Sunday, July 5, 2009

കാറപകടം.

എന്ത് അപകടം നടന്നാലും അതിന്‍റെ കുറ്റം മുഴുവന്‍ വലിയ വാഹനത്തിന്‍റെ ആളുകളില്‍ ചുമത്തുകയാണ് നമ്മുടെ നാട്ടിലെ പതിവ് രീതി. കാല്‍ നടക്കാരന്‍ സൈക്കിളിന്ന് മുമ്പില്‍ കുറുകെ ചാടിയിട്ട് സൈക്കിള്‍ മുട്ടിയാലും ജനം സൈക്കിള്‍ ഓടിച്ചവനോട്
'എവിടെയാടാ നിന്‍റെ കണ്ണ് 'എന്നേ ചോദിക്കൂ. ചില ദിക്കില്‍ നിര്‍ഭാഗ്യവാനായ ഡ്രൈവറുടെ കരണത്ത് രണ്ട് പൊട്ടിച്ചും
കൊണ്ടായിരിക്കും ചോദ്യം.വാഹനത്തിന്‍റെ വലിപ്പം കൂടുന്നതനുസരിച്ച് ഇത്തരം പ്രതികരണത്തിന്‍റെ തോത് വര്‍ദ്ധിക്കും. എന്നാല്‍ ഇതിന്ന് വ്യത്യസ്തമായി ന്യായത്തിന്‍റെ ഭാഗത്തും ആള് കൂടും എന്ന് തെളിഞ്ഞ ഒരു അനുഭവം എനിക്ക് ഉണ്ടായി.

ഇന്നലെ (2009 ജൂലൈ 4ശനിയാഴ്ച) വൈകീട്ട് നാലര മണി കഴിഞ്ഞതേയുള്ളു. വീട്ടിലെ ഫോണ്‍ ശബ്ദിച്ചു.എടുത്തപ്പോള്‍ രണ്ടാമത്തെ മകന്‍ ബിനു. 'അച്ഛാ, കാര്‍ ആക്സിഡന്‍റ് ആയി'. മൂത്ത മകന്‍ ബിജുവും അവനും കുടി പെരിന്തല്‍മണ്ണയില്‍
നിന്നും വരുന്ന വരവാണ്. 'ആരാ വണ്ടി ഓടിച്ചത്' ഞാന്‍ തിരക്കി .

'ഞാന്‍ തന്നെ' അവന്‍ പറഞ്ഞു' ഒരു ഓട്ടോറിക്ഷക്കാരന്‍ കാറില്‍ നേരെ വന്ന് ഇടിച്ചതാണ്. 'ആര്‍ക്കെങ്കിലും വല്ലതും പറ്റിയോ പറ്റിയോ എന്ന് ചോദിച്ചതിന്ന് ഓട്ടോവിലുള്ള ആളുകള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും സ്ഥലത്ത് ജനം കൂടിയിട്ടുണ്ടെന്നും അവന്‍
പറഞ്ഞു. അച്ഛന്‍ ഉടനെ ലെക്കിടിയില്‍ എത്തണമെന്ന് പറഞ്ഞ് മകന്‍ ഫോണ്‍ നിര്‍ത്തി.

ഞാന്‍ അനിയെ വിളിച്ചു വിവരം പറഞ്ഞു. അമ്മാമന്‍റെ മകനാണ് അനി എന്ന് വിളിക്കപ്പെടുന്ന അനില്‍ കുമാര്‍. വേഗം
പുറപ്പെട്ടുകൊള്ളു, കാറുമായി തയ്യാറാവാമെന്ന് അനി പറഞ്ഞു. ഞാന്‍ വസ്ത്രം മാറി ഇറങ്ങുമ്പോഴേക്കും എന്‍റെ ഇളയ മകന്‍ ബിനോജ് എന്ന് ഉണ്ണികുട്ടനുമായി അനി എത്തി കഴിഞ്ഞു. ' അപകടം എങ്ങിനെ സംഭവിച്ചാലും കുറ്റം വലിയ വാഹനം ഓടിച്ച ആള്‍ക്ക് എന്നേ നാട്ടുകാര്‍ പറയൂ ' കാറോടിക്കവേ അനി പറഞ്ഞു. യാതൊരു പരിചയമില്ലാത്ത സ്ഥലം .
ഓട്ടോറിക്ഷക്കാര്‍ക്ക് സംഘബലം ഉണ്ട്. കാര്യങ്ങള്‍ എന്തൊക്കെ ആവുമോ എന്ന് എനിക്ക് പരിഭ്രമം തോന്നി.

