Wednesday, November 19, 2008

ഒരു പറ്റിക്കപ്പെടലിന്‍റെ ഓര്‍മ്മക്ക്.

കൊയ്ത്ത് കഴിഞ്ഞു. പക്ഷെ വൈക്കോല്‍ പണി ബാക്കി കിടന്നു. ചുരുട്ടുകളില്‍ ശേഷിക്കുന്ന നെല്‍മണികള്‍ തല്ലി കൊഴിക്കണം. വൈക്കോല്‍ ഉണക്കണം. ചുരുട്ടുകളാക്കണം. പണിക്കാരെ കിട്ടാനില്ല. എല്ലാവരും കെട്ടിട നിര്‍മ്മാണ പണികള്‍ക്ക് പോവുകയാണ്. അവര്‍ക്ക് കൂടുതല്‍ കൂലി കിട്ടും. കൂടാതെ ഭക്ഷണവും.

പുലര്‍ച്ചെ ഞങ്ങള്‍ എഴുന്നേല്‍ക്കും. ഞാനും ഭാര്യ സുന്ദരിയും ചുരുട്ടുകള്‍ അഴിച്ചിടും. മക്കള്‍ മൂന്നുപേരും തല്ലി കൊഴിക്കും. അവര്‍ ജോലിക്ക് പോയാല്‍ ഞങ്ങള്‍ അത് ഉണക്കി വെക്കും. പിന്നീട് സൌകര്യം പോലെ കെട്ടി വെക്കും. മുമ്പ് ഒരു വയസ്സി തള്ള വന്ന് ആ ചുരുട്ടുകള്‍ കൂനയായി അടുക്കി തരുമായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് വയ്യാതായി.

കുറെ അന്വേഷിച്ചിട്ടാണ്' കഴിഞ്ഞ തവണ ഒരാളെ കിട്ടിയത്. കൂലി കൂടുതല്‍ വാങ്ങിയെങ്കിലും അടുക്കിയത് ശരിയായില്ല. മഴക്ക് മുമ്പ് കുറെയേറെ വിറ്റുപോയി. മിച്ചം വന്നത് നനഞ്ഞ് കേടായി തുടങ്ങി. എങ്ങിനെ വിറ്റു തീര്‍ക്കും എന്ന് വേവലാതിപ്പെട്ട് ഇരിക്കുമ്പോള്‍ വൈക്കോലും ചോദിച്ച് ഒരാള്‍. അടുത്ത് ഒരിടത്തെ മുസല്‍മാന്‍. ആ മനുഷ്യന്‍ കുടിച്ച് പിപ്പിരിയാണ്. എന്തോ തുലഞ്ഞു പോകട്ടെ, ഇനി വെച്ചാല്‍ മുഴുവന്‍ നഷ്ടമാകും, കിട്ടിയ വിലക്ക് കൊടുക്കാമെന്ന് ഭാര്യ പറഞ്ഞതോടെ, സാധനം കിടക്കുന്നത് ചെന്ന് നോക്കി കൊള്ളാന്‍ അയാളോട് പറഞ്ഞു. ചുരുട്ടിന്ന് നാലു രൂപകിട്ടും, മൂന്നു രൂപ വെച്ച് തരാമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു.

ഉച്ചയോടെ വൈക്കോല്‍ കടത്താന്‍ പണിക്കാരെത്തി. ഏഴെട്ടുപേര്‍. നേരത്തെ വന്ന വിദ്വാന്‍ വേറൊരാളെ മുതലാളി ആണെന്നു പറഞ്ഞ് പരിചയപ്പെടുത്തി. പണി നടക്കുന്നതിന്നിടെ അയാളും ഞാനും കുറച്ചു നേരം സംസാരിച്ചു. അയാളുടെ പേര്' ഉണ്ണികൃഷ്ണന്‍ . മംഗലം പാലത്തിന്നടുത്ത് താമസം. ആ കൂട്ടത്തില്‍ അയാളുടെ ഭാര്യയും പണി ചെയ്യുന്നു. ഒറ്റ മകനേയുള്ളു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി. അവനെ സ്കൂളില്‍ അയച്ചിട്ട് അച്ഛനും അമ്മയും പണിക്ക് പോകും. വൈകുന്നേരമാണ്' പ്രയാസം. മിക്കപ്പോഴും പണി തീരാന്‍ ഏറെ സമയമെടുക്കും. വലിയവര്‍ എത്തുന്നതു വരെ അടഞ്ഞ വാതിലിന്ന് മുമ്പില്‍ കുട്ടി ഒറ്റക്ക് ഇരിക്കും. തിരക്കേറിയ ഹൈവേയിലൂടെ ഭാരം കൂടിയ ബാഗും ഏറ്റി പ്രയാസപ്പെട്ട് വീട്ടിലെത്തി അന്തി മയുങ്ങുന്നതു വരെ ഒറ്റക്കിരിക്കുന്ന ചെറിയകുട്ടിയുടെ രൂപം എന്നെ ഏറെ വേദനിപ്പിച്ചു.

എനിക്ക് കുട്ടികള്‍ എന്നു വെച്ചാല്‍ ജീവനാണ്. ബസ്സില്‍ യാത്ര ചെയ്യുമ്പോഴും മറ്റും ചെറിയ കുട്ടികളെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന അച്ഛനമ്മമാരോട് എനിക്ക് ദേഷ്യം തോന്നും. ഏതു കുട്ടിയെ കാണുമ്പോഴും " ഈശ്വരാ, ഈ കുട്ടിക്ക് ദീര്‍ഘായുസ്സും സര്‍വ്വ സൌഭാഗ്യങ്ങളും നല്‍കണേ"യെന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കും.
എനിക്ക് ഇഷ്ടകൂടുതല്‍ ആണ്‍ കുട്ടികളോടാണ്. അടങ്ങി ഒതുങ്ങി ഒരു ഭാഗത്ത് ഇരിക്കാതെ കയ്യില്‍ കിട്ടിയതൊക്കെ അടിച്ചു പൊട്ടിച്ച് സദാ സമയവും വികൃതി കാട്ടുന്ന കുട്ടി കുറുമ്പന്‍മാര്‍ ഊര്‍ജ്ജത്തിന്‍റെ പ്രതീകങ്ങളായിട്ടാണ്,എനിക്ക് തോന്നാറുള്ളത്. എന്നാല്‍ അണിയിച്ച് ഒരുക്കാന്‍ പെണ്‍കുട്ടി തന്നെ വേണം. കുളിപ്പിച്ച് മുടി ചീകി പൌഡറിട്ട് നെറ്റിയിലും കവിളിലും കറുത്ത പൊട്ട് തൊട്ട് കിളിപച്ചനിറത്തിലുള്ള ഉടുപ്പ് ഇടുവിച്ച കൊച്ചു പെണ്‍കുട്ടിയുടെ സൌന്ദര്യത്തിന്ന് തുല്യമായി ലോകത്ത് മറ്റൊന്നിന്നും ഇല്ല എന്ന് എനിക്ക് തോന്നുന്നു.ആണ്‍ കുട്ടീകളെ സംബന്ധിച്ച് വേഷഭൂഷാദികള്‍ ഒന്നും ഒരു പ്രശ്നമേയല്ല.

ഒരു ദിവസം ഓഫീസില്‍ വെച്ച് ഒരു സഹപ്രവര്‍ത്തകന്‍ ഇതേക്കുറിച്ച് അദ്ദേഹത്തിന്‍റെ ഒരു അനുഭവം പറഞ്ഞു. അദ്ദേഹത്തിന്ന് ഒരു മകള്‍ മാത്രമേ ഉള്ളു. സിഗരറ്റ്'വലിക്കാന്‍ തീപ്പെട്ടി കാണാഞ്ഞപ്പോള്‍, അദ്ദേഹം മകളോട് വീടിന്‍റെ തൊട്ടടുത്ത കടയില്‍ നിന്ന് ഒരു തീപ്പെട്ടി വാങ്ങാന്‍ പറഞ്ഞു. ധരിച്ചിരുന്ന മാക്സി മാറ്റി ചൂരീദാര്‍ അണിഞ്ഞ് ആ കുട്ടി തീപ്പെട്ടി വാങ്ങി വരുമ്പോഴേക്കും അര മണിക്കൂര്‍ കഴിഞ്ഞു. ഞാന്‍ അപ്പോള്‍ ഓര്‍ത്തത് തലേന്ന് എന്‍റെ മകന്‍ ബിനുവിനെ വീട്ടില്‍നിന്നും കുറച്ച് അകലെയുള്ള ബസ് സ്റ്റോപ്പില്‍ വെച്ചു കാണാനിടയായതാണ്. എന്തോ സാധനം വാങ്ങിക്കാനായി അവന്‍ സൈക്കളില്‍ കടയിലേക്ക് വന്നതായിരുന്നു. വസ്ത്രം ഒരു ലുങ്കി മാത്രം. ഷര്‍ട്ട് ഇട്ടിട്ടില്ല. അന്ന് അവന്ന് പത്തോ പതിന്നൊന്നോ വയസ്സ് പ്രായം.

ഇതിനകം വൈക്കോല്‍ ചുരുട്ടുകള്‍ എണ്ണി മുറ്റത്തേക്ക് കടത്തി തുടങ്ങി. ഭാര്യ എണ്ണുന്നത് ശ്രദ്ധിച്ചു നിന്നു. മുറ്റത്തു വെച്ച് ചുരുട്ടുകള്‍ അഴിച്ചു. ഒരെണ്ണത്തിനെ മൂന്നായി മാറ്റി വണ്ണം കുറഞ്ഞ ചുരുട്ടുകളാക്കി. ഞാന്‍ ചോദ്യ ഭാവത്തില്‍ ഉണ്ണികൃഷ്ണനെ നോക്കി. " സാറേ, ഇത് കോഴിക്കോടോ, ഇരിഞ്ഞാലകുടയിലോ എത്തിച്ചാലേ എനിക്ക് മൂന്ന് രൂപ വെച്ച് കിട്ടൂ. പണികൂലിയും ലോറി വാടകയും കഴിഞ്ഞ് എനിക്ക് എന്തെങ്കിലും കിട്ടണമല്ലോ " എന്ന് അയാള്‍ വിശദീകരണം തന്നു. എണ്ണല്‍ പുരോഗമിക്കുമ്പോള്‍" സാറേ, പൈസ കുറച്ച് കുറവാണ്, ബാക്കി നാളെ എത്തിക്കാമെന്ന് ഉണ്ണികൃഷ്ണന്‍ മുന്‍കൂറായി പറഞ്ഞു. എനിക്ക് അയാളോട് മതിപ്പ് തോന്നി. യോഗ്യന്‍. ഉള്ള കാര്യം ആദ്യം തന്നെ തുറന്നു പറഞ്ഞു. "ഓ, അതൊന്നും സാരമില്ലന്നേ" എന്ന് ഞാനും മാന്യത കാണിച്ചു.

എണ്ണി കഴിഞ്ഞു. അഞ്ഞൂറ്റി നാല്‍പ്പത് എണ്ണം. " എത്ര വിലയായി" എന്ന് സുന്ദരി തിരക്കി. "ആയിരത്തി അറുന്നൂറ്റി ഇരുപത് രൂപ" എന്ന് ഞാന്‍ പറഞ്ഞു കൊടുത്തു. " ആയിരത്തി അഞ്ഞൂറ്' മതി അല്ലേ" എന്ന് ഞാന്‍ ചോദിച്ചതിന്ന് "എന്തിനാണ്' വെറുതെ കുറക്കുന്നത്, അവര്‍ക്ക് നല്ല ലാഭം കിട്ടും. ആയിരത്തി അറുന്നൂറ്' വാങ്ങിച്ചോളു" എന്ന് ഭാര്യ പറഞ്ഞു തന്നു. വൈക്കോല്‍ മുഴുവനും ലോറീയില്‍കയറ്റികഴിഞ്ഞു.ഉണ്ണികൃഷ്ണന്‍റെ ഭാര്യ മുന്നൂറു രൂപ സൂന്ദരിയുടെ കയ്യില്‍ കൊടുത്തു. " ഇപ്പോള്‍ ഇതേയുള്ളു, ബാക്കി നാളെ എത്തിക്കാം, കൂലിക്കാര്‍ക്ക് കൊടുക്കാന്‍ കൂടി ഒന്നും കയ്യില്‍ ഇല്ല "എന്ന് സങ്കടം പറഞ്ഞു. ബുദ്ധിമുട്ടാണെങ്കില്‍ നാളെ ഒന്നിച്ച് തന്നാല്‍ മതി എന്ന് സുന്ദരി സൌമനസ്യം കാട്ടി. കൂപ്പുകയ്യോടെ അവര്‍ യാത്ര പറഞ്ഞു. ഇന്നു വരെ ഉണ്ണികൃഷ്ണനോ, അയാളുടെ ഭാര്യയോ വരുകയോ പണം തരുകയോ ചെയ്തില്ല.

അടുത്ത വര്‍ഷം അതേ സമയത്ത് ആ മാപ്ല ഒരിക്കല്‍ കൂടി വന്നു. ഞാന്‍ പൂച്ചെടികള്‍ക്ക് വെള്ളം ഒഴിക്കുകയായിരുന്നു. വൈക്കോല്‍ ഇല്ലേ എന്ന് അയാള്‍ തിരക്കി. ഉവ്വെന്നു ഞാന്‍ തലയാട്ടി.എത്ര കാണും എന്ന് ചോദ്യത്തിന്ന് ആയിരത്തി അഞ്ഞൂറ്, എന്ന് മറുപടി. എത്ര വില കിട്ടണം എന്ന് ചോദിച്ചതിന്ന് ഇരുപത് രൂപ പ്രകാരം മുപ്പതിനായിരം രൂപ എന്ന് ഞാന്‍ പറഞ്ഞു. അയാളെ എനിക്ക് മനസ്സിലായി എന്ന് അയാള്‍ അറിഞ്ഞു. പിന്നെ ഒന്നും പറയാതെ അയാള്‍ തിരിഞ്ഞു നടന്നു.

3 comments:

അരുണ്‍ കരിമുട്ടം said...

മൊത്തം പറ്റീരാ മാഷേ.എന്താ ചെയ്യുക?

keraladasanunni said...

Dear Arun

മനസ്സില്‍ ശകലം ആര്‍ദ്രത ഉള്ളവരെ ആരും പറ്റിക്കും. അത് അറിയാമെങ്കിലും സ്വഭാവത്തില്‍ സ്ഥായിയായ മാറ്റം വരുന്നില്ല. എന്തു ചെയ്യാം.

Thank you

palakkattettan

Unknown said...

ആ ചങ്ങാതിയെ ഒന്ന് കാണിച്ചു തരിന്‍. കരണകുറ്റിക്ക് നാലെണ്ണം പൂശട്ടെ.( എന്ന് മാണിക്കന്‍. )

Sree Hari