Thursday, August 20, 2009

സ്നേഹമെന്ന പാശം 

ചിങ്ങമാസത്തിലെ അത്തം ദിവസമായിരുന്നു അന്ന്. കൃത്യം പത്ത് കൊല്ലം ആയിട്ടും അന്നത്തെ മഴയുടേയും കുളിരിന്‍റേയും ഓര്‍മ്മ ഇന്നും മറന്നിട്ടില്ല.

സാധാരണ വൈകീട്ട് ചീട്ട് കളിക്കാന്‍ ക്ലബ്ബിലേക്ക് നടന്നാണ് ചെല്ലുക. പകല്‍ മുഴുവന്‍ കുത്തിയിരുന്ന് ജോലി ചെയ്ത മുഷിവ് മാറും എന്ന് മത്രമല്ല, ശരീരത്തിന്ന് ഒരു വ്യായാമം കിട്ടുകയും ചെയ്യും. പക്ഷെ തിരിച്ച് വരുന്നത് അജിത കൃഷ്ണന്‍റെ സ്കൂട്ടറിന്‍റെ പുറകില്‍ ഇരുന്നായിരിക്കും. ചില ദിവസങ്ങളില്‍ പറളി റെയില്‍വേ സ്റ്റേഷന്നോട് ചേര്‍ന്നുള്ള ഫുട്ട് ഓവര്‍ ബ്രിഡ്ജിന്നരികെ സ്കൂട്ടറുമായി ചങ്ങാതി കാത്ത് നില്‍ക്കും. പിന്നെ ഒന്നിച്ചാണ് യത്ര. വളരെ അപൂര്‍വ്വമായിട്ടേ അജി സ്കൂട്ടര്‍ എടുക്കാതിരിക്കൂ. ആ ദിവസങ്ങളില്‍ ഞാന്‍ ബൈക്കുമായി ചെന്ന് കൂട്ടുകാരനെ ക്ലബ്ബിലേക്കും തിരിച്ചും എത്തിക്കണം.

അന്ന് വൈകുന്നേരം അജി എന്നെ ഫോണില്‍ വിളിച്ചു.' എന്‍റെ സ്കൂട്ടറില്‍ ഒരു തുള്ളി പെട്രോള്‍ ഇല്ല. നീ ബൈക്കുമായി വാ, ഞാന്‍ ചെമ്മിനി പറമ്പില്‍ കാത്ത് നില്‍ക്കാം'. അന്ന് ഞാന്‍ കൂട്ടുകാരന്ന് സാരഥി ആയി. എട്ടേ കാലിന്ന് കളി നിര്‍ത്തി. ക്ലബ്ബില്‍
നിന്നും താഴെ ഇറങ്ങി വന്നതും ' നല്ല മഴ വരുന്നുണ്ട്, വേഗം വിട്ടോളിന്‍ ' എന്ന് മൊയ്തു പറഞ്ഞു.' സൂക്ഷിച്ച് ചെല്ലിന്‍ , രാത്രി നേരമാണ് ' എന്ന് ചന്ദ്രന്‍ മാസ്റ്ററും പറഞ്ഞു.

ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. കൂട്ടുകാരന്‍ പുറകില്‍ കയറി. ഹീറോ ഹോണ്ട പടിഞ്ഞാറ് ഭാഗത്തേക്ക് പാഞ്ഞു. ചെക്ക് പോസ്റ്റ് കഴിഞ്ഞ് ഇറക്കം ഇറങ്ങുമ്പോള്‍ മഴയുടെ ആരവം കേട്ടു.' ഇതെന്താ തിരുവാതിര ഞാറ്റുവേല പോലെ ' എന്ന് സുഹൃത്ത് മഴയെ പറ്റി പറഞ്ഞു. മഴ എത്താറായി. ഫുട്ട് ഓവര്‍ബ്രിഡ്ജിനടുത്ത് നിന്ന് നൂറ്റമ്പത് മീറ്ററെ എന്‍റെ വീട്ടിലേക്ക് ദൂരമുള്ളു. കൂട്ടുകാരന്ന് ഒരു കിലോ മീറ്ററിലേറെ പോണം. അവിടെ എത്തുമ്പോഴേക്ക് നനയും. തിരിച്ച് എത്തുന്നത് മഴ കഴിഞ്ഞേ പറ്റു. അത് മനസ്സിലാക്കി ഞാന്‍ കൂട്ടുകാരനോട് ' അജീ നീ വണ്ടിയും കൊണ്ട് നിന്‍റെ വീട്ടിലേക്ക് പൊയ്ക്കോ, ഞാന്‍ ഫുട്ട് ഓവര്‍ബ്രിഡ്ജിന്നടുത്ത് ഇറങ്ങി ഓടിക്കോളാം ' എന്ന് പറഞ്ഞു.' അങ്ങിനെയാണെങ്കില്‍ നീ പൊയ്ക്കോ, ഞാന്‍ നടന്ന് പൊയ്ക്കൊള്ളാം ' എന്നായി അവന്‍ .

ഇനി നിവൃത്തിയില്ല. പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന കക്ഷിയാണ്.അവനെ മഴയത്ത് ഇറക്കി വിട്ടിട്ട് ഞാന്‍ വീട്ടിലേക്ക് പോകുന്നത് ശരിയല്ലല്ലോ. നനയുകയാണെങ്കില്‍ നനയട്ടെ. ഞാന്‍ ബൈക്ക് അവന്‍റെ വീട്ടിലേക്ക് ഓടിച്ചു. തോട്ടു പാലം കടന്നതും
മഴ ചാറാന്‍ തുടങ്ങി. പത്ത് തുള്ളി മതി ഒരു പാത്രം നിറയാന്‍. ആ വിധത്തിലുള്ള ഉഗ്രന്‍ മഴ. ചെമ്മിനിക്കാവ് റോഡിലേക്ക് തിരിയുമ്പോഴേക്കും ഞങ്ങള്‍ നന്നായി നനഞ്ഞു കുളിച്ചു. കാവിന്ന് മുന്നില്‍ ഞങ്ങളെത്തി. ഇനി നൂറ് മീറ്റര്‍ കൂടി പോയാല്‍
അജിയുടെ വീടെത്തും.ഒരു തോര്‍ത്ത് വാങ്ങി തല തുടച്ച് അവിടെ നിന്നിട്ട് മഴ തോര്‍ന്ന ശേഷം വീട്ടിലേക്ക് പോവാമെന്ന് ഞാന്‍ കരുതി.

പക്ഷെ സംഭവിച്ചത് വേറൊന്നാണ്. അജി എന്നോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നനഞ്ഞ കോലത്തില്‍ രണ്ടാളും കൂടി കയറി ചെന്നാല്‍ വീട്ടുകാര്‍ എന്ത് കരുതും. അദ്ധ്വാനിച്ച് പത്ത് കാശ് ഉണ്ടാക്കാന്‍ പോയതാണെങ്കില്‍ സാരമില്ല. ഇത് തെമ്മാടിത്തരത്തിന്‍റെ ഊക്ക് കൊണ്ടാണ് എന്നല്ലേ വിചാരിക്കുക. വണ്ടി നിര്‍ത്തി ഞങ്ങളിറങ്ങി. ഭാഗ്യ വശാല്‍ കറണ്ട് പോയി. ഇരുട്ടത്ത് ഞങ്ങള്‍ മഴ നനഞ്ഞ് നില്‍ക്കുന്നത് ആരും കാണില്ല. പറമ്പിന്ന് അപ്പുറത്ത് കൂത്ത് മാടം ഉണ്ട്. അതല്ലാതെ അടുത്തെങ്ങും മഴ കൊള്ളാതെ നില്‍ക്കാന്‍ ഒരു ഇടവും ഇല്ല.' ഇത് ഇപ്പൊ മാറും , നീ ഇങ്ങോട്ട് വാ ' എന്നും പറഞ്ഞ് അജി ആല്ത്തറയില്‍ കയറി. ഞാന്‍ പുറകേയും.

മഴ മാറിയില്ല എന്ന് മത്രമല്ല ഒന്നുകൂടി കൊഴുക്കുകയാണ് ഉണ്ടായത്. സമയം കുറെ കടന്ന് പോയി. എനിക്ക് വീട്ടുകാരെ കുറിച്ച് വേവലാതിയായി. പാവങ്ങള്‍. എന്നേയും കാത്ത് ചോറ് ഉണ്ണാതെ കാത്തിരിക്കുന്നുണ്ടാവും. അകലെ ആയി ആകാശത്തില്‍ ഒരു മിന്നല്‍ കണ്ടു. ' ഇടി വെട്ടും എന്ന് തോന്നുന്നു ' എന്ന് ഞാന്‍ പറഞ്ഞു. ' എടാ, ഉണ്ണ്യേ ' അജി വിളിച്ചു ' ഇപ്പൊ ഒരു ഇടി പൊട്ടി നമ്മള് രണ്ടാളും ചത്തൂന്ന് വിചാരിക്ക്യാ '. ഞാന്‍ അത് മുഴുമിക്കാന്‍ സമ്മതിച്ചില്ല. എനിക്ക് എന്തെങ്കിലും
പറ്റിയാല്‍ കുടുംബം അനാഥമാവും. കുട്ടികള്‍ ഒന്നും ഒരു നിലക്ക് ആയിട്ടില്ല. ' കരി നാക്ക് കൊണ്ട് വേണ്ടാത്തതൊന്നും
പറയാതെ ' എന്ന് എന്‍റെ വിയോജിപ്പ് ഞാന്‍ പറഞ്ഞു.

നിനക്ക് അത് വെറുതെ തോന്നുകയാണെന്നും ഓരോ ജീവിക്കും ഈ ലോകത്ത് കഴിഞ്ഞുകൂടാനുള്ള വഴി ദൈവം തന്നെ
ഒരുക്കിയിട്ടുണ്ടെന്നും ഞാനാണ് എല്ലാം എന്ന തോന്നല്‍ വെറുതെയാണെന്നും കൂട്ടുകാരന്‍ പറഞ്ഞത് എനിക്ക് അംഗീകരിക്കാനായില്ല.
ഈ കാലത്തൊന്നും കനത്ത ഇടി വെട്ടില്ല എന്ന് ഞാന്‍ ആശ്വസിച്ചു.

കുറച്ച് കഴിഞ്ഞപ്പോള്‍ ' നിന്നെ ഞാന്‍ ചിറ്റിച്ചു അല്ലേ ' എന്ന് അജി സങ്കടത്തോടെ ചോദിച്ചു. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലൊ, ഇങ്ങിനെ ഒരു യോഗം ഇന്നേ ദിവസം നമുക്ക് വെച്ചിട്ടുണ്ടാവും എന്ന് അവനോട് പറഞ്ഞു. നനഞ്ഞു കുളിച്ച എന്‍റെ താടി കൂട്ടിയടിച്ചു തുടങ്ങി. അകലെ കമ്പനിയില്‍ പത്ത് മണി അടിക്കുന്നത് കേട്ടു. മഴ തോരുന്നത് കാത്ത് നില്‍ക്കുന്നതില്‍ ഇനി അര്‍ത്ഥമില്ലെന്ന് മനസ്സിലായി. കൂട്ടുകാരനും അത് ബോധിച്ചതായി തോന്നി. ഞങ്ങള്‍ തറയില്‍ നിന്ന് താഴെ ഇറങ്ങി.ഞാന്‍
ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കി. ലൈറ്റിന്‍റെ പ്രകാശത്തില്‍ മഴത്തുള്ളികള്‍ മുന്നില്‍ ചിതറി വീഴുന്നത് ഞാന്‍ കണ്ടു.

മുഖത്ത് ചരല്‍ വാരി വിതറുന്നത് പോലുള്ള മഴ കാഴ്ചക്ക് മങ്ങലേല്‍പ്പിച്ചു. അതൊന്നും കൂട്ടാക്കാതെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു.
വീടെത്തുമ്പോള്‍ ഭാര്യയും കുട്ടികളും എന്നെ കാത്തിരിക്കുകയാണ്. വസ്ത്രം മാറി തല തുവര്‍ത്തുമ്പോഴേക്കും സുന്ദരി കുരുമുളകും
മഞ്ഞളും ചേര്‍ത്ത് പൊടിച്ചു വന്നു. അവള്‍ അത് നിറുകയില്‍ അമര്‍ത്തി തിരുമ്മി. മക്കള്‍ തവിട് കിഴി ചൂടാക്കി ശരീരം ചൂട് പിടിപ്പിച്ചു.

അപ്പോള്‍ ആല്‍ത്തറയില്‍ വെച്ച് ' ഇടി വെട്ടി മരിക്കുന്ന കാര്യം ' അജി പറഞ്ഞത് എന്‍റെ മനസ്സിലെത്തി. എനിക്ക് എങ്ങിനെ ഈ സ്നേഹം ഉപേക്ഷിച്ച് മരിച്ച് പോകാന്‍ കഴിയും എന്ന് ഞാനോര്‍ത്തു.

3 comments:

ramanika said...

വായിച്ചപ്പോള്‍ പത്തു വര്ഷം പുറകോട്ടു പോയി ഞാനും

keraladasanunni said...

ramanika.
വളരെ നന്ദി
palakkattettan.

നളിനകുമാരി said...

ആ സ്നേഹവീട്ടില്‍ ഒരു പാട് കാലം നാഥനായി എന്റെ ഏട്ടന്‍ ഉണ്ടാവണം.