കുറച്ച് കഴിയുമ്പോഴേക്കും മൂത്തമകന്‍ ബിജോയ് വിളിക്കുന്നു. 'അച്ഛന്‍ വിഷമിക്കേണ്ടാ. അവന്‍ കള്ള് കുടിച്ച് ഓട്ടോ ഓടിച്ച് ഒരു ജീപ്പില്‍ ഇടിച്ചിട്ടാണ് നമ്മുടെ കാറില്‍ വന്ന് ഇടിച്ചത്. നാട്ടുകാര്‍ നമുക്ക് സപ്പോര്‍ട്ടാണ്. ആരോ അവന്ന് ഒരു പൂശ കൊടുത്തു കഴിഞ്ഞു. പോലീസ് വന്നിട്ടുണ്ട് ' എന്നൊക്കെ അവന്‍ പറഞ്ഞു. എനിക്ക് സമാധാനമായി. ഞാന്‍ വിവരം അപ്പോള്‍ തന്നെ വീട്ടിലും അറിയിച്ചു. അവരും പരിഭ്രമിക്കരുതല്ലോ.



ഞാന്‍ സ്ഥലത്ത് എത്തുമ്പോള്‍ കുറെ പേര്‍ കൂടി നില്ക്കുന്നു. 'കാറിന്‍റെ ഉടമസ്ഥന്‍ എത്തി'എന്ന് ആരോ പറഞ്ഞു. ഞാന്‍ കാറിന്നടുത്ത് ചെന്നു. മുന്‍ ഭാഗം തകര്‍ന്ന് അത് റോഡോരത്ത് കിടപ്പാണ്. 'സാറെ അവനെ വെറുതെ വിടരുത്' ആരോ പറഞ്ഞു ' ശരിക്കും കേസ്സാക്കണം'. ഞങ്ങള്‍ ഒക്കെ സാക്ഷി പറയാന്‍ വരാമെന്ന് പലരും പറഞ്ഞു. പ്രായമായ ഒരാളാണ് കാര്യങ്ങള്‍ പറഞ്ഞത്. ഓട്ടോക്കാരന്‍ നന്നായി മദ്യപിച്ചിട്ടുണ്ട്. നേരത്തെ ഒരു ജീപ്പില്‍ മുട്ടി നിറുത്താതെ ഓടിച്ച് വന്നതാണ്. കുറച്ച് അകലെ വെച്ച് ഒരു ലോറിയില്‍ ഇടിക്കേണ്ടതായിരുന്നു. എന്തോ ഭാഗ്യത്തിന്ന്അത് ഉണ്ടായില്ല. നിങ്ങളുടെ കാറില്‍
ഇടിക്കാനായിരിക്കും യോഗം. നിസ്സാരമല്ലാത്ത പരിക്കാണ് ആസ്പത്രിയില്‍ പ്രവേശിപിച്ചവരുടേത്. ചെറിയൊരു കുട്ടിയുടെ വിരല്‍ അറ്റു പോയിട്ടുമുണ്ട്.

'വാഹനം ആവുമ്പോള്‍ തട്ടീന്നും മുട്ടീന്നും ഒക്കെ വരും. അത് കഴിഞ്ഞിട്ടുള്ള അവന്‍റെ പെരുമാറ്റമാണ്' ആളുകളെ ചൊടിപ്പിച്ചത് ' ഒന്ന് നിര്‍ത്തിയ ശേഷം അയാള്‍ പറഞ്ഞു തുടങ്ങി. അപകടം കഴിഞ്ഞതും ഓടി കൂടിയ ആളുകള്‍ പരിക്കേറ്റവരെ രക്ഷിക്കാനാണ് ശ്രദ്ധിച്ചത്. ആ സമയം കൊണ്ട് ഓട്ടോ ഓടിച്ചവനും മുന്‍സീറ്റില്‍ അവനോടൊപ്പം ഉണ്ടായിരുന്നവനും ഓടി രക്ഷപ്പെടാന്‍ നോക്കി. ആരോ ചിലര്‍ പുറകെ ഓടി ചെന്ന് പിടിച്ചുകൊണ്ട് വന്നതാണ്. 'നിന്‍റെ വണ്ടിയിലെ യാത്രക്കാര്‍ പരിക്ക് പറ്റി കിടക്കുമ്പോള്‍ നീ ഓടി പോയത് ശരിയായ പണി ആണോ' എന്ന് ആരോ ചോദിച്ചതിന്ന്' അവര് ചത്താല്‍ എനിക്കെന്താ' എന്ന് ഡ്രൈവര്‍ പറഞ്ഞതും
ആരോ അവന്‍റെ കരണത്ത് ഒന്ന് പൂശിയതും ഒന്നിച്ചായിരുന്നു.

പൊലീസ് അവനെ വലയം ചെയ്ത് രക്ഷിക്കുകയായിരുന്നു. എന്നിട്ടും' നീ എന്നെ തല്ലി അല്ലേ നിനക്ക് ഞാന്‍
വെച്ചിട്ടുണ്ട് ' എന്നാണത്രേ അവന്‍ പറഞ്ഞത്. ചെക്കന്‍റെ അഹമതിക്ക് ശരിക്കും ശിക്ഷ കിട്ടണം എന്നും പറഞ്ഞ് അയാള്‍ നിര്‍ത്തി. ജീപ്പിന്‍റെ ഉടമസ്ഥന്‍ അടുത്ത് വന്നു. അയാളുടെ ജീപ്പിന്‍റെ ഹെഡ് ലൈറ്റും ഇന്‍ഡിക്കേറ്ററും തകര്‍ന്നിട്ടുണ്ട്. 'ഓട്ടോ വരുന്ന വരവ് കണ്ടപ്പോഴേ അവന്‍ എന്തെങ്കിലും അപകടം വരുത്തും എന്ന് തോന്നി. ജീപ്പില്‍ ഇടിച്ചിട്ട് നിറുത്താതെ പോയപ്പോള്‍ പുറകെ വന്നതാ. അപ്പോഴേക്കും ഓട്ടൊ നിങ്ങളുടെ കാറില്‍ ഇടിച്ചു കഴിഞ്ഞിരുന്നു ' അയാള്‍ പറഞ്ഞു.

ഞാന്‍ ഓട്ടോ ഡ്രൈവറെ നോക്കി. ചുവപ്പ് ഷര്‍ട്ടും ലുങ്കിയും ധരിച്ച ഒരു ചെറുപ്പക്കാരന്‍. അയാളുടെ കൂട്ടുകാരനും
ഏതാണ്ട് അതുപോലെ തന്നെ. അപ്പോഴേക്കും ഇന്‍സ്പെക്ടര്‍ എത്തി. 'ആരാ കാറിന്‍റെ ഓണര്‍' അദ്ദേഹം ചോദിച്ചു. ഞാന്‍ അടുത്ത് ചെന്നുനിന്നു. ' നോക്കൂ, അപകടം സംഭവിച്ചാല്‍ ചില നടപടി ക്രമങ്ങള്‍ ഉണ്ട് ' അദ്ദേഹം പറഞ്ഞു 'ഇനി മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍ പരിശോധിച്ചിട്ടേ കാര്‍ എടുക്കാന്‍ പറ്റു. വണ്ടികള്‍ എല്ലാം തന്നെ സ്റ്റേഷനിലേക്ക്
എത്തിക്കണം'. നാട്ടുകാര്‍ പലരും അടുത്ത് വന്നു.എന്ത് സഹായം വേണമെങ്കിലും ചോദിക്കാം എപ്പോള്‍ വേണമെങ്കിലും
ഞങ്ങളെത്തും എന്നൊക്കെ വാക്ക് തന്നു.വേറെ ചിലര്‍ അവരുടെ മൊബൈല്‍ നമ്പറും മേല്‍വിലാസവും തന്നു. വിഷമിച്ചിരുന്ന ഞങ്ങളെ ചിരകാല പരിചിതരെ പ്പോലെ ആശ്വാസം പകര്‍ന്നാണ് അവര്‍ അവിടെ നിന്നും അയച്ചത്.



മുന്‍വശം തകര്‍ന്ന കാര്‍ ബിനു ഓടിച്ചു. ഞങ്ങള്‍ അനിയുടെ കാറിലും. പോലീസ് ജീപ്പില്‍ ഓട്ടോ ഡ്രൈവറേയും
കൂട്ടുകാരനേയും കയറ്റി. സ്റ്റേഷനില്‍ ഒരു ഭാഗത്ത് അവരെ നിര്‍ത്തി. 'ഒരു ഭാഗത്ത് ഇരുന്നോളു' ഇന്‍സ്പെക്ടര്‍ പറഞ്ഞു. ബെഞ്ചില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ മാറ്റിച്ച് ഇരിക്കാന്‍ സൌകര്യപ്പെടുത്തുകയും ചെയ്തു. അപകടത്തെ കുറിച്ച് അവരന്യോന്യം സംസാരിക്കുന്നുണ്ടായിരുന്നു. അല്‍പ്പ നേരം കഴിഞ്ഞു. ഓഫീസില്‍ നിന്ന് ഒരാള്‍ ഇറങ്ങി വന്നു.' കാര്‍
നിങ്ങളുടെ ആണല്ലേ ' എന്ന് അദ്ദേഹം തിരക്കി. ഞാന്‍ അതെയെന്ന് പറഞ്ഞു ' അവന്‍ നന്നയി കുടിച്ചിട്ടുണ്ട് ' അദ്ദേഹം പറഞ്ഞു. ഓട്ടോ റിക്ഷക്കാരുടെ പണിമുടക്കല്ലേ , അയാള്‍ ആ ഒഴിവ് ആഘോഷിച്ചതാവുമെന്ന് ഞാനും പറഞ്ഞു.

നാട്ടില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ മുക്കാല്‍ പങ്കും മദ്യപിച്ചിട്ട് ഉണ്ടാവുന്നവയാണെന്നും, പ്രതികളില്‍ തൊണ്ണൂറ്ശതമാനവും
ചെറുപ്പക്കാരാണെന്നും, ആലോചിക്കുമ്പോള്‍ കഷ്ടം തോന്നാറുണ്ടെന്നും പറഞ്ഞ് അദ്ദേഹം പോയി. ഇതിനിടെ സ്റ്റേഷനില്‍ ആരോ പറഞ്ഞ് ഞങ്ങള്‍ക്ക് ചായ തന്നു. പുറത്ത് തകര്‍ത്ത് മഴ പെയ്യുകയാണ്. ചൂട് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ബിനു
പറഞ്ഞു ' അച്ഛാ, ഞാന്‍ ദൂരത്ത് നിന്നു തന്നെ ഓട്ടോ വെട്ടി വെട്ടി വരുന്നത് കണ്ടു. ഉടനെ കാര്‍ സൈഡാക്കി നിര്‍ത്തി. അതല്ലെങ്കില്‍ ഇതിലും വലിയ അപകടമായേനെ '.

' അവന്‍റെ വരവില്‍ ഒരു പന്തികേട് തോന്നി. ഞാന്‍ മൊബൈലില്‍ അത്പകര്‍ത്താന്‍ നോക്കി ' മൂത്ത മകന്‍ ബിജോയ് പറഞ്ഞു.' അപ്പോഴേക്കും ഇടി കഴിഞ്ഞു. എന്നാലും ചില ചിത്രങ്ങള്‍ എടുത്തിട്ടുണ്ട് '.

സമയം അഞ്ച്മണി കഴിഞ്ഞു. ഇന്ന് ഇനി വാഹനങ്ങള്‍പരിശോധിക്കുകയില്ലെന്നും നാളെ ഒഴിവായതിനാല്‍
തിങ്കളാഴ്ചയെ കിട്ടുകയുള്ളു എന്നും റൈറ്റര്‍ പറഞ്ഞു.അടുത്ത ആഴ്ച മകന്‍റെ കല്യാണമായതിനാല്‍ വാഹനത്തിന്‍റെ
ആവശ്യമുണ്ടെന്നും തനിക്ക് പരാതി ഒന്നും ഇല്ലെന്നും എഴുതി കൊടുത്ത്ജീപ്പുകാരന്‍ വാഹനവുമായി പോയി. 'എവിടേക്കെങ്കിലും
പോവാന്‍ കാറിന്‍റെ ആവശ്യം വരുമോ 'എന്ന് റൈറ്റര്‍ ചോദിച്ചു. തിങ്കളാഴ്ച എന്‍റെ അറുപത്തൊന്നാം പിറന്നാളാണ്.
ഗുരുവായൂരില്‍ ചെന്ന് തൊഴാമെന്ന് നിരീച്ചതാണ്. 'സാരമില്ല, എനിക്ക് ഒരു ഓമ്നി വാന്‍ കൂടിയുണ്ട് 'എന്ന് ഞാന്‍ മറുപടി നല്‍കി .

' അത് നന്നായി. അല്ലെങ്കിലും ഈ രൂപത്തില്‍ കാറ് ഓടിക്കാന്‍ പറ്റില്ലല്ലൊ ' എന്നും പറഞ്ഞ് അദ്ദേഹം ജോലി തുടര്‍ന്നു. ഇതിനകം ഡ്രൈവറേയും കൂട്ടുകാരനേയും വൈദ്യപരിശോധനക്കായി പോലീസ് ജീപ്പില് ‍കൊണ്ടുപോയി. വണ്ടിയിലുള്ള സാധനങ്ങള്‍ എല്ലാം എടുത്ത് വണ്ടി പൂട്ടി താക്കോലുമായി പൊയ്ക്കോളാന്‍ ഞങ്ങളെ അനുവദിച്ചു. തകര്‍ത്ത് പെയ്യുന്ന മഴയത്ത്ഞങ്ങള്‍ ലെക്കിടിയിലെ നല്ലവരായ നാട്ടുകാരോട് മനസ്സ് നിറയെ നന്ദിയുമായി തിരിച്ച്പോന്നു.

വീട്ടിലെത്തി, വിവരങ്ങള്‍ പറഞ്ഞു. 'കഷ്ടകാലത്തിലും നമുക്ക് ഒരു നല്ല കാലം ഉണ്ട്'. ഭാര്യ പറഞ്ഞു. 'അല്ലെങ്കില്‍ ഇതിലും വലുത് പറ്റിയേനെ'.

4 comments:

Nanam said...

Dassetta car accidentney kurichu Riyadhil ninnu Rajettan vilichu paranchirunnu. eppol post vaayichapol kooduthal vivaralgal kitty.

രാജഗോപാൽ said...

ഒന്ന് രണ്ടു പരാമര്‍ശങ്ങള്‍ വളരെ ശ്രദ്ധേയം ആയി തോന്നി. ഒന്ന്, " നാട്ടില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ മുക്കാല്‍ പങ്കും മദ്യപിച്ചിട്ട് ഉണ്ടാവുന്നവയാണെന്നും, പ്രതികളില്‍ തൊണ്ണൂറ്ശതമാനവും ചെറുപ്പക്കാരാണെന്നും" രണ്ടാമത്തേത്, "എന്ത് അപകടം നടന്നാലും അതിന്‍റെ കുറ്റം മുഴുവന്‍ വലിയ വാഹനത്തിന്‍റെ ആളുകളില്‍ ചുമത്തുകയാണ് നമ്മുടെ നാട്ടിലെ പതിവ്".
നാട്ടുകാരുടെ നീതിബോധമാണ് ഈ സംഭവത്തില്‍ രക്ഷക്കെത്തിയത്. വേറൊരു ചുറ്റുപാടിലായിരുന്നെന്കില്‍ സ്ഥിതി ഒരുപക്ഷെ മറിച്ചായേനെ. എന്നാലും മല പോലെ വന്നത് മഞ്ഞു പോലെ പോയി എന്ന് സമാധാനിക്കാം

rathi said...

car idichathinte photo kandu, katha vayikkanayi save cheythittundu, vayichu abiprayam
ariyikkam,
K.V.R

നളിനകുമാരി said...

അതെ അല്ലെങ്കില്‍ ഇതിലും വലുത് എന്തെങ്കിലും പറ്റിയേനെ..നല്ല ചിന്ത..