ങിനെ ഒഴുകിയിരുന്നു. വേനല്‍ കാലത്ത് വൈകുന്നേരങ്ങളില്‍ കാറ്റേറ്റ് പലരും മണല്‍ തിട്ടയില്‍ തെളിഞ്ഞ ആകാശം നോക്കി കിടക്കും. കുളിക്കടവുകളിലെ പാറകളില്‍ ചിലപ്പോള്‍ സാമൂഹ്യ വിരുദ്ധര്‍ പ്രഭാത കൃത്യങ്ങള്‍ നടത്തി മലിനപ്പെടുത്തും എന്നതൊഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും അന്നൊന്നും പുഴയെ സംബന്ധിച്ച് ഉണ്ടായിരുന്നില്ല.

ആ കാലത്ത് മീന്‍ പിടിക്കാന്‍ ഒരു പോക്കുണ്ട്. വെളുത്ത പക്ഷത്തില്‍ പ്രത്യേകിച്ച് വാവ് അടുക്കുമ്പോള്‍ മീന്‍ പിടിക്കാക്കാന്‍
പോകാറില്ല.അല്ലാത്തപ്പോള്‍ പെട്രോമാക്സും , വാളുകളും , ഒറ്റലും ഒക്കെയായി സംഘങ്ങള്‍ പുറപ്പെടും. ബാബ്ജിക്കയായിരുന്നു
നേതാവ്. പണ്ട് എം. എസ്. പി ക്കാരനായിരുന്ന അദ്ദേഹം ഓട്ടുകമ്പിനിയില്‍ ഡ്രൈവറായിരുന്നു. സ്വാതന്ത്ര സമര സേനാനി കൂടിയായിരുന്നു അദ്ദേഹം. ബാബ്ജിക്കയുടെ മുതിര്‍ന്ന മക്കളായ ഹനീഫയും,അബ്ദുള്‍ റഹിമാനും എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഞാന്‍ മത്സ്യവും മാംസവും കഴിക്കാറില്ല. എങ്കിലും കൂട്ടത്തില്‍ ഞാനും ഉണ്ടാവണമെന്ന് അവര്‍ക്കൊക്കെ
താല്‍പ്പര്യം തോന്നിയിരുന്നതിനാല്‍ കൂടെ ചെല്ലും.

രാത്രി പത്ത് മണിക്ക് ശേഷമാണ് പുഴയില്‍ ഇറങ്ങാറ്. വാള് എന്‍റെ കയ്യില്‍ തരാറില്ല. വെള്ളത്തിലൂടെ മീനിനെ വെട്ടുമ്പോള്‍ അത് പാളി പോകാനിടയുണ്ട്. എന്നിട്ട് ആരുടേയെങ്കിലും ശരീരത്തില്‍ തട്ടിയാല്‍ ? ആ അപകടം ഒഴിവാക്കണമല്ലോ. ഹനീഫയോ തടിയന്‍ മുഹമ്മദോ വിളക്കുമായി മുന്നില്‍ നടക്കും. പുറകിലായി വാളുകാര്‍, അവര്‍ക്ക് പിന്നില്‍ ഒറ്റലുകാര്‍, ഏറ്റവും പുറകില്‍
ചാക്ക് സഞ്ചിയുമായോ കുട്ടിച്ചാക്കോ ആയി ഒരാളും. പിടിച്ച മീന്‍ അയാളാണ് സൂക്ഷിക്കേണ്ടത്. എനിക്ക് അങ്ങിനെ പ്രത്യേകിച്ച് ചുമതലകളൊന്നുമില്ല. മറ്റുള്ളവര്‍ ചെയ്യുന്ന പണികള്‍ ശ്രദ്ധിക്കുകയും ബീഡിയും സിഗററ്റും മാറി മാറി വലിക്കുകയും അവര്‍
നീങ്ങുന്നതിനോടൊപ്പം മണലിലൂടെ നടക്കുകയും ആയിരുന്നു ഞാന്‍ ചെയ്തിരുന്നത്.

മീന്‍ പിടിക്കുന്നതിന്ന് ചില സൂത്രങ്ങളൊക്കെയുണ്ട്. പൂഴാന്‍ എന്ന മീന്‍ വെള്ളത്തിന്നടിയിലെ മണലില്‍ പൂഴ്ന്ന് കിടക്കും. പാറപ്പുറത്തെങ്ങാനും പൂഴാനെ കണ്ടാല്‍ അബ്ദുള്‍ റഹിമാന്‍ രണ്ട് കയ്യും നിറച്ച് മണലെടുക്കും. ഒഴുക്കിനനുസരിച്ച് മീനിന്‍റെ മുമ്പിലായി നിന്ന് കുറേശയായി കയ്യിലെ മണല്‍ വെള്ളത്തില്‍ ഒഴുക്കും. അത് വന്ന് മീനിനെ മൂടും. പിന്നെ അതിനെ ഒറ്റ പിടുത്തമാണ്.

പുഴ വെള്ളത്തില്‍ നിന്ന് ചിലപ്പോള്‍ ചെമ്മീന്‍ കിട്ടുമെന്നും താറാവ് പുഴയില്‍ ഇറങ്ങിയ ദിവസം ചിലപ്പോള്‍ അതിന്‍റെ മുട്ട കിട്ടുമെന്നും ആ മുട്ടക്ക് തോടിന്ന് പകരം പാട പോലെ ഒരു തോല്‍ മാത്രമേ കാണു എന്നും ഞാന്‍ മനസ്സിലാക്കിയത് മീന്‍
പിടുത്തക്കാര്‍ക്ക് ശിങ്കിടിയായി പോയിട്ടാണ്.കരയില്‍ കൂടി നടക്കലാണ് എന്‍റെ പരിപാടി എങ്കിലും ഒരു ദിവസം തള്ള വിരലിനോളം വലുപ്പമുള്ള ഒരു മീനിനെ ഞാനും പിടിച്ചു. വലിയ സന്തോഷത്തില്‍ അത് കൂട്ടുകാര്‍ക്ക് കാണിച്ചപ്പോള്‍ ' ഇത് ചട്ടിക്കാടനല്ലേ, ഇത് നന്നല്ല, കളഞ്ഞോളു ' എന്ന അഭിനന്ദനമാണ് കിട്ടിയത്.

നായാട്ടിന്ന് പോകുമ്പോഴും എന്നെ കൂട്ടിന്ന് വിളിക്കും. തലയില്‍ ഹെഡ് ലൈറ്റ് വെച്ച് കയ്യില്‍ തോക്കുമായി ബാബ്ജിക്ക മുന്നില്‍
നടക്കും. പുറകില്‍ പരിവാരങ്ങളും. മീന്‍ പിടുത്തത്തില്‍ നിന്നുള്ള ഏക വ്യത്യാസം നായാട്ടിന്ന് പോകുമ്പോള്‍ സംസാരിക്കാന്‍
പാടില്ല എന്നതാണ്. വല്ലപ്പോഴും മുയലോ ഒന്നോ രണ്ടോ പ്രാവശ്യം പോക്കാന്‍ എന്ന് വിളിക്കുന്ന കാട്ടുപൂച്ചയോ ഒക്കെ കിട്ടിയിട്ടുമുണ്ട്.

പകല്‍ നേരത്ത് പ്രാവിനെ വെടിവെക്കാന്‍ പോകും. തോക്കിന്ന് പുറമേ എയര്‍ഗണ്ണും കയ്യിലുണ്ടാവും. ശിഷ്യന്മാരും കഴിവ് തെളിയിക്കണമെന്ന് ബാബ്ജിക്കാന് നിര്‍ബന്ധമുണ്ട്. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് എന്‍. സി. സി പരിശീലനം
നിര്‍ബന്ധമായിരുന്നു. അന്ന് തോക്ക് കൈകര്യം ചെയ്യാന്‍ പഠിപ്പിച്ചിരുന്നുവെങ്കിലും പക്ഷികളെ വെടി വെക്കാന്‍ ശ്രമിച്ച എല്ലാ പ്രാവശ്യവും ഞാന്‍ പരാജയപ്പെട്ടു. ഉണ്ണിയെ ഞാന്‍ ഉന്നം പഠിപ്പിച്ച് മിടുക്കനാക്കാം എന്ന് ബാബ്ജിക്ക ഏറ്റു.

ഒരു ദിവസം ബാബ്ജിക്ക എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ചെല്ലുമ്പോള്‍ വെടുപ്പായ സ്വീകരണം. നാക്കിലയില്‍ പത്തിരി വിളമ്പി. അതിന്ന് മീതെ ഒരു കൂട്ടാനും. നല്ല എരിവ്. കടിച്ചാല്‍ തട്ടുന്നില്ല. ' സാധനം എങ്ങിനെയുണ്ട് ' എന്ന് ബാബ്ജിക്ക ചോദിച്ചു.
' ബസ്സിന്‍റെ സീറ്റിലെ സ്പോഞ്ച് പുഴുങ്ങിയത് മാതിരി തോന്നുന്നു ' എന്ന് ഞാന്‍ പറഞ്ഞു. ഒരു പൊട്ടിച്ചിരി ഉയര്‍ന്നു.
' ഉണ്ണി ഇറച്ചി കൂട്ടാറില്ലേ ' എന്ന് ബാബ്ജിക്കയുടെ ഭാര്യ ചോദിച്ചു. ഇല്ല എന്ന് ഞാന്‍ പറഞ്ഞതോടെ എന്‍റെ മുന്നിലെ പ്ലേറ്റ് അവര്‍ എടുത്ത് മാറ്റി.

തോക്ക് ഉപയോഗിക്കുന്ന വിധം ബാബ്ജിക്ക എനിക്ക് പറഞ്ഞു തന്നു. എന്‍. സി. സി യിലെ മുന്‍ പരിചയം കാരണം സംഗതി വേഗം പഠിഞ്ഞു. ഇനി പ്രായോഗിക പരിശീലനം വേണം. പോയന്‍റ് ടൂ. ടൂ. തോക്ക് എന്‍റെ കയ്യില്‍ തന്നു. ഭാഗ്യത്തിന് ഉമ്മറത്തെ മാവില്‍ ഒരു കാക്ക ഇരിപ്പുണ്ട്. മറഞ്ഞ് നിന്ന് അതിനെ വെടി വെച്ചിടാന്‍ ഗുരു പറഞ്ഞു. വീണ്ടും എനിക്ക് ഒരു പരിഭ്രമം. അപ്പോള്‍ ബാബ്ജിക്ക ദ്രോണാചാര്യരായി, ഞാന്‍ അര്‍ജ്ജുനനും. എല്ലാ ശ്രദ്ധയും ലക്ഷ്യത്തില്‍ മാത്രമാക്കി ഞാന്‍
കാഞ്ചി വലിച്ചു.

എത്ര കിറു കൃത്യം. ഉണ്ട മാവില്‍ നിന്നും പത്തടി അകലെയുള്ള തൈത്തെങ്ങിന്‍റെ ചുവട്ടില്‍ വെള്ളം നിറച്ചു വെച്ച തൊട്ടിയില്‍ തന്നെ കൊണ്ടു. അതില്‍ വീണ സുക്ഷിരത്തിലൂടെ വെള്ളം തെറിച്ച് മുറ്റത്ത് വീണു.




------- എല്ലാവര്‍ക്കും നവരാത്രി ആശംസകള്‍.---------

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 18 ഉം 19 ഉം അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. )

3 comments:

ramanika said...

മഹാനവമി വിജയദശമി ആശംസകള്‍
നോവല്‍ വായിക്കുന്നുണ്ട് നന്നായിരിക്കുന്നു !

keraladasanunni said...

ramanika,
വളരെ നന്ദി.
ആദിപരാശക്തിയുടെ എല്ലാ വിധ അനുഗ്രഹങ്ങളും ലഭിക്കുമാറാകട്ടെ.
palakkattettan.

നളിനകുമാരി said...

അങ്ങനെ അര്‍ജുനന്‍ ഉന്നം കിട്ടാതെ